Monday, December 13, 2010

സൂക്ഷിക്കുക !

     പ്രത്യേകിച്ചൊന്നും ചെയ്യാന്‍ വിചാരിച്ചിട്ടില്ലാത്ത ഒരു ഒഴിവു ദിവസം . രാവിലെ പത്തു മണിയെങ്കിലുമാകാതെ എഴുനേല്‍ക്കുക എന്നത് ഒരു ശിക്ഷ തന്നെ. പതിവിനു വിപരീതമായി എട്ടു മണിക്ക് എഴുന്നേറ്റ എന്നെ കണ്ട് മാനം കറുത്തിരുണ്ടിറ്റുണ്ടാകാം; കാക്കകള്‍ മലര്‍ന്നു പറക്കാനായ് ഒരു വിഫല ശ്രമം നടത്തിയിട്ടുണ്ടാകാം .കലികാലം ! കാണാത്തത് കാണും ,കേള്‍ക്കാത്തത് കേള്‍ക്കും !.വീട്ടില്‍ മറ്റ് ടൂത് പേസ്റ്റ് കിട്ടാത്തതിനാല്‍ - അല്ലാതെ ദന്തക്ഷയത്തെ ഭയമില്ലാത്തത് കൊണ്ടല്ല - അല്പം നമ്പൂതിരീസിന്റെ സഹായത്താല്‍ പല്ലുകള്‍ക്കിടയില്‍ ഒരു സേവനവാരം നടത്തുന്നതിന്നിടയില്‍ രംഗബോധമില്ലാത്ത കോമാളിയെ പോലെ എന്റെ മൊബൈല്‍ ഫോണ്‍ ചിലച്ച് കൊണ്ടിരുന്നു .നാളുകള്‍ക്കു ശേഷം അവന്റെ പേര് വീണ്ടും തെളിഞ്ഞതിനാല്‍ ഒഴിവാക്കാന്‍ തോന്നിയില്ല .
“ഹലോ “ മറുപടിക്കായ് കാതോര്‍ത്തുകൊണ്ട് ആചാ‍രവാക്ക് മൊഴിഞ്ഞു .
“ഹലോ ,എവിടെയാ ? ഡ്യൂട്ടിയിലാണോ ?”
“പിന്നേ! ഞായറാഴ്ച ഡ്യൂട്ടി! എന്താ വിശേഷം ?”
“ഞങ്ങളിന്നങ്ങോട്ട് വരുന്നുണ്ട് .ഉച്ചയ്ക്കൊരു മീറ്റിംഗുണ്ട് .നിനക്കെന്താ പരിപാടി ? ഫ്രീയാണോ ?”
“എനിക്കെന്ത് പരിപാടി .പ്രത്യേകിച്ച് വിലയൊന്നുമില്ലാത്തത് കൊണ്ട് ഞാനിന്നും ഫ്രീയാ !”
“ഞാന്‍ എത്തിയിട്ട് വിളിക്കാം “
ഫോണ്‍ താഴെവച്ച് പാതിയാക്കിയ പല്ലുതേപ്പങ്ങ് മുഴുവനാക്കി .ചായകുടിമുതല്‍ നീരാട്ട് വരെ എല്ലാം പതിവുപോലെ .ഞാന്‍ എന്റെ പ്രഭാതകൃത്യങ്ങളിലേക്കും സമയം അതിന്റെ വഴിക്കും !
സൂര്യന് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തോണ്ട് ഉച്ചിയിലെത്തിയിരിക്കുന്നു .നമുക്കങ്ങനെയല്ലല്ലോ .പ്രാതലു മുതല്‍ കുളിവരെ എന്തൊക്കെ ചെയ്യണം ! എല്ലാം കഴിഞ്ഞപ്പോള്‍ ഊണുകഴിക്കാറായിരിക്കുന്നു .വീണ്ടും മൊബൈല്‍ ചിലച്ചുകൊണ്ടിരുന്നു .വീണ്ടും അവന്‍ തന്നെ .വിശ്രമ ദിവസത്തിന്റെ അലസതയെന്ന ബാധ കയറിയതിനാലാവാം അവനോട് കാണാമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിഞ്ഞത് .ഊണു കഴിച്ച് കഴിഞ്ഞപ്പോഴേക്കും വീണ്ടും അവന്‍ വിളിച്ചിരിക്കുന്നു .
എന്തായാലും അതു തീരുമാനിച്ചു .കണ്ടിട്ട് നാലുവര്‍ഷം കഴിഞ്ഞില്ലെ .  അവസരങ്ങളുണ്ടായിട്ടും വെറുതെ ഒഴിഞ്ഞു മാറിയിരിക്കുകയായിരുന്നല്ലൊ .അല്പ നിമിഷത്തേക്ക് ഓര്‍മ്മകള്‍ നെയ്തുവച്ച കലാലയത്തിന്റെ പടവുകളിലേക്ക് .നിമിഷങ്ങള്‍ക്കപ്പുറത്തേക്ക് ഓര്‍ത്തെടുക്കാനായൊന്നും ശേഷിപ്പിക്കാതിരുന്നതു കൊണ്ടോ എന്തോ മാറാല നീക്കി പുറത്തേക്ക് . വിശ്രമ ദിവസത്തിന്റെ വിഷാദമില്ലാതെ നഗരം ചിലമ്പിക്കൊണ്ടിരിക്കുന്നു .അവനെ തിരക്കി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോള്‍ , എന്തോ വേണ്ടായിരുന്നോ എന്ന തോന്നല്‍ . പുഞ്ചിരിമാഞ്ഞ് അവനെ കണ്ടിട്ടില്ല .ആള്‍ക്കൂട്ടത്തിനിടയിലും ആ പതിവ് തെറ്റിച്ചില്ല .
വിദ്യാര്‍ത്ഥിയില്‍ നിന്ന് ഞാന്‍ ഉദ്യോഗാര്‍ത്ഥിയിലേക്കും അവന്‍ സംരഭകനിലേക്കും പ്രവേശിച്ചതില്‍ പിന്നെ ഇതാദ്യത്തെ കൂടിക്കാഴ്ച . അവന്റെ കൂട്ടായ സംരഭത്തിലെ പരിചിതങ്ങളായ മിത്രങ്ങളെ ഓരോന്നായി കണ്ട് കുശലാന്വേഷണം നടത്തുമ്പോള്‍ ഒന്നു മനസ്സിലായി .എന്നും മാറാതെ നില്‍കുന്നത് മാറ്റം മാത്രം .ഞാനൊഴികെ എല്ലാം മാറിയിരിക്കുന്നു .തിരക്കേറിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഇരിപ്പിടത്തിലേക്കുള്ള അവന്റെ ക്ഷണം സ്വീകരിമ്പോഴും ഉള്ളിലെന്തോ തടഞ്ഞിരിക്കുന്നു .വേണ്ടായിരുന്നു എന്ന തോന്നല്‍ .
കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ക്കിടയില്‍ അവന്റെ സംസാരത്തില്‍ നിന്നും ഞാനാ സത്യം തിരിച്ചറിഞ്ഞു . വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മള്‍ കൂടിക്കണ്ടത് ഓര്‍മ്മയിലേക്കൊരു വിലാപയാത്ര നടത്താനല്ല , മറിച്ച് പുതിയ കാലത്തിന്റെ വ്യവസായ ബന്ധനങ്ങളിലേക്ക് കണ്ണി ചേര്‍ക്കാനായിരുന്നെന്ന് .അവന്റെ ഓരോ വാക്കുകളും എന്നെ ബോധവല്‍ക്കരിക്കാനുള്ള സൂക്തങ്ങളായി കാതുകളില്‍ മുഴങ്ങി .വേദിയില്‍ കേട്ടറിവുമാത്രമുള്ള ഏതോ മത വിശ്വാസികളേപ്പോലെ സ്തുതി ഗീതങ്ങള്‍ മുഴക്കുന്ന കോട്ടുധാരികള്‍ . സദസ്സില്‍ ഹര്‍ഷാരവം മുഴക്കി ആനന്ദലഹരിയിലാ‍റാടുന്ന അനുയായികള്‍ .കാലം തെറ്റിപെയ്ത മഴയില്‍ മുളച്ച തകരപോല്‍ ഞാന്‍ ഒറ്റപ്പെട്ട് പോയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും സാമ്പത്തിക ഭദ്രതയുടേയും പുതിയ വഴികള്‍ എന്നില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന കൃമികളേപോലെ തോന്നിത്തുടങ്ങിയിരിക്കുന്നു .കാതടപ്പിക്കുന്ന ശബ്ദവീചികള്‍ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ച് തുടങ്ങിയിരിക്കുന്നു .
ഇല്ല കഴിയില്ല ,എനിക്കിനിയും ഇതിനിടയിലിരിക്കാന്‍ .എന്റെ ഹൃദയതാളം പിഴക്കുന്നത് കാണാന്‍ ഇവിടെയാരുമില്ല . എന്റെ യാത്രാമൊഴി അവന്റെ മുഖത്തെ പുഞ്ചിരി മായ്ചുവോ ? ഇല്ല , ഞാനതു നോക്കിയില്ല .
ചെയ്ത തെറ്റിന് പശ്ചാത്തപിച്ചിട്ടെന്തുകാര്യം ! വേണ്ടായിരുന്നു , അജ്ഞാതമായിരുന്ന വല്മീകത്തിനു വെളിയില്‍ വരേണ്ടിയിരുന്നില്ല . സുഹൃത്തേ , വേണ്ടായിരുന്നു .ഇതിനായിരുന്നെങ്കില്‍ നീയെന്നെ വിളിക്കേണ്ടിയിരുന്നില്ല . പുതിയ ബന്ധങ്ങളുടെ ബന്ധനത്തിലെ കണ്ണിയാകാനിഷ്ടമില്ലാതെ മൊബൈല്‍ സ്വിച്ച് ഓഫ്‌ചെയ്ത് ഞാന്‍ നടന്നകന്നു . അതവന്റെ ഹൃദയത്തില്‍ നിന്നായിരുന്നോ .അറിയില്ല , എനിക്കെന്റെ ഹൃദയതാളം പിഴക്കാതെ സൂക്ഷിക്കണം . ഞാന്‍ ഭയക്കുന്നു ,എവിടെ മറഞ്ഞിരിക്കും പുതിയ ബന്ധങ്ങളില്‍ ഈ ബന്ധനം വേട്ടയാടാതിരിക്കാന്‍ ..........

Monday, November 15, 2010

അജ്ഞതയുടെ കൊടുമുടിയില്‍ നിന്നും .....



കാത്തുനില്കാതൊഴുകുമീ
കാലത്തിന്‍ കയത്തിലെന്നെ
കാലിടറിവീഴാതെ
കാക്കുമിതേത് ശക്തിയതെങ്കിലും
കാത്തുവയ്ക്കുന്നിതാ ഞാന്‍
നിനക്കായീരണ്ടക്ഷരങ്ങള്‍
നന്ദി !


      എന്നോ മനസ്സില്‍ കുടിയേറിയ മോഹം. പങ്കുവെക്കപ്പെട്ട നിമിഷം തന്നെ അത് തീരുമാനിക്കപ്പെടുന്നു .നവംബര്‍ 5 ദീപാവലി .ഓഫീസ് അവധി.അതിനടുത്ത ദിവസം അവധിയെടുക്കുകയാണെങ്കില്‍ , അതു തന്നെ അവസരം .ചില അന്വേഷണങ്ങള്‍ .വഴികാണിക്കാന്‍ ഗൂഗിളാനുണ്ടല്ലോ .കൂട്ടിന് സഹപ്രവര്‍ത്തകനും- അതിലുപരി ആശാന്‍ എന്നു വിളിക്കുന്നതാവും ശരി- സമപ്രായക്കാരനും ചിലകാര്യങ്ങളില്‍ സമചിന്താഗതിക്കാരനുമായ ബ്ലോഗറുമുണ്ട്.


      2010 നവംബര്‍ 4 ,കാത്തിരുന്ന ദിവസം വന്നെത്തിയിരിക്കുന്നു .അത്താഴവും കഴിഞ്ഞ് എറണാകുളം നോര്‍ത്ത് റെയില്‍‌വെ സ്റ്റേഷനിലെത്തുമ്പോള്‍ സമയം രാത്രി 11.40 .സമയമടുക്കുന്തോറും കാത്തിരിപ്പിന്‍റെ ദൈര്‍ഘ്യം കൂടുകയാണോ ,അറിയില്ല .കൊഴിഞ്ഞുപോകുന്ന നിമിഷങ്ങള്‍ .പാതിരാകോഴി കൂവേണ്ട നേരത്ത് കൂകിയാര്‍ത്തുകൊണ്ട് മലബാര്‍ എക്സ്പ്രസ്സ് മന്ദം മന്ദം റെയില്പാളങ്ങളെ വേദനിപ്പിക്കാതെ വന്നെത്തി .


