Monday, January 5, 2026

ബറുവയും ചിന്തയില്ലായ്മയും

തപോമയിയുടെ അച്ഛൻ വായിക്കുകയായിരുന്നു. കഴിഞ്ഞ വർഷം തുടങ്ങിവച്ചതാണ്. രണ്ടുവർഷമായി വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം, വളരെയധികം പ്രശംസകൾ നേടിയ കൃതി. ഞാൻ വായിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ കഴിഞ്ഞ വർഷത്തെ വയലാർ അവാർഡിന് അർഹമായിട്ടുണ്ടിത്. ഓരോ വർഷം തീരുന്നെന്ന് പറയുന്നത്, വെറുതെ കലണ്ടർ മാറുന്നതുമാത്രമല്ലേ? ഒരു രാവ് പുലരുന്നത് മറ്റൊരു സ്വാഭാവിക പകലിലേക്ക്. 

പുസ്തകം വാങ്ങി വച്ചിട്ട് അധികം നാളുകളായിയിട്ടില്ല. മുന്നൂറ്റി തൊണ്ണൂറ് രൂപ വിലയിട്ട് വിൽക്കുന്ന പുസ്തകത്തിന്റെ താളുകൾ കുറച്ചുകൂടിയൊക്കെ നന്നായി ഒട്ടിച്ചു ചേർക്കാമായിരുന്നില്ലേ ഡിസിക്ക്‌ എന്ന് തോന്നി, തൊണ്ണൂറ്റിനാലു പേജുകൾ മറിഞ്ഞപ്പോൾ!

ഗോപാൽ ബറുവ തന്റെ കഥ പറയുകയാണ്.
ഇതിന് മുൻപ് എനിക്ക് പരിചയമുണ്ടായിരുന്ന ഒരു ബറുവ, ഗിരിധർ ബറുവയായിരുന്നു. മൂപ്പര്, മൊഹമ്മദ്‌ സർക്കാരിൽ നിന്നും നല്ലോണം തല്ല് വാങ്ങിച്ച് വീര ചരമം പ്രാപിച്ച ബ്രിഗേഡിയരായിരുന്നെന്നാണല്ലോ ഡെന്നിസ് ജോസഫ് പറഞ്ഞിരുന്നത്. അതൊന്ന് ഉറപ്പിക്കാൻ ബറുവയെ തിരഞ്ഞ് വിക്കിപീട്യ വരെ പോയപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം മനസ്സിലായത് ; മലയാളത്തിലെ ഒരുകൂട്ടം സിനിമകൾക്ക്‌ കഥയും തിരക്കഥയും കൊണ്ട് ജീവൻ നൽകി യശശ്ശരീരനായ ഡെന്നീസ് ജോസഫിന് നിലവിൽ മലയാളം വിക്കിപീഡിയയിൽ ഒരു താളില്ല. ഉണ്ടായിരുന്നെങ്കിൽ നല്ലോണം തേങ്ങയരച്ചൊരു മോളേഷ്യം വെക്കുമായിരുന്നോന്ന് ചോദിച്ചാൽ പാവം താളെന്ത് പിഴച്ചു. മലയാളം വിക്കി എഡിറ്റർമ്മാർ ഇതൊന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിന്റെയൊപ്പം നരേന്ദ്രഷെട്ടിയെയും മറക്കാതിരിക്കാൻ ശ്രമിക്കുമല്ലോ? 
ഗോപാൽ ബറുവയിലേക്ക് തിരിച്ചു പോകാം. പോകാൻ വീടോ, കാത്തിരിക്കാൻ ബന്ധുജനങ്ങളോ ഇല്ലാതെ രാവും പകലും ഉറക്കമിളച്ചു സെക്യൂരിറ്റിപ്പണിയെടുത്തുണ്ടാക്കിയ പണം നൽകി ഒരു കെട്ട് പഴയ പത്രങ്ങൾ വാങ്ങിയത് വാർത്തകൾ വായിക്കാനായിരുന്നോ? അല്ല, ഏകാന്തതകൊണ്ട് ഭ്രാന്തനാകാതിരിക്കാനായി സുഡോകുവോ ക്രോസ്സ് വേഡോ പോലുള്ള പദപ്രശ്നങ്ങൾ പൂരിപ്പിച്ചു കളിക്കാനോ മറ്റോ ആണത്രേ അദ്ദേഹം ഈ പഴയ പത്രക്കെട്ടുകൾ വാങ്ങിച്ചത്.  

പണ്ട് നാട്ടിലെ വീടുകളിൽ വന്ന് പഴയ പത്രങ്ങളും ഇരുമ്പ് തുരുമ്പ് പ്ലാസ്റ്റിക്കുകളും മറ്റും തൂക്കി വില തന്ന് ചാക്കിലാക്കി കൊണ്ടുപോയിരുന്ന മുത്തുവിന്റെ ജീവിതസാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടതായി തോന്നിയിരുന്നു മുൻപെപ്പോഴോ കണ്ടപ്പോൾ. ജീവിതം എവിടെയെങ്കിലുമൊക്കെ ചേക്കേറാനുള്ള ബദ്ധപ്പാടാണല്ലോ എങ്ങും.

