Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, December 8, 2019

കൊതുക്


ഒരു നിമിഷം, അക്ഷരങ്ങളിലൂടെ ഇഴയുന്ന കണ്ണുകളെ പെറുക്കിയെടുത്ത് ഞാനെന്റെ നീട്ടിവച്ച കാലുകളിലേക്കെറിഞ്ഞു. അതാ, കാല്പാദത്തിൽ അവൾ. അല്ല, അവർ ഒരുപറ്റമാണെന്ന് അടുത്ത നിമിഷത്തിനു മുൻപേ തിരിച്ചറിഞ്ഞു. എന്റെ അല്പനേരത്തെ അശ്രദ്ധയെ അവർ മുതലെടുക്കുകയാണ്.

അഹങ്കാരം രോഷമായ് വളർന്ന് സിരകളിലൂടെ എന്റെ കൈകളിലേക്കെത്താനും ഒരു നിമിഷാർദ്ധം ധാരാളമായി.
ഉയർന്ന കൈയ്യാലെ ഒന്നടിച്ചു, ഒന്നേ അടിച്ചുള്ളൂ . ഒന്നും ചത്തില്ല, ഞാൻ നിസ്സഹായനായി. അവന്റെ കഴിവുകളിൽ ഞാൻ അസൂയാലുവായി, എന്റെ കഴിവുകേടിൽ അപകർഷനും.

ഒന്നിനോടും പ്രതിബന്ധതയില്ലാതെ, ഊറ്റിക്കുടിച്ച് ഉന്മത്തരായി പറന്നു നടക്കുന്നവർ. ഊറ്റിക്കുടിക്കാൻ അനുവദിച്ച എന്റെ സേവനത്തിനവർ ടിപ്പും തന്നിരിക്കുന്നു; ചൊറിച്ചിൽ!
ദേഷ്യവും ചോറിച്ചിലും . പത്തു വിരലും കൊണ്ട് മാന്തിചൊറിഞ്ഞു . ഒടുവിൽ സിര ചുരന്ന, തൊലി ചുവന്നു . തത്കാലം ചൊറിച്ചിൽ നിർത്തി. അവളോടുള്ള ദേഷ്യത്തിനിപ്പോ അല്പം ശമനമുണ്ട്.

എന്റെ രക്തത്തെ പ്രണയിച്ച അവരോടുള്ള അനുകമ്പ എന്റെ തൊലിയിലെ നഖപ്പാടിൽ നീറുന്നുണ്ടിപ്പോൾ.
അവരുടെ പ്രണയം എന്നിലേല്പിച്ച നോവിനെ താലോലിച്ച് ഞാനിരുന്നു. അതാ, അവരിലൊരുവൾ വരുന്നുണ്ട് . എന്റെ സിരകളെ പ്രണയിച്ച, എന്റെ രക്തമൂറ്റിയവൾ! ആടിക്കുഴഞ്ഞ് മൂളിപ്പറന്നു വരുന്നു. ഞാൻ തക്കം പാർ‌ത്തിരുന്നു.

ഇനി നീയെന്നെ വിട്ടുപോക്കുന്നതെനിക്കൊന്നു കാണണം, ഞാൻ അടക്കം പറഞ്ഞു. അവൾ എന്റെ കാലിൽ കൂർത്തു നേർത്ത ചുണ്ടാൽ ചുംബിച്ചു. അവൾ ആ ചുംബനത്തിന്റെ ആലസ്യത്തിലേക്ക് മയങ്ങാൻ ഞാൻ കാത്തിരുന്നു.
ഒടുവിൽ, എന്റെ കൈപ്പടം ഉയർന്നു താണു. കൈവെള്ളയിൽ നനവു പടർന്നു, ചുവപ്പു രാശി പടർന്നു. തീർന്നു, എന്റെ സിരകളിൽ തിളച്ച രക്തം അവളിലെത്തിയപ്പോഴേക്കും ആറി തണുത്തിരുന്നു !


--------------------

ഫേസ്ബുക്ക് ചുവരിൽ മുൻപ് എഴുതിയത്.

Thursday, May 22, 2014

സ്വപ്നാടകൻ ‌ചോദിക്കാതെ പോയ ചോദ്യങ്ങൾ .


രാത്രിയിൽ ‌പറക്കുന്ന പറവകളുണ്ടോ ?  അറിയില്ലാായിരുന്നു. അതെനിക്കൊരു അത്ഭുതക്കാഴ്ചയായിരുന്നെന്നുമാത്രം അറിയാം.

നിരത്തിലേക്കിറങ്ങാൻ ‌തുടങ്ങുമ്പോൾ മാനത്തേക്ക് നോക്കി. മേഘങ്ങളോട് പിണങ്ങിക്കരഞ്ഞ രണ്ടിറ്റെന്റെ കണ്ണുകളേറ്റുവാങ്ങി, നാളേക്കെനിക്ക് പൊഴിക്കുവാനായി പോളകൾക്കുള്ളിലടച്ചുവച്ചു. എനിക്കു സ്വന്തമെനിക്കു സ്വന്തമെന്നഹങ്കരിക്കാം അവ ഊർന്നുപോകുംവരേക്കും.

കിഴക്കോട്ട് പറന്നുപോയ രണ്ടുവെള്ളപ്പറവകൾ. അതു സത്യമാണ്. സൂര്യനപ്പോൾ പാശ്ചാത്യലോകങ്ങളിലേതോ ഒന്നിന്റെ തലയ്ക്കു മുകളിലായിരുന്നിരിക്കും. കാലവർഷം ‌പ്രവചിക്കേണ്ടുന്നവർ മേല്പോട്ട് നോക്കും ‌മുൻപേ മഴമേഘങ്ങൾ താഴേക്കൊലിച്ചിരുന്നു.