     അണിയറക്കൊട്ടിന്‍റെ ആരവങ്ങളില്ലാതെ അജ്ഞതയുടെ കൊടുമുടിയില്‍ നിന്നും സര്‍വ്വജ്ഞ പീഠത്തിലേക്കൊരു യാത്ര ഇവിടെ തുടങ്ങുന്നു .തത്കാലത്തേക്കെടുത്ത ഒരു റിസര്‍വ്വേഷന്‍ ടിക്കറ്റും പിഴയൊടുക്കിയ ജനറല്‍ ടിക്കറ്റുമായി സൈഡ് ബര്‍ത്തില്‍ അഭിമുഖമായി കിടന്നുറങ്ങുമ്പോള്‍ സ്വപ്നങ്ങളുടെ വേലിയേറ്റമില്ലായിരുന്നു .കണ്ണു തുറക്കുമ്പോള്‍ വണ്ടി മാഹിയിലെത്തിയിരുന്നു .ആരോ ഒഴിഞ്ഞുപോയ ശയനപീഠത്തിലേക്ക് ഒരു സ്ഥാനമാറ്റം .മലബാര്‍ എക്സ്പ്രസ്സ് നാട്ടുവഴികളെ കൂകിയുണര്‍ത്തി യാത്ര തുടര്‍ന്നു കൊണ്ടിരുന്നു ,ഞാന്‍ വീണ്ടുമൊരു മയക്കത്തിലേക്കും ...


      മംഗലാപുരം സെന്‍‌ട്രല്‍ റെയില്‍‌വേസ്റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ സമയം കാലത്ത് 10.30 കഴിഞ്ഞിരുന്നു .ഇനിയെങ്ങോട്ടെന്നറിയണമെങ്കില്‍ ആരോടെങ്കിലും ചോദിച്ചേ പറ്റൂ .മൂകാംബിയിലേക്കുള്ള ബസ്സെവിടെ കിട്ടുമെന്ന സുഹൃത്തിന്‍റെ ഹിന്ദിയിലുള്ള ചോദ്യം ശരിക്കും മനസ്സിലാക്കിയാവണം മറുപടി നല്ല മലയാളത്തില്‍ തന്നെ വന്നു .ആ പോലീസുകാരന്‍ കാണിച്ചു തന്ന ബസ്സ് റെയില്‍‌വേ സ്റ്റേഷനില്‍ നിന്നും കൊല്ലൂര്‍ മൂകാംബികയിലേക്കുള്ളതു തന്നെയായിരുന്നു .ലഘുഭക്ഷണവും കഴിഞ്ഞ് ഞങ്ങളുടെ യാത്ര ഇനിയീ ബസ്സില്‍ .


           ബസ്സ് സ്റ്റാന്‍റില്‍ നിന്നും 11 മണിക്കാരംഭിച്ച യാത്ര പിന്നെ വിശ്രമിച്ചത് ഒരു മണിയോടു കൂടി ഒരു സസ്യഭോജനശാലയ്ക്കു മുന്നില്‍ ഉച്ച ഭക്ഷണത്തിനായി മാത്രം .ഇടയ്ക്ക് സാലിഗ്രാമിലെത്തിയപ്പോള്‍, ബസ്സ് ജീവനക്കാര്‍ ഏതോ ഒരു ക്ഷേത്രത്തിലെ കല്‍‌വിളക്കില്‍ എണ്ണ പകര്‍ന്ന് യാത്ര തുടര്‍ന്നു .ഇത് അവരുടെ ഒരു വിശ്വാസമാകാം .


          മംഗലാപുരത്തു നിന്നും ഏകദേശം 140 കിലോമീറ്ററോളം സഞ്ചരിച്ച് ഞങ്ങള്‍ കൊല്ലൂരിലെത്തുമ്പോള്‍ സമയം 2.30 കഴിഞ്ഞിരുന്നു .നവോന്മേഷത്തിനായ് ഒരോ ചായ കഴിച്ച് വീണ്ടുമൊരന്വേഷണം .
           നാങ്കള്‍ക്ക് കുടജാദ്രി പോളം .അങ്കള് പോളം വ..?
       വീണ്ടും പിഴച്ചു .അവിടേയും മറുപടി മലയാളത്തില്‍ തന്നെ .താഴെ മുകാംബിക ക്ഷേത്രത്തിനടുത്തു നിന്നും ജീപ്പുണ്ട് .ബസ്സിവിടെ നിന്നാല്‍ കിട്ടും .ബസ്സ് സ്റ്റാന്‍റില്‍ ചോദിക്കുമ്പോഴേക്കും ഷിമോഗയ്ക്കുള്ള ബസ്സ് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു .ടിക്കറ്റെടുത്ത് കണ്ടക്ടറോട് കുടജാദ്രിയില്‍ ഇറക്കിവിടാന്‍ പറഞ്ഞപ്പോള്‍ കരഗാട്ട് ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു .ചുരങ്ങള്‍ താണ്ടി ചൂളമടിച്ച് ബസ്സ് മുന്നോട്ട് കുതിച്ചു കോണ്ടിരുന്നു .അരമണിക്കൂറോളം നീണ്ട ബസ്സ് യാത്ര.ഞങ്ങള്‍ രണ്ടു മലയാളികളും പിന്നൊരു കന്നഡ മൂവര്‍സംഘവും കരഗാട്ടില്‍ ബസ്സിറങ്ങി. ചിരപരിചിതമായ വഴിയിലൂടെന്നപോലെ ആ കന്നട സംഘം നടന്നു പോയി.




[ കുടജാദ്രി  : - കര്‍ണ്ണാടക സംസ്ഥാനത്തിലെ കൊല്ലൂരില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെ  പശ്ചിമഘട്ടത്തില്‍ സമുദ്രനിരപ്പില്‍ നിന്നും 1343 മീറ്റര്‍ ഉയരെയുള്ള കൊടുമുടിയാണ് .ഇത് ഷിമോഗ ജില്ലയിലാണ് .കൊല്ലൂരില്‍  നിന്നും ഷിമോഗയിലേക്കുള്ള ബസ്സില്‍ കയറി ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള കരഗാട്ട് ഇറങ്ങിയാല്‍ കുടജാദ്രിയിലേക്കുള്ള നടപ്പാതയിലെത്താം .]


    സമയം 3.30 .ആഗ്രഹ സാഫല്യത്തിന്‍റെ നിര്‍വൃതിയില്‍ തിരിച്ചു വരുന്ന മലയാളി സംഘം ; ശകുന സൂചകങ്ങളില്‍ ഇത് ശുഭമൊ അശുഭമോ ,അറിയില്ല .അവര്‍ പകര്‍ന്നു തന്നതോ അതിലധികമൊ ആത്മവിശ്വാസവുമായി ഞങ്ങള്‍ കുടജാദ്രിയിലേക്ക് നടന്നു .കാനന മധ്യത്തിലൂടെയുള്ള ഈ പാതയിലൂടെ നാലുകിലോമീറ്റര്‍ വരെ ജീപ്പുകള്‍ പോകാറുണ്ടെന്ന് ഏറെ കഴിയും മുന്‍പേ മനസ്സില്ലാക്കാന്‍ കഴിഞ്ഞു .ഈ വഴില്‍ ഞങ്ങളെ അനുഗമിച്ച ചാറ്റല്‍ മഴ ഒരു ശുഭസൂചകമായിരിക്കാം .ആ വഴി ചെറിയൊരു പുല്‍മേട്ടില്‍ ചെന്നെത്തുന്നു .
    ഇത് വള്ളൂര്‍ .ഇവിടെ അല്പനേരത്തെ വിശ്രമമാകാം .ചന്ദ്രനില്‍ ചെന്നാലും മലയാളിയുടെ ചായകുടിക്കാം എന്നു പറഞ്ഞതുപോലെ ഇവിടേയുമുണ്ട് ഒരു മലയാളി ചായക്കട .ഇതിനടുത്തു തന്നെ ഒരു പ്രൈമറി സ്കൂളുമുണ്ട് .കാനന മധ്യത്തിലാണിതെന്ന് തോന്നുകയേ ഇല്ല .മൂക്കില്‍ കയറിടാത്ത പശുക്കളും കിടാ‍ങ്ങളും ഇവിടെ സ്വൈര്യമായ് മേയുന്നു .അപരിചിതര്‍ വരുമ്പോള്‍ കുരച്ചു ചാടാത്ത നാടന്‍ പട്ടികളും കഴുത്തില്‍ തുടലില്ലാതെ ഇവിടെ വിഹരിക്കുന്നു .ശാന്തം സുന്ദരം .
                        
                                                                         പ്രൈമറി സ്കൂള്‍






    ഇടവേള അനന്തമായ് നീളാതെ വീണ്ടും യാത്ര.ഇവിടെയാണ് ആറു കിലോമീറ്ററോളം ദൂരമുളള കാനന പാതയാരംഭിക്കുന്നത് .ഇടത്തോട്ടും വലത്തോട്ടും പിരിഞ്ഞുപോകുന്ന ഒറ്റയടി പാതകള്‍ .ഏതു വഴികളും ചെല്ലുന്നത് ഒരേയൊരു ലക്ഷ്യത്തിലേക്കാകയാലാവാം ഇവിടെ സൂചകങ്ങളില്ലാത്തത് .ഏതു വഴിയിലേക്കു വേണമെങ്കിലും തിരിയാം .കര്‍മ്മഗുണങ്ങള്‍ ലക്ഷ്യത്തിലേക്കുള്ള ദൂരം നിര്‍ണ്ണയിച്ചേക്കും .കാട്ടുചോലയിലെ കളകളാരവത്തിന്‍റെ സൌമ്യതയില്‍ വലത്തോട്ട് തിരിഞ്ഞ പാതയിലൂടെ മുന്നോട്ട് .കാട്ടുമരങ്ങളോടും വള്ളികളോടും മത്സരിച്ച് തളരുന്ന സൂര്യന്റെ നിഴല്‍പ്പാടുകള്‍ .ചാഞ്ഞു നില്കുന്ന കാട്ടുവള്ളികളും നിവര്‍ന്നു നില്കുന്ന കുറ്റിച്ചെടികളും താങ്ങായ് മാറുമ്പോള്‍ , ഭീമന്റെ വഴിമുടക്കി കിടന്ന ഹനുമാനെന്നപോലെ നീണ്ടു കിടക്കുന്ന വേരുകള്‍ .


ഒലിച്ചുപോയ മലവെള്ളമൊരുക്കിയതാവാം ഈ കാട്ടുവഴി. മുന്‍പേ നടന്നവരോ വനപാലകരോ ഒരുക്കിയ ഇരിപ്പിടങ്ങള്‍ നല്കിയ ആശ്വാസവും ഒരോ കാല്‍‌വയ്പിലും ലക്ഷ്യത്തിലേക്കുള്ള ആവേശവും ആവാഹിച്ച് മുന്നോട്ട് . കാട്ടു വഴി മലഞ്ചെരുവിലേക്ക് തിരിയുന്നു. പച്ചപ്പുതപ്പിട്ട പശ്ചിമഘട്ടത്തിലെ കൈവഴിയിലൂടെ ഞങ്ങള്‍ മുന്നേറുന്നു .പകല്‍ ജോലിയുടെ ക്ഷീണത്താല്‍ കൂടണയാന്‍ വെമ്പുന്ന സൂര്യന്റെ വെപ്രാളം ഞങ്ങളിലേക്ക് പകര്‍ന്നെന്ന് തോന്നുന്നു .


     ഇപ്പോള്‍ ഏറെ അകലയായ് കാണാം മണ്ഡപം പോലെയെന്തോ ഒന്നു.അതാകാം ഞങ്ങളുടെ ലക്ഷ്യസ്ഥാനം .വഴികാട്ടിയോ സൂചകങ്ങളോ ഇല്ലാതെ വളഞ്ഞും തിരിഞ്ഞും മുന്‍പേ കിടക്കുന്ന വഴിമാത്രം മുന്നില്‍ .പകലന്തിയോളം പണിയെടുത്ത് തളര്‍ന്ന പെണ്ണിന്റെ നെറ്റിയില്‍ സിന്ദൂരം ഒലിച്ചിറങ്ങിയപോലെ മാനം ചുവന്നു കലങ്ങിയിരിക്കുന്നു .കാല്‍‌വയ്പുകളുടെ വേഗം മനസ്സിനൊപ്പമെത്താനാവാതെ കുഴയുന്നു .തെളിഞ്ഞു വളഞ്ഞവഴിയില്‍ നിന്നും ഇരുള്‍മൂടിയ വനാന്തരപാതയിലൂടെ തളരുന്ന കാലുകളും തളരാത്ത മനസ്സുമായ് മുന്നോട്ട് പോകുമ്പോള്‍ രാത്രിയുടെ വരവറിയിച്ച് ചീവീടുകള്‍ ചുറ്റില്‍നിന്നും എന്തിനോ വേണ്ടി കരഞ്ഞുകൊണ്ടിരിക്കുന്നു .കാട്ടരുവികള്‍ സന്ധ്യാനാമം ചൊല്ലുന്നു .