നമ്മുടെ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഐപിഎസുകാരിയായ റിട്ടയേർഡ് ഓഫീസർ തന്റെ അച്ഛൻ, അദ്ദേഹത്തിന്റെ വിദ്യാർത്ഥിക്ക്‌ ഇംഗ്ലീഷിൽ പ്രാവീണ്യം നേടാൻ ഒരുകെട്ട് പഴയ പത്രങ്ങൾ വാങ്ങിക്കുന്നതിനുവേണ്ടി അമ്പത് പൈസാ കൊടുത്ത കഥ കേട്ടത് യാദൃച്ഛികമായും ഇന്നലെയായിരുന്നു. അവർ പറഞ്ഞ കഥയിലെ,
"very little is needed to make a happy life" 
എന്നൊക്കെ ചക്രവർത്തി ജീവിതം നയിച്ച മാർക്കസ് ഔറേലിയസിനൊക്കെ വളരെ എളുപ്പത്തിൽ പറഞ്ഞുപോകാൻ കഴിഞ്ഞു കാണുമായിരിക്കും. അതൊന്നും പോരാ ഓരോർത്തർക്കും എന്ന്, അവർ പറഞ്ഞ ആ കഥയിൽ തന്നെയുണ്ടല്ലോ എന്ന് കുറ്റം പറഞ്ഞു സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന ദോഷൈകദൃക്കുകൾ എന്നെപ്പോലെ വേറെയും കാണുമായിരിക്കുമെന്ന് സമാധാനിച്ചേക്കാം.

മനുഷ്യരുടെ ജീവിതം കഥകളും സുഡോക്കുകളും കെട്ടുപിണഞ്ഞ് അങ്ങനെയങ്ങനെ കല്പാന്തകാലത്തോളം കാത്തിരിക്കട്ടെ. തപോമയിയുടെ അച്ഛന്റെ കഥ മേശപ്പുറത്തിപ്പോഴും എന്നെ കാത്തിരിക്കുന്നുണ്ട്. 

4 ജനുവരി 2026
#reading #thoughts

Thursday, July 25, 2024

ഗോപുരക്കിളിവാതിലിലെ നൂപുരധ്വനി

Pukazhenthi
പണ്ടെന്നോ ആകാശവാണിയിൽ, യേശുദാസ് ആലപിച്ച ഈ ഗാനം സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പുകഴേന്തി എന്ന് കേട്ടപ്പോൾ ഏതോ തമിഴ് നാട്ടുകാരൻ എന്നാണ് കരുതിയിരുന്നത്. പിന്നെ പലവർഷങ്ങൾ കഴിഞ്ഞാണ്, അദ്ദേഹം തിരുവനന്തപുരത്തുകാരനായ വേലപ്പൻ നായർ എന്ന മലയാളിയാണെന്നും, തമിഴ് നാട്ടിൽ ചെന്ന് സംഗീത ലോകത്തേക്ക് കടന്നെന്നും അങ്ങനെയാണ് പുകഴേന്തിയെന്ന അപരനാമത്തിൽ അറിയപ്പെട്ടതെന്നും  മനസ്സിലായത്.
 
'അപാരസുന്ദര നീലാകാശം അനന്തതേ നിൻ മഹാസമുദ്രം... ', "ഗോപുര മുകളിൽ വാസന്ത ചന്ദ്രൻ ഗോരോചനക്കുറി വരച്ചു.. " തുടങ്ങിയ ഗാനങ്ങളാണ് അദ്ദേഹത്തിന്റേതായി കൂടുതൽ കേൾക്കാറുണ്ടായിരുന്നതെങ്കിലും, പുകഴേന്തി സംഗീതം നൽകിയ അത്രമേൽ പ്രചാരം ഇല്ലാതിരുന്ന എന്നു തോന്നിയ ഒരു മനോഹരഗാനമാണ് "ഗോപുരക്കിളിവാതിലിൽ നിൻ നൂപുരധ്വനി കേട്ട നാൾ..."
 
കുറച്ചൊരു ഹിന്ദുസ്ഥാനി ഛായ തോന്നുമെങ്കിലും വൃന്ദാവന സാരംഗ എന്ന കർണ്ണാട്ടിക്ക് രാഗത്തെ അടിസ്ഥാനമാക്കിയാണത്രെ ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പി ഭാസ്കരന്റെ മനോഹരമായ വരികളിൽ, പ്രണയിനിയുടെ നൂപുരധ്വനി കേട്ടപ്പോൾ തന്റെ സംഗീതവും ശ്രുതിയും എന്തിനേറെ തന്റെ സങ്കല്പം തന്നെയും മറന്നുപോയെന്ന കവി ഭാവന! എങ്കിലും, ഒരു അന്തർമുഖനായ നായകന്റെ പ്രണയമാണോയെന്ന് ധ്വനിപ്പിക്കുന്നുണ്ട് കല്പടവിൽ എതിരേൽക്കാൻ മടിച്ചു നിന്നതും, പിന്നെ കണ്ണുനീരിൽ നൈവേദ്യമൊരുക്കി, പൊൻകിനാവുകൊണ്ട് സൽക്കാരം നടത്താമെന്ന് നായകന്റെ ആത്മഗതവും.
അയാളുടെ പ്രാണസഖി ആ പ്രണയസുധാ പാനപാത്രങ്ങൾ സ്വീകരിച്ചോ കഴുകി വച്ചോയെന്ന് തിട്ടമില്ല. കാരണം ഞാൻ, വില കുറഞ്ഞ മനുഷ്യർ എന്ന ആ സിനിമ കണ്ടിട്ടില്ല. എന്തിനേറെ, ഈ പാട്ടിന്റെ കൃത്യമായ രംഗം പോലും കണ്ടിട്ടില്ല. 
 

എങ്കിലും ഏതോ ഗോപുരക്കിളിവാതിലിലൂടെ ആ നൂപുരധ്വനി കേൾക്കുമ്പോൾ, ആദ്യമായി നൂപുരം എന്ന വാക്ക് ചിരപരിചിതമാക്കപ്പെട്ടയിടത്തിലേക്ക് ഒന്ന് ഓടിപ്പോയി വന്നു. ഞാൻ പഠിച്ച, കരിവെള്ളൂർ എവി സ്മാരക ഗവ. ഹയർസക്കന്ററി സ്കൂളിന്റെ ഓരത്ത് അന്നുണ്ടായിരുന്ന ഒരു ഫാൻസി കടയുടെ നൂപുരം എന്ന പേര് ദിവസത്തിൽ ഒരു തവണയെങ്കിലും വായിക്കാതെ കടന്നുപോയിട്ടില്ല! പാദസരം എന്നല്ലാണ്ട് വേറെയൊന്നും പറയാത്ത നാട്ടിൽ ഇത്ര കാവ്യാത്മകമായൊക്കെ പീടികയ്ക്ക് പേരിട്ടത് ഏത് ഭാസ്കരൻ മാഷായിരുന്നോ ആവോ. ആ കടയൊന്നും അവിടെയിന്ന് ഇല്ലായെന്ന് തോന്നുന്നു.
 
ചിത്രം m3db യില്‍ നിന്നും
 
 
 
 
 
 
 
 
 
 
 
 
 
 
 
ചിത്രങ്ങള്‍ക്ക് കടപ്പാട് : വിക്കിപീഡിയ , m3db.com


 
ലേഖകന്റെ ശബ്ദത്തില്‍ കേള്‍ക്കാം :
 

Friday, July 19, 2024

യാത്രാന്വേഷണം

ആദ്യമായിട്ടാണെന്ന് തോന്നുന്നു, മഴക്കാലത്തു കുടയെടുക്കാൻ മറന്നിട്ട്, ഒരു തുള്ളിപോലും പെയ്യാതെ തിരികെയെത്തിയത്!

യാത്രകൾ, പൊതുഗതാഗത സൗകര്യത്തിൽ ഇപ്പോൾ നന്നേ കുറവ്. കോവിഡ് കാലത്തെ ശീലം, കോവിഡാനാന്തര കാലത്തെ ദുശ്ശീലം. അതിന് കോവിഡ് കാലം കഴിഞ്ഞോന്നോ? കോവിഡൊക്കെ ജലദോഷപ്പനിയായിട്ടിപ്പോ കാലമെത്രയായെന്നാ!

പഴയ ഓർമ്മയിൽ, രാവിലെ എറണാകുളം ജങ്ക്ഷൻ (എഴുതുമ്പോൾ മാത്രം, പറയുമ്പോ എറണാകുളം സൗത്ത് ) റെയിൽവേ സ്റ്റേഷനിൽ എത്തി. ഉദ്ദേശിച്ച ട്രെയിൻ കൃത്യസമയത്തുതന്നെ പോയി. ശ്ശെടാ, അതെങ്ങനെ?

എന്തുകൊണ്ടോ ടിക്കറ്റ് കൗണ്ടറിന് വെളിയിലോ അകത്തോ മനുഷ്യരും നന്നേ കുറവുതന്നെ. ഇടയ്ക്ക് വല്ലപ്പോഴും ആഴ്ചപ്പതിപ്പ് വാങ്ങിയിരുന്നത് ട്രെയിൻ യാത്രയുള്ളപ്പോൾ മാത്രമായിരുന്നു. ഓർമ്മ പുതുക്കാനെന്നോണം ഒന്നു നടന്നു. പഴയ ബുക്ക്സ്റ്റാൾ കാണാനില്ല.

അടുത്ത ട്രെയിൻ സമയത്തുതന്നെ എത്തി. ഇറങ്ങാൻ ഉള്ളതിന്റെ നാലിലൊന്ന് കയറാൻ തിരക്കും കണ്ടില്ല. ഒഴിഞ്ഞ ഇരിപ്പിടങ്ങളിലൊന്നിലേക്ക് ആസനസ്ഥനായി. "കുരുവൊന്നെങ്കിലും വേണം മാറാതോരോ ചുളയിലും " എന്നപോൽ, പത്രമൊന്നെങ്കിലും വേണം മാറാതോരോ സീറ്റിലും എന്നായിരുന്നു പണ്ടത്തെ കാഴ്ച്ചയിൽ. ചുറ്റിലും നോക്കി ഉറപ്പുവരുത്തി, ആരുടെയും കൈയ്യിൽ അബദ്ധത്തിൽ പോലും പത്രക്കടലാസ് കാണ്മാനില്ല.
ഒന്നുകിൽ ചാനൽ ചർച്ചകൾ, അല്ലെങ്കിൽ മൊബൈലിൽത്തന്നെ പത്രങ്ങൾ വായിക്കും. വായനയുള്ളവരിൽ പലരും അങ്ങനെയായിട്ട് കാലം കുറച്ചായല്ലോ? ഞാൻ മൊബൈൽ വായനയിലേക്ക് കൺമിഴിച്ചു. ആലുവ ആകുമ്പോഴേക്ക് പൊതുഅവധിയുടെ കാര്യത്തിൽ ഉറപ്പുവരുത്തിയവർ മുന്നോട്ടുള്ള പ്രയാണം നിർത്തി അടുത്ത ട്രെയിനിന്റെ വരവിനായി അടുത്ത പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടന്നകന്നു.

ഇന്നലെ അച്ചടിക്കാൻ തയ്യാറാക്കിയ വാർത്തകളിൽ ഒഴികെ മറ്റെല്ലാറ്റിലും ഉമ്മൻ ചാണ്ടി സർ യശശ്ശരീരനായി. എഴുതാൻ അറിയുന്നവരിൽ മിക്കവരും എഴുതാൻ പറ്റുന്നിടത്തൊക്കെ എഴുതി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അല്ലാത്തവരാൽ ഷെയർ ചെയ്യപ്പെട്ടിട്ടുമുണ്ട്. വാട്സാപ്പ് സ്റ്റാറ്റസുകളിൽ ഒരേ മുഖം!

വന്ദേഭാരത് കടന്നുപോകാനായിരിക്കാം, ഏറെനാടുകൾ പോകാനുള്ള ഞങ്ങടെ വണ്ടി ഒല്ലൂരിൽ വഴിമാറിക്കൊടുത്തു. വലിയവർ വരുമ്പോൾ ചെറിയവർ ഒഴിഞ്ഞുകൊടുക്കുന്ന കീഴ്‌വഴക്കം മാറണേൽ പുതിയ പാളങ്ങൾ പണിയണം. ഒഴിഞ്ഞ പ്ലാറ്റ്ഫോമിലേക്ക് അടുത്തെവിടേക്കോ പോകാനുള്ളവർ ഇറങ്ങി നടന്നു. 

റെയിൽവേയൊക്കെ മാറിത്തുടങ്ങി, പറഞ്ഞുറപ്പിച്ചതിലും നേരത്തെ തന്നെ ഭാരതപ്പുഴയും കടന്ന് ലക്ഷ്യം കണ്ടു. 

ഹിഗിൻബോതംസ് എന്ന് പണ്ട് വായിച്ചിയിട്ടുള്ളത് റെയിൽവേ സ്റ്റേഷനിലെ ബുക്സ്റ്റാളിലായിരുന്നു. ഷൊർണൂർ ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിലും അത്തരമൊരെണ്ണം കണ്ടു പരിചയിച്ചതായിരുന്നു. മടക്കയാത്രയുടെ ടിക്കറ്റുമായി പ്ലാറ്റ്ഫോമിൽ തിരഞ്ഞത് ആ പേരായിരുന്നു.

ശീതള പാനീയം വാങ്ങുന്ന കൂട്ടത്തിൽ കുശലാന്വേഷണമെന്നോണം വെറുതേ അതേക്കുറിച്ച് ചോദിച്ചു. അതൊക്കെ പൂട്ടിപ്പോയിട്ട് നാളുകളെത്രയായെന്നായി. ഇപ്പോൾ വായനയെല്ലാം വിരൽത്തുമ്പിലേക്ക് പോയല്ലോ. പുസ്തകങ്ങൾക്ക് വലിയ ആവശ്യക്കാരില്ലാതെ പൂട്ടിയെന്ന് കേട്ടപ്പോഴാണ് സത്യത്തിൽ, ഇത്തരം യാത്രാന്വേഷണങ്ങൾ മുടങ്ങിയിട്ട് കാലം കുറച്ചായല്ലോയെന്ന് ഓർമ്മയിൽ പരതിയത്.

റെയിൽവേ സ്റ്റേഷനുകളിലെ ബുക്ക്‌സ്റ്റാളുകൾ എന്ന് ഗൂഗിളിൽ തിരഞ്ഞപ്പോഴും, റെയിൽവേ നയങ്ങൾ കൊണ്ടോ ആവശ്യക്കാരില്ലാതെയായോ വൻ നഗരങ്ങളിൽ പോലും ഇന്ന് അത്തരം സ്ഥാപനങ്ങൾ ഇല്ലാതായിട്ട് നാളുകളായെന്ന് വ്യക്തമായി.

 ഓർമ്മകളിൽ നിന്നും ഇറങ്ങി വന്ന ബോബനും മോളിയും, കൂടെ യാത്രയിൽ കയറിക്കൂടിയ സ്റ്റേഷൻ അനേഷിച്ചു പരതി നടന്നു. പാതി വായിച്ചു നിർത്തിയ ഏതോ കുറിപ്പിലേക്ക് വിരലുകൾ മൊബൈൽ സ്‌ക്രീനിലൂടെ തുടച്ചു നീങ്ങി. മരങ്ങൾ പിന്നിലെ മലയോരങ്ങളിലേക്ക് തിരിഞ്ഞോടിക്കൊണ്ടിരുന്നു. കാലചക്രങ്ങൾ മുന്നോട്ട്... 
 
 #railwaystation
2023 ജൂലൈ 19 ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് 

Wednesday, February 14, 2024

വസന്തപഞ്ചമിയും വാലെന്റൈനും തമ്മിലുള്ള അന്തർധാര!

"വാസന്തപഞ്ചമി നാളില്‍ 
വരുമെന്നൊരു കിനാവ് കണ്ടു" എന്ന് ഭാർഗ്ഗവിക്കുട്ടിയെക്കൊണ്ട് പി. ഭാസ്കരൻ പറയിപ്പിച്ചത് വാലെന്റൈൻസ് ദിനത്തിലായിരുന്നോ? ഉത്തരം എം എസ് ബാബുരാജിനോ എസ് ജാനകിയ്ക്കോ പറയാം.
വസന്തവും പഞ്ചമിയുമൊക്കെ വന്നിട്ടും വരേണ്ടയാൾക്ക് മാത്രം വരാനുള്ള ബസ്സ്‌ കിട്ടിയില്ലേയെന്ന് കിളിവാതിലില്‍ മിഴിയും നട്ടു ഭാർഗ്ഗവിക്കുട്ടി ചോദിച്ചുകൊണ്ടേയിരിക്കുന്നു.
അല്ല, ആത്മാവിൽ സ്വപ്നം കണ്ടുമാത്രം കാത്തിരുന്നാ ഇതുവല്ലതും നടക്ക്വോ?
അപ്പോൾ പറഞ്ഞുവന്നത്, ഇന്ന് ചിലർക്ക് വസന്ത പഞ്ചമിയാണത്രെ!  മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാമത്തെ നാൾ - പഞ്ചമി. വസന്തത്തെയും പുഷ്പങ്ങളെയും സരസ്വതി ദേവിയെയുമൊക്കെ സ്വാഗതം ചെയ്യുന്ന ഒരു കൂട്ടരുടെ ഉത്സവം. നമുക്കിവിടെ സരസ്വതി പൂജയൊക്കെ നവരാത്രിയ്ക്കാണല്ലോ. എന്റെ നാട്ടിലെ വസന്തോത്സവമെന്ന് പറയാവുന്നത് മീനത്തിലെ പൂരോത്സവവുമാണ്. അത് പുറകെ വരുന്നതേയുള്ളൂ. 

കൂടാതെ, "മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ
മേഘമാകും തിരശ്ശീല നീങ്ങും  രാവിൽ
അഷ്ടപദീ ഗാനങ്ങൾ അലയിളക്കീ
അനുരാഗം ഈണത്തിൽ വീണ മീട്ടി"യെന്ന് വയലാർ ശരത്ചന്ദ്രവർമ്മയും അടിവരയിട്ടിട്ടുണ്ടല്ലോ!

ഫെബ്രുവരി മാസം ആദ്യ പകുതിയിൽ ഈ വസന്തപഞ്ചമി വരണമെങ്കിൽ, വാലെന്റൈൻ പാതിരിയുമായി പ്രഥമ ദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം റാഡിക്കലായി അനുമാനിക്കാൻ. പാണർക്കും കവികൾക്കും പാടാൻ ശേഷം വേറെയെന്ത് വേണം?

വസന്തപഞ്ചമി ഒന്നങ്ങോട്ടോയിങ്ങോട്ടോ വർഷാവർഷം മാറാമെങ്കിലും വാലൈന്റൈൻ ദിനവും, പുൽവാമാ ദിനവും മാറാൻ പോകുന്നില്ലല്ലോ. ആചരിക്കുമ്പോഴും ആശംസിക്കുമ്പോഴും മാറിപ്പോകാതിരിക്കട്ടെ.

ഇതൊന്നുമല്ലാത്തവർക്ക് ഇന്ന് ആഴ്ച്ചയിലെ നാലാമത്തെ ദിനം, എല്ലാവർക്കും സന്തോഷകരമായ ബുധനാഴ്ച്ച ആശംസകൾ!

#valentine

Thursday, January 18, 2024

സാമ്പാറിലെ കഷ്ണങ്ങൾ

ഒരു ട്രെയിനിങ്ങിനിടെ ട്രെയിനർ പ്ലാനിങ്ങിനെക്കുറിച്ച് പറയവേ , എങ്ങനെയാണ് നിങ്ങൾ സാമ്പാർ ഉണ്ടാക്കുന്നത് എന്നൊരു ചോദ്യം ചോദിച്ചിരുന്നു. എന്തുകൊണ്ടോ ചോദ്യം എന്റെയടുത്ത് എത്തിയില്ലെങ്കിലും, മനസ്സ് ഒരു സാമ്പാർ പ്ലാനിങ്ങിലായിരുന്നു.


ഏത് സാമ്പാറായിരിക്കും ഇങ്ങേർക്ക് വേണ്ടത് എന്നായി ചിന്ത? മറാത്തികൾ അവരുടേതെന്നും തമിഴർ തങ്ങളുടേതെന്നും അവകാശപ്പെടുന്ന സാമ്പാർ? നിത്യവും തമിഴന്റെ കടയിലെ ദോശ മസാലദോശാതിവകകൾക്കൊപ്പം വരുന്ന സാമ്പാറാണോ, അതോ നമ്മൾ മലയാളീസിന്റെ സാമ്പാറോ? അങ്ങനെയെങ്കിl നമ്മൾ ആറു മലയാളിക്ക് നൂറ് സാമ്പാർ ആവുമല്ലോ ആശാനേ, എന്തൊക്കെ കഷ്ണങ്ങൾ വേണമെന്നൊക്കെ ഇതി കർത്തവ്യമൂഢനാകവേ, മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന് ഭഗവാൻ പറഞ്ഞിട്ടുണ്ടല്ലോന്നോർത്ത് സമാധാനം കൊണ്ടു.

സാമ്പാറിന്റെ കഥ മണ്മറഞ്ഞ കാഥികൻ സാംബശിവൻ പറഞ്ഞു തുടങ്ങുകയാണെങ്കിൽ, പണ്ട് പണ്ട് അങ്ങ് ദൂരെ ഒരു മറാത്ത ദേശത്തെ രണ്ടാം ഛത്രപതിയായിരുന്ന, സർവ്വോപരി ഭക്ഷണപ്രിയനുമായിരുന്ന സാമ്പാജി രാജാവിന്റെ (ഛത്രപതി സാംബാജി രാജേ ഭോൻസലെ ) മൂത്ത ദേഹണ്ഡക്കാരൻ ഒരു ലോങ്ങ്‌ ലീവിന് പോയി. ആ നേരത്താണ് രാജാവിന് ലേശം പരിപ്പ് കറി കൂട്ടി ചോറുണ്ണാൻ, അല്ല അമൃതേത്ത് കഴിക്കാൻ മോഹമുദിച്ചത്.

അടുക്കളേൽ ആണെങ്കിൽ വേറെ ആരുമില്ലാത്തതുകൊണ്ട് രാജാവ് സ്വയം ഉത്തരവിട്ടെന്നാണ് കേട്ടത്. അങ്ങനെ പുള്ളിക്കാരൻ അടുക്കളയിൽ കേറി, പരിചയമില്ലാത്ത ഇടത്തൊക്കെ കയറിയാൽ എന്തായിരിക്കും ഫലമെന്ന് ഊഹിക്കാമല്ലോ! പരിപ്പുകറി പണിപാളി കൈയ്യിന്ന് പോയി.

കൈയ്യിൽ കിട്ടിയതൊക്കെ പരിപ്പാണോ പുളിയാണോ എന്നൊന്നും നോക്കാൻ നിൽക്കാതെ എടുത്തിട്ട് അഡ്ജസ്റ്റ് ചെയ്തു കാണണം. ഇന്ന് കറിയെന്താ രാജാവേ, ഊണ് ഇവിടുന്ന് കഴിച്ചേക്കാം എന്ന് പറഞ്ഞു വന്ന ഏതോ കൂട്ടുകാരൻ പരിചയമില്ലാത്ത ഈ കറി ഇങ്ങേര് ഉണ്ടാക്കിയതാണെന്ന് കേട്ട്, ബഹുകേമായി കറി (അങ്ങനെയല്ലാതെ വല്ലതും പറഞ്ഞാലത്തെ തലയുടെ സ്ഥാനം ആലോചിച്ചു കാണണം). ഇതിന്റെ പേരെന്താണെന്ന് ചോദിച്ചപ്പോൾ ഇതിന് പേരില്ല എന്ന പരിഭവത്താൽ വിളിച്ച പേരാവും സാമ്പാർ എന്ന്. ഇതൊക്കെ പണ്ടുള്ളോർ പറഞ്ഞു കേട്ടതാണേ, സത്യമെന്താണെന്നാർക്കറിയാം എന്ന് കെപിഎസി ലളിതയും ക്ഷമിക്കണം വിക്കിപീഡിയയും പറഞ്ഞു കാണണം!

image created using Copilot

ഇതൊന്നുമല്ല, ആദിമ പുരാതന തമിഴ് കൃതികൾ വരെ പ്രകൃർത്തിക്കുന്ന ചമ്പാരം എന്നതിൽ നിന്നാണ് ചാമ്പാർ (തമിഴർക്ക് സ വേണ്ടല്ലോ ) വന്നതെന്ന് തമിഴ് ചരിത്രകാരന്മാരും അവകാശപ്പെടുന്നുണ്ട്.

"அமுதுபடி கறியமுது பல சம்பாரம் நெய்யமுதுள்ப்பட தளிகை ஒன்றுக்கு பணம் ஒன்றாக" = ഹൊ! എന്താല്ലേ?

കാര്യം എന്തൊക്കെ പറഞ്ഞാലും, ദക്ഷിണേന്ത്യയിലെവിടെയും രുചി പലതാവുമെങ്കിലും സാമ്പാർ സുലഭമാണല്ലോ? കേരളത്തിൽ തന്നെ പല പല രുചികളിൽ ഈ പേര് പറഞ്ഞു വിളമ്പാറുണ്ടല്ലോ.

വെന്തുടഞ്ഞ തൂവരപ്പരിപ്പിൽ പിഴിഞ്ഞുഴിച്ച പുളിയും കഷ്ണങ്ങളും ചേർത്ത് വേവിച്ച്, ചിരകിയ തേങ്ങയും ചുവന്ന മുളകും കൊത്തമല്ലിയും കായവുമിത്യാദി വകകൾ തരാതരം വരുത്തരച്ചു ചേർത്ത് തിളപ്പിച്ച് മെമ്പൊടിയും ചേർത്ത്, മുളകും കടുകും കറിവേപ്പിലയും വറുത്തിട്ട് മുന്നിലെത്തിയിരുന്നതാണ് ഞങ്ങളുടെ ശെരിക്കും സാമ്പാർ. എളുപ്പത്തിൽ സാമ്പാർ ഉണ്ടാക്കാനായി ഇതൊക്കെ അമ്മ ചെയ്തുതരും പോലെ ചേരുവകകൾ അനുപാതത്തിൽ, വറുത്ത് പൊടിയാക്കി സൂക്ഷിച്ചു വെക്കുകയുമാവാം.

എന്നാൽ, ബാച്ചിലർ സാമ്പാറിൽ പരിപ്പോ തേങ്ങയോ കണ്ടുകിട്ടാറില്ലന്ന് പര്യവേക്ഷകർ സമമ്മതിച്ചിട്ടുള്ള സത്യവുമാണ്. വറുക്കുന്നതിനും പൊടിക്കുന്നതിനുമൊന്നും ബുദ്ധിമുട്ടേണ്ടതുമില്ല, ജാതിമതഭേദമെന്യേ തരാതരം സാമ്പാർ പൊടികൾ മാർക്കറ്റിൽ സുലഭമാണല്ലോ?

വടക്കോട്ട് പോയാൽ മധുരമുള്ള സാമ്പാർ കിട്ടും, തെക്കോട്ടു വരുമ്പോൾ തേങ്ങ വറുത്തരച്ചാൽ തീയലാണോ എന്ന് സങ്കോചപ്പെടുന്നതുമാണ് അനുഭവം. തേങ്ങ ചിരകി വറുത്തരക്കുന്ന പണി കിം ലാഭം.

കാര്യം എന്തൊക്കെയായാലും, കഷ്ണങ്ങളുടെ കാര്യം പറഞ്ഞാൽ, താളിൻ തണ്ട്, ചേന തണ്ട്, കപ്പക്കാ, വെള്ളരിക്ക, മത്തൻ, ഉള്ളി, പയറ്, പടവലങ്ങ, ഉരുളക്കിഴങ്ങ്, കാരറ്റ്, തക്കാളി, ബീറ്റ്റൂട്ട്, വഴുതനങ്ങാ, മുരിങ്ങാക്കാ, തുടങ്ങി
ഉപ്പു തൊട്ട് കർപ്പൂരം വരെ എന്നപോലെ താളിൻതണ്ടു തൊട്ട് ഇനി ഇതുവരെ കേട്ടിട്ടില്ലാത്ത ഏത് കഷ്ണങ്ങളും ഏത് നാട്ടിലും സാമ്പാറിൽ ചേർക്കുമെന്ന് തോന്നുന്നു. കഴിഞ്ഞ യാത്രയിൽ, പേരറിയാത്ത ഒരു പച്ചക്കറിപ്പേര് തമിഴിൽ നൂക്കൽ എന്ന് കേട്ട് ഇത് എന്തിന് കൊള്ളാം എന്ന ചോദ്യത്തിന്റെ ഉത്തരം, സാമ്പാർ വെക്കാം എന്നായിരുന്നു ഇന്ന് ഈ അവസരത്തിൽ ഓർക്കാതെ തരമില്ല.

ചുരുക്കി പറഞ്ഞാൽ, ഡോക്ടറേറ്റ് എടുക്കാൻ വിഷയം കിട്ടാതെ വിഷമിക്കുന്ന പഠിതാക്കൾക്ക് വേണമെങ്കിൽ ഇന്ത്യൻ സാമ്പാറിന്റെ ചരിത്രവും സാമ്പാറിലെ കഷ്ണങ്ങളും എന്ന വിഷയത്തെ പഠിച്ചു ഡോക്ടർ ആവാം എന്ന് മാത്രമല്ല, ഇന്ത്യൻ സാമ്പാർ പ്രേമികൾക്ക് അതൊരു പുണ്യ ഗ്രന്ഥവുമായേക്കാം എന്നും ചുരുങ്ങിയ പക്ഷം ദക്ഷിണേന്ത്യയുടെ ദേശീയ കൂട്ടാൻ എന്ന പദവി നൽകി ഒരു സാമ്പാർ പഠനകേന്ദ്രം തുടങ്ങണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ഞാനെന്റെ ഇന്നത്തെ കഥാപ്രസംഗം ചുരുക്കട്ടെ.

NB:- അവലംബം കേട്ടു കേൾവികൾക്കും , അഭിരുചിക്കും നാക്കിലെ രുചിയ്ക്കും , വിക്കിപീഡിയയും മറ്റു അനുബന്ധ റെഫറൻസുകൾക്കും, പറഞ്ഞു കൊടുത്ത പോലെ ചിത്രം വരച്ചുതന്ന Copilot നും കടപ്പാടും കഷ്ടപ്പാടും. സാമ്പാജി രാജാവ് എന്നോട് പൊറുക്കണം!

സമർപ്പണം : ജീവിതപങ്കാളി നീദുവിനും കൂടെ മറ്റെല്ലാ സാമ്പാർ പ്രേമികൾക്കും

#sambar
#foodlovers
#Copilot 

Saturday, January 22, 2022

ഒക്കെയുമൊരു തോന്നലാണ് !

 ഒക്കെയുമൊരു തോന്നലാണ്

ആരൊക്കെയോ പറഞ്ഞുപരത്തിയ ലക്ഷണമൊപ്പിച്ച്,

വിശക്കുന്നുണ്ടോ 

പനിക്കുന്നുണ്ടോ, പശിക്കുന്നുണ്ടോ,

പ്രണയിക്കുന്നുണ്ടോ,

വേദനിക്കുന്നുണ്ടോയെന്നൊക്കെ

തോന്നിക്കൊണ്ടേയിരിക്കും.

ഒടുവിലൊരുനാൾ,

വിശപ്പും ഉറക്കവും പോലും

സ്വന്തമല്ലെന്നറിയുമ്പോഴേക്കും

ഏറെ വൈകിയെന്നിരിക്കും!

ഒക്കെയുമൊരു തോന്നലാണ്!

Monday, September 27, 2021

ഹാപ്പി ബര്‍‍ത്ത് ഡേ ഗൂഗിള്‍

         എന്തെങ്കിലുമൊന്നു ഇന്‍റെര്‍നെറ്റില് തിരയാതെ ഒരു ദിവസവും കടന്നുപോകാറില്ല . അതിന് ഗൂഗിള്‍ ചെയ്യുക എന്നുതന്നെയാണിപ്പോ പറയുകതന്നെ. എന്ത് ചോദിച്ചാലും ഉത്തരം കണ്ടെത്തിത്തരുന്ന ആ ഗൂഗിളിന്‍റെ ഇരുപത്തിമൂന്നാമത്തെ പിറന്നാള്‍ ആണത്രേ ഇന്ന് !

സന്തോഷ ജന്മദിനം കുട്ടിക്ക് ... ഹാപ്പി ഹാപ്പി ബര്‍ത്ത് ഡേ ഗൂഗിള്‍ ...




"Our mission is to organise the world’s information and make it universally accessible and useful."
ലോകത്തെ വിവരങ്ങളത്രയും ശേഖരിച്ച് സാര്‍വത്രികമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്‍റെ പ്രഖ്യാപിത ലക്ഷ്യം. അത് നാളിന്നുവരെ ഭംഗിയായി നിര്‍വ്വഹിക്കുന്നതുകൊണ്ടാണല്ലോ ഇവനില്ലാതെ നമ്മളിപ്പോ എവിടെയും പോകാത്തത്.
നമ്മുടെ കണക്കിലെ കാക്കത്തൊള്ളായിരത്തിനെ അമേരിക്കക്കാരനായ മിൽട്ടൺ സൈറോറ്റ എന്നൊരു വിദ്വാന് സങ്കല്പിച്ച പദമാണ് ഗൂഗള്‍ (googol) . ഒന്നിനു ശേഷം നൂറു പൂജ്യങ്ങളിട്ടാലുള്ള സംഖ്യ - അതാണത്രേ ഗൂഗള്‍ . ഈ പദം സെർച്ച് എൻ‌ജിന്‍റെ പേരാക്കുവാനായിഎഴുതുമ്പോള്‍ Stanford വിദ്യാര്ത്ഥികളായിരുന്ന ലാറി പേജിനോ സെര്‍ജി ബ്രിന്നിനോ പിണഞ്ഞ അക്ഷരപിശാചിനെയാണ് ഇന്നും നാം ഗൂഗിള്‍ (Google) എന്ന പേരില്‍ ആരാധിച്ചുപോരുന്നത്.
എണ്ണിയാലൊടുങ്ങാത്തത്രയും വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ പര്യാപ്തമാകണം തങ്ങളുണ്ടാക്കുന്ന ഒരു സെര്‍ച്ച് എഞ്ചിന്‍ എന്ന് കരുതിക്കൂട്ടിത്തന്നെയാണ് ഗൂഗള്‍ എന്ന പദം തന്നെ പേരായി ഉദ്ദേശിച്ചത് .
1996 ല്‍ തുടങ്ങിയ ലാറിയുടേയും ബ്രിന്നിന്‍റെയും പരീക്ഷണങ്ങള്‍ ഫലം കണ്ടതോടെ 1997 ല് ഗൂഗിള്‍ എന്ന ഡൊമൈന്‍ രെജിസ്ടര്‍ ചെയ്തു . അങ്ങനെ 1998 ല്‍ കാലിഫോര്‍ണിയയിലെ ഒരു സുഹൃത്തിന്‍റെ കാര്‍ ഷെഡ്‌ഡിലോ മറ്റോ ആരംഭിച്ച സംരഭമാണ് ഇന്ന് പടര്‍ന്നു പന്തലിച്ച് ഇരുപത്തിമൂന്നിന്‍റെ യൌവ്വനത്തിലെത്തി നില്കുന്നത്.
ഇന്ന്, gmail ഓ android phone ഓ google map ഓ photos ഓ drive ഓ ഒന്നും ഇല്ലാതെ ഒന്ന് മാറി ഇരിക്കാന്‍ തന്നെ പറ്റാതായിയിരിക്കുന്നു . നമ്മളിന്ന് നിത്യവും ഉപയോഗിക്കുന്നതും ഉപയോഗിക്കാത്തതുമായ എത്രയെത്ര കാര്യങ്ങളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത് ?
കാർ ഷെഡ്‌ഡിൽ ആരംഭിച്ച് ഇന്ന് എത്രയോ ശത കോടി US ഡോളറുകളുടെ വരുമാനവുമായി ജൈത്ര യാത്ര തുടരുന്ന ഗൂഗിൾ അനിയന് ശതകോടി ജന്മദിനാശംസകൾ!
ഇന്‍റെര്‍നെറ്റ് , അറിയുന്തോറും ആഴം കൂടുന്ന വിവരശൃംഖലയെന്ന മഹാസാഗരം ... അലഞ്ഞിട്ടുണ്ട് അതും തേടി ..
പത്താം ക്ലാസ് പാസായി സ്കൂളുകള്‍ തോറും ആപ്ലിക്കേഷന്‍ കൊടുത്ത് നടന്നവന് ഒരു വെളിപാടുണ്ടാകുന്നു .. എന്താ ..
വോക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് ആപ്ലിക്കേഷന്‍ കൊടുക്കാന്‍ ... എന്തിനാ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ പഠിക്കാന്‍ ...
രണ്ടായിരത്തി ഒന്നിന്‍റെ മദ്ധ്യത്തോടെ തുടങ്ങിയ കമ്പ്യൂട്ടര്‍ അഭ്യാസത്തിനൊപ്പം , ഏതോ ഒരു തീവണ്ടിയാത്രയില്‍ കൂടെ കൂടിയ ഇന്‍റെര്‍നെറ്റ് പഠന സഹായി എന്നോ മറ്റോ പേരുള്ള കൈ പുസ്തകവും കൊണ്ട് ചെന്ന് കയറിയ ഇന്‍റെര്‍നെറ്റ്‌ കഫെ എന്ന പഴയ സിംഹത്തിന്‍റെ മടയില്‍... കഫേ ഓപ്പറേട്ടന്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു ... ഊര് തെണ്ടിയുടെ ഓട്ടക്കീശയില്‍ നിന്നും മണിക്കൂറിനു മുപ്പതു രൂപയെടുത്ത്, പഠിക്കുന്ന ടെക്നോളജിയെയും പഠിപ്പിക്കുന്ന സാറന്മാരെയും മനസ്സില്‍ ധ്യാനിച്ച് ദക്ഷിണ വച്ചു. കീബോര്‍ഡിലെ സെര്‍ച്ച്‌ മുഴുമിക്കാന്‍ സമ്മതിച്ചില്ല , ഗൂഗിള്‍ വിവരങ്ങള്‍ ചറപറാ മുന്നില്‍ നിരത്തി ..
പിന്നെ ഹൃദയത്തില്‍ കംപ്യൂട്ടറും സിരകളില്‍ ഇന്‍റെര്‍നെറ്റുമായി കാലമൊരുപാട്... ഒടുവിലൊരുനാള് ഇന്‍റെര്‍നെറ്റ് കഫെ പോക്കിന് ഒരുപിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടര്‍ന്നു ... ഇന്നും തീരാത്ത പ്രവാസം ...
"സഫറോം കി സിന്ദഗി ജോ കഭീ കഥം നഹീ ഹോ ജാത്തീ ഹേ..."


വിവരങ്ങൾക്