ഈ നേരത്തോളം അലറിക്കരഞ്ഞുകൊണ്ടിരുന്ന മഴയെ ആരോ സാന്ത്വനിപ്പിച്ചിട്ടുണ്ട്, കാറ്റാവാം .
വേണ്ട, കുടയെടുക്കേണ്ട. ഇനിയും കരഞ്ഞാൽ നനഞ്ഞോളാം. ജലാശയങ്ങൾ നിറയ്ക്കാൻ ‌മാത്രമല്ലലോ മഴ പെയ്യുന്നത്, എനിക്കു നനയുവാൻ ‌കൂടിയല്ലേ ?
മുടിയിഴകൾക്ക് ചുവട്ടിൽ ‌വരണ്ടുണങ്ങിക്കിടപ്പുണ്ടാവും, ചുരുളിലുറങ്ങുന്ന സ്വപ്നങ്ങളെ തകരാതെ കാക്കുന്ന കപാലത്തെ പൊതിഞ്ഞ നേർത്ത തൊലിപ്പുറം.

നേരം തെറ്റിയനേരമെന്നൊന്നുണ്ടെങ്കിൽ, അപ്പോൾ ‌ആ പറവകൾ പറന്നതെങ്ങോട്ടായിരിക്കും ? കൂട്ടം തെറ്റിയതാണോ ? അങ്ങനെയെങ്കിൽ ഇവരിരുവരുമെന്താ ഒരുമിച്ച് ?  അതോ, കൂട്ടത്തിന്റെ കണ്ണുവെട്ടിച്ച് പുതിയ വാനം തേടി പുറപ്പെട്ട ഇണകളാണോ അവ.
വിതയ്ക്കാതെയും കൊയ്യാതെയും ദേശദേശാന്തരങ്ങളിലേക്ക് പറന്നു പറന്നു മറയുന്ന ഒരു സുന്ദരസ്വപ്നത്തിൽ നിന്നും വേർപെട്ട്,അസ്വസ്ഥതകളും സ്വാർത്ഥതയും സമ്പത്തും സമരസപ്പെടുത്തുന്ന കുടുംബമെന്ന പൊതുബോധത്തിലേക്കുള്ള വിപ്ലവകരമായ ഒളിച്ചോട്ടമായിരിക്കുമോ ?
ഹേ, പറവകളേ ഒന്നു നിൽക്കൂ. എനിക്ക് നിങ്ങളോടൊത്തു പറക്കാൻ ‌കഴിവില്ല.  എനിക്കറിയാൻ ‌മോഹമുണ്ട്, നിങ്ങളിരുവരുംമീ നേരത്ത് എവിടേയ്ക്കാണ് പോകുന്നതെന്ന്. ഹേ, നിങ്ങൾ കേട്ടുവോ ?
നിങ്ങൾക്ക് നേരമുണ്ടാവില്ല അല്ലേ ? ആർക്കും തേടിയെത്താൻ ‌കഴിയാത്ത ദൂരത്തേക്കുള്ള ഒളിച്ചോട്ടമല്ലേ, നിങ്ങൾളാരെയാണ് ഭയപ്പെടുന്നത് ? ഓ, നിങ്ങളുടെ വിണ്ണും ഞങ്ങൾ കൈയ്യടക്കിയല്ലോ അല്ലേ? പറയൂ, എന്തേ നിങ്ങൾ മാത്രമായി ഈ നേരത്ത് ?  അതോ ... അതോ... ഇനി നിങ്ങൾ മാത്രമേ വിണ്ണിലവശേഷിച്ചിരിക്കുന്നുള്ളോ ?

നിവർത്തി പിടിച്ചിരുന്ന പത്രത്തിൽ നിന്നും കണ്ണുയർന്നപ്പോഴാണ് ആ അപരിചിതയെ കണ്ടത്. ക്ഷമിക്കണം, ഈയിടെയായി ഞാൻ സമീപത്തുള്ളതൊക്കെയും വൈകിയേ കാണുന്നുള്ളൂ.  അവളെപ്പോഴായിരിക്കും ഇവിടെ എനിക്കെതിരെ വന്നിരുന്നത് ?  തിളക്കമുള്ള കണ്ണുകളാൽ കൗമാരത്തിൽ നിന്നും ‌യൗവ്വനത്തിലേക്കുറ്റു നോക്കുന്ന അവൾക്കിവിടെയെന്തുകാര്യം ?  സൗമ്യഭാവം ഒട്ടും കാണിക്കാത്ത അപരിചിതനായ എന്റെയടുത്തിരിക്കുവാൻ അവൾക്കു ഭയമില്ലേ?
കണ്ണുകൾ തമ്മിലിടഞ്ഞതുകൊണ്ടോയെന്തോ അവൾ അസ്വസ്ഥയായല്ലോ !
എന്റെ കണ്ണുകൾ തിരികെ പത്രത്തിലേക്ക് മടങ്ങിയെന്ന് അവളെ വിശ്വസിപ്പിക്കുവാൻ എനിക്ക് അനായാസേന കഴിഞ്ഞു.  എങ്കിലും, അവളപ്പോൾ എന്തിനോ ഭയക്കുന്നുവെന്ന് അവളുടെ വലതു കാൽമുട്ടിന്മേൽ വിറക്കുന്ന കൈകൾ പറയുന്നതെനിക്കൊരു സ്വകാര്യമെന്ന‌പോലെ കേൾക്കാം.
പരിചിതമായ ആരെയോ കാത്ത് അപരിചിതനായ എനിക്കെതിരെ ഇരിക്കുന്ന അവളാരായിരിക്കാം ?  ഇവിടെയവൾ കാത്തിരിക്കുന്നതാരെയാവാം ?  അവൾ കേൾക്കുന്നതേയില്ല എന്റെ ചോദ്യങ്ങൾ !
എന്റെ ചോദ്യങ്ങളോരോന്നും ‌പുകച്ചുരുകളായുയരുന്നത് നിങ്ങൾ കാണുന്നുണ്ടോ ?  ഉയർന്നുയർന്നവ തീർത്തയിരുണ്ട മേഘപടലങ്ങളാവുന്നത് നിങ്ങളറിഞ്ഞുവോ ? ഇരുണ്ട മേഘങ്ങളെന്റെ കാഴ്ചയെ മൂടുന്നു.
.................................................
ഭയം തണുത്ത സ്പർശമായി ഉടലാകെ പരക്കുന്നു. ദേഹം തണുക്കുന്നു. നനഞ്ഞ കൈപ്പടം ദേഹത്തിഴഞ്ഞപ്പോഴാണ് ഞാനുണർന്നത്.