     മുന്നില്‍ ചെങ്കുത്തായ കയറ്റം .തളര്‍ന്ന കാലുകള്‍ക്കിനി തനിച്ചു നീങ്ങുവാന്‍ ശേഷിയില്ലാതായിരിക്കുന്നു .പൂര്‍വ്വികരെ ഓര്‍മ്മിപ്പിച്ച് ഇനിയുള്ള കയറ്റം നാലുകാലില്‍ .മുന്‍പേ നടന്ന സുഹൃത്ത് കാത്തു നില്കുന്നു .ഇനിയും മുന്നോട്ട് കയറുവാനുള്ള കാ‍യബലമില്ലാതെ ഞാനിരുന്ന നിമിഷങ്ങള്‍ .ആത്മസാക്ഷാരത്തിനു മുന്നില്‍ നിന്നു കൈ നീട്ടിവിളിക്കുന്ന സുഹൃത്ത് .ഇനിയും തളരാത്ത മനസ്സുമായി ഞാന്‍ പിന്നീടുള്ള ഏതാനും ചുവടുകള്‍ കയറിയത് അക്ഷരാര്‍ത്ഥത്തില്‍ ഇഴഞ്ഞു തന്നെയായിരുന്നു .
        ബോധമനസ്സിലേക്ക് തിരികേ നടക്കാനായ് മുഖത്തു വീഴ്ത്തിയ നീര്‍കണങ്ങള്‍ തുടച്ചു മാറ്റാതെ ഞാന്‍ മൂകാംബികയുടെ മൂലക്ഷേത്രത്തിനു മുന്നില്‍ എന്റെ ദേഹം തളര്‍ന്നു കിടന്നു ഏറെ നേരം .കടന്നു പോയവര്‍ നോക്കിയത് സഹതാപത്താലോ പുച്ഛത്താലോ .അറിയില്ല .
 ഇപ്പോള്‍ സമയം 6.30 .
        മാനത്ത് നക്ഷത്രങ്ങള്‍ ഒളിഞ്ഞുനോക്കി തുടങ്ങിയിരിക്കുന്നു .വഴികള്‍ രാവിന്റെ പുതപ്പിന്നടിയിലായിരിക്കുന്നു .ഇന്നത്തെ യാത്ര ഇവിടം വരെ മാത്രം .ഇവിടെ രാത്രി വിശ്രമത്തിനും ഭക്ഷണത്തിനുമായി ഒരു ചെറിയ കെട്ടിടം .മുറികള്‍ പ്രതീക്ഷിക്കരുതിവിടെ ,അതിന്റെ ആവശ്യവുമില്ല .ഒരു പായയും കമ്പിളിയും തന്നെ ധാരാളം .ഈ സൌകര്യത്തില്‍ ഭാരതീയനെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ ഏവരും സംതൃപ്തര്‍ .അപ്പോഴാണ് അതു ശ്രദ്ധിച്ചത് .ഒരു വിദേശ ദമ്പതികള്‍ കാലില്‍ എന്തിനോ വേണ്ടി കഠിനപ്രയത്നത്തിലാണ് .അതെ ,അട്ട കടിച്ചതാ .അവരുടെ ഭാഷയില്‍ ലീച്ച് .നോക്കിയപ്പോള്‍ ഞങ്ങളുടെ കാലില്‍ ഒരുത്തന്‍ ഒരു ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു .ചെരിയൊരു ഉപ്പു പ്രയോഗം ,അത് ഈ വീടിന്റെ സൂക്ഷിപ്പുകാരന്‍ വക .കഷ്ടപ്പെട്ട് കുടിച്ച രക്തമുഴുവന്‍ ഇങ്ങനെ ഛര്‍ദ്ദിപ്പിക്കുന്നതില്‍ ഇത്തിരി കഷ്ടമുണ്ടല്ലേ !
        അങ്ങിനെയാണിവിടെ ,എല്ലാം സീതാറാം ജോഗി നോക്കിക്കോളും .അദ്ദേഹമാണ് ഈ കൊച്ചു താമസസ്ഥലത്തിന്റെ കാവല്‍ക്കാരന്‍ .താമസം ,ഭക്ഷണം അങ്ങിനെയെല്ലാം .ഇതെല്ലാമൊരുക്കാനുള്ള അവിടുത്തെ ബുദ്ദിമുട്ടോര്‍ക്കുമ്പോള്‍ ,ഇവിടുത്തെ വാടകയ്ക്കും ഭക്ഷണത്തിനും തുഛമായ വിലമതിയാകും .ഇവിടെ വച്ച് ബോംബ്ബെയില്‍ നിന്നുമെത്തിയ മലയാളി മൂവര്‍സംഘത്തെ പരിചപ്പെടുകയുണ്ടായി -അര്‍ജ്ജുന്‍ ,വിനോദ് , ബിജിത് .ഞങ്ങള്‍ നടന്നാണെത്തിയതെന്നറിഞ്ഞ അവര്‍ തിരിച്ചിറക്കം ഒരുമിച്ചാകാമെന്നായി.അവരില്‍ നിന്നാണറിഞ്ഞത് ജീപ്പു യാത്രയും മറ്റൊരു സാഹസമാണെന്നറിഞ്ഞത് .ചെങ്കുത്തായ കയറ്റങ്ങളില്‍ വഴി വെട്ടിയുണ്ടാക്കിയായിരുന്നത്രേ ആ യാത്ര .മഴക്കാലം കഴിഞ്ഞ് ആദ്യത്തെ കുടജദ്രി ട്രക്കിംഗ് അന്നാണത്രേ ആരംഭിച്ചത് .ഇതൊന്നുമറിയാതെയാണല്ലോ ഞങ്ങള്‍ മലകയറിയത് .


     ചൂട് ചോറും സാമ്പാറും തോരനും രസവും മോരും എല്ലാം കൂടിച്ചേര്‍ന്ന രുചികരമായ അത്താഴം .പുറത്തെപ്പോഴും മഴപെയ്യുന്നപോലെ ശബ്ദകേള്‍ക്കാം .മലമുകളില്‍ നിന്നുമൊഴുകി ഇവിടെയെത്തി ചെറിയൊരു വെള്ളച്ചാട്ടമായി പരിണമിക്കുന്നു .ഇതാണിവിടുത്തെ ജലസ്രോതസ്സ് .കുടിക്കാനും കുളിക്കാനുമെല്ലാം .സൌരോര്‍ജ്ജ വൈദ്യുതി മാത്രമെ ഇവിടെയുള്ളൂ .രാത്രി ഒന്‍പതു മണിയോടു കൂടി വിളക്കുകള്‍ അണഞ്ഞു .ഇനി കാഴ്ചകളും അന്വേഷണങ്ങളുമെല്ലാം അടുത്ത പുലരിക്കായി മാറ്റി നിര്‍ത്തി വിശ്രമം .


      ഇനിയുള്ള കാഴ്ചകള്‍ ഗണപതിഗുഹ,സര്‍വ്വജ്ഞപീഠം ,ചിത്രമൂല .പുലര്‍ച്ചെ 4.30 ഓടെ എഴുന്നേറ്റുള്ള കുളി നല്‍കിയ നവോന്മേഷത്തില്‍ ഇനിയുള്ള ദൂരം .മേഘം മറനീക്കിയ മാനം തെളിഞ്ഞ നിലാവു പരത്തുന്നുണ്ട് .ഒപ്പം മൊബൈലിന്റെ ഫ്ലാഷ് ലൈറ്റും .നടന്നു തേയ്മാനം സംഭവിച്ചതൊകൊണ്ടാകാം മുന്നോട്ടുള്ള വഴി അത്ര കഠിനമല്ല .പുലരിയുടെ തണുത്ത സ്പര്‍ശനം ഇപ്പോള്‍ നടത്തത്തിന്റെ താപത്തില്‍ അലിഞ്ഞില്ലാതായിരിക്കുന്നു .അല്പം വിയര്‍ക്കുന്നുണ്ടോ .കുറച്ചകലെയായി വഴി രണ്ടായി പിരിയുന്നു .അവിടെ ഗണപതിഗുഹയിലേക്കുള്ള ചൂണ്ടുപലകയും .അല്പം താഴോട്ടിറങ്ങി ഗണപതി ഗുഹയിലെത്തിയിരിക്കുന്നു .മലയോടു ചേര്‍ന്ന വലിയ പാറയുടെ അടിവശം തുരന്നതു പോലെയുള്ള ഒരു ഗുഹ .അതിനകത്ത് ഒരു ചെറിയ ഗണപതി വിഗ്രഹം . ലോഹം പൂശിയ മേല്‍ക്കൂര തീര്‍ക്കുന്ന ശ്രീകോവിലിന്റെ അതിര്‍ വരമ്പുകളില്ലാതെ ആര്‍ക്കും അവിടെ വിളക്കു തെളിയിക്കാം .ദേവനെ കെട്ടിപ്പിടിക്കാം,തടയുവാന്‍ കിങ്കരന്മാരോ തന്ത്രവിധിയുടെ ചട്ടക്കൂടുകളോ ഇല്ലാതെ .


      ഇനി തിരിച്ചു കയറാം .അജ്ഞതയുടെ അഗാധതയില്‍ നിന്ന് അറിവിന്റെ കൊടുമുടിയിലേക്ക്  നടന്നു കയറിയ ആദിശങ്കരന്റെ സന്നിധിയിലേക്ക്  .അധികം അകലയല്ലാതെ കാണാം ആ കല്‍മണ്ഡപം .മണ്ഡപത്തിലെ ചെറുകോവിലിനുള്ളില്‍ ശങ്കരാചാര്യരുടെ ഒരു ചെറിയ കരിങ്കല്‍ ശില്പം .ചിതറിക്കിടന്ന കരിഞ്ഞ പൂവുകള്‍ നിര്‍മ്മാല്യം മാറാത്ത ദൈവിക പരിവേഷം ചാര്‍ത്തുന്നില്ലേ അദ്വൈതോപാസകനായിരുന്ന ആദിശങ്കരന് .കോടമഞ്ഞ് മൂടും മുന്‍പ് മലയടിവാര കാഴ്ചകള്‍ ഹൃദയത്തിലേറ്റുവാങ്ങി അരുണോദയത്തിന് കാവല്‍ നിന്നു .മനസ്സിന്റെ കോണുകളിലെവിടെയോ ഒളിച്ചിരുന്ന മേഘശകലങ്ങള്‍ വന്ന് ആ ഉദയദര്‍ശനത്തെ തടസ്സപ്പെടുത്തിയത് അല്പം നിരാശയായി .എങ്കിലും ഇത്രയൊക്കെ സാധിച്ചില്ലേ .കാഴ്ചകളവസാനിക്കുന്നില്ലല്ലോ .


      ശങ്കരപീഠം കടന്ന് മറുവശത്തേക്കിറങ്ങി ഇനി ചിത്രമൂലയിലേക്ക് നടക്കാം .ഇടതൂര്‍ന്ന കുറ്റിക്കാടുകളും ചെറുമരങ്ങളും നിറഞ്ഞ വഴുവഴുത്ത നടവരിയിലൂടെ ഒരു സാഹസിക യാത്ര തന്നെയാണത് .ഈ പാത ചെന്നെത്തുന്നത് മലയിടുക്കിലെ ഒരു ചെറിയ ഗുഹയുടെ താഴെയാണ് .ഇതാണ് ചിത്രമൂല എന്നറിയപ്പെടുന്നത് .










      ഐതിഹ്യം പറയുന്നത് , ഇവിടെ കോലമഹര്‍ഷിയും ഒരു അസുരനും ശിവനെ ഉപാസിച്ച് തപസ്സ് ചെയ്തിരുന്നു .സം‌പ്രീതനായ ശിവന്‍ വരദാനത്തിനൊരുങ്ങിയപ്പോള്‍ സരസ്വതീ ദേവി അസുരനെ മൂകനാക്കിയെന്നും ഇവന്‍ മൂകാസുരനെന്നറിയപ്പെടുകയും ചെയ്തു .ഇതില്‍ പ്രകോപിതനായ മൂകാസുരന്‍ പ്രതികാരത്തിനിറങ്ങുകയും സംഹാരരൂപം പൂണ്ട ദേവി അസുരനെ വധിച്ച് മൂകാംബികയായി മൂലക്ഷേത്രത്തില്‍ കുടിയിരിക്കുന്നു .ഇത് ഞാനെവിടെയോ വായിച്ചതായി ഓര്‍ക്കുന്നു ,തെറ്റാണോ എന്നറിയില്ല .കാലങ്ങള്‍ക്കു ശേഷം ഇവിടെ നിന്നും ശങ്കരാചാര്യരുടെ തപശ്ശക്തിയില്‍സന്തുഷ്ടയായ ദേവി അദ്ദേഹത്തിന്റെ അഭീഷ്ടത്തിനായ് കേരളാത്തിലേക്ക് പുറപ്പെട്ടത്രേ .പക്ഷേ ഒരു നിബന്ധനയുണ്ടായിരുന്നു ,ശങ്കരനെവിടെ ദേവിയെ കുടിയിരുത്തണോ അവിടെ വച്ചു മാത്രമേ തിരിഞ്ഞു നോക്കാവൂ .കുടജാദ്രിയില്‍ നിന്നു കൊല്ലൂരിലെത്തിയപ്പോള്‍ മനുഷ്യ സഹജമായ സംശയത്താല്‍ ശങ്കരന്‍ തിരിഞ്ഞു നോക്കിയെന്നും ദേവി അവിടെ കുടിയിരുന്നെന്നും വിശ്വാസം .അതു നന്നായി ,അല്ലെങ്കില്‍ ഭക്തകോടികള്‍ക്ക് ഈ മലകയറിവന്നല്ലേ ദേവിയെ വണങ്ങാനൊക്കുകയുള്ളൂ.




