Thursday, October 23, 2014

ഹിമാലയത്തിലേക്ക് പോയാലോ ?

   എന്തെഴുതാനാണ്. ഒന്നും എഴുതില്ലാന്ന് വിചാരിച്ചിരുന്നതാണ്. ഹിമാലയൻ യാത്രകളെപ്പറ്റിയെത്രയെത്ര എഴുത്തുകൾ? എഴുത്തുകാർ ? ഒറ്റത്തവണ ഒരു പാർശ്വം മാത്രം കണ്ടുവന്ന് എന്തെഴുതാനാണ്?  എന്നിട്ടും, എഴുതണമെന്ന അത്യാഗ്രഹമുണ്ട്. ഒന്നുമങ്ങ് ശരിയാവുകയുമില്ല. അങ്ങനെയിരുന്നപ്പോഴാണ് ഇങ്ങനെ കുറിച്ചുവച്ചത് :

   മനസ്സു താണ്ടുന്ന ദൂരങ്ങൾക്ക് മുൻപിൽ, കടന്നുപോകുന്ന ജീവിതയാത്രയിൽ നടന്നു താണ്ടിയ ദൂരങ്ങൾ എത്ര തുച്ഛം ! യാത്രകൾ പോകാത്തവൻ ജീവിതപുസ്തകത്തിന്റെ ഏതോ രണ്ടു താളുകൾക്കിടയിൽ ഉണരാതുറങ്ങുന്ന ചെറുപാറ്റയെപോലെയെന്ന് പറഞ്ഞത് ആരെന്നറിയില്ല. വായിച്ചതെവിടെയെന്നും ഓർക്കുന്നില്ല. 
     
ഞാൻ എത്ര ഭാഗ്യവാനാണ് ! എനിക്കു പോകാൻ കഴിയുന്നത്രപോലും എത്രമേൽ മോഹിച്ചിട്ടും സാധിക്കാത്ത എത്രയോ മനുഷ്യരുടെ ഇടയിൽ എനിക്കിത്രയെങ്കിലും കഴിയുന്നുണ്ടല്ലോ. ഒരു ചുവടുവെയ്ക്കാൻ ആരുടെയെങ്കിലും സഹായം വേണ്ടിവന്നിരുന്ന കഴിഞ്ഞുപോയ നാളുകളിൽ എനിക്കാശ്വസിക്കാൻ കഴിഞ്ഞിരുന്നതും അതുകൊണ്ടു തന്നെ. 
     
ഇന്നെനിക്ക് പ്രയാസമാണെങ്കിലും കഴിഞ്ഞ വർഷം ഇതേ നാളുകളിൽ, ഹിമാലയ പാർശ്വത്തിൽ ചെലവഴിച്ച നിമിഷങ്ങളോർക്കുമ്പോൾ, മനസ്സിപ്പഴും കുളിരണിയുന്നുണ്ട് . കണ്ണൊന്നടച്ചാൽ മുന്നിൽ തെളിയുന്നുണ്ടാ കാഴ്ചകൾ ! പക്ഷേ, വർണ്ണിക്കാനെനിക്കു വാക്കുകൾക്കു വേണ്ടി പരതേണ്ടി വരുന്നു . എന്തൊരു കഷ്ടം
!Friday, September 7, 2012

  
      ഇപ്പോൾ വർഷം മൂന്നായി. ഓർമ്മയിൽ പലതും വിട്ടുപോയ് തുടങ്ങിയിട്ടുണ്ട്. എങ്കിലും കണ്ട കാഴ്ചകൾ, നടന്ന വഴികൾ സ്വപ്നത്തിലെന്നോണം ഉണർവ്വിലും ഇടയ്ക്കിടെ വരുന്ന സുഖാലസ്യം മോഹിപ്പിക്കുന്നുണ്ട്. അനവധിയാളുകൾ ഏതൊക്കെയോ പ്രേരണകളാൽ എത്തിപ്പെടൂന്നയിടം തന്നെ. എങ്കിലും, ഈ കാഴ്ച എന്റേതുമാത്രമാണ്. കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയതോ, പലയാ‍ളുകൾ,ഇടങ്ങൾ,സംഭവങ്ങൾ,സാഹചര്യങ്ങൾ .
       എഴുതിയൊഴിവാക്കുകയാണ്, ആ ഓർമ്മകൾ. ഒഴിഞ്ഞയിടങ്ങളിലേക്ക് പുതിയവ നിറയ്ക്കണം. ഓർമ്മയിൽ നിന്നാണ് എഴുതുന്നത്. എന്തൊക്കെയോ ആരെയൊക്കെയോ വിട്ടുപോകാം. ഒരു കുഴപ്പവുമില്ല, ഇതൊരു ചരിത്ര രേഖയൊന്നുമല്ല. ഉള്ളതൊക്കെ വച്ച് പരമാവധി നീട്ടിപ്പറയണമെന്നാണ് മോഹം. വായിക്കുന്നവരൊക്കെ ക്ഷമയുടെ നെല്ലിപ്പലകവരെ പോയി തിരികെ വന്ന് തെറി വിളിക്കണം. ഒരു യാത്രാ വിവരണമന്വേഷിച്ചാണെങ്കിൽ താഴേക്ക് പോകേണ്ടതില്ല; ഒരു യാത്ര തീരുമാനിക്കുന്നതു തൊട്ട് സഫലമാകുംവരെ നടന്ന സംഭവങ്ങളുടെ ഒരു അലക്ഷ്യ വിവരണം മാത്രമാണിത്. സത്യസന്ധമെന്നവകാശപ്പെടണമെന്നൊക്കെയുണ്ട്. അറിയാലോ, ഓർമ്മയിൽ നിന്നാണ് പെറുക്കിയെടുക്കുന്നത്. ചിലപ്പോൾ ചിലതോന്നലുകളോ സ്വപ്നങ്ങളോ അവയ്ക്കിടയിൽക്കയറി സ്ഥാനം പിടിച്ചിട്ടുണ്ടാകാം. അതൊന്നും എന്റെ കുറ്റമല്ലെന്ന് കരുതിയങ്ങ് പൊറുത്തേക്കണേ!