Sunday, September 23, 2012

ചെയ്ഞ്ച് !


      പതിവു ജോലികൾ ഉച്ചയോടെ അവസാനിപ്പിച്ചു. ഇന്നു ശമ്പള ദിവസമാണല്ലോ. പലതും കണക്കുകൂട്ടിയാണ് വീട്ടിൽ നിന്നിറങ്ങിയത്. പൊതിഞ്ഞുകൊണ്ടുവരുന്ന ഉച്ചയൂണ് സഹപ്രവർത്തകരോടൊത്തു കഴിക്കുന്നതാണ് ഓഫീസിൽ വിരസമല്ലാത്ത ഒരേയൊരു കാര്യം.വലിപ്പചെറുപ്പമില്ലാതെ എല്ലാവരും വിഭവങ്ങൾ പങ്കിട്ടു കഴിക്കുന്നതിന്റെ ഒരു സുഖം ഇന്നും നഷ്ടപ്പെടുത്താൻ ഒരുക്കമല്ലാത്തതിനാലാണ് ഉച്ചവരെ കാത്തത്.
      ശമ്പളബില്ലൊപ്പിട്ട് കൈപ്പറ്റി നേരെ പോയത് കസവുതീരത്തേക്കാണ്, ഈ ചെറുനഗരത്തിലെ അറിയപ്പെടുന്ന തുണിക്കടയാണത്. നാളെ അമ്മയുടെ പിറന്നാളാണ്. ഓർമ്മയിലെങ്ങും ആ ദിവസം ആഘോഷിച്ചു കണ്ടിട്ടില്ലെങ്കിലും, ജോലികിട്ടിയതിനു ശേഷം ഒരുവർഷവും മുടങ്ങാതെ ചെയ്യുന്ന ഒരേയൊരു കാര്യം കസവുതീരത്തു നിന്നും ഒരു സെറ്റുമുണ്ടു വാങ്ങി സമ്മാനിക്കുന്നതാണ്.
ഓരോ തവണ ചെല്ലുമ്പോഴും നിരത്തിയിടുന്ന മുണ്ടുകളിലെ കസവിന്റെ വീതി കൂടിക്കൂടി വരുന്നു ഒപ്പം വിലയും. മുൻപെപ്പഴോ വാങ്ങിക്കൊണ്ടു പോയപ്പോൾതന്നെ ഈ കസവിന്റെ ആധിക്യത്തിൽ അമ്മ നീരസം പ്രകടിപ്പിച്ചതാ, അതുകൊണ്ട് കസവും കരയും ഇടകലർന്ന് അധികം വീതിയിലല്ലാതെയുള്ള ഒന്ന് തെരഞ്ഞെടുത്തു. വിലയിൽ അല്പം ആശ്വാസമുണ്ട് തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച്, ഹാവൂ ! ഒരു മുഴുവൻ നോട്ട് കൊടുത്താൽ അഞ്ച് തിരികെകിട്ടുമല്ലോ. അതിനെക്കൊണ്ട് ബസ്റ്റാന്റിലേക്കുള്ള ദൂരം നടക്കാതെ കഴിയാം.
      ബില്ലും മുഴുനോട്ടുമായി കൌണ്ടറിൽ ചെന്നപ്പോൾ “സാറേ, ചേയ്ഞ്ചില്ല” എന്നായി. ശമ്പളം കിട്ടി നേരെ ചെന്നതാ, എന്റെ കയ്യിലുമില്ല. കാഷ്യർ ചിരിച്ചുകൊണ്ട് ഒരു തുണിക്കഷ്ണം മടക്കി കവറിലേക്കിട്ടു. മനസ്സിലായി, ചേയ്ഞ്ചില്ലാത്തവർക്കായി പ്രത്യേകം എടുത്തുവയ്ക്കുന്നതാ ഇത്. തൂവാല എന്നു പറയാനൊക്കില്ല . ഒന്നിനും തികയാത്ത ഒരു കഷ്ണം തുണി അത്രതന്നെ. വാങ്ങുന്നവർക്ക് തന്റെ കാശ് വെറുതെ കൊടുത്തു എന്നൊരു മന:പ്രയാസമുണ്ടാവുമല്ലോ എന്നു കരുതിയുള്ള ആശ്വാസമാണത്.
      അവിടുന്ന് അധികം ദൂരെയല്ല പച്ചക്കറി ചന്ത. ഇതെന്നുമുള്ളതൊന്നുമല്ല. നഗരത്തിലെ ശമ്പളക്കാരെ മാത്രം ഉദ്ദേശിച്ച് ഈ ദിവസം മാത്രമുള്ളതാ. വൈകുന്നേരമായാൽ അടുക്കാൻ പറ്റാത്തത്ര ജനമായിരിക്കും ഇവിടം. ദിനേന വർദ്ധിച്ചു വരുന്ന വിലക്കയറ്റത്തിനിടയിൽ ചെറിയൊരാശ്വാസമെന്നു വേണമെങ്കിൽ പറയാം . മറ്റു കടകളിലേതിനേക്കാ‍ളും ഒന്നോ രണ്ടോ രൂപയുടെ വ്യത്യാസം അത്രേയുള്ളു. അതു തന്നെ സാധനങ്ങൾ തിരഞ്ഞെടുത്തില്ലെങ്കിൽ വല്ല ചീഞ്ഞതോ അഴുകിയതോ ഒക്കെ ആയിരിക്കും കിട്ടുന്നത്. നല്ലതു നോക്കി വാങ്ങിയാൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളത് വീട്ടിലെ ഫ്രിഡ്ജിൽ തിരുകി കയറ്റി വെക്കാം . അതു കഴിയുമ്പോഴല്ലേ പൊതു വിപണിയുടെ വായിലേക്ക് തലവയ്ക്കേണ്ടതുള്ളൂ.   
        ഇവിടെയും ആശ്വസിക്കാനെന്നോണം ആയിരത്തിന് അഞ്ചു രൂപയുടെ കുറവുണ്ട് ബില്ലിൽ. കുറച്ചു കാലം മുൻപു ഒന്നോ രണ്ടോ രൂപയുടെ കുറവാണെങ്കിൽ അതു ചോദിക്കുന്നതു എന്തോ അപരാധമാണെന്ന നാട്യത്തിൽ ഒന്നു നോക്കും കടക്കാരൻ . ചിലപ്പോൽ ഒന്നോ രണ്ടോ പച്ചമുളകോ ഇഞ്ചിയോ സഞ്ചിയിലേക്കിട്ടുതരും . ഇതിപ്പോ അഞ്ചാണ്, മുളകോ ഇഞ്ചിയോ ആണെങ്കിൽ ഒരു കഷ്ണമേ കിട്ടാനിടയുള്ളൂ, അങ്ങനെയല്ലേ വിലകുതിച്ചുയർന്നിരിക്കുന്നത്. ആ അഞ്ച് കിട്ടിയാൽ പോകാമായിരുന്നെന്നു പറഞ്ഞപ്പോൾ കടക്കാരൻ ഒന്നു നോക്കിയിട്ട് കുറച്ചു കറിവേപ്പില വാരി സഞ്ചിയിലേക്കിട്ടു. ഇതും കൊണ്ട് വീട്ടിൽ ചെന്നാൽ അമ്മയുടെ വഴക്കും കേൾക്കേണ്ടി വരും. പറമ്പിലിപ്പോൾ സമൃദ്ധമായുള്ള ഒരേയൊരു സാധനം കറിവേപ്പിലയാണ് . അതും കാശുകൊടുത്ത് വാങ്ങിയാൽ ആർക്കായാലും ദേഷ്യം വരുമല്ലോ . അതും പറഞ്ഞ് അഞ്ചുരൂപ അവനു വെറുതെ കൊടുക്കേണ്ടല്ലോന്നോർത്ത് ഞാൻ ബസ്റ്റാന്റിലേക്ക് നടന്നു.
        പോസ്റ്റോഫീസിനു മുന്നിലെത്തിയപ്പോഴാ ഓർത്തത് , ചേച്ചിയുടെ മകൾ ആറു രൂപയുടെ സ്റ്റാമ്പ് വാങ്ങി വരണമെന്നേല്പിച്ചിരുന്നല്ലോ . അവൾക്കെന്തോ പരീക്ഷയ്ക്കോ മറ്റോ അപേക്ഷിക്കാനുള്ളതിലൊട്ടിക്കാനാണത്രേ. അല്ലാതെ ഇപ്പോ ആരും കത്തൊന്നുമെഴുതാൻ മെനക്കെടാറില്ലല്ലൊ ! പത്തു രൂപകൊടുത്ത് ആറു രൂപയുടെ സ്റ്റാമ്പ് ചോദിച്ചപ്പോൾ ചേയ്ഞ്ചില്ലേയെന്നായി ചോദ്യം .ഇല്ല, കയ്യിലിനി ഒരു അമ്പതിന്റെയും പത്തിന്റെയും നോട്ടും പിന്നെ കുറച്ചു മുഴുവൻ നോട്ടുകളും മാത്രമേയുള്ളൂ. കയറിയ ഇടങ്ങളിലൊക്കെ ഇതു തന്നെയായിരുന്നല്ലോ അവസ്ഥ. ഹാവൂ ! അവിടേയുമുണ്ട് ആശ്വാസം . അഞ്ച്, രണ്ടുരൂപാ സ്റ്റാമ്പുകൾ തന്ന് കേന്ദ്ര സർവീസുകാരൻ കൃത്യ നിർവ്വഹണം പൂർത്തിയാക്കി. ആർക്കു വേണമെങ്കിലും കത്തയച്ച് സമാധാനിക്കാം, അല്ലതെന്തു ചെയ്യാൻ .
       ഉച്ചവെയിലു കൊണ്ടിട്ടാവണം, തലവേദന തുടങ്ങിയിരിക്കുന്നു . ഇനിയിപ്പൊ ഒന്നു രണ്ട് ദിവസത്തേക്ക് ഇത് സഹിക്കേണ്ടി വരും . മരുന്നു കടയിൽ കയറി നാലു വേദന സംഹാരിക്ക് പറഞ്ഞു . അഞ്ചെണ്ണം വെട്ടിക്കൊണ്ടു തന്നയാളുടെ മുഖത്തേക്ക് ചോദ്യഭാവേന നോക്കിയതേയുള്ളു, “ സാറെ, ചേയ്ഞ്ചില്ല. പത്തുരൂപയ്ക്ക് കണക്കാക്കിയതാ”. മറുത്തൊന്നും പറയാനില്ലാതെ ഇറങ്ങി നടന്നു. വല്ലാത്ത ദാഹം, ഒരു സോഡ നാരങ്ങവെള്ളം കുടിക്കാൻ പെട്ടിക്കടയിലേക്കു കയറി. എട്ടുരൂപ ! അവിടെ ചെയ്ഞ്ചിനു കിട്ടിയത് രണ്ടു മിഠായികൾ .
      നേരം സന്ധ്യയോടടുത്ത് തുടങ്ങി. ബസ്റ്റാന്റ് ബസ്സുകളെക്കൊണ്ടും യാത്രക്കാരെ കൊണ്ടും നിറഞ്ഞു.വെളിയിലെ തിരക്കിൽ തിക്കി തിരക്കി വീട്ടിലേക്കു പോകാനുള്ള ബസ്സിലേക്കു കയറി. കീശയിൽ കയ്യിട്ടപ്പോൾ അമ്പതിന്റെ ഒറ്റനോട്ടേയുള്ളു . രണ്ടു ടിക്കറ്റെടുത്തു ചെയ്ഞ്ചാക്കേണ്ടി വരുമല്ലോന്നോർത്തു വിഷമിക്കുമ്പോഴാണ് അവളെ കണ്ടത് .ആശ്വാസമായി, കല്യാണം പറഞ്ഞു വെച്ചിരിക്കുന്നവളാണത് . ഒഴിഞ്ഞു കിടന്ന എന്റെയിടതു സീറ്റിലേക്കു ക്ഷണിച്ച് കണ്ടക്ടറോട് രണ്ട് ടിക്കറ്റിനു പറഞ്ഞപ്പോഴേക്കും ബസ്സിൽ ഡബിൾ ബെൽ മുഴങ്ങി കഴിഞ്ഞിരുന്നു.

Monday, December 13, 2010

സൂക്ഷിക്കുക !

     പ്രത്യേകിച്ചൊന്നും ചെയ്യാന്‍ വിചാരിച്ചിട്ടില്ലാത്ത ഒരു ഒഴിവു ദിവസം . രാവിലെ പത്തു മണിയെങ്കിലുമാകാതെ എഴുനേല്‍ക്കുക എന്നത് ഒരു ശിക്ഷ തന്നെ. പതിവിനു വിപരീതമായി എട്ടു മണിക്ക് എഴുന്നേറ്റ എന്നെ കണ്ട് മാനം കറുത്തിരുണ്ടിറ്റുണ്ടാകാം; കാക്കകള്‍ മലര്‍ന്നു പറക്കാനായ് ഒരു വിഫല ശ്രമം നടത്തിയിട്ടുണ്ടാകാം .കലികാലം ! കാണാത്തത് കാണും ,കേള്‍ക്കാത്തത് കേള്‍ക്കും !.വീട്ടില്‍ മറ്റ് ടൂത് പേസ്റ്റ് കിട്ടാത്തതിനാല്‍ - അല്ലാതെ ദന്തക്ഷയത്തെ ഭയമില്ലാത്തത് കൊണ്ടല്ല - അല്പം നമ്പൂതിരീസിന്റെ സഹായത്താല്‍ പല്ലുകള്‍ക്കിടയില്‍ ഒരു സേവനവാരം നടത്തുന്നതിന്നിടയില്‍ രംഗബോധമില്ലാത്ത കോമാളിയെ പോലെ എന്റെ മൊബൈല്‍ ഫോണ്‍ ചിലച്ച് കൊണ്ടിരുന്നു .നാളുകള്‍ക്കു ശേഷം അവന്റെ പേര് വീണ്ടും തെളിഞ്ഞതിനാല്‍ ഒഴിവാക്കാന്‍ തോന്നിയില്ല .
“ഹലോ “ മറുപടിക്കായ് കാതോര്‍ത്തുകൊണ്ട് ആചാ‍രവാക്ക് മൊഴിഞ്ഞു .
“ഹലോ ,എവിടെയാ ? ഡ്യൂട്ടിയിലാണോ ?”
“പിന്നേ! ഞായറാഴ്ച ഡ്യൂട്ടി! എന്താ വിശേഷം ?”
“ഞങ്ങളിന്നങ്ങോട്ട് വരുന്നുണ്ട് .ഉച്ചയ്ക്കൊരു മീറ്റിംഗുണ്ട് .നിനക്കെന്താ പരിപാടി ? ഫ്രീയാണോ ?”
“എനിക്കെന്ത് പരിപാടി .പ്രത്യേകിച്ച് വിലയൊന്നുമില്ലാത്തത് കൊണ്ട് ഞാനിന്നും ഫ്രീയാ !”
“ഞാന്‍ എത്തിയിട്ട് വിളിക്കാം “
ഫോണ്‍ താഴെവച്ച് പാതിയാക്കിയ പല്ലുതേപ്പങ്ങ് മുഴുവനാക്കി .ചായകുടിമുതല്‍ നീരാട്ട് വരെ എല്ലാം പതിവുപോലെ .ഞാന്‍ എന്റെ പ്രഭാതകൃത്യങ്ങളിലേക്കും സമയം അതിന്റെ വഴിക്കും !
സൂര്യന് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തോണ്ട് ഉച്ചിയിലെത്തിയിരിക്കുന്നു .നമുക്കങ്ങനെയല്ലല്ലോ .പ്രാതലു മുതല്‍ കുളിവരെ എന്തൊക്കെ ചെയ്യണം ! എല്ലാം കഴിഞ്ഞപ്പോള്‍ ഊണുകഴിക്കാറായിരിക്കുന്നു .വീണ്ടും മൊബൈല്‍ ചിലച്ചുകൊണ്ടിരുന്നു .വീണ്ടും അവന്‍ തന്നെ .വിശ്രമ ദിവസത്തിന്റെ അലസതയെന്ന ബാധ കയറിയതിനാലാവാം അവനോട് കാണാമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിഞ്ഞത് .ഊണു കഴിച്ച് കഴിഞ്ഞപ്പോഴേക്കും വീണ്ടും അവന്‍ വിളിച്ചിരിക്കുന്നു .
എന്തായാലും അതു തീരുമാനിച്ചു .കണ്ടിട്ട് നാലുവര്‍ഷം കഴിഞ്ഞില്ലെ .  അവസരങ്ങളുണ്ടായിട്ടും വെറുതെ ഒഴിഞ്ഞു മാറിയിരിക്കുകയായിരുന്നല്ലൊ .അല്പ നിമിഷത്തേക്ക് ഓര്‍മ്മകള്‍ നെയ്തുവച്ച കലാലയത്തിന്റെ പടവുകളിലേക്ക് .നിമിഷങ്ങള്‍ക്കപ്പുറത്തേക്ക് ഓര്‍ത്തെടുക്കാനായൊന്നും ശേഷിപ്പിക്കാതിരുന്നതു കൊണ്ടോ എന്തോ മാറാല നീക്കി പുറത്തേക്ക് . വിശ്രമ ദിവസത്തിന്റെ വിഷാദമില്ലാതെ നഗരം ചിലമ്പിക്കൊണ്ടിരിക്കുന്നു .അവനെ തിരക്കി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോള്‍ , എന്തോ വേണ്ടായിരുന്നോ എന്ന തോന്നല്‍ . പുഞ്ചിരിമാഞ്ഞ് അവനെ കണ്ടിട്ടില്ല .ആള്‍ക്കൂട്ടത്തിനിടയിലും ആ പതിവ് തെറ്റിച്ചില്ല .
വിദ്യാര്‍ത്ഥിയില്‍ നിന്ന് ഞാന്‍ ഉദ്യോഗാര്‍ത്ഥിയിലേക്കും അവന്‍ സംരഭകനിലേക്കും പ്രവേശിച്ചതില്‍ പിന്നെ ഇതാദ്യത്തെ കൂടിക്കാഴ്ച . അവന്റെ കൂട്ടായ സംരഭത്തിലെ പരിചിതങ്ങളായ മിത്രങ്ങളെ ഓരോന്നായി കണ്ട് കുശലാന്വേഷണം നടത്തുമ്പോള്‍ ഒന്നു മനസ്സിലായി .എന്നും മാറാതെ നില്‍കുന്നത് മാറ്റം മാത്രം .ഞാനൊഴികെ എല്ലാം മാറിയിരിക്കുന്നു .തിരക്കേറിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഇരിപ്പിടത്തിലേക്കുള്ള അവന്റെ ക്ഷണം സ്വീകരിമ്പോഴും ഉള്ളിലെന്തോ തടഞ്ഞിരിക്കുന്നു .വേണ്ടായിരുന്നു എന്ന തോന്നല്‍ .
കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ക്കിടയില്‍ അവന്റെ സംസാരത്തില്‍ നിന്നും ഞാനാ സത്യം തിരിച്ചറിഞ്ഞു . വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മള്‍ കൂടിക്കണ്ടത് ഓര്‍മ്മയിലേക്കൊരു വിലാപയാത്ര നടത്താനല്ല , മറിച്ച് പുതിയ കാലത്തിന്റെ വ്യവസായ ബന്ധനങ്ങളിലേക്ക് കണ്ണി ചേര്‍ക്കാനായിരുന്നെന്ന് .അവന്റെ ഓരോ വാക്കുകളും എന്നെ ബോധവല്‍ക്കരിക്കാനുള്ള സൂക്തങ്ങളായി കാതുകളില്‍ മുഴങ്ങി .വേദിയില്‍ കേട്ടറിവുമാത്രമുള്ള ഏതോ മത വിശ്വാസികളേപ്പോലെ സ്തുതി ഗീതങ്ങള്‍ മുഴക്കുന്ന കോട്ടുധാരികള്‍ . സദസ്സില്‍ ഹര്‍ഷാരവം മുഴക്കി ആനന്ദലഹരിയിലാ‍റാടുന്ന അനുയായികള്‍ .കാലം തെറ്റിപെയ്ത മഴയില്‍ മുളച്ച തകരപോല്‍ ഞാന്‍ ഒറ്റപ്പെട്ട് പോയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും സാമ്പത്തിക ഭദ്രതയുടേയും പുതിയ വഴികള്‍ എന്നില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന കൃമികളേപോലെ തോന്നിത്തുടങ്ങിയിരിക്കുന്നു .കാതടപ്പിക്കുന്ന ശബ്ദവീചികള്‍ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ച് തുടങ്ങിയിരിക്കുന്നു .
ഇല്ല കഴിയില്ല ,എനിക്കിനിയും ഇതിനിടയിലിരിക്കാന്‍ .എന്റെ ഹൃദയതാളം പിഴക്കുന്നത് കാണാന്‍ ഇവിടെയാരുമില്ല . എന്റെ യാത്രാമൊഴി അവന്റെ മുഖത്തെ പുഞ്ചിരി മായ്ചുവോ ? ഇല്ല , ഞാനതു നോക്കിയില്ല .
ചെയ്ത തെറ്റിന് പശ്ചാത്തപിച്ചിട്ടെന്തുകാര്യം ! വേണ്ടായിരുന്നു , അജ്ഞാതമായിരുന്ന വല്മീകത്തിനു വെളിയില്‍ വരേണ്ടിയിരുന്നില്ല . സുഹൃത്തേ , വേണ്ടായിരുന്നു .ഇതിനായിരുന്നെങ്കില്‍ നീയെന്നെ വിളിക്കേണ്ടിയിരുന്നില്ല . പുതിയ ബന്ധങ്ങളുടെ ബന്ധനത്തിലെ കണ്ണിയാകാനിഷ്ടമില്ലാതെ മൊബൈല്‍ സ്വിച്ച് ഓഫ്‌ചെയ്ത് ഞാന്‍ നടന്നകന്നു . അതവന്റെ ഹൃദയത്തില്‍ നിന്നായിരുന്നോ .അറിയില്ല , എനിക്കെന്റെ ഹൃദയതാളം പിഴക്കാതെ സൂക്ഷിക്കണം . ഞാന്‍ ഭയക്കുന്നു ,എവിടെ മറഞ്ഞിരിക്കും പുതിയ ബന്ധങ്ങളില്‍ ഈ ബന്ധനം വേട്ടയാടാതിരിക്കാന്‍ ..........

Friday, January 15, 2010

മിസ്സ്‌ഡ്‌ കോള്‍

       പതിവുള്ള സമയത്തിനു ഏറെ കഴിഞ്ഞും ഞാന്‍ കാത്തിരിക്കുകയായിരുന്നു.ഇല്ല,ഒരിക്കല്‍ പോലും ഇത്രയും വൈകിയിട്ടില്ലല്ലോ ? സമയം ഒന്നിനെയും കാത്തിരിക്കാതെ കടന്നുപോകുമ്പോഴും എന്റെ കാത്തിരിപ്പിന്റെ നീളം കൂടിക്കൊണ്ടിരുന്നതല്ലാതെ ഒന്നും സംഭവിച്ചില്ല.എന്റെ ചിന്തകള്‍ ഓരോ കരയേയും തഴുകിയൊഴുകുന്ന പുഴപോലെ ഒഴുകിക്കൊണ്ടിരുന്നു.പുഴകൈവഴികളായ്‌ പിരിയുന്നതുപോലെ എന്റെ ചിന്തകളിലെ വേലിയേറ്റം അവള്‍ എന്ന നീര്‍ച്ചോലയിലേക്കൊഴുകി നീങ്ങാന്‍ തുടങ്ങി. 
       അവളെ ഞാനെങ്ങിനെ നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്തും , അവളുടെ പേരു പറഞ്ഞതുകൊണ്ട്‌ നിങ്ങള്‍ക്കവളെ മനസ്സിലാകുമോ ? ഇല്ല, ഒരേ പേരില്‍ എത്രയോ അവളുമാര്‍ അഭിരമിക്കുന്നു.വേണ്ട, അവള്‍ക്കൊരു പേരിന്റെ പിന്‍ബലം.നിങ്ങള്‍ അവളെ എന്തു പേരില്‍ വിളിച്ചാലും എനിക്കു വിരോധമില്ല.അവളുടെ കാര്യം നിങ്ങള്‍ നോക്കേണ്ട,എന്നിലൂടെയല്ലേ നിങ്ങള്‍ അവളെ പരിചയപ്പെടുന്നത്‌.
       മൊബൈല്‍ഫോണുകള്‍ സര്‍വ്വവ്യാപിയായ ഇന്നു മിസ്സ്‌ കോള്‍ സുപരിചിതമാണല്ലോ.എങ്കിലും എന്നെ പരിചയമുള്ളവര്‍ക്കാര്‍ക്കും എന്റെ ഫോണിലേക്കു ഒരു മിസ്സ്‌ കോള്‍ ചെയ്യാന്‍ ധൈര്യമില്ലാതിരുന്ന ആ നാളുകളില്‍ പോലും അതിനു മുതിര്‍ന്ന അവളോടെനിക്കല്‌പം ഈര്‍ഷ്യയാണാദ്യം തോന്നിയത്‌. പിന്നീടതു അവളുടെ ധൈര്യത്തോടുള്ള ആരാധനയും സൗഹൃദവുമായ്‌ വളര്‍ന്നതെപ്പോഴാണന്നറിയില്ല.പിന്നീടാ മിസ്സ്‌ കോളുകള്‍ നിത്യസംഭവുമായല്ലോ.എപ്പഴോ ഞാന്‍ ചെയ്‌ത മറുപടി മിസ്സ്‌ കോള്‍ ആയിരിക്കാം അവള്‍ക്ക്‌ പ്രോത്സാഹനമായി ഭവിച്ചത്‌.
      പിന്നീടുള്ള രാത്രികളോരോന്നും മിസ്സ്‌ കോളുകളുടേതുമായിരുന്നു.ഞങ്ങളുടെ നിശ്വാസങ്ങളോരോന്നും മിസ്സ്‌ കോളുകളിലൂടെ സംവദിച്ചിരുന്നു.നിങ്ങള്‍ക്കതൊരാശ്ചര്യമായി തോന്നിയേക്കാം;പരസ്‌പരം മിസ്സ്‌ കോളുകളയച്ചു ഉറക്കമില്ലാത്ത രാത്രികള്‍ പരസ്‌പരം സമ്മാനിച്ചതൊക്കെയും നിങ്ങള്‍ക്കൊരു കടംകഥയായി തോന്നിയേക്കാം.അതായിരുന്നു സത്യം.പിന്നിട്ട ദിവസങ്ങളോരോന്നും വര്‍ഷങ്ങളുടെ കൂട്ടിവയ്‌ക്കലിലേക്കു വഴിമാറി.
     മുറിയിലെ നിശബ്ദതയെ മൊബൈലിന്റെ റിങ്ങ്‌ടോണ്‍ ഭേദിച്ചപ്പോഴാണു ഞാന്‍ സ്വപ്‌നലോകത്തു നിന്നും ഉണര്‍ന്നത്‌.അതെ അതവളായിരുന്നു.പക്ഷെ ഒരു മിസ്സ്‌ കോളിലൊതുങ്ങുന്ന അവള്‍ ഇതാ നിര്‍ത്താതെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.ഇവള്‍ക്കിതെന്തു പറ്റി.ഞാന്‍ കോള്‍ ബട്ടണില്‍ വിരലമര്‍ത്തി കാതോര്‍ത്തിരുന്നു.
    ``ഹലോ, ഞാന്‍ പോവ്വാ.എന്നെ യാത്ര പറഞ്ഞയക്കാന്‍ നീ വരില്ലെ? നീയല്ലാതെ മറ്റാരാ വരാന്‍.ഞാന്‍ കത്തിരിക്കും.``
          എന്റെ മറുപടിക്കു കാത്തു നില്‍ക്കാതെ അവള്‍ ഡിസ്‌കണക്‌റ്റ്‌ ചെയ്‌തു.
     ഔപചാരികതയുടെ വേലിയേറ്റം മനസ്സിനെ മദിച്ചുകൊണ്ടിരിന്നുതാകാം അവളെ യാത്രയാക്കാന്‍ ഞാന്‍ തെല്ലും സങ്കോചം കൂടാതെ ചെന്നു.ഒപ്പം ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ മൊബൈല്‍ ഫോണും .അവളെ കണ്ടപ്പോള്‍ കരുതിവച്ചിരുന്ന യാത്രാമംഗളെല്ലാം മറന്നുപോയിരിക്കുന്നു.എന്നെന്നും എന്നെ ഓര്‍ക്കുവാന്‍ ``ഓര്‍മ്മിക്കണം'' എന്ന വാക്കുപോലും പറയാതെ ആ മൊബൈല്‍ ഫോണ്‍ അവള്‍ക്കു നല്‍കി.ഒരുപാടുപേരുടെ മുന്നില്‍ നിന്നും അവളതു വാങ്ങിക്കൊണ്ട്‌ പറഞ്ഞു,
             `` നീ വരുമെന്നു ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല.`` 

       തിരിച്ചൊന്നും പറയാതെ തിരിഞ്ഞു നടന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു,വേണ്ടായിരുന്നു.അവളുടെ പ്രതീക്ഷകളെ തകര്‍ത്തുകളയാന്‍ എനിക്കു പോകാതിരിക്കാമായിരുന്നു.എന്നും എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ എനിക്കു കഴിയാറില്ലല്ലോ.
      പക്ഷെ,കാലങ്ങള്‍ക്കു ശേഷവും ഒരു സംശയം എന്നില്‍ ഇന്നും അവശേഷിക്കുന്നു. വെറുമൊരു സൗഹൃദത്തില്‍നിന്നുയരാന്‍ കഴിയാതിരുന്ന എന്റെ മനസ്സിന്റെ വലിപ്പക്കുറവുമാത്രമായിരുന്നോ അവള്‍ എന്നില്‍ നിന്നകലുവാന്‍ കാരണം...?
ഒന്നു മാത്രം അറിയാം ,ഇന്നും ഞാന്‍ ഒരു മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നു.കാലത്തിന്റെ മിസ്സ്‌ കോളിനായ്‌.


Saturday, March 14, 2009

സ്മൃതി ഭ്രംശം

യാത്രകള്‍ ഏറെ ഇഷ്ടമായിരുന്ന എനിക്ക് ആ യാത്രയ്ക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല . എന്തോ എനിക്കന്ന്‍ അവിടേക്ക് പോകാന്‍മനസ്സുവന്നില്ല . എന്നത്തെയും പോലെ അന്നും എന്റെ പ്രതിബിംബം കണികണ്ടുണര്ന്നപ്പോള്‍ ആരോ എന്റെ പിന്നില്‍ നില്കുന്നതായി തോന്നി . ആരാണ് ഇവിടെ എനിക്ക് പിന്നില്‍ നില്‍കാന്‍ മാത്രം , ഇവിടെ ഏററവും പിന്നില്‍ നില്‍ക്കുന്നവന്‍ ഞാനാണല്ലോ ...!
അതേക്കുറിച്ചോര്‍ത്ത് സമയം പോയതിനാലാവാം ഞാനന്ന്‍ ഓഫീസിലെത്തുമ്പഴേക്കും ഒത്തിരി വൈകിയിരുന്നു . അപ്പോഴും എന്റെ ചിന്ത യേന്ര്‍ഗെ പിന്നില്‍ നിന്ന ആ പ്രതിബിംബത്തെക്കുറിച്ചായിരുന്നു , അതുകൊണ്ടാവാം അന്നെനിക്ക് പോകേണ്ടിയിരുന്ന സ്തലത്തെക്കുറിച്ചുപോലും ഞാന്‍ ഓര്‍ക്കാതിരുന്നത് . മൊബൈലിലെ റിമൈന്റര്‍ അലാറം കേട്ടുകൊണ്ടാവണം ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത് .
അശ്വരഥം എന്ന് വിളിപ്പേരുള്ള എന്റെ ഇരുചക്ര വാഹനത്തില്‍ ഞാന്‍ അവിടേക്ക് പുറപ്പെട്ടു .ആ സ്ഥലം എനിക്ക് പരിച്ചയമുല്ലതായിരുന്നോ എന്നെനിക്കറിയില്ല ; ചിലപ്പോള്‍ ആയിരിക്കും . ഇടക്കെപ്പോഴോ വണ്ടിയുടെ റിയര്‍ വ്യൂ മിററില്‍ നോക്കിയപ്പോള്‍വീണ്ടും ഞാന്‍ അയാളെ കണ്ടു , ഞാനൊന്നു ഭയന്നുവോ ? ഇല്ല . അതിനെനിക്കാവില്ലല്ലോ ,എന്റെ പ്രിയപ്പെട്ടവളുടെ മുഖം കണ്ടു ഭയക്കാന്‍അതെ അതവളായിരുന്നു ചന്ദ്രമുഖി എന്ന് കളിയാക്കി വിളിച്ചിരുന്ന എന്റെ സഹപാഠി . അവളെപ്പോഴാണ് എന്റെ പിറകിലിരുന്നത് . ഞാന്‍ അതാലോചിച്ച് കൊണ്ടിരിക്കേ അവള്‍ ചോദിച്ചു ,
" എന്താടോ എന്നെ കണ്ടിട്ട് മനസ്സിലാകാത്തതുപോലെ , മറന്നോ എന്നെ "
അതെ മറന്നിരുന്നിരുന്നോ ഞാനവളെ , അത്രയെളുപ്പം മറക്കാനാകുമോ എനിക്കവളെ ? ഇത്രയും കാലത്തെ ജീവിതത്തിനിടെഎന്നെ മനസ്സിലാക്കാന്‍ ശ്രമിച്ച ഒരേ ഒരു ആളെ ഉണ്ടായിരുന്നുള്ളൂ , അതവളാണ് . എന്റെ എത്രയും പ്രിയപ്പെട്ട അവളാണ് എന്റെപുറകിലിരിക്കുന്നത് .അവളുടെ മുഖത്തിന്റെ ഒരുഭാഗം പൊള്ളലേററിട്ടുണ്ടോ ? അതെ, കെമിസ്ട്രി ലാബില്‍നിന്നും ഞാന്‍ വിളിച്ചിട്ടുംപുറത്തിറങ്ങാതിരുന്ന അവളുടെ മുഖത്തേക്ക് ഞാന്‍ തന്നെയാണല്ലോ ആ കോണിക്കല്‍ ഫ്ലാസ്ക് വലിച്ചെറിഞ്ഞത് , അതുകാരണമല്ലേ കൊളുത്തിവച്ച നിലവിളക്ക് പോലിരുന്ന അവളുടെ മുഖം കരിന്തിരി കത്തിയപോലെ ആയത് . അന്നു പിരിഞ്ഞതാ അവളുമായി ,പിന്നെ എപ്പഴോ അറിഞ്ഞു അവള്‍ എന്നെന്നേക്കുമായി ...
"ദൈവമേ ...." ഞാന്‍ ആദ്യമായി വിളിച്ചുപോയോ .....!
കാലിലൂടെ ഒഴുകിയ രക്തത്തിന്റെ തണുപ്പാല്‍ ഉണര്‍ന്ന ഞാന്‍ റോഡില്‍ കിടക്കുകയായിരുന്നു . പുറകിലുടെ വന്ന ആ ബസ് എന്നെ ഇടിചിടുകയായിരുന്നത്രെ . അതെന്താ ഓടിക്ക്‌ുടിയവര്‍ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ ആ വീണുകിടക്കുന്നവന്റെ ചുറ്റും കൂടിനില്കുന്നതു ...അവന് എന്റെ മുഖമാണല്ലോ .... അപ്പോള്‍ ഞാന്‍ ... എനിക്കിനി ശരീരമില്ലെ ... എന്നെ തിരിച്ചറിയാന്‍ ഇനിയാര്‍ക്കും ...!