      ചിത്രമൂലയില്‍ ഇന്നൊരു ശിവലിംഗം ഒരു ശേഷിപ്പായിരിക്കുന്നു .ചിത്രമൂലയുടെ മുകളിലൂടെ ഒരു നീര്‍ച്ചാല്‍ ഉത്ഭവിക്കുന്നു .ഇതത്രേ സൌപര്‍ണിക നദിയുടെ ഉത്ഭവസ്ഥാനം .ചെറിയൊരു ഇരുമ്പു ഗോവണിയിലൂടെ ഗുഹാതപസ്ഥാനത്തെത്താം .നീരുറവയില്‍ നീരാടാം .ജലധാരകൊണ്ട് ദാഹമകറ്റാം .നീരുറവകാണും വരെ കുഴിച്ചുകൊണ്ടിരിക്കുന്ന നാട്ടില്‍ നിന്നും ഇവിടെയെത്തുമ്പോള്‍ ഇതൊരു നവ്യാനുഭൂതി തന്നെ .ജനകോടികളാരാധിക്കുന്ന പുണ്യനദിയുടെ ശീതളിമ കൈക്കുമ്പിളില്‍ നിറച്ച് നിര്‍വൃതിയടയാം .
       ഇവിടം കോടമഞ്ഞ് പുതയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു .ഇനി തിരികെ മടങ്ങാം ,സര്‍വ്വജ്ഞപീഠത്തിലേക്ക് .കാഴ്ചകളൊന്നും തീരുന്നില്ല .കോടമഞ്ഞുപോലെ അതു മൂടിവയ്ക്കുന്നു .വീണ്ടും മറനീക്കി വരുന്നു .എന്നിലെ അജ്ഞതകള്‍ മുഴുവന്‍ ഇറങ്ങിപ്പോകുന്നതുവരെ ഇനിയേതെങ്കിലുമിടവേളകളില്‍ വീണ്ടും വരാമെന്ന പ്രതീക്ഷയില്‍ തിരികെയിറക്കം .പകല്‍‌വെളിച്ചത്തില്‍ വീണ്ടും ഗണപതിഗുഹയുട നടയിലൂടെ മൂലസ്ഥാനത്തേക്ക് .


                               










        ജീപ്പുകള്‍ പുതിയ തീര്‍ത്ഥാടകരുമായെത്തി തുടങ്ങിയിരിക്കുന്നു .സമയമേറെ കഴിഞ്ഞിരുന്നു .പ്രാതലൊരുക്കി സീതാറാം കാത്തിരിക്കുന്നു .ഇപ്പോഴാണത്  ശ്രദ്ധിക്കുന്നത് .മൂകാംബികയുടെ മൂലക്ഷേത്ര നടയില്‍ വലിയൊരു ലോഹ ദണ്ഡ് ലംബമായി നില്‍ക്കുന്നു .ഇതാണത്രേ മൂകാസുരവധത്തിനായ് ദേവി ഉപയോഗിച്ച ആയുധം .ഈ ആയുധത്തെ കുറിച്ച് ഇവിടെ വായിക്കാം.


       മലമുകളിലെ കാഴ്ചകള്‍ക്ക് തത്കാലം വിടപറഞ്ഞ് ഞങ്ങള്‍ മടക്കയാത്ര ആരംഭിക്കുമ്പോള്‍ സമയം 10 മണി കഴിഞ്ഞിരുന്നു .ഏറ്റവും ദുര്‍ഘടമായ അവസാന പഥത്തില്‍ ഞാന്‍ തന്നെ ആദ്യമിറങ്ങി ,നിത്യാഭ്യാസിയേ പോലെ .ഈ മടക്കയാത്ര, സാവകാശം കാഴ്ചകളെ ക്യാമറക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ചെറുചിപ്പിനകത്താക്കി ;വിശ്രമ ഇടങ്ങളില്‍ കുടുംബത്തോടെയെത്തി രക്തമൂറ്റിക്കുടിച്ച് മദോന്മത്തരാകുന്ന അട്ടകളെ പറിച്ചെറിഞ്ഞങ്ങനെ .




      വള്ളൂരിലെ ചായക്കടയില്‍ നിന്നും പുട്ടും കടലയും കാപ്പിയും കഴിച്ചിറങ്ങിയപ്പോള്‍ സമയം 12 ആയിക്കാണും .അപ്പോഴേക്കും ഞങ്ങള്‍ അഞ്ചുപേരും ചിരപരിചിതരേപ്പോലെ ആയിക്കഴിഞ്ഞിരുന്നു .ഇനിയുള്ള നാലു കിലോമീറ്റര്‍ പുട്ടും കടലും പകര്‍ന്ന ആവേശത്താല്‍ നടന്നെത്തുമ്പോഴേക്ക്  ഞങ്ങള്‍ക്കു മുന്‍പേ കയറിപ്പോയ കന്നഡ മൂവര്‍ സംഘം കരഗാട്ടിലെത്തിയിരുന്നു .കടന്നു പോകുന്ന നിമിഷങ്ങളില്‍ കൊല്ലൂരേക്കുള്ള ബസ്സിനായൊരു കാത്തിരിപ്പ് .കാ‍ലില്‍ കടിച്ച അട്ടകളെ ചോര ഛര്‍ദ്ദിപ്പിച്ചത് വേണമെങ്കില്‍ ഈ കാത്തിരിപ്പിനിടയിലെ ഒരു നേരം കൊല്ലിയായി കണക്കാക്കാം .ഒടുവില്‍ വന്ന ഒരു ജീപ്പില്‍ കൊല്ലൂരേക്ക് പോകുമ്പോഴാണ് അതറിയുന്നത് ;കാട്ടുപുലികളും നക്സലുകളും മേയുന്ന കാടാണത്രേ ഞങ്ങള്‍ കടന്നു വന്നതെന്ന് !.


      തിരികെ കൊല്ലൂരെത്തിയ ഞങ്ങള്‍ -കേരള മലയാളികളും ബോംബേ മലയാളികളും- വിടപറഞ്ഞ് നേരെ പോയത് സൌപര്‍ണ്ണികയിലേക്കാണ് .അവിടെ മദിച്ചു കുളിക്കുന്ന കുഞ്ഞുകുട്ടി പരാധീനക്കാരുടെ ഇടയില്‍ ഒരു ചെറിയ നീരാട്ട് .അതു കഴിഞ്ഞ് ബസ്സ് സ്റ്റാന്റിലേക്കുള്ള വഴിയിലെ ചായക്കടയില്‍ നിന്നും ചൂടു ബോളിബജിയും ചായയും .അധികം വൈകാതെ മംഗലാപുരത്തേക്കുള്ള ബസ്സില്‍ കയറിയ ഞങ്ങള്‍ ആത്മസാക്ഷാത്കാര നിര്‍വൃതിയില്‍ ഒരു ചെറു മയക്കത്തിലേക്ക് വഴുതി വീണു ...




---------------------------------------------------------------------------------------------------


കുടജാദ്രിയിലേക്ക് ഒരു virtual tour ഇവിടെ കാണാം



കുടജാദ്രിയില്‍ താമസത്തിനും ഭക്ഷണത്തിനും വേണ്ടി ശ്രീ സീതാറാം ജോഗിയെ ബന്ധപ്പെടാവുന്നതാണ് .
B.S.Seetharam Jogi :- 9242282932,9480130939,9242285087,9242621925


 


-------------------------------------------------------------------------------------------

ചിത്രങ്ങള്‍ക്ക് കടപ്പാട് : ബോംബെ സുഹൃത്തുക്കളോടും ഞങ്ങളോടും





Monday, September 27, 2010

ഇങ്ങനെയും ഒരു സായാഹ്നം

സമയം രാത്രി 8.20

എനിക്കിതു തന്നെ വരണം .
അല്ലാ എന്തു പറ്റി / എന്താ ഉദ്ദേശിച്ചത് ?
ആരേ ഉദ്ദേശിച്ചല്ല . എനിക്കിതു തന്നെ വരണം .ഇതിലും വലുതെന്തോ വരാനിരുന്നതാ ...

   * * * * * * * * * * * * * * * * * * * * * * * * * * * * * * *

ആ പെന്‍ ഡ്രൈവിന് നേരത്തെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ . ഇതിപ്പൊ എന്തു പറ്റി ? കമ്പ്യൂട്ടറിന്‍റെ കുഴപ്പമാണോ ? ഹും ! നാശം . കുറച്ച് കാശ് തടഞ്ഞേനെ . ചിന്തകള്‍ ഈ വഴി പോകുമ്പോഴേക്കും ഞാന്‍ ജോസ് ജംങ്ക്‌ഷന്‍ കഴിഞ്ഞിരുന്നു .സമയം 5.50 . 
വൈകിട്ടെന്താ പരിപാടി ?
ആലോചന തുടര്‍ന്നുകൊണ്ടിരുന്നു ,ഒപ്പം നടത്തവും .അപ്പോഴേക്കും ഗ്രൌണ്ട് ബസ്സ് സ്റ്റോപ്പില്‍ എത്തിയിരിക്കുന്നു .നടത്തം തത്കാലം നിര്‍‌ത്തി ;ഇനി യാത്ര ബസ്സിലാകാം .ബെസ്റ്റ് ടൈം ! ഒറ്റ ബസ്സും വരുന്നില്ല .ഓ ! എന്നുവച്ചിനി നടക്കാനൊന്നും പോകുന്നില്ല .
താമസമെന്തേ വരുവാന്‍ .... മനസ്സില്‍ മാത്രം പാടി .പുറത്തു കേട്ടിരുന്നേല്‍ ....
അങ്ങനെയിരിക്കുമ്പോ, ദേ, ഞാന്‍ വന്നല്ലോ എന്നും പറഞ്ഞ് അതാ ഒരു കലൂര്‍ ബസ്സ് .
ഒരു കച്ചേരിപ്പടി
അമ്പതു പൈസയുണ്ടോ ?
ഇല്ല.
പിന്നൊന്നും പറയാതെ ആ ചേട്ടന്‍ അടുത്ത ആളിനെ കണ്ടക്ട് ചെയ്യാനായി നടന്നു .ബസ്സ് പത്മാതീയറ്ററും കഴിഞ്ഞ് മുന്നോട്ട് .ഞാനിറങ്ങാന്‍ തയ്യാറായി പടിയിലേക്ക് നിന്നു .സാധാരണ ആ സിഗ്നല്‍ വിളക്കിനു മുന്നില്‍ ഒന്നു നില്‍ക്കാതെ കടന്നുപോകാറില്ല .ഭാഗ്യം ! ഇന്നതു സംഭവിച്ചില്ല .നിര്‍ത്തിയിട്ടുണ്ടായിരുന്ന എല്ലാ ബസ്സുകളേയും ഓവര്‍ടേക്ക് ചെയ്ത് അതിസാഹസികമായി സ്റ്റോപ്പിന് പത്തിരുന്നൂറ് മീറ്റര്‍ അകലെയായി ഒന്ന് നിര്‍ത്താന്‍ കരുണയുണ്ടായി സാരഥിചേട്ടന് .ആ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ .
സമയം ഇപ്പോള്‍ 6.05 .
എന്തോ ലക്ഷ്യം വച്ചിട്ടെന്ന പോലെ കാലുകള്‍ ബാനര്‍ജി റോഡിന്‍റെ ഫുട്പാത്തിലൂടെ ഹൈക്കോടതിയുടെ വശത്തേക്ക് ഒരു ഈവനിംഗ് വാക്ക് .ആരോ കാത്തു നില്‍കുന്നതു പോലെ ,കാലുകള്‍ അതിവേഗം എന്നേംകൊണ്ട് മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു .സ്റ്റോപ്പ്പ്പ്പ്പ്..........
അതാ സരിത,സവിത,സംഗീത മൂന്ന് പെണ്‍കൊടിമാരും മാടിവിളിക്കുന്നു .ഒഴിഞ്ഞു കിടക്കുന്ന കൌണ്ടറിനുമുന്നിലെത്തിയപ്പോ പ്രാഞ്ചിയേട്ടന്‍ ഫുള്ളടിച്ച് ഓഫായി സവിതയില്‍ കിടക്കുന്നു . ഇനി രാജ്യ സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരവുമായി മറ്റു രണ്ടുപേര്‍ കാത്തിരിക്കുന്നു .സരിതയും സംഗീതയും .

പാതി കീറിയ ടിക്കറ്റുമായി ഞാന്‍ സംഗീതയുടെ ഇരുണ്ട ഉള്ളറയിലെ ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് തപ്പി തടഞ്ഞ് ....