      പഴയ കുറിപ്പടികളിൽ കാണുന്നതിൻ പ്രകാരം  2011 ജൂലൈ നാലാം തീയ്യതിയോ അതിനു ശേഷമോ ആണ് ഇനി പറയുന്നതെല്ലാം നടന്നിട്ടുള്ളത്.  അഗസ്ത്യാർകൂടം പോയി വന്നതിനു ശേഷം ജി എസ് ഒരു യാത്ര പോകുന്നതിനെക്കുറിച്ച് പറയുന്നത് അന്നേയ്ക്ക്  മുൻപോ ശേഷമോ ഉള്ള ദിവസങ്ങളിലേതോ ഒന്നിലോ ആയിരിക്കണം. ചതുർധാമങ്ങളിലൂടെ - യമുനോത്രി,ഗംഗോത്രി,കേദാർനാഥ്,ബദരീനാഥ് ഒരു യാത്ര; അയാൾ ഉത്തരേന്ത്യൻ യാത്രകൾ മോഹമായ് കൊണ്ടുനടക്കുന്നതായി പലതവണ സംസാരിച്ചിട്ടുമുണ്ട്. എന്നാൽ, എനിക്ക് അതിനോട് വലിയ താത്പര്യമൊന്നും തോന്നിയിരുന്നില്ല, അതു ഞാൻ പറയുകയും ചെയ്തു. എന്തുകൊണ്ടാവാം എനിക്ക് താത്പര്യമില്ലാത്തതെന്ന് അയാൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. കാരണം, ഒരു തീർത്ഥാടനം നടത്താനുള്ള ഭക്തിയൊന്നും എനിക്കില്ല എന്നതു തന്നെ. എന്നാൽ ഈ തീർത്ഥാടനം എന്ന ഉദ്ദേശം മാറ്റി നിർത്തിയാൽ, ഹിമാലയ താഴ്വരകളിലെ സൌന്ദര്യമെന്തെന്ന് അറിയാനുള്ള അവസരമല്ലേ ഇത് എന്ന ചോദ്യമാണ് തിരിച്ചു കിട്ടിയത്. ശരിയാണ്, എന്റെ ചിന്തയിലോ സ്വപ്നത്തിലോ അങ്ങനെയൊരു മോഹം ഉണ്ടാകാതിരുന്നത്, ഒരുപക്ഷേ അപ്രാപ്യമായത് എന്ന തോന്നലായിരിക്കണം.
അപ്രാപ്യമായത് എന്താടോ?
അതെ, മനസ്സിനു ശരീരം ഒരു ഭാരമാകുമ്പോഴാണ് പരിമിതികളുണ്ടാകുന്നത് . അല്ലേ?
        ശരി എന്നാൽ അങ്ങനെയൊന്നില്ല പോയേക്കാം എന്ന് പറയാനും വയ്യ. കാരണം, അങ്ങനെയൊരു യാത്രയ്ക്ക് വേണ്ടിവരുന്ന നീണ്ട അവധിയൊന്നും അന്നത്തെ സാഹചര്യത്തിലില്ലായിരുന്നു. ആയിടയ്ക്കാണ് ഞാൻ നിലവിലെ ജോലിയൊന്നു മാറ്റി പരീക്ഷിക്കാൻ തയ്യാറാവുന്നത്. അങ്ങനെയെങ്കിൽ സാഹചര്യങ്ങൾ മാറില്ലേ ? ആ ഇടവേള നമുക്കുപയോഗിക്കാലോ ? എന്നൊക്കെയുള്ള ചിന്തകൾ ഉടലെടുക്കുന്നത്.
       വല്ലപ്പോഴും ബ്ലോഗുകൾ വായിക്കുന്ന ശീലമുണ്ടായിരുന്നതുകൊണ്ട് പിന്നീട് കുറച്ചു നാളുകൾ ബൂലോകത്ത് പരതിയത് ആരുടെയൊക്കെ ഹിമാലയൻ യാത്രാനുഭവ വിശേഷങ്ങളുണ്ടെന്നായിരുന്നു. നമ്മുടെ ബൂലോകം’ 2009-ൽ പ്രസിദ്ധീകരിച്ചിരുന്ന ഹിമാലയൻ അച്ചായനെന്ന സജി മാർക്കോസിന്റെ ഹിമാലയൻ യാത്രയിൽ തുടങ്ങി പലരുടേയും ബ്ലോഗുകളിൽ കയറിയിറങ്ങി മനോയാത്ര നടത്തി. അച്ചടിച്ച പുസ്തകങ്ങളിലൂടെയുള്ള ഹിമാലയൻ യാത്രയൊന്നും അന്നു നടത്തിയിരുന്നില്ല. ഹൈമവതഭൂവിലും രാജൻ കാക്കനാടന്റെ അമർ‌നാഥ് യാത്രയുമൊക്കെ വായിക്കുന്നത് ഈ യാത്രയൊക്കെ കഴിഞ്ഞ് വന്നതിനുശേഷമായിരുന്നു.
         പിന്നീട് ജി എസ്സിനൊത്തുള്ള ഓരോ കാപ്പികുടിയ്ക്കുമൊപ്പവും വായിച്ചറിഞ്ഞ ഹിമാലയൻ വിശേഷങ്ങൾ പങ്കുവച്ചു. മട്ടാഞ്ചേരിയിലെ ഹിമാലയൻ യാത്രാനുഭവസ്ഥരിൽ ചിലരിൽ നിന്നും ശേഖരിച്ച വിവരങ്ങളും ഒഴിവുള്ള ദിവസങ്ങളിലെ കാപ്പിയ്ക്ക് രുചിയേകാനെന്നവണ്ണം ജി എസ്സ് കൊണ്ടുവന്നു. പലവട്ടം ഹിമാലയൻ തീർത്ഥാടനം നടത്തിയിട്ടുള്ള ശ്രീ നാരായൺ നായ്കിന്റെ യാത്രാനുഭവങ്ങൾ കേൾക്കുവാനായി ഒരു ദിവസം സന്ധ്യ സമയത്ത് ഞങ്ങളൊരുമിച്ച് അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടു. അദ്ദേഹത്തിന്റെ ഓർമ്മയിലെ ഭക്തിരസ പ്രധാനമായ ഒരു ചതുർധാമ തീർത്ഥാടനത്തിന്റെ  അനുഭവങ്ങൾ നേരിട്ട് കേട്ടു വന്നു. അങ്ങനെ അങ്ങനെ നാളുകൾ കടന്നു പോയി.
