Tuesday, January 3, 2012

അതിജീവനം !



പാതിയെരിഞ്ഞ മെഴുകുതിരി-
യുടെ ഇത്തിരിവെട്ടം
ഊതിയണച്ചപ്പോൾ
പാതിരാ പിന്നിട്ട്
പിന്നെയും പിന്നെയും
നേരമേറെ പോയ്മറഞ്ഞു .
പൊട്ടിയ ജനൽ‌ച്ചില്ലിലൂടിപ്പഴും
മിന്നിത്തിളങ്ങുന്നൂ
നഗരരാവിൻ താരകങ്ങൾ !

ഒഴിഞ്ഞില്ലിനിയും ഉത്സവരാവിൻ
ഘോഷങ്ങളിരമ്പിയാർത്തലയ്ക്കുന്നൂ
അലിഞ്ഞങ്ങകലുന്നൂ മദോന്മത്തയായ്
ചീറിയലയുന്ന ധോരണത്തിന്നിരമ്പവും !

മൊത്തിക്കുടിച്ച തണ്ണിയത്രയും
കുളിതെറ്റിയപെണ്ണിനെപ്പോൽ
ഓക്കാനിച്ചു തുപ്പുന്നു
മീശകുരുക്കാത്ത ചെക്കനും പെണ്ണും
നാറുന്നൂ ചീഞ്ഞൊലിക്കുന്ന
നഗരമാലിന്യങ്ങളും
പൊങ്ങിയഴുകുന്ന ശവങ്ങളുമീ
പ്രളയക്കെടുതിയിൽ !

കരിഞ്ഞൊടുങ്ങുന്ന കതിനകൾ-
ക്കിപ്പഴും കമ്പിയിൽ കുരുങ്ങി
വേവുന്ന മാംസശകലത്തിനെ
പൊതിഞ്ഞ മസാലക്കൂട്ടിന്റെ മണമല്ല,
എരിഞ്ഞടങ്ങിയിട്ടില്ലാത്ത
ചിതയിൽ നിന്നുയരുന്ന
വിശപ്പിന്റെ നാറ്റം !

ശേഷിയില്ലെനിക്കിനിയും
ശ്വാസമടക്കുവാൻ
ആഞ്ഞുവലിക്കുന്നു ഞാനീ
മലിനവായു
ഇതെന്റെ ജീവവായു !