           എല്ലാരും ശ്വാസമടക്കിപ്പിടിച്ച് വെള്ളിത്തിരയിലേക്ക് കണ്ണും നട്ടിരിക്കുന്നു ...
അമ്മയെ ചവിട്ടിക്കൊന്ന അച്ഛനെ ധിക്കരിച്ച് മകള്‍ സന്യാസത്തിലേക്ക് .കൂട്ടിന് മെഡിസിന് തന്‍റൊപ്പം പഠിച്ച ഡോക്ടര്‍ വിദ്വാന്‍ നേരത്തെ തന്നെ സന്യാസിയായിരിക്കുന്നു .ഹാവൂ ! ഒരുമിച്ച് ഗാര്‍ഹസ്ഥ്യം പറ്റീലെങ്കിലും സന്യാസമെങ്കിലും ഒരുമിച്ച് നടക്കുമല്ലോ . ഇല്ല , അതിനു സമ്മതിച്ചില്ല പരമ ദുഷ്ടനായ അച്ഛന്‍ മൂപ്പനും മൂപ്പന്‍റെ വലംകൈ ആയ കുട്ടിസ്രാങ്കും .പാവം സ്രാങ്ക് പക്ഷേ നിരപരാധിയായിരുന്നു കേട്ടാ.അതുകൊണ്ട് രാത്രിക്ക് രാത്രി സന്യാസത്തില്‍ സ്പെഷ്യലൈസ് ചെയ്യാനായി ഡോക്ടറമ്മയും സ്രാങ്കും നാടുവിട്ടു . കലികയറിയ മൂപ്പന്‍ വാല്യക്കാരെ നാലുപാടു അയച്ചിരിക്കുന്നു .വിശ്വാസ വഞ്ചനകാട്ടിയ സ്രാങ്കിനെ വക വരുത്താന്‍ .
          നമ്മടെ ഡോക്ടറമ്മ  ഇപ്പോ പോലീസുകാരുടെ നടുവിലാ .ഈശ്വരാ ഇവരു രണ്ടാളും കൂടെ വല്ല ഏടാകൂടവും ... പാവം സ്രാങ്ക് തട്ടിപ്പോയിരിക്കുന്നു .തന്‍റെ കഥന കഥ അവതരിപ്പിക്കുവാരുന്നു ഇത്രേം നേരം നമ്മുടെ സന്യാസിനി .പാവം ഞാന്‍ പതിനഞ്ച് മിനിട്ട് വൈകിയതു കാരണം എന്തൊക്കെയോ തെറ്റിദ്ദരിച്ചു .
അംഗലാവണ്യംകൊണ്ട് അനുഗ്രഹീതയായ ഒരു ചട്ടക്കാരി ചേച്ചി വന്ന് സ്രാങ്കിന്‍റെ നിശ്ചേതനമായ ശരീരത്തിനുമുന്‍പില്‍ വിതുമ്പി നിന്നു .
         അവരുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നിന്ന ചവിട്ട് നാടകക്കാരന്‍ ബോട്ട്‌ഡ്രൈവറായിരുന്നു സ്രാങ്ക് .എല്ലാവര്‍ഷവും ഒരേ നാടകം ,അഭിനയിക്കുന്നവര്‍ ചിലപ്പോ മാറിയേക്കും .കഷ്ടം ! ആ ഇടവകക്കാരുടെ ഒരു ഗതികേട് .എന്‍റെ നാട്ടിലോ മറ്റോ ആയിരുന്നെങ്കില്‍ .... അങ്ങനെ സത്യകൃസ്ത്യാനിയായ ഈ ചേച്ചിയും ജാതിയും മതവും എന്തിന് , തന്തേം തള്ളേം വരെ ഇല്ലാത്ത സ്രാങ്കും നായികാനായകന്മാരായി തട്ടേല്‍ ചവിട്ടിയാടാനൊരുങ്ങി നിന്നു .പള്ളീം പട്ടക്കാരും പെണ്ണിനെ നായികയാക്കുന്നതില്‍ കലിപ്പിച്ച് നിന്നപ്പഴും ധീരനും സര്‍വ്വോപരി നായികയുടെ ആങ്ങളയുമായ ആശാന്‍ ഉജ്ജ്വലപ്രകടനം കാഴ്ചവെച്ചു .നായികയുടെ മനസ്സില്‍ സ്രാങ്ക് നായകനായി പടര്‍ന്നു കയറി .
വലതു വശത്തു നിന്നും ഒരു വെളിച്ചം കടന്നു വരുന്നു .അത് നമ്മടെ ടിക്കറ്റു കീറുന്ന ചേട്ടന്‍ അകത്തു കയറിയതാ .പുറകില്‍ നിന്നും ഒരു അശരീരി പ്രതീക്ഷയ്ക്കു വകയുണ്ടെടാ .ആഹാ ,എന്നാല്‍ പ്രതീക്ഷിച്ചിട്ടു തന്നെ കാര്യം .
എന്തോ പ്രതീക്ഷിച്ച് സ്ക്രീനിലേക്ക് നോക്കിയപ്പോള്‍ നഗ്നയായ നായികയുടെ ബാക്ഗ്രൌണ്ട് വ്യൂവില്‍ കണ്ണുടക്കി നിന്നു .ഓ !ലവള് സ്രാങ്കിനെ വളയ്ക്കാന്‍ ഒരു ശ്രമം നടത്തിയതാ .പൊട്ടന്‍ , ഇതു പോലൊരുത്തനയാ നായകനെയാക്കി വച്ചിരിക്കുന്നത് .അവന്‍ , ക്ഷമിക്കണം മഹാനായ കുട്ടിസ്രാങ്ക് അതു കാണാത്തപോലെ വാതിലടച്ച് തിരിഞ്ഞു നടന്നു .ഇതിനിടയില്‍ ഒറ്റയ്ക്കൊളിച്ചോടി പോയ സ്രാങ്ക് തിരിച്ചു വന്ന് നാടകം ചവിട്ടിയാടി .കലിമൂത്ത നായക വേഷം നിഷേധിക്കപ്പെട്ട ജോപ്പന്‍ (ഇവന്‍ നായികയെ നോട്ടമിട്ടതാ ) ആശാനെ കൊന്നെന്നും അതിനു പ്രതികാരമായി ജോപ്പനെ സ്രാങ്ക് കൊന്നെന്നുമൊക്കെയായി രംഗം കൊഴുത്തപ്പോള്‍ സ്രാങ്കവിടെനിന്നും വീണ്ടും മുങ്ങി .
പോലീസുകാര്‍ സ്രാങ്കിന്‍റെ ലീലാവിലാസങ്ങളില്‍ രസം മൂത്തിരിക്കുന്നു. മൂന്നാലുമാസം പ്രായമായ വയറും തള്ളിപ്പിടിച്ച് വന്ന അംഗലാവണ്യത്തിലും മുഖസൌന്ദര്യത്തിലും ഇതുവരെ കണ്ടവരെ (ഈ സ്ക്രീനില്‍ ) കവച്ചുവയ്ക്കുന്നവളുടെ വെളിപ്പെടുത്തലില്‍ പോലീസുകാര്‍ വാ പൊളിക്കുന്നു .അവളുടെ വയറ്റില്‍ വളരുന്ന കൊച്ചിന്‍റെ തന്തയാണത്രേ ചത്തുമലച്ച സ്രാങ്ക് . മിണ്ടാവയ്യാത്ത ഗര്‍ഭിണിയായ ഈ സുന്ദരി കൂട്ടിനുവന്ന കെളവിയുടെ സഹായത്താല്‍ തന്‍റെ സ്രാങ്കിന്‍റെ വീരകഥകള്‍ വിവരിക്കുന്നു .
ഇവള്‍ കാളി .ഇവളുടെ പേരില്‍ നോവലുവരെ എഴുതുന്നു , ഇവളുടെ നാട്ടുകാരിയും പ്രമാണിത്തറവാട്ടിലെ മരുമകളും ഏകാകിനിയുമായ കഥാകാരി .ആ നാടിന്‍റെ ശാപമായിരുന്ന കാളി സ്രാങ്കിന് അനുഗ്രഹമാകുന്നു .വലതു വശത്തുകൂടി വീണ്ടും പ്രകാശം കടന്നു വരുന്നു .ദേ ആ ചേട്ടന്‍ പിന്നേം കേറി വന്നതാ .ഇപ്പോ എന്തെങ്കിലുമൊക്കെ നടക്കും .പാവം അശരീരിക്കാര്‍ , സ്ക്രീനിലെ വാതിലും അടഞ്ഞതുകൊണ്ട് പ്രതീക്ഷിച്ചതൊന്നും കണ്ടില്ല .
നാടിന്‍റെ ശാപം മാറ്റാനായി കാളിയെ ബലികൊടുക്കാനുള്ള കരപ്രമാണിമാരുടെ ശ്രമങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് കുട്ടിസ്രാങ്ക് കാളിയുടെ രക്ഷകനാകുന്നു .എഴുത്തുകാരി എഴുത്തവസാനിപ്പിച്ച് ആത്മബലി കൊടുക്കുന്നു .പുതിയ നാട്ടില്‍ സ്രാങ്കും കാളിയും പുതു ജീവിതം തുടങ്ങുന്നു .
         പിന്നീടൊരുനാള്‍ നാടകത്തിനാണെന്നും പറഞ്ഞ് നാടുവിട്ടുപോയ സ്രാങ്ക് തിരിച്ചു വന്നില്ല .ജോപ്പന്‍റെ കൊലപാതകിയായ സ്രാങ്കിന്‍റെ ജീവിതം പൂര്‍ണ്ണമായെന്ന് വിധിയെഴുതാന്‍ തുനിഞ്ഞ പോലീസുകാരെയും പ്രേക്ഷകനെയും അമ്പരപ്പിച്ചുകൊണ്ട് മറ്റേ ചട്ടക്കാരി കുമ്പസാരം നടത്തുന്നു .ജോപ്പനെ കൊല്ലാനുപയോഗിച്ച വിഷം അവള്‍ കൊലപാതകത്തിന്‍റെ തെളിവായി സൂക്ഷിച്ചിരിക്കുന്നത്രേ ! 
       സ്രാങ്കിന്‍റെ നിരപരാധിത്വം തെളിയിച്ച ആത്മനിര്‍വൃതിയോടെ അവള്‍ വിലങ്ങണിയുന്നു .അപ്രതീക്ഷിതമായി ഒരു രോഗിണിയെ (ഗര്‍ഭിണിയെ) സുശ്രൂഷിക്കാന്‍ കിട്ടിയ ചാരിതാര്‍ത്ഥ്യത്തില്‍ സന്യാസിനി ഡോക്ടര്‍ ,സ്രാങ്കിന്‍റെ കുഞ്ഞിനെ വയറ്റില്‍ ചുമക്കാന്‍ കിട്ടിയ ഭാഗ്യത്തില്‍ കാളിയും തികഞ്ഞ സംതൃപ്തയാണ് .
      ഏതോ ഒരുനാള്‍  നാടകത്തിനെന്നും പറഞ്ഞ് നാട് വിട്ട കുട്ടിസ്രാങ്കിന്‍റെ ജീവിതം ഇവിടെ പൂര്‍ണ്ണമാകുന്നു .

മലയാള സിനിമയോടിത്രയേറെ കരുണയുള്ള ഒരു സംവിധായകന്‍ മാത്രമേ ഉള്ളൂ .അദ്ദേഹം പറഞ്ഞത് മഹാനായ കുട്ടിസ്രാങ്കിന്റെ അതീവസാധാരണമായ അഥവാ പച്ചയായ മനുഷ്യന്റെ കഥ . അയാളുടെ മുന്നില്‍ തുണിയുരിയുവാന്‍ മടിയില്ലാത്തവര്‍ മാത്രമോ ഈ നായികമാര്‍ .കഥയുടേയും സാങ്കേതികത്തികവിന്‍റേയും ഉത്തമ സൃഷ്ടിയായ ഈ ചലച്ചിത്രത്തെ അംഗീകരിക്കുവാന്‍ തയ്യാറായ ദേശീയഅവാര്‍ഡ് ജൂറിയെ അംഗീകരിക്കാതിരിക്കാന്‍ വയ്യ .സംസ്ഥാനതലത്തിലുള്ളവരുടെ ഉള്ളുകളികള്‍കൊണ്ട് മാത്രം തഴയപ്പെട്ടത് തീര്‍ച്ചയായും മൃഗീയവും പൈശാചികവുമാണ് .

                                        
                        
                   * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
ദേശീയ പുരസ്കാരം നേടിയൊരു ചലച്ചിത്രം തീയറ്ററില്‍ ചെന്ന് കണ്ട് രാജ്യസ്നേഹം വെളിവാക്കിയതിന്‍റെ ചാരിതാര്‍ത്ഥ്യത്തില്‍ ഞാന്‍ വീട്ടിലേക്കുള്ള ബസ്സിനായി കാത്തു നില്‍ക്കുന്നു .
ഇപ്പൊള്‍ സമയം രാത്രി 8.20.



Monday, August 16, 2010

ചെങ്കണ്ണ്

സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിമൂന്ന് വര്‍ഷങ്ങള്‍
തിളക്കുന്നു ചോര കണ്ണിലും
വിളിക്കുന്നു ചെങ്കണ്ണെന്നുപേര്‍
മാധ്യമങ്ങള്‍ കാട്ടിയ കൃമികള്‍
കണ്ണില്‍ കടിപിടികൂട്ടുന്നു
പടരുന്നു നാടെങ്ങും
രക്തത്തിളപ്പിന്‍ അലകള്‍
പ്രതിഷേധമുയര്‍ത്തുന്ന കൈകള്‍
ചൊറിയാനായുമ്പോള്‍ 
അതിവിനയത്താല്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു
അവധിക്കപേക്ഷിച്ച് ഇലക്ട്രോണിക് കത്ത് പൊയ്ക്കഴിഞ്ഞു .
അപേക്ഷ ഇത്രമാത്രം
നാളെയിതിനെ മാധ്യമസൃഷ്ടിയെന്ന-
പരാധം പരത്താതിരുന്നെങ്കില്‍ ...