         അങ്ങനെ ഞങ്ങൾ ഈ യാത്ര പോകുന്നു എന്ന് തീരുമാനിച്ച്, യാത്ര എങ്ങിനെയാകാം എന്നായി ചർച്ച. റോഡുമാർഗ്ഗവും റെയിൽ മാർഗ്ഗവും വായുമാർഗ്ഗവും മുന്നിലുണ്ടല്ലോ. നീണ്ട യാത്രയുടെ സമയം പരമാവധി കുറയ്ക്കാം എന്ന ഉദ്ദേശത്തിൽ (അതുമാത്രമല്ല കാര്യം, എന്റെ കന്നി ആകാശയാത്രയും കൂട്ടത്തിൽ നടക്കുമല്ലോ എന്ന ദുഷ്ടചിന്തയും), രവിപുരത്തുള്ള റിയ ട്രാവൽ‌സ് വഴി നെടുമ്പാശ്ശേരിയിൽ നിന്നും ഡൽഹിയ്ക്കുള്ള, അന്നു ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ള രണ്ടു വിമാനയാത്ര ടിക്കറ്റുകൾ ഉറപ്പിച്ചു. ഡൽഹിയിൽ നിന്ന് ഹരിദ്വാറിലേക്കുള്ള ട്രെയിൻ ടിക്കറ്റും ബുദ്ധിമുട്ടില്ലാതെ തന്നെ കിട്ടി.
        ഒരു ജോലി കിട്ടിയിട്ടു വേണം ഒന്ന് അവധിയെടുക്കാൻ എന്ന പഴയ ഫലിതത്തെ സാക്ഷാത്ക്കരിക്കുവാൻ എനിക്ക് കിട്ടിയ ഒരു അവസരം കൂടിയായിരുന്നു. അടുത്ത ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപേ, ജോലിയിൽ പ്രവേശിച്ച ശേഷം ആവശ്യമായിവരുന്ന രണ്ടാഴ്ചത്തേക്കുള്ള അവധിയ്ക്ക് അപേക്ഷിക്കുകയായിരുന്നു അടുത്ത പടി. സഹൃദയനായ എന്റെ മുതലാളിയ്ക്ക് അതിൽ ഒട്ടും തന്നെ എതിർപ്പില്ലായിരുന്നു. ലക്ഷണപ്രകാരം തടസ്സങ്ങളില്ലാതെ തുടങ്ങിയല്ലോ എന്ന് വിശ്വസിക്കാനുള്ള വിശ്വാസമില്ലാത്തതുകൊണ്ടുമാത്രം അങ്ങനെ വിശ്വസിച്ചില്ല.
  കാര്യങ്ങൾ ഈ നിലയ്ക്ക് പുരോഗമിക്കുന്നതിനിടയ്ക്കാണ് യാത്രകൾ.കോം നടത്തിയ യാത്രാവിവരണ മത്സരഫലം വരുന്നതും അതിൽ രണ്ടാം സമ്മാനം നേടിയ ശ്രീ. പി.പി.വിജയന്റെ  ആദിമ സൗന്ദര്യത്തിന്റെ ശൈലശൃംഗങ്ങളിലൂടെ എന്ന ലേഖനം വായിക്കാനിടയാകുന്നതും. ചതുർധാമയാത്രയെന്ന ഉദ്ദേശ്യം ഈ വഴിക്ക് തിരിച്ച് ബദരീനാഥിൽ നിന്ന് സതോപന്ത് തടാകം വരെയുള്ള ട്രെക്കിങ്ങ് ആയാലോ എന്ന ചിന്ത ഞങ്ങളിൽ ഉടലെടുത്തതും.
      കാത്തിരുന്ന് കാത്തിരുന്ന് ദിവസങ്ങളൊന്നൊന്നായി , ആമയുടേയും മുയലിന്റേയും ഓട്ടപ്പന്തയം പോലെ കടന്നുപോയിക്കൊണ്ടുമിരുന്നു.
      ഇത്രയൊക്കെ ദൂരത്തേക്ക് പോയി അനവധി കാഴ്ചകൾ കാണാനുള്ളതല്ലേ. എല്ലാം കണ്ടു തീർക്കാൻ രണ്ടു കണ്ണുകൾ പോരാതെ വന്നാലോയെന്ന് കരുതിയാണ് ഡിജിറ്റൽ കാമറയൊരെണ്ണം പ്രത്യേകം പറയേണ്ടല്ലോ, വിലയിൽ താണതുതന്നെയെന്നത് വാങ്ങിച്ചു. നാട്ടിൽ പോയി കുറച്ച് പടങ്ങളൊക്കെ പിടിച്ചു തൃപ്തിപ്പെടുകയും ചെയ്തു. അത്രേയുണ്ടായുള്ളു അതിന്റെ ആദ്യ ജീവൻ. കാശൊന്നും കൊടുക്കാതെ ഒന്നു രണ്ടുവർഷത്തേക്കുള്ള ശ്വാസവായു നിർമ്മാതാക്കളുടെ സൌകര്യാർത്ഥം കിട്ടുമെന്ന മോഹന വാഗ്ദാനങ്ങളൊക്കെയുണ്ടായിരുന്നതുകൊണ്ട് ആ കാശുപോയി എന്നു പറയാനും വയ്യ. എന്നാൽ കാര്യത്തിനുപകരിക്കുമോ എന്നാണെങ്കിൽ ഇല്ല. ഉരുപ്പടിയുടെ motherboard ആണ് പോയത്. സംഗതി എങ്ങാണ്ടുന്നൊക്കെയോ വരണം. അടുത്തൊന്നും കിട്ടൂല. പോകാനുള്ളിടത്തൊക്കെ പോയി വന്നാട്ടെയെന്ന നിർദ്ദേശം കിട്ടിയതിനാൽ ആ കാര്യത്തിലൊരു തീരുമാനമായി.  പകരമൊരെണ്ണം ജി എസ്സി സഹപാഠി അനൂപിൽ നിന്നും കടംകൊണ്ടു.
