Monday, January 5, 2026
ബറുവയും ചിന്തയില്ലായ്മയും
Thursday, July 25, 2024
ഗോപുരക്കിളിവാതിലിലെ നൂപുരധ്വനി
Friday, July 19, 2024
യാത്രാന്വേഷണം
Wednesday, February 14, 2024
വസന്തപഞ്ചമിയും വാലെന്റൈനും തമ്മിലുള്ള അന്തർധാര!
Thursday, January 18, 2024
സാമ്പാറിലെ കഷ്ണങ്ങൾ
ഒരു ട്രെയിനിങ്ങിനിടെ ട്രെയിനർ പ്ലാനിങ്ങിനെക്കുറിച്ച് പറയവേ , എങ്ങനെയാണ് നിങ്ങൾ സാമ്പാർ ഉണ്ടാക്കുന്നത് എന്നൊരു ചോദ്യം ചോദിച്ചിരുന്നു. എന്തുകൊണ്ടോ ചോദ്യം എന്റെയടുത്ത് എത്തിയില്ലെങ്കിലും, മനസ്സ് ഒരു സാമ്പാർ പ്ലാനിങ്ങിലായിരുന്നു.
ഏത് സാമ്പാറായിരിക്കും ഇങ്ങേർക്ക് വേണ്ടത് എന്നായി ചിന്ത? മറാത്തികൾ അവരുടേതെന്നും തമിഴർ തങ്ങളുടേതെന്നും അവകാശപ്പെടുന്ന സാമ്പാർ? നിത്യവും തമിഴന്റെ കടയിലെ ദോശ മസാലദോശാതിവകകൾക്കൊപ്പം വരുന്ന സാമ്പാറാണോ, അതോ നമ്മൾ മലയാളീസിന്റെ സാമ്പാറോ? അങ്ങനെയെങ്കിl നമ്മൾ ആറു മലയാളിക്ക് നൂറ് സാമ്പാർ ആവുമല്ലോ ആശാനേ, എന്തൊക്കെ കഷ്ണങ്ങൾ വേണമെന്നൊക്കെ ഇതി കർത്തവ്യമൂഢനാകവേ, മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന് ഭഗവാൻ പറഞ്ഞിട്ടുണ്ടല്ലോന്നോർത്ത് സമാധാനം കൊണ്ടു.
സാമ്പാറിന്റെ കഥ മണ്മറഞ്ഞ കാഥികൻ സാംബശിവൻ പറഞ്ഞു തുടങ്ങുകയാണെങ്കിൽ, പണ്ട് പണ്ട് അങ്ങ് ദൂരെ ഒരു മറാത്ത ദേശത്തെ രണ്ടാം ഛത്രപതിയായിരുന്ന, സർവ്വോപരി ഭക്ഷണപ്രിയനുമായിരുന്ന സാമ്പാജി രാജാവിന്റെ (ഛത്രപതി സാംബാജി രാജേ ഭോൻസലെ ) മൂത്ത ദേഹണ്ഡക്കാരൻ ഒരു ലോങ്ങ് ലീവിന് പോയി. ആ നേരത്താണ് രാജാവിന് ലേശം പരിപ്പ് കറി കൂട്ടി ചോറുണ്ണാൻ, അല്ല അമൃതേത്ത് കഴിക്കാൻ മോഹമുദിച്ചത്.
അടുക്കളേൽ ആണെങ്കിൽ വേറെ ആരുമില്ലാത്തതുകൊണ്ട് രാജാവ് സ്വയം ഉത്തരവിട്ടെന്നാണ് കേട്ടത്. അങ്ങനെ പുള്ളിക്കാരൻ അടുക്കളയിൽ കേറി, പരിചയമില്ലാത്ത ഇടത്തൊക്കെ കയറിയാൽ എന്തായിരിക്കും ഫലമെന്ന് ഊഹിക്കാമല്ലോ! പരിപ്പുകറി പണിപാളി കൈയ്യിന്ന് പോയി.
കൈയ്യിൽ കിട്ടിയതൊക്കെ പരിപ്പാണോ പുളിയാണോ എന്നൊന്നും നോക്കാൻ നിൽക്കാതെ എടുത്തിട്ട് അഡ്ജസ്റ്റ് ചെയ്തു കാണണം. ഇന്ന് കറിയെന്താ രാജാവേ, ഊണ് ഇവിടുന്ന് കഴിച്ചേക്കാം എന്ന് പറഞ്ഞു വന്ന ഏതോ കൂട്ടുകാരൻ പരിചയമില്ലാത്ത ഈ കറി ഇങ്ങേര് ഉണ്ടാക്കിയതാണെന്ന് കേട്ട്, ബഹുകേമായി കറി (അങ്ങനെയല്ലാതെ വല്ലതും പറഞ്ഞാലത്തെ തലയുടെ സ്ഥാനം ആലോചിച്ചു കാണണം). ഇതിന്റെ പേരെന്താണെന്ന് ചോദിച്ചപ്പോൾ ഇതിന് പേരില്ല എന്ന പരിഭവത്താൽ വിളിച്ച പേരാവും സാമ്പാർ എന്ന്. ഇതൊക്കെ പണ്ടുള്ളോർ പറഞ്ഞു കേട്ടതാണേ, സത്യമെന്താണെന്നാർക്കറിയാം എന്ന് കെപിഎസി ലളിതയും ക്ഷമിക്കണം വിക്കിപീഡിയയും പറഞ്ഞു കാണണം!
![]() |
| image created using Copilot |
"அமுதுபடி கறியமுது பல சம்பாரம் நெய்யமுதுள்ப்பட தளிகை ஒன்றுக்கு பணம் ஒன்றாக" = ഹൊ! എന്താല്ലേ?
കാര്യം എന്തൊക്കെ പറഞ്ഞാലും, ദക്ഷിണേന്ത്യയിലെവിടെയും രുചി പലതാവുമെങ്കിലും സാമ്പാർ സുലഭമാണല്ലോ? കേരളത്തിൽ തന്നെ പല പല രുചികളിൽ ഈ പേര് പറഞ്ഞു വിളമ്പാറുണ്ടല്ലോ.
വെന്തുടഞ്ഞ തൂവരപ്പരിപ്പിൽ പിഴിഞ്ഞുഴിച്ച പുളിയും കഷ്ണങ്ങളും ചേർത്ത് വേവിച്ച്, ചിരകിയ തേങ്ങയും ചുവന്ന മുളകും കൊത്തമല്ലിയും കായവുമിത്യാദി വകകൾ തരാതരം വരുത്തരച്ചു ചേർത്ത് തിളപ്പിച്ച് മെമ്പൊടിയും ചേർത്ത്, മുളകും കടുകും കറിവേപ്പിലയും വറുത്തിട്ട് മുന്നിലെത്തിയിരുന്നതാണ് ഞങ്ങളുടെ ശെരിക്കും സാമ്പാർ. എളുപ്പത്തിൽ സാമ്പാർ ഉണ്ടാക്കാനായി ഇതൊക്കെ അമ്മ ചെയ്തുതരും പോലെ ചേരുവകകൾ അനുപാതത്തിൽ, വറുത്ത് പൊടിയാക്കി സൂക്ഷിച്ചു വെക്കുകയുമാവാം.
എന്നാൽ, ബാച്ചിലർ സാമ്പാറിൽ പരിപ്പോ തേങ്ങയോ കണ്ടുകിട്ടാറില്ലന്ന് പര്യവേക്ഷകർ സമമ്മതിച്ചിട്ടുള്ള സത്യവുമാണ്. വറുക്കുന്നതിനും പൊടിക്കുന്നതിനുമൊന്നും ബുദ്ധിമുട്ടേണ്ടതുമില്ല, ജാതിമതഭേദമെന്യേ തരാതരം സാമ്പാർ പൊടികൾ മാർക്കറ്റിൽ സുലഭമാണല്ലോ?
വടക്കോട്ട് പോയാൽ മധുരമുള്ള സാമ്പാർ കിട്ടും, തെക്കോട്ടു വരുമ്പോൾ തേങ്ങ വറുത്തരച്ചാൽ തീയലാണോ എന്ന് സങ്കോചപ്പെടുന്നതുമാണ് അനുഭവം. തേങ്ങ ചിരകി വറുത്തരക്കുന്ന പണി കിം ലാഭം.
കാര്യം എന്തൊക്കെയായാലും, കഷ്ണങ്ങളുടെ കാര്യം പറഞ്ഞാൽ, താളിൻ തണ്ട്, ചേന തണ്ട്, കപ്പക്കാ, വെള്ളരിക്ക, മത്തൻ, ഉള്ളി, പയറ്, പടവലങ്ങ, ഉരുളക്കിഴങ്ങ്, കാരറ്റ്, തക്കാളി, ബീറ്റ്റൂട്ട്, വഴുതനങ്ങാ, മുരിങ്ങാക്കാ, തുടങ്ങി
ഉപ്പു തൊട്ട് കർപ്പൂരം വരെ എന്നപോലെ താളിൻതണ്ടു തൊട്ട് ഇനി ഇതുവരെ കേട്ടിട്ടില്ലാത്ത ഏത് കഷ്ണങ്ങളും ഏത് നാട്ടിലും സാമ്പാറിൽ ചേർക്കുമെന്ന് തോന്നുന്നു. കഴിഞ്ഞ യാത്രയിൽ, പേരറിയാത്ത ഒരു പച്ചക്കറിപ്പേര് തമിഴിൽ നൂക്കൽ എന്ന് കേട്ട് ഇത് എന്തിന് കൊള്ളാം എന്ന ചോദ്യത്തിന്റെ ഉത്തരം, സാമ്പാർ വെക്കാം എന്നായിരുന്നു ഇന്ന് ഈ അവസരത്തിൽ ഓർക്കാതെ തരമില്ല.
ചുരുക്കി പറഞ്ഞാൽ, ഡോക്ടറേറ്റ് എടുക്കാൻ വിഷയം കിട്ടാതെ വിഷമിക്കുന്ന പഠിതാക്കൾക്ക് വേണമെങ്കിൽ ഇന്ത്യൻ സാമ്പാറിന്റെ ചരിത്രവും സാമ്പാറിലെ കഷ്ണങ്ങളും എന്ന വിഷയത്തെ പഠിച്ചു ഡോക്ടർ ആവാം എന്ന് മാത്രമല്ല, ഇന്ത്യൻ സാമ്പാർ പ്രേമികൾക്ക് അതൊരു പുണ്യ ഗ്രന്ഥവുമായേക്കാം എന്നും ചുരുങ്ങിയ പക്ഷം ദക്ഷിണേന്ത്യയുടെ ദേശീയ കൂട്ടാൻ എന്ന പദവി നൽകി ഒരു സാമ്പാർ പഠനകേന്ദ്രം തുടങ്ങണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ഞാനെന്റെ ഇന്നത്തെ കഥാപ്രസംഗം ചുരുക്കട്ടെ.
NB:- അവലംബം കേട്ടു കേൾവികൾക്കും , അഭിരുചിക്കും നാക്കിലെ രുചിയ്ക്കും , വിക്കിപീഡിയയും മറ്റു അനുബന്ധ റെഫറൻസുകൾക്കും, പറഞ്ഞു കൊടുത്ത പോലെ ചിത്രം വരച്ചുതന്ന Copilot നും കടപ്പാടും കഷ്ടപ്പാടും. സാമ്പാജി രാജാവ് എന്നോട് പൊറുക്കണം!
സമർപ്പണം : ജീവിതപങ്കാളി നീദുവിനും കൂടെ മറ്റെല്ലാ സാമ്പാർ പ്രേമികൾക്കും
#sambar
#foodlovers
#Copilot
Saturday, January 22, 2022
ഒക്കെയുമൊരു തോന്നലാണ് !
ഒക്കെയുമൊരു തോന്നലാണ്
ആരൊക്കെയോ പറഞ്ഞുപരത്തിയ ലക്ഷണമൊപ്പിച്ച്,
വിശക്കുന്നുണ്ടോ
പനിക്കുന്നുണ്ടോ, പശിക്കുന്നുണ്ടോ,
പ്രണയിക്കുന്നുണ്ടോ,
വേദനിക്കുന്നുണ്ടോയെന്നൊക്കെ
തോന്നിക്കൊണ്ടേയിരിക്കും.
ഒടുവിലൊരുനാൾ,
വിശപ്പും ഉറക്കവും പോലും
സ്വന്തമല്ലെന്നറിയുമ്പോഴേക്കും
ഏറെ വൈകിയെന്നിരിക്കും!
ഒക്കെയുമൊരു തോന്നലാണ്!
Monday, September 27, 2021
ഹാപ്പി ബര്‍ത്ത് ഡേ ഗൂഗിള്‍
എന്തെങ്കിലുമൊന്നു ഇന്‍റെര്‍നെറ്റില് തിരയാതെ ഒരു ദിവസവും കടന്നുപോകാറില്ല . അതിന് ഗൂഗിള്‍ ചെയ്യുക എന്നുതന്നെയാണിപ്പോ പറയുകതന്നെ. എന്ത് ചോദിച്ചാലും ഉത്തരം കണ്ടെത്തിത്തരുന്ന ആ ഗൂഗിളിന്‍റെ ഇരുപത്തിമൂന്നാമത്തെ പിറന്നാള്‍ ആണത്രേ ഇന്ന് !
Thursday, June 10, 2021
നന്ദി BSNL ഒരായിരം നന്ദി!
Sunday, December 8, 2019
കൊതുക്
ഒരു നിമിഷം, അക്ഷരങ്ങളിലൂടെ ഇഴയുന്ന കണ്ണുകളെ പെറുക്കിയെടുത്ത് ഞാനെന്റെ നീട്ടിവച്ച കാലുകളിലേക്കെറിഞ്ഞു. അതാ, കാല്പാദത്തിൽ അവൾ. അല്ല, അവർ ഒരുപറ്റമാണെന്ന് അടുത്ത നിമിഷത്തിനു മുൻപേ തിരിച്ചറിഞ്ഞു. എന്റെ അല്പനേരത്തെ അശ്രദ്ധയെ അവർ മുതലെടുക്കുകയാണ്.
അഹങ്കാരം രോഷമായ് വളർന്ന് സിരകളിലൂടെ എന്റെ കൈകളിലേക്കെത്താനും ഒരു നിമിഷാർദ്ധം ധാരാളമായി.
ഉയർന്ന കൈയ്യാലെ ഒന്നടിച്ചു, ഒന്നേ അടിച്ചുള്ളൂ . ഒന്നും ചത്തില്ല, ഞാൻ നിസ്സഹായനായി. അവന്റെ കഴിവുകളിൽ ഞാൻ അസൂയാലുവായി, എന്റെ കഴിവുകേടിൽ അപകർഷനും.
ഒന്നിനോടും പ്രതിബന്ധതയില്ലാതെ, ഊറ്റിക്കുടിച്ച് ഉന്മത്തരായി പറന്നു നടക്കുന്നവർ. ഊറ്റിക്കുടിക്കാൻ അനുവദിച്ച എന്റെ സേവനത്തിനവർ ടിപ്പും തന്നിരിക്കുന്നു; ചൊറിച്ചിൽ!
ദേഷ്യവും ചോറിച്ചിലും . പത്തു വിരലും കൊണ്ട് മാന്തിചൊറിഞ്ഞു . ഒടുവിൽ സിര ചുരന്ന, തൊലി ചുവന്നു . തത്കാലം ചൊറിച്ചിൽ നിർത്തി. അവളോടുള്ള ദേഷ്യത്തിനിപ്പോ അല്പം ശമനമുണ്ട്.
എന്റെ രക്തത്തെ പ്രണയിച്ച അവരോടുള്ള അനുകമ്പ എന്റെ തൊലിയിലെ നഖപ്പാടിൽ നീറുന്നുണ്ടിപ്പോൾ.
അവരുടെ പ്രണയം എന്നിലേല്പിച്ച നോവിനെ താലോലിച്ച് ഞാനിരുന്നു. അതാ, അവരിലൊരുവൾ വരുന്നുണ്ട് . എന്റെ സിരകളെ പ്രണയിച്ച, എന്റെ രക്തമൂറ്റിയവൾ! ആടിക്കുഴഞ്ഞ് മൂളിപ്പറന്നു വരുന്നു. ഞാൻ തക്കം പാർത്തിരുന്നു.
ഇനി നീയെന്നെ വിട്ടുപോക്കുന്നതെനിക്കൊന്നു കാണണം, ഞാൻ അടക്കം പറഞ്ഞു. അവൾ എന്റെ കാലിൽ കൂർത്തു നേർത്ത ചുണ്ടാൽ ചുംബിച്ചു. അവൾ ആ ചുംബനത്തിന്റെ ആലസ്യത്തിലേക്ക് മയങ്ങാൻ ഞാൻ കാത്തിരുന്നു.
ഒടുവിൽ, എന്റെ കൈപ്പടം ഉയർന്നു താണു. കൈവെള്ളയിൽ നനവു പടർന്നു, ചുവപ്പു രാശി പടർന്നു. തീർന്നു, എന്റെ സിരകളിൽ തിളച്ച രക്തം അവളിലെത്തിയപ്പോഴേക്കും ആറി തണുത്തിരുന്നു !
--------------------
ഫേസ്ബുക്ക് ചുവരിൽ മുൻപ് എഴുതിയത്.
Tuesday, November 29, 2016
ക്ലാര ഇപ്പോൾ എവിടെയാണ് ?
അവൾ ആഗ്രഹിച്ചിരുന്നു, ഇനിയൊരിക്കൽക്കൂടി ജയകൃഷ്ണൻ തന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നെന്ന് പറയുന്നത് കേൾക്കാൻ . പക്ഷേ, അപ്പോഴേക്കും ക്ലാര ജയകൃഷ്ണന് ഒരു ബാധ്യതയാവുന്നുണ്ട്. അയാൾ രാധയുമായി പ്രണയത്തിലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. അത് മനസ്സിലാക്കിയ ക്ലാര തിരിച്ചു പോവുകയാണ് . തനിക്കുമൊരു കുടുംബിനിയാകാൻ കഴിയുമെന്ന് ജയകൃഷ്ണന് കാട്ടിക്കൊടുക്കുവാൻ കൂടിയാവണം ചിത്രത്തിന്റെ അവസാനത്തെ ആ കൂടിക്കഴ്ച. അതിനു പക്ഷേ പറയുന്നത്, അങ്ങനെയൊന്ന് ചെയ്തില്ലയെങ്കിൽ രണ്ടുപേരുടേയും ജീവിതം നശിച്ചു പോകുമെന്ന്! സത്യമാണോ ?