ചിത്രം ഗൂഗിളിനോട് കടപ്പാട്

Friday, June 25, 2010

പ്രതീക്ഷ


ഇന്നലെപ്പെയ്ത മഴയില്‍ തളിര്‍ത്ത
തകരപോല്‍ നീയെന്നെ പിഴുതെറിഞ്ഞപ്പഴും
ചോര്‍ന്നീല ഒരുതുള്ളി നീരെന്‍
കണ്ണിന്‍റെ ചോട്ടിലും

നനഞ്ഞ ഹൃദയത്തിനുള്ളില്‍
മുളതെറ്റിയ പ്രതീക്ഷകള്‍
അസ്ഥാനത്ത് വളരുന്നു

പാതിരാമഴയത്ത് പാതിവഴി താണ്ടി ഞാന്‍
പാതയോരത്ത് നിന്നെയും കാത്തുനില്‍കുമ്പൊഴും
അവസാനബസ്സ് എനിക്കായ് വരുമെന്ന
പ്രതീക്ഷകള്‍ മാത്രം ...           
ഒടുവില്‍ നീയെനിക്കായ് കാത്തുനില്‍കാതെ   
കടന്നുപോയെന്നറിയുമ്പോള്‍
ഇല്ല ,അവശേഷിച്ചില്ല എന്നില്‍
പ്രതീക്ഷയുടെ ഒരു കണികപോലും

കഠിനമാമീ ഹൃദയത്തില്‍
അന്നുമുളച്ചതെന്‍ ധാര്‍ഷ്ട്യം
നീ ഖേദിക്കും ;എനിക്കായ് വരും
നാളത്തെ ആദ്യബസ്സ്
അപ്പോള്‍ നീ ഓര്‍ക്കും  
സന്തപ്തമാം മനസ്സോടെ
എന്നെ കാത്തുനില്‍കാതെ
കടന്നുപോയ ശപ്തനിമിഷത്തെ

ആര്‍ദ്രമാനസമിപ്പഴും ആശിപ്പതിതാ
പാതിരാമഴതോരാതിരുന്നെങ്കിലെന്ന്
തളിര്‍ക്കുന്നു വീണ്ടും പ്രതീക്ഷകള്‍ 
നാളെയെന്നവസാനമില്ലാ നാളുകള്‍ക്കായ് ...


                         ചിത്രം ഗൂഗിളില്‍ നിന്നും അടിച്ചുമാറ്റിയത് .

Friday, June 11, 2010

പ്രവാസി സുഹൃത്തുക്കളേ നിങ്ങള്‍ക്കിതാ ...


പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കളേ ,

                     നിങ്ങള്‍ക്കിതാ നമ്മുടെ മൌലികാവകാശങ്ങളില്‍ നിങ്ങള്‍ക്കന്യമായിരുന്ന വോട്ടവകാശം നല്‍കാന്‍ നമ്മുടെ ഭരണാധികാരികള്‍ തീരുമാനിച്ചിരിക്കുന്നു .ഇതില്‍ ഭരണ-പ്രതിപക്ഷനേതാക്കള്‍ക്കൊന്നും എതിരഭിപ്രായം ഉണ്ടായിരിക്കാന്‍ ഇടയുണ്ടാകില്ല എന്നു കരുതാം .ഈ ബില്ലുകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് ഈ രണ്ട് കൂട്ടര്‍ക്കു തന്നെയല്ലെ .




വാല്‍ക്കഷണം :-
ഇനിയപ്പോ കദീശുമ്മക്ക് ദുബായിലുള്ള മോനെ കാണാന്‍ വരുന്ന വര്‍ഷം  ഇലക്ഷന്‍ ബൂത്തില്‍ പോയാല്‍ മതിയല്ലോ !

പത്ത് വര്‍ഷം മുമ്പ് മരിച്ച് പോയ കെട്ടിയോനെ കാണാന്‍ ഇലക്ഷന്‍ ബൂത്തില്‍ പോയിട്ടുള്ളതാ ഈ കദീശുമ്മ !!

Tuesday, May 4, 2010

എല്ലാം ഒരു ശ്വാസം

“വിശ്വാസം അതല്ലേ എല്ലാം “
ആരു ചൊല്ലിയീ അസത്യം 
ആരെ വിശ്വസിക്കണമീ 
ധാത്രിതന്‍ മടിയില്‍
എന്‍റെ വിശ്വാസം 
നിന്‍റെയവിശ്വാസമാകുവാന്‍ 
വെറുമൊരു ‘അ’കാരത്തിന്‍ 
ദൂരം മാത്രം 
മാതാതന്‍ വിശ്വാസം 
ചൂഷണം ചെയ്യുന്ന 
മക്കളിന്‍ വിശ്വാസ-
മെന്തേ എല്ലാമാകാതിരുന്നു 
വഞ്ചിതരാകും പതിയും 
പാതിയും എല്ലാമായ് 
കരുതിയിരുന്നൊരീ വിശ്വാസമിന്നെവിടെ ?
അപ്പൊഴും നെടുവീര്‍പ്പിടാം
“എല്ലാമൊരു വിശ്വാസ”മെന്ന് 
എവിടെയാ വിശ്വാസമെന്നു 
ഞാന്‍ തിരയുന്നു 
ഇവിടെ വെറും 
ശ്വാസമെന്നു തിരിച്ചറിയുന്നു 
ചൊല്ലുന്നു ഞാനിനി 
“എല്ലാം വെറുമൊരു ശ്വാസം “



ഇതിനെ കവിത എന്നു വിളിച്ചതിന് എന്നെ തല്ലേണ്ടിവരുമെന്ന് അറിയാം .നല്ലവരായ വായനക്കാര്‍ സഹകരിക്കാതിരിക്കില്ല!

Friday, April 9, 2010

മാരാരി ബീച്ച് ,ഒരു ആശ്ചര്യം !

           സമയം രാവിലെ 11 മണി .ആലപ്പുഴയ്ക്കടുത്ത് ഒരു സര്‍വീസ് കോള്‍ .എന്നാപിന്നെ അതു തീര്‍ത്തിട്ട് തന്നെ ബാക്കി കാര്യം .പുറപ്പെടാനൊരുങ്ങിയപ്പോ ദേ നമ്മുടെ പ്രഥമ ശിഷ്യന്‍ വെറുതെ ഇരുന്ന് ബോറടിക്കുന്നു .
     ”വാടാ ,ആലപ്പുഴ പോയി വരാം .നിനക്കൊരു പണിപഠിക്കലാവും എനിക്കൊരു കൂട്ടുമാകും .”
അവനല്പം ബുദ്ദിമുട്ടായോ ? അത് ബുദ്ദിയുള്ളവര്‍ക്കല്ലെ .പിന്നെ അവന് സുഖിച്ചിവിടെയിരിക്കാനാണോ മാസം 5000 രൂപാ ശമ്പളം കൊടുത്ത് ഇരുത്തിയിരിക്കുന്നത് .
ഹെല്‍മെറ്റ് എടുത്തപ്പോ അവന് സംശയമായി “എടോ , ആലപ്പുഴക്ക് ഇവിടുന്ന് പത്തറുപത് കിലോമീറ്ററില്ലേ ?”
           “അതിന് ?”
“അല്ല ബൈക്കില് ഇത്രേം ദൂരം ,അതും ഈ ഇളവെയിലത്ത് ..”
“ഒരു കുഴപ്പവുമില്ല ,പിന്നെ ഒരു ഇളവെയില് കൊള്ളാന്‍ പറ്റാത്തവന്‍ കറുത്ത് പോയാലോ ആല്ലേ ! മര്യാദയ്ക്ക് വന്ന് വണ്ടീക്കേറ് .”
ദോഷം പറയരുതല്ലോ , അനുസരണക്കേട് വേണ്ടുവോളമുള്ള നമ്മുടെ കന്നിശിഷ്യന്‍ എന്റെ നിര്‍ബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ വന്ന് എന്റെ തെക്ക്-വടക്ക് സര്‍വീസ് (TVS) ബൈക്കിന്റെ പുറകിലുരുന്നു .മൂന്ന്-നാല് ചവിട്ട് കൊടുത്തപ്പോ നമ്മുടെ അശ്വരഥം പാഞ്ഞുതുടങ്ങി .ഓ, അവനങ്ങനാ കിട്ടേണ്ടത് കിട്ടിയാലെ ശരിയാകൂ .
എറണാകുളം സൌത്തിലെ നാലുംകൂടിയ കവലയും കുപ്പിക്കഴുത്ത് വളഞ്ഞമ്പലവും സൌത്ത് പാലവും കഴിഞ്ഞ് മണിക്കൂറൊന്ന് കഴിഞ്ഞപ്പൊ കാരണോമ്മാര് ചെയ്ത കൃപകൊണ്ട് വൈറ്റിലയിലെത്തി .ഉച്ചവെയ്യില്‍ തലക്ക് മുകാളില്‍ എരിയുന്നു .പണ്ടാരം വേണ്ടായിരുന്നു ,മുന്നില് സര്ക്കാരിന്റെ എസി ബസ്സ് കണ്ടപ്പോ കണ്ണ് നിറഞ്ഞു .ബൈക്ക് ഒതുക്കി അതില്‍ കയറി പോയാലോ .വേണ്ട അതെനിക്കല്പം കുറച്ചിലാകും ,കൂടെ നമ്മടെ ശിഷ്യനുമുണ്ടല്ലോ .അവന്റെ വാക്കു കേള്‍ക്കാതെയല്ലെ പുറപ്പെട്ടത് .
ചൂട് അസഹ്യമായപ്പോ പെട്ടെന്ന് ലക്ഷ്യത്തിലെത്താനുള്ള ആക്രാന്തമ്മൂത്ത് ആക്സലേറ്റര്‍ ഒന്നുകൂടി കൂട്ടി. പണ്ടാരം വണ്ടി നമ്മടെ ഓഫീസ് വകയല്ലെ ;അശ്വന് ആകെമൊത്തം വിറച്ചുകൊണ്ടിരുന്നെന്നല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല .കടന്നു പോയ വണ്ടീന്നെല്ലാം ആള്‍ക്കാര്‍ അവജ്ഞയോടെ നോക്കാന്‍ തുടങ്ങിയപ്പൊ ആ ശ്രമം ഉപേക്ഷിച്ചു .അവനെക്കൊണ്ടാവുന്നപോലെ അവന് പായട്ടെ .ഏതായാലും ഇല്ലത്തൂന്നിറങ്ങിയതല്ലെ ,ഇനി അമ്മാത്ത് എത്തുമ്പൊ എത്തട്ടെ .
സമയം ഒന്നര .വിശപ്പിന്റെ വിളി എന്നേക്കാളും മുമ്പേ ശിഷ്യന് അറിഞ്ഞു .അനുഭവം ഗുരു .എതിര്‍ത്തൊന്നും പറഞ്ഞില്ല ,പണ്ടാരം ഇനി ഭക്ഷണം കൂടി നടന്നില്ലെങ്കില് …
നോക്കിയപ്പോ ദേ “വീട് ,ഭക്ഷണശാല “ മുന്നില് .
“ശൊ ! ഇത്രപെട്ടെന്ന് വീടെത്തിയോ .ഏതായാലും ഇന്നത്തെ ഭക്ഷണം ഫ്രീ ആയല്ലോ .ഞാന്‍ വീട്ട്ന്ന് കഴിച്ചിട്ട് ഇതുവരെ കാശ് കൊടുത്തിട്ടില്ല “
കൈ കഴുകി രണ്ടാളും ഒരു മേശയ്ക്കിരുവശവുമിരുന്നു .തടിമാടനായ ഒരു ചേട്ടന് വളരെ ഭവ്യതയോടെ വന്നു.
“എന്താ കഴിക്കാന്‍ ?”
“ഊണായിക്കോട്ടെ “
“സ്പെഷല് എന്താ വേണ്ട്ടെ ?”
“ഇവനൊരു ഫിഷ് കറി കൊടുത്തേക്ക് “ - പാവം ശിഷ്യന്‍ കഴിക്കട്ടെ .അവന്റെ വാക്ക് കേള്‍ക്കാതെ വന്നതിന് ഒരു പരിഹാരവുമായിക്കോട്ടെ .പിന്നെ ഞാന്‍ പച്ചക്കറിയുമാണല്ലോ .
ഊണ് കഴിച്ച് തളര്ന്ന് കൈ കഴുകി വന്നപ്പോ ദാ, മറ്റേ ചേട്ടന് തുണ്ട് പേപ്പറുമായി നില്ക്കുന്നു .ഓ ,കൈ തുടക്കാനായിരിക്കും .വാങ്ങി വെറുതെ അതിലേക്ക് നോക്കിയപ്പോ ,കണ്ണ് തള്ളിപ്പോയി .