          ബ്ലോഗർ നിരക്ഷരനുമായി ഇ-മെയിൽ മുഖേന ബന്ധപ്പെട്ട് മുകളിൽ പ്രതിപാദിച്ച വിജയൻ മാഷിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. അദ്ദേഹം ആരാണെന്നോ എന്താണെന്നൊ എന്നൊന്നും വശമില്ല. അതറിയാനല്ലല്ലോ ബന്ധപ്പെട്ടതും. കാര്യം പറഞ്ഞപ്പോൾ, അവർ കുറച്ചുപേർ അതിനടുത്ത മാസം യാത്രതിരിക്കുന്നുണ്ടെന്ന് പറഞ്ഞു. പോകുന്ന കാര്യം ഞങ്ങൾ ഉറപ്പിച്ചതാണെന്നും യാത്രയിൽ ഉപകാരപ്പെടുത്താവുന്ന ആൾക്കാരുമായി ബന്ധപ്പെടാനുള്ള മാർഗ്ഗം എന്തെങ്കിലുമുണ്ടെങ്കിൽ നല്ലതായിരിക്കുമെന്നും പറഞ്ഞപ്പോൾ, ബദരീനാഥിലെ ശങ്കർജിയുടെ നമ്പർ തന്നു.
         ശങ്കർജി എന്ന് പറഞ്ഞപ്പോ വല്ല ഹിന്ദിക്കാരനുമാണെന്ന് തെറ്റിദ്ധരിച്ചില്ലല്ലോ അല്ലേ? നിങ്ങൾ മുൻപെപ്പോഴെങ്കിലും ഒരു ബദരീനാഥ് യാത്രാവിവരണം വായിച്ച ആളാണെങ്കിൽ അങ്ങനെയൊരു സംശയത്തിനു ഒരു സാദ്ധ്യതയുമില്ല; ആൾ പ്രശസ്തനാണ്. പല പുസ്തകങ്ങളിലും ശങ്കർജിയെ പരാമർശിച്ചുകണ്ടേക്കാം. ആൾ നമ്മുടെ നാട്ടുകാരൻ. കണ്ണൂർ ജില്ലയിലെ ചെറുതാഴം ഹനുമാരമ്പലത്തിനടുത്തു നിന്നും ബദരിയിലെത്തിയ കക്ഷിയാണ്. കിട്ടിയ നമ്പറിലൊന്നു വിളിച്ചു കാര്യം പറഞ്ഞു, വരുമ്പോൾ വിളിച്ചാൽ മതിയെന്ന് മറുപടിയും കിട്ടി.
        യാത്ര പുറപ്പെടേണ്ടിയിരുന്നത് 2011 സെപ്തംബർ മൂന്ന്. അന്നോ അതിനു മുൻപുള്ള ദിവസങ്ങളിലേതിലോ, വർത്തമാനപത്രത്തിന്റെ ഏതോ ഒരു കോണിൽ ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കമെന്ന് കണ്ടിരുന്നു. ഒന്നു ബേജാറാവാണ്ടിരിക്കുമോ? വിളിച്ചു ശങ്കർജിയെ; എടോ, ഹിമാലയത്തിൽ വെള്ളപ്പൊക്കമോ, താൻ ധൈര്യമായി പുറപ്പെട്ടോന്ന് ! അതെ, സംഗതി ശരിയാണല്ലോ! ഇത്രേം വല്യ മലേന്റെ മേലെ വെള്ളപ്പൊക്കമുണ്ടാവാൻ മതിയായ വെള്ളമൊക്കെയുണ്ടാവ്വോ. പറഞ്ഞതും ആലോചിച്ചതും 2011ലാണ്. ഇപ്പോ ഇതെഴുതുമ്പോൾ തൊട്ടുമുൻപിൽ 2013ലെ ഉത്തരാഖണ്ഡ് പ്രളയം ഇളിച്ചുകാണിക്കുന്നുണ്ട്. അച്ഛനുമമ്മയുമുൾപ്പെട്ട യാത്രാ സംഘം നാലഞ്ചുനാൾ വലിയ പ്രതീക്ഷയൊന്നുമില്ലാതെ വഴിയിൽ കിടന്ന് തിരിച്ചുവന്ന് വർണ്ണിച്ചിട്ടുള്ളതാണ്. പത്രത്തിലും ടിവിയിലുമൊക്കെ വന്നതാണ്. ഹാ, ഇതൊക്കെ പുതിയ കഥ. അന്ന് അതൊന്നുമില്ലല്ലോ! ശങ്കർജിയുടെ വാക്കുകൾ ഏതോ മരുന്ന് കുടിച്ചാൽ കിട്ടുന്നയെന്തോ പോലെ ധൈര്യമായി.
         കാത്തുകാത്തിരുന്ന ദിവസം. ഉച്ചയായി. സമയം വേഗം പോകുന്നുണ്ടായിരുന്നു. വൈകുന്നേരവുമായി. രാത്രി 8 മണിക്കാണ് വിമാനം വരാമെന്ന് ഏറ്റിറ്റുള്ളത്. ലോകത്തെ ഏറ്റവും വലിയ പ്രതീക്ഷാ വണ്ടി പോലെയല്ല, നേരത്തെ കാലത്തെ പോയി, ഞങ്ങ വന്നിറ്റുണ്ടെന്ന് പറയേണ്ടതല്ലേ? കൂടെയുള്ളയാൾക്ക് മുൻപരിചയമുണ്ട്.
 എനിക്കാണെങ്കി മുൻപരിചയമൊന്നുമില്ല. ആകപ്പാടെയൊരു വെപ്രാളമൊക്കെ വരുന്നുണ്ടായിരുന്നോന്ന് സംശയമില്ലാതില്ല. ഏതാണ്ട് നാലുമണിയൊക്കെ ആയപ്പോൾ, അരയും തലയും മുറുക്കി ഇവനെന്താ തെങ്ങേൽ കേറാനാണോ പോകുന്നെ എന്ന സംശയം വരുന്നുണ്ടാവും വൈറ്റിലയിൽ പോയി. കുറച്ചു നേരം കാത്തു നിന്ന് കിട്ടിയത് ഒരു ആലുവ ബസ്സായിരുന്നു. സാമാന്യം തിരക്കുള്ള ആനവണ്ടി. യ്യോ! അങ്ങനെ വിളിച്ചാൽ ആന പോയി വല്ല കേസും കൊടുക്കുമോയെന്തോ?


ഗൂഗിൾ തന്ന ചിത്രം
        ഹ, ഇതെന്താ ബസ്സ് തുഴഞ്ഞാണോ പോകുന്നെയെന്ന് സംശയം തുടങ്ങി. എനിക്ക് മാത്രമല്ല ജി എസ്സിനും അതേ സംശയം. അല്ല, ഞങ്ങൾക്കു മാത്രമല്ല ബസ്സിലുണ്ടായിരുന്ന എല്ലർക്കുമുണ്ടായിരുന്നേ ആ സംശയം. മുന്നോട്ട് നോക്കിയപ്പോ എന്താ സംഗതി. ഹൊ! എറണാകുളത്തുകാർക്ക് അതത്ര വലിയ സംഗതിയൊന്നുമല്ലന്നേ; ട്രാഫിക് ജാം. ഞങ്ങ കൂടെ കഴിക്കാൻ ബ്രെഡും കൊണ്ട്വരും എന്നു പറയണ ടീമാണ്. സമയം അഞ്ചായി ആറായി അങ്ങനെയങ്ങനെ ഒരു ദയയുമില്ലാതെ മറികടന്നുപോയി. കണ്ണീച്ചോരയില്ലാത്ത ഒരു സമയം.
          ഒരു രക്ഷയുമില്ല. നന്നായി വിയർക്കുന്നുണ്ടായിരിക്കണം. ഞാനും ജി എസ്സും തമ്മിൽ തമ്മിൽ എന്തു ചെയ്യുമെന്ന് ചോദിച്ച് ചോദിച്ച് സമയം ഏഴുമണി പതിനഞ്ചുമിനിട്ട് ആയപ്പോൾ - അതെ, കൃത്യസമയമാ,അതൊക്കെ നല്ല ഓർമ്മയുണ്ട് ആലുവ കണ്ടുപിടിച്ച ഞങ്ങൾ ബസ്സിൽ നിന്നും ചാടിയിറങ്ങി. ഒരു ടാക്സി! ഒരു ബസ്സ് ! പോട്ടെ ഒരു ഓട്ടോറിക്ഷപോലും കാണാനില്ല. രണ്ടാളും രണ്ടുവഴിക്കന്വേഷിക്കാൻ ഒരു ശ്രമം നടത്തി. അവസാനം കിട്ടി, ഒരു ഓട്ടോറിക്ഷ! ചേട്ടനോട് കാര്യം പറഞ്ഞ് നൂറേ നൂറിൽ - ഓട്ടോയെക്കൊണ്ട് ആവുന്ന നൂറിൽ- ഓടിപ്പിച്ചുകൊണ്ട് ഞങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മുറ്റത്തിറങ്ങി കാശും കൊടുത്ത് ഒരൊറ്റയോട്ടമായിരുന്നു വാതിൽക്കലേക്ക്.
ബ്രേക്ക്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്...................
 പിന്നേം ബ്ലോക്കായി. തുടരണമെന്നുണ്ട്



 ഒടുവിൽ:   ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ’ അന്ന് പുറത്തിറങ്ങിയിട്ടുപോലുമില്ല. ഡോ.തരകാ തനിക്ക് ആ കാർ അവിടെങ്ങാനും ഉപേക്ഷിച്ച് വേറെ വല്ല വണ്ടിക്കും കൈകാണിച്ച് കേറിപ്പൊയ്ക്കൂടാരുന്നോ എന്നൊക്കെ നിർദ്ദക്ഷിണ്യം ഇപ്പോൾ പറയാനൊക്കെ തോന്നും.     
                                                       തുടരുന്നു....

Thursday, May 22, 2014

സ്വപ്നാടകൻ ‌ചോദിക്കാതെ പോയ ചോദ്യങ്ങൾ .


രാത്രിയിൽ ‌പറക്കുന്ന പറവകളുണ്ടോ ?  അറിയില്ലാായിരുന്നു. അതെനിക്കൊരു അത്ഭുതക്കാഴ്ചയായിരുന്നെന്നുമാത്രം അറിയാം.

നിരത്തിലേക്കിറങ്ങാൻ ‌തുടങ്ങുമ്പോൾ മാനത്തേക്ക് നോക്കി. മേഘങ്ങളോട് പിണങ്ങിക്കരഞ്ഞ രണ്ടിറ്റെന്റെ കണ്ണുകളേറ്റുവാങ്ങി, നാളേക്കെനിക്ക് പൊഴിക്കുവാനായി പോളകൾക്കുള്ളിലടച്ചുവച്ചു. എനിക്കു സ്വന്തമെനിക്കു സ്വന്തമെന്നഹങ്കരിക്കാം അവ ഊർന്നുപോകുംവരേക്കും.

കിഴക്കോട്ട് പറന്നുപോയ രണ്ടുവെള്ളപ്പറവകൾ. അതു സത്യമാണ്. സൂര്യനപ്പോൾ പാശ്ചാത്യലോകങ്ങളിലേതോ ഒന്നിന്റെ തലയ്ക്കു മുകളിലായിരുന്നിരിക്കും. കാലവർഷം ‌പ്രവചിക്കേണ്ടുന്നവർ മേല്പോട്ട് നോക്കും ‌മുൻപേ മഴമേഘങ്ങൾ താഴേക്കൊലിച്ചിരുന്നു.

ഈ നേരത്തോളം അലറിക്കരഞ്ഞുകൊണ്ടിരുന്ന മഴയെ ആരോ സാന്ത്വനിപ്പിച്ചിട്ടുണ്ട്, കാറ്റാവാം .
വേണ്ട, കുടയെടുക്കേണ്ട. ഇനിയും കരഞ്ഞാൽ നനഞ്ഞോളാം. ജലാശയങ്ങൾ നിറയ്ക്കാൻ ‌മാത്രമല്ലലോ മഴ പെയ്യുന്നത്, എനിക്കു നനയുവാൻ ‌കൂടിയല്ലേ ?
മുടിയിഴകൾക്ക് ചുവട്ടിൽ ‌വരണ്ടുണങ്ങിക്കിടപ്പുണ്ടാവും, ചുരുളിലുറങ്ങുന്ന സ്വപ്നങ്ങളെ തകരാതെ കാക്കുന്ന കപാലത്തെ പൊതിഞ്ഞ നേർത്ത തൊലിപ്പുറം.

നേരം തെറ്റിയനേരമെന്നൊന്നുണ്ടെങ്കിൽ, അപ്പോൾ ‌ആ പറവകൾ പറന്നതെങ്ങോട്ടായിരിക്കും ? കൂട്ടം തെറ്റിയതാണോ ? അങ്ങനെയെങ്കിൽ ഇവരിരുവരുമെന്താ ഒരുമിച്ച് ?  അതോ, കൂട്ടത്തിന്റെ കണ്ണുവെട്ടിച്ച് പുതിയ വാനം തേടി പുറപ്പെട്ട ഇണകളാണോ അവ.
വിതയ്ക്കാതെയും കൊയ്യാതെയും ദേശദേശാന്തരങ്ങളിലേക്ക് പറന്നു പറന്നു മറയുന്ന ഒരു സുന്ദരസ്വപ്നത്തിൽ നിന്നും വേർപെട്ട്,അസ്വസ്ഥതകളും സ്വാർത്ഥതയും സമ്പത്തും സമരസപ്പെടുത്തുന്ന കുടുംബമെന്ന പൊതുബോധത്തിലേക്കുള്ള വിപ്ലവകരമായ ഒളിച്ചോട്ടമായിരിക്കുമോ ?
ഹേ, പറവകളേ ഒന്നു നിൽക്കൂ. എനിക്ക് നിങ്ങളോടൊത്തു പറക്കാൻ ‌കഴിവില്ല.  എനിക്കറിയാൻ ‌മോഹമുണ്ട്, നിങ്ങളിരുവരുംമീ നേരത്ത് എവിടേയ്ക്കാണ് പോകുന്നതെന്ന്. ഹേ, നിങ്ങൾ കേട്ടുവോ ?
നിങ്ങൾക്ക് നേരമുണ്ടാവില്ല അല്ലേ ? ആർക്കും തേടിയെത്താൻ ‌കഴിയാത്ത ദൂരത്തേക്കുള്ള ഒളിച്ചോട്ടമല്ലേ, നിങ്ങൾളാരെയാണ് ഭയപ്പെടുന്നത് ? ഓ, നിങ്ങളുടെ വിണ്ണും ഞങ്ങൾ കൈയ്യടക്കിയല്ലോ അല്ലേ? പറയൂ, എന്തേ നിങ്ങൾ മാത്രമായി ഈ നേരത്ത് ?  അതോ ... അതോ... ഇനി നിങ്ങൾ മാത്രമേ വിണ്ണിലവശേഷിച്ചിരിക്കുന്നുള്ളോ ?

നിവർത്തി പിടിച്ചിരുന്ന പത്രത്തിൽ നിന്നും കണ്ണുയർന്നപ്പോഴാണ് ആ അപരിചിതയെ കണ്ടത്. ക്ഷമിക്കണം, ഈയിടെയായി ഞാൻ സമീപത്തുള്ളതൊക്കെയും വൈകിയേ കാണുന്നുള്ളൂ.  അവളെപ്പോഴായിരിക്കും ഇവിടെ എനിക്കെതിരെ വന്നിരുന്നത് ?  തിളക്കമുള്ള കണ്ണുകളാൽ കൗമാരത്തിൽ നിന്നും ‌യൗവ്വനത്തിലേക്കുറ്റു നോക്കുന്ന അവൾക്കിവിടെയെന്തുകാര്യം ?  സൗമ്യഭാവം ഒട്ടും കാണിക്കാത്ത അപരിചിതനായ എന്റെയടുത്തിരിക്കുവാൻ അവൾക്കു ഭയമില്ലേ?
കണ്ണുകൾ തമ്മിലിടഞ്ഞതുകൊണ്ടോയെന്തോ അവൾ അസ്വസ്ഥയായല്ലോ !
എന്റെ കണ്ണുകൾ തിരികെ പത്രത്തിലേക്ക് മടങ്ങിയെന്ന് അവളെ വിശ്വസിപ്പിക്കുവാൻ എനിക്ക് അനായാസേന കഴിഞ്ഞു.  എങ്കിലും, അവളപ്പോൾ എന്തിനോ ഭയക്കുന്നുവെന്ന് അവളുടെ വലതു കാൽമുട്ടിന്മേൽ വിറക്കുന്ന കൈകൾ പറയുന്നതെനിക്കൊരു സ്വകാര്യമെന്ന‌പോലെ കേൾക്കാം.
പരിചിതമായ ആരെയോ കാത്ത് അപരിചിതനായ എനിക്കെതിരെ ഇരിക്കുന്ന അവളാരായിരിക്കാം ?  ഇവിടെയവൾ കാത്തിരിക്കുന്നതാരെയാവാം ?  അവൾ കേൾക്കുന്നതേയില്ല എന്റെ ചോദ്യങ്ങൾ !
എന്റെ ചോദ്യങ്ങളോരോന്നും ‌പുകച്ചുരുകളായുയരുന്നത് നിങ്ങൾ കാണുന്നുണ്ടോ ?  ഉയർന്നുയർന്നവ തീർത്തയിരുണ്ട മേഘപടലങ്ങളാവുന്നത് നിങ്ങളറിഞ്ഞുവോ ? ഇരുണ്ട മേഘങ്ങളെന്റെ കാഴ്ചയെ മൂടുന്നു.
.................................................
ഭയം തണുത്ത സ്പർശമായി ഉടലാകെ പരക്കുന്നു. ദേഹം തണുക്കുന്നു. നനഞ്ഞ കൈപ്പടം ദേഹത്തിഴഞ്ഞപ്പോഴാണ് ഞാനുണർന്നത്.

Wednesday, January 1, 2014

ഒരു യാത്ര പിന്നെയും ...

ഒരുനാൾ സന്ധ്യയ്ക്ക്,
ജനശതാബ്ധിയാണേ,
സ്വതവേ കായ് കൂടുതലാണേ,
ഓൺലൈനിലുർപ്പ്യയിരുപത് പിന്നേം
കൂട്ടിയാണ് സീറ്റൊരെണ്ണം ബുക്കിയത്,
എന്നിട്ടോ?
കക്കൂസിൽ വെളിച്ചോമില്ല,
പുറത്തേ പൈപ്പിൽ വെള്ളോമില്ല.
എതിരേ പോകുന്ന വണ്ടികൾക്കൊക്കെയും,
വേണ്ടുവോളം നേരം നിർത്തിക്കൊടുക്കുന്നുണ്ടെന്നതാ-
ണാകെയൊരാശ്വാസം,ആളുകൾക്ക്
കീയാനും കേറാനും നേരം കഷ്ടിയാണേലും..
വേണ്ടായിരുന്നെന്ന് തോന്നാൻ തുടങ്ങിയേട്ത്തു
നിന്നാണിവന്റെ വേഗതകൂടിയതും
ആശ്വാസമായതും...
പിറ്റേന്ന് വെളുപ്പിനു,
രാജധാനി‌യാണേ,
താമരശ്ശേരി,കല്പറ്റ,പനമരം
സ്റ്റോപ്പുകളിത്രമാത്രാണേ,
നിർത്തിയേട്ത്തുന്നൊക്കെയും
പറയുന്നതാണേ,
പിന്നെ,പിന്നെ,പിന്നെ
പാഞ്ഞു പാഞ്ഞ് പാഞ്ഞ്....
മുടിക്കെട്ട് കുത്തുകമ്പിയൊക്കും
വളവുകളൊക്കെയും
വളഞ്ഞും തിരിഞ്ഞും
തിരിഞ്ഞും വളഞ്ഞും
കയറി കയറി കയറി
കയറി.......
എടത്തുംകുന്നിലേക്കൊരു
സാധാരണക്കാരന്റെ മുച്ചക്ര വണ്ടി
(ഈ‌യൊരു വണ്ടീ കേറുമ്പോഴോ
ഇറങ്ങുമ്പോഴോ ഞാനൊരു
സാധരണക്കാരൻ പോലുമായീലല്ലോ-
യെന്ന് പലപ്പോഴും...
പലയിടങ്ങളിലും......)
 വിളിച്ചപ്പോൾ,
കായമ്പതു കിട്ടുന്നേന്റെ തെളിച്ചോം
പൊട്ടിപ്പാളീസായ നിരത്തിലൂടെ
പോകണോല്ലോന്ന ഇരുട്ടും
സമ്മിശ്രമായോരു രസ വക്ത്രം വിരിഞ്ഞു
കരിമലകയറ്റം കഠിനം പൊന്നയ്യപ്പാ...
ടാറുചെയ്തില്ലേലും വേണ്ടീല്ലേനു,
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും..
കുന്നിമുകളിൽ ഡ്രൈവറുചേട്ടനു സ്തുതി!