Item                    Qty         Amount
--------------------------------------------
Meals                    2          100.00
Fish curry              1          100.00
--------------------------------------------
 Total                                200.00
                                     -----------------
                                     -----------------

വീട്ട്ന്ന് ഊണ് കഴിച്ചതിന് 150 രൂപ .ശിഷ്യന് ഭാവഭേദമൊന്നുമില്ലാതെ പുറത്തിറങ്ങി .ഞാന്‍ പെട്ട്പോയീന്ന് പറഞ്ഞാമതിയല്ലൊ .ഇനി എന്തു പറഞ്ഞ് ഞാനിത്രേം കാശ് ക്ലെയിം ചെയ്യും ,ഊണ് മാത്രം പോരല്ലോ .നമ്മുടെ അശ്വരഥത്തില് വെള്ളം ഒഴിച്ച് കൊടുത്താല് ഓടില്ലല്ലോ .എന്തായാലും കാശ് കൊടുത്ത് പുറത്തിറങ്ങി .ഇനി ഇപ്പോ അരി അരക്കാനും വെള്ളം കോരാനുമൊന്നും സമയമില്ല .നമ്മുടെ കസ്റ്റമര്‍ കാത്ത് നില്ക്കുകയല്ലെ .
ഇനീം പത്തിരുപത് കിലോമീറ്റര്‍ കൂടെ പോകണം .വണ്ടി വീണ്ടും യാത്ര തുടര്‍ന്നു .കസ്റ്റമറിന്റെ കമ്പ്ലേന്റ് അരമണിക്കൂറിനുള്ളില് സോള്‍വ്ഡ് .വന്നതാരാ പുലിയല്ല ,കൂടെ പുലിയാവാനുള്ള കുട്ടിപുലിയും .ശിഷ്യന് എന്നിലല്പം മതിപ്പൊക്കെ വന്നെന്ന് തോന്നുന്നു. കസ്റ്റമറും ഹാപ്പി. സന്തോഷം കൊണ്ടെനിക്കിരിക്കാന് വയ്യേ .കസ്റ്റമര് നന്ദി പറഞ്ഞു.നന്ദി മാത്രം വാങ്ങിച്ചോണ്ട് തിരിച്ച് ചെന്നാലെ ബോസ്സ് ആട്ടിയിറക്കും .അതോണ്ട്
“ നന്ദി കയ്യില് വച്ചോ ,എന്നിട്ട് തുട്ടെട് .’
കണക്ക് പറഞ്ഞ് കാശും വാങ്ങി മടക്കയാത്ര .കുറച്ച് ദൂരം കഴിഞ്ഞപ്പൊ മുന്നിലൊരു പരസ്യം

                  Marari Beach

                       --Km

“ശൊ ! ബീച്ചിനും പരസ്യൊ ? എന്നാപ്പിന്നെ അവിടം വരെ ഒന്നുപോണല്ലോ .” ദൈവത്തിന്റെ സ്വന്തം നാടിന്റെ ടൂര് വികസനകോര്പ്പറേഷന്റെ ദൂരവിവരം കാണിച്ചിട്ടുള്ള ഫലകം മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ .ഇതിപ്പൊ ഒരല്പം ആശ്ചര്യമായി ,ബീച്ചിന്റെ പരസ്യം .
കേള്‍ക്കേണ്ട താമസം ശിഷ്യന് ഭയങ്കര സന്തോഷമായി .അശ്വന്റെ ദിശ ബീച്ചിലേക്ക് മാറ്റി .പരസ്യത്തില് കണ്ട ദൂരമൊക്കെ കഴിഞ്ഞു .അവിടെങ്ങും ബീച്ച് കിടന്നതിന്റെ പൂടപോലും കണ്ടില്ല .ദേ ഒരു ചേട്ടന് നടന്നു വരുന്നു .
“ചേട്ടാ , ഈ ബീച്ചിലേക്കുള്ള വഴിയേതാ ?”
“നേരെ തെക്കാട്ട് പോണം ,അങ്ങാട്ട് പോയാ ഒരു പച്ച ഗേറ്റ് കാണാം .അതാണട്ടാ ബീച്ച് “
ദേ ,പിന്നേം ആശ്ചര്യം .ബീച്ചിന് ഗേറ്റോ !
“നന്ദി ചേട്ടാ.”
വണ്ടി നേരെ ഗേറ്റിനെ ലക്ഷ്യമാക്കി നീങ്ങി .ബീച്ചിന് ഗേറ്റ് മാത്രല്ല.കാവല്ക്കാരുമുണ്ട് .ഗേറ്റ് തുറക്കാത്തത്കൊണ്ട് ബ്രേക്ക് ചവിട്ടി നിര്ത്തി.
“ആരെ കാണാനാ “ കാവല്ക്കാരില് ഒരാള് മുന്നോട്ട് വന്നു .
“അതു ശരി, ബീച്ചില് വല്ലോരേം കാണാനുണ്ടെങ്കിലെ വരാന് പാടുള്ളൂന്നുണ്ടോ?”
“മക്കള് ബീച്ച് കാണാനിറങ്ങിയതാ ?”
“അതേ “
“ന്നാ നേരെ വടക്കോട്ട് പൊയ്ക്കോ”
അപ്പഴാ ഞാന് ആ ബോര്ഡ് ശ്രദ്ധിച്ചത് .
“Marari Beach Resort “
പാവം കാവല്ക്കാരനെ കുറ്റം പറയാനൊക്കുമോ .അങ്ങോരാദ്യമായിട്ടാ രണ്ടുപേര് ബൈക്കില് ആ ഗേറ്റ് അതിക്രമിച്ച് കടക്കാന് ശ്രമിക്കുന്നത് കാണുന്നത് .ഇപ്പൊ മനസ്സിലായെ ഈ ബീച്ചില് കാറുണ്ടെങ്കിലെ കയറാനൊക്കൂന്ന് .ഏതായാലും ഇതുവരെ വന്നതല്ലെ. ആ കടാപ്പുറമെങ്കിലും കണ്ടിട്ട് പോകാം .നേരത്തെ വഴികാട്ടിയ ചേട്ടന്‍ എതിരെ വരുന്നു .
“മക്കള് ബീച്ച് കണ്ടില്ലെ “
“കണ്ടു ചേട്ടാ കണ്ടു .പക്ഷെ ,ഞാങ്ങക്ക് പോണ്ടത് കടാപ്പുറത്താണ് കേട്ടാ “
“അത് നിങ്ങക്ക് നേരത്തേ ചോദിക്കാമ്പാടില്ലേ .ഇവിടുന്ന് നേരെ വടക്കോട്ട് ചെന്നിട്ട് പിന്നെ പടിഞ്ഞാട്ട് പോണം “
“ശരി ചേട്ടാ .നന്ദി “
അങ്ങനെ ഞങ്ങള്‍ മാരാരി കടപ്പുറത്തെത്തി. ആ വെയിലില്‍ അവിടെ ഞങ്ങള് രണ്ട് സഞ്ചാരികള് മാത്രം .






ആ കടാപ്പുറം നന്നായി ആസ്വദിച്ച് മടക്കയാത്ര . ശുഭയാത്ര .


ഫോട്ടോ : സ്വന്തം ഒളിക്യാമറയില്‍ ക്ലിക്കിയത്

Monday, March 29, 2010

അപ്രിയ സത്യം

അന്ന്
അന്നു ഞാൻ പറഞ്ഞതിലധികവു-
മസത്യങ്ങൾ ,തിരിച്ചറിവുകളി –
ലെത്താത്തവന്റെ നേരുകൾ .

ഇന്ന്
ഇന്ന് പറയാൻ കൊതിക്കുന്ന
സത്യങ്ങൾ ,തിരിച്ചറിവു
നേടിയവന്റെ നേരറിവുകൾ
ആ പ്രിയ സത്യങ്ങള-
വരുടെ അപ്രിയ സത്യങ്ങളത്രേ !
സത്യാന്വേഷിയാകുവാനുള്ള
മോഹമില്ലെങ്കിലും
പ്രവർ‌ത്തിയിലല്പമെങ്കിലും
സത്യസന്ധത കാംക്ഷിച്ചത്
എന്റെ കുറ്റമോ ?

Monday, March 15, 2010

ഒരുമാരിവില്ലായ് നീ വിരിഞ്ഞുവെങ്കിൽ ....

തുളുമ്പിയോ നിന്മിഴി
നീയറിയാതെ ...
ഈ വഴിയാത്രയിൽ
പിരിയുവാൻ നേരം
തുടച്ചീലയെന്തേ നീ
നിൻകവിൾത്തടങ്ങൾ
എനിക്കായ് പൊഴിഞ്ഞതോ
ഈ തേൻകണങ്ങൾ

പകർന്നീലയെന്തേ..., നീ
നിന്നിൽ വിടർന്നതാം ...
അനുരാഗകുസുമത്തിൻ
സൌരഭ്യമെന്നിൽ
തഴുകീലയെന്നെ നീ
ഒരുകുളിർതെന്നലായ്
ഉരുകും വേനലിൻ
ആശ്വാസമേകാൻ

പറയാതെ നീയെന്നിൽ
പകർന്നതാമീ
അനുരാഗതാപത്താൽ
തിളയ്ക്കുന്നിതായെൻ
സിരകളിലിന്നും
ഒരു ശോണബിന്ദുവായ്
തെളിഞ്ഞിരിന്നോട്ടെ ഞാൻ
നിന്റെ സീമന്തരേഖയിൽ
മാത്രമിന്നും
സമ്മതമോതുവാൻ
കഴിഞ്ഞീലയെന്നാലും
മായ്ക്കാതിരിക്കാമോ
ഈ രക്തവർണ്ണം നിൻ
സിന്ദൂരരേഖയിൽ മറയും വരെ

മനസ്സിലെ മോഹങ്ങൾ
പൊഴിയാൻ കൊതിക്കുമ്പോൾ
ഒരു മാരിവില്ലായ് നീ
വിരിഞ്ഞുവെങ്കിൽ
ഒരുമാരിവില്ലായ് നീ
വിരിഞ്ഞുവെങ്കിൽ ....

Sunday, February 21, 2010

വളര്‍ച്ച !



വളരുന്നു കേരളം !
വളരുന്നു വഴിവാണിഭം
വളരുന്ന മലയാളിതന്‍
മനസ്സില്‍ വളരുന്നു
ഉപഭോക്തൃസംസ്കാരം

വയറുനിറയുവോളം
വലിച്ചുകുടിക്കാനമ്മതന്ന-
കിടില്‍ നിറയേ
ഉണ്ടായിരുന്നിവിടെയാ
അമ്മിഞ്ഞപ്പാലിന്‍ മാധുര്യം .
നുകരുവാനിന്നെവിടെയാ
മാധുര്യം
കഴിയുമോ പകരുവാനാ
സമീകൃതത്തിന്‍ വിശ്വാസമീ
ബേബിതീറ്റയ്ക്ക്‌ ?

ഇല്ലത്തിന്നു പട്ടിണിതന്നെ
ഇല്ലത്രേ അയലത്തെ
പത്തായത്തിലൊരു
പിടിപോലുമില്ല നെല്ലരി
വേണ്ടയോ ഇന്നുമീ
കുത്തരിച്ചോറു
എള്ളോളമില്ലേയിവിടെ
പാലും മുട്ടയും !
ഒഴുകിയിരുന്നയലത്തെ-
യകിടിന്നരുവീയീവഴി
കഴിഞ്ഞില്ലല്ലോ നമുക്കതില്‍
തടയണതീര്‍ക്കുവാനും
ആശ്രയമീവഴിവാണിഭംമാത്രം
തൂമ്പായെടുക്കുവാന്‍
കഴിയാത്തിടത്തോളം .

കാതങ്ങള്‍ക്കകലയാം
സോദരി വില്‍ക്കുന്നു
തന്‍ കന്യകാത്വം
ഇവിടെയോ വില്‍കുന്നിവര്‍ 
തന്‍ സോദരിയെതന്നെയും
കൊഴുക്കുന്നുയീ വാണിഭം
വഴിയോരങ്ങളില്‍ ,
വിശ്രമമുറികളില്‍ , ...

എന്തിനേറെയീമണ്ണുമാ
വാണിഭത്തിന്‍ ശേഷിപ്പുകള്‍
പേറുമാ രക്തസാക്ഷിയല്ലയോ 

വളരുന്നു കേരളം
കൊഴുക്കുന്നു വാണിഭം
വരളുന്നതീമണ്ണിന്‍
നാക്കുമാത്രം !

Tuesday, February 16, 2010

സ്വാഗതാര്‍ഹം ഈ "ആഗതന്‍ " !

         ചില പുതുമുഖ നടീനടന്മാര്‍ പറയുന്നപോലെ യാദൃച്ഛികമായി ഒരു സിനിമ കാണാന്‍ കഴിയാത്തതുകൊണ്ട് തീയറ്ററില്‍ ചെന്ന് ടിക്കറ്റെടുത്ത് ഞാനിന്ന് "ആഗതന്‍ " (ദ വണ്‍ ഹൂ കേം ) കണ്ടു . നേരമ്പോക്കിനായി മാത്രമല്ല , ചിത്രീകരണത്തിനിടയില്‍ ഇതിന്‍റെ അണിയറ ശില്പികള്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനത്തിന്‌ (തേക്കടി ദുരന്തം മറന്നിട്ടുണ്ടാകില്ലല്ലോ ) ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കൂടിയായിരുന്നു ഞാനതു ചെയ്തത് .എന്‍റെ അമ്പതു രൂപകൊണ്ട് അത്രേങ്കിലും ആകുമല്ലോ .
 "വ്യത്യസ്തമായ പ്രതികാരകഥ " ഈ പരസ്യവാചകവും ഒരുകാരണമായിരുന്നു . 2010-ല്‍ കണ്ട ആദ്യചിത്രവും പ്രതികാരത്തിന്‍റെയും പകവീട്ടലിന്‍റെയും കഥപറഞതുകൊണ്ട് എന്തോ മനസ്സില്‍ അല്പം വല്ലായ്ക ഉണ്ടാകാതിരുന്നില്ല . ഈ വര്‍ഷം മുഴുവനും ഞങ്ങള്‍ ഇത്തരം പകവീട്ടലിന്‌ ഇരയാവേണ്ടി വരുമോ എന്നറിയാനും കൂടിയായിരുന്നു ഈ "വരുത്തനെ " കാണാന്‍ ചെന്നത് .




          എന്തായാലും നായകന്‍റെ അമാനുഷിക കഴിവുകളോ കണ്ണഞ്ചിപ്പിക്കുന്ന സംഘട്ടനരംഗങ്ങളോ കൊണ്ട് വീര്‍പ്പുമുട്ടേണ്ടി വന്നില്ല എന്നത് ആശ്വാസം തന്നെ . ഇതു കമലിന്‍റെ സംവിധാനത്തിലെ വ്യത്യസ്തതകൊണ്ടോ അതോ കലവൂര്‍ രവികുമാറിന്‍റെ രചനാപാടവം കൊണ്ടോ എന്തായാലും നന്നായിരിക്കുന്നു .
          അങ്ങനെ അണിയറശില്പികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി കാശ്മീരിന്‍റെ മഞ്ഞുമൂടിയകാഴ്ചകളിലൂടെ മനോഹരമായ ഗാനവും പാടി ഒരു കുഞ്ഞേച്ചിയും കുഞ്ഞനിയനും പ്രേക്ഷകന്‍റെയും കണ്ണിന്‌ കുളിര്‍മ്മപകരാന്‍ പോന്നതുതന്നെ .ആ കുളിര്‍മ്മ അധികം നീണ്ടു നിര്‍ത്താതെ മതതീവ്രവാദത്തിന്‍റെ ഭീകരാക്രമണത്തിലേക്ക് .അതില്‍ അച്ഛനുമമ്മയും നഷ്ടപ്പെട്ട കുഞ്ഞനിയന്‌ നേരത്തെപാടിയ പാട്ടില്‍ അല്പം ശോകം കലര്‍ത്തിപാടി തീരുമ്പോഴേക്കും കുഞ്ഞേച്ചിയേയും നഷ്ടപ്പെടുന്നു .
          പിന്നെ നമ്മള്‍ കാണുന്നത് എന്തൊക്കയോ മനസ്സില്‍ കരുതി വര്‍ഷങ്ങള്‍ക്കുശേഷം വലിയ ആളായി വരുന്നു നായകനായ നമ്മുടെ കുഞ്ഞനിയന്‍ , കട്ടിമീശയും സാമാന്യം വണ്ണവുമുള്ള സുമുഖന്‍ .അവന്‍റെ കണ്ണുകളില്‍ നിറയുന്ന നിഗൂഢത.അവന്‍ തേടിപോകുന്ന മുഴുകുടിയനായ തന്‍റെ പൂര്‍വ്വകാല രക്ഷകന്‍ അല്പം തമാശയുണ്ടാക്കാന്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു . എന്നാലും അതില്‍ പരാജയപ്പെട്ടിട്ടൊന്നുമില്ല മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ പുരസ്കാരം നേടിയ അദ്ദേഹം .വെള്ളമടിയും തമാശയും നമുക്ക് പുത്തരിയല്ലെന്ന് പറഞ്ഞ്  മുന്നേറിക്കൊണ്ടിരിക്കെ നായകന്‍ വന്നു തന്‍റെ പൂര്‍വ്വകഥ പറഞ്ഞ് പരിചയം പുതുക്കുന്നു .
            നിഗൂഢതകള്‍ വാക്കുകളിലവശേഷിപ്പിച്ച് പുതിയ കഥാപാത്രത്തെ തേടുമ്പോള്‍ രംഗത്ത് പ്രകൃതിഭംഗിയുടെ പറുദീസ തീര്‍ത്ത പശ്ചാത്തലവുമായി പ്രതിനായകന്‍റേതാകമെന്ന് തോന്നുന്ന വിളഞ്ഞു നില്കുന്ന മുന്തിരിപ്പാടം .അവിടത്തെ തമാശക്കാരനായ പണിക്കാരന്‍റെ വേഷത്തില്‍ നമ്മുടെ അമ്മേടെ നായരായ നിഷ്കളങ്കന്‍ ചേട്ടന്‍റെ വിവരണങ്ങളിലൂടെ റിട്ട. ജനറലായ പ്രതിനായകന്‍റെ ബംഗ്ലാവിലേക്ക് . അവിടെ ദൃഢഗാത്രനായ വയസ്സന്‍ പ്രതാപിയായ പഴയ പട്ടാളമേധാവിയെ ഓര്‍മ്മപ്പെടുത്തുന്നു .വയസ്സറിയിച്ച അങ്ങോരുടെ മോളെ കെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ നായികയുടെ അച്ഛമ്മ .അതങ്ങനെയല്ലേ വരൂ , വയസ്സറിയിക്കും മുന്പേ കെട്ടേണ്ടിവന്ന ഒരു അമ്മൂമ്മ, പെണ്ണിന്‌ വയസ്സറീക്കുന്നതുവരെ കാത്തതുതന്നെ അത്ഭുതമല്ലെ .പെണ്ണിന്‍റെ ശത്രു പെണ്ണ്‌തന്നെയെന്നു പറയുന്നത് വെറുതെയല്ലെന്ന് കഥാകൃത്ത് ഓര്‍മ്മപ്പെടുത്തുന്നതുപോലെ തോന്നും ഈ രംഗങ്ങള്‍ .
        അങ്ങനെ സുന്ദരിയായ നായികയുടെ രംഗപ്രവേശത്തിനു സമയമാഗതമായിരിക്കുന്നു .നായികയും നായകനും അടുത്തടുത്ത സീറ്റുകളിലിരുന്നുള്ള ദൂരയാത്ര നമ്മള്‍ എത്രയോ തവണ കണ്ടിരിക്കുന്നുവെന്ന് അവര്‍ക്കറിയില്ലല്ലോ.! നായികയുടെ ഫോണിലൂടെയുള്ള കിളികൊഞ്ചലും കുസൃതിയും മതിയല്ലോ സുമുഖനായ ചെറുപ്പക്കാരന്‌ ഇതാണ്‌ തന്‍റെ പെണ്ണെന്നുറപ്പിക്കാന്‍ .ഇവിടെ ഒരു പാട്ട് ഒരു അനിവാര്യത തന്നെയല്ലെ .തുടര്‍ന്നു വരുന്ന സംഭവങ്ങള്‍ ഇവര്‍ക്ക് തമ്മിലടുക്കാന്‍ ഒത്തിരി അവസരങ്ങള്‍ നല്കുന്നെങ്കിലും മാന്യരായ നായികയും നായകനും അതിനു മുതിരുന്നില്ല .അങ്ങനെ ഒന്നും പറയാതെ അവര്‍ തങ്ങളുടെ കൂടുകളിലേക്ക് ചേക്കേറുന്നു .
        അന്യ നാട്ടിലായതു കൊണ്ട് ഒരു പെണ്ണിന്‌ ഒറ്റയ്ക്കു താമസിക്കാന്‍ ബുദ്ദിമുട്ടായതുകൊണ്ടായിരിക്കാം അവിടെ അവള്‍ തന്‍റെ ബന്ധുവീട്ടില്‍ താമസമാക്കുന്നു .വളരെ യാദൃച്ഛികമായി നായകന്‍ ഈ ബന്ധുക്കളുടെ ഉടമസ്തതയിലുള്ള ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് അവരെ ഫ്ളാറ്റാക്കുന്നു .വളഞ്ഞുമൂക്കു പിടിക്കാന്‍ ഒരുപാടിഷ്ടമുള്ളതു കൊണ്ടായിരിക്കാം നായകന്‍ തന്‍റെ പെണ്ണിനെ വളക്കാന്‍ വളഞ്ഞവഴിതന്നെ തിരഞ്ഞെടുത്തിരിക്കുന്നു . സിനിമയില്‍ കാണുന്ന പെണ്ണുങ്ങള്‍ വീഴാന്‍ ഇതൊക്കെ ധാരാളമെന്ന് എത്രയോ കാലങ്ങളായി തെളിയിച്ചുകൊണ്ടിരിക്കുമ്പൊ ഇവളായിട്ടു വീണില്ലെങ്കില്‍ പെണ്‍കുലത്തിനുതന്നെ അപമാനമായേക്കാവുന്നതുകൊണ്ട് അവളെയും വീഴ്ത്തിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !
അങ്ങനെ അവറൊരു അറേന്‍ജ്‌ഡ് പ്രണയത്തിലാകുന്നു .വീട്ടുകാരും നായികാനായക്ന്മാരും ഒരുമിച്ച് പാട്ടും പാടി നായികയുടെ വീട്ടിലേക്ക് (മറന്നിട്ടില്ലല്ലോ -വിളഞ്ഞുനില്കുന്ന മുന്തിരിപ്പാടത്തിനു നടുവിലുള്ള ബംഗ്ളാവ് ) അപ്പോഴും നിറഞ്ഞു നില്കുന്നു നായകന്‍റെ കണ്ണിലെ നിഗൂഢതകള്‍ , ഒത്തിരി കണക്കു കൂട്ടലുകളുമായി അവന്‍ വരുംകാല ഭാര്യാപിതാവിന്‍റെ സന്നിധിയിലേക്ക് .ബുദ്ദിമാനായ നായകന്‌ തന്‍റെ ഭാവി അമ്മായിഅപ്പനെ കൈയ്യിലെടുക്കുവാന്‍ ചതുരംഗപലകയിലെ ഒരു ചെക്ക് മതിയാകുന്നു .
അവിടെ നായകന്‍റെ പുതിയകരുക്കള്‍ നീക്കുവാനുള്ള സമയമാകുന്നു .
         പാവം പട്ടാളക്കാരന്‍ പ്രതിനായകനാകുന്നു .ഇതുവരെ നടന്ന കാര്യങ്ങളെല്ലാം തന്‍റെ ബുദ്ദിപൂര്‍വ്വമായ കരുനീക്കങ്ങളാണെന്ന് നായകന്‍ വെളിപ്പെടുത്തുന്നു. വാര്‍ദ്ധക്യസഹജമായ വയ്യായ്കകളൊന്നും ബാധിച്ചിട്ടില്ലാത്ത പ്രതിനായകന്‌ നായകനെ കീഴ്പെടുത്തുവാന്‍ നിഷ്പ്രയാസം സാധിച്ചേക്കുമായിരുന്നെങ്കിലും പക്ഷെ, ദൈവം നായകന്‍റെ രക്ഷയ്ക്കെത്തുന്നു (അതങ്ങനെയല്ലെ വരൂ !) .സര്‍വ്വസ്വാതന്ത്ര്യങ്ങളും അനുവദിച്ചുകിട്ടിയ നായകന്‍ നായികയേംകൊണ്ട് ഒരു പാട്ടെങ്കിലും പാടിയില്ലെങ്കിലാര്‍ക്കാ മോശം ? നായകന്‍റെയും പ്രതിനായകന്‍റെയും അഭിനയം കൊഴുപ്പിക്കാന്‍ വീണ്ടുമൊരു പാട്ടുകൂടിയേ തീരൂ .
         അങ്ങനെ ഈ അഭിനയമല്സരത്തിന്‍റെ ഗ്രാന്‍റ്റ് ഫിനാലെ തങ്ങളുടെ വിവാഹ നിശ്ചയദിവസത്തേക്ക് തീരുമാനിക്കപ്പെടുന്നു . ക്ഷണിക്കപ്പെട്ട വന്‍ജനാവലിയെ സാക്ഷിനിര്‍ത്തി സാംബശിവന്‍ തോല്‍ക്കുമാറുമൊരു കഥാപ്രസംഗം അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു ഈ നായക-പ്രതിനായക അഭിനയകുലപതികള്‍ക്ക് .അഭിമാനിയായ പ്രതിനായകന്‌ ഇനി ജീവിക്കുവാന്‍ അര്‍ഹതയില്ലല്ലോ , അമ്പേ പരാജയപ്പെട്ട അദ്ദേഹം മുക്തിപ്രാപിച്ചിരിക്കുന്നു . അങ്ങനെ നായകന്‍റെ നിഗൂഢതകളുടെ ചുരുളഴിഞ്ഞു .വ്യത്യസ്തമായ പകവീട്ടലും കഴിഞ്ഞിരിക്കുന്നു .
          ഒറ്റപ്പെട്ട പാവം നായികയെ കൈയ്യൊഴിയാന്‍ അവളെ ഒരുപാട് പ്രണയിച്ച നായകന്‌ കഴിയുമോ . സ്വന്തം തന്തയെക്കൊല്ലി ആണെങ്കിലും പ്രണയിച്ച ആണിനെ തള്ളിക്കളയാന്‍ ഇവള്‍ക്കു കഴിയുമോ ? അതാണോ ഉദാത്തമായ പ്രണയം ? അവരുടെ പ്രണയം സത്യമായതുകൊണ്ട് അവര്‍ ഇനി ഒരുമിച്ചു ജീവിച്ചുകൊള്ളും .
                               
                                                    ഫിലിം ബൈ കമല്‍ ....



          ഇങ്ങനെയൊക്കെയാണെങ്കിലും രണ്ടുമണിക്കൂര്‍ ഞാന്‍ നന്നായി ആസ്വദിച്ചു . ഒത്തിരി പ്രകൃതിരമണീയമായ രംഗങ്ങളും പാട്ടുകളും അഭിനയമുഹൂറ്ത്തങ്ങളും സംഭാഷണങ്ങള്‍ കൊണ്ടും സമ്പന്നമാണ്‌ ഈ വിരുന്നുകാരന്‍ .പക്ഷേ സംശയം ബാക്കിയാകുന്നത് - രണ്ടുമണിക്കൂര്‍ തികയ്ക്കുവാനാണോ ഇത്രയും പാട്ടുകള്‍ കുത്തി നിറച്ചിരിക്കുന്നത് . അതോ നമ്പൂതിരിയുടെ കഞ്ഞികുടിമുട്ടിക്കാതിരിക്കാനോ ? എന്തൊക്കെയായാലും സ്വാഗതാര്‍ഹം ഈ "ആഗതന്‍ " .





ഫോട്ടോ കടപ്പാട് : http://news24i.com

......................................................................................................................................................................
മേല്‍ വിവരിച്ചത് ഒരു നിരൂപണമോവിമര്‍ശ്ശനമോ അല്ല ഒരു സിനിമ ആസ്വാദനത്തിലെ എന്‍റെ കഴിവുകേടുമാത്രമാണ്‌ .എല്ലാവരും സിനിമ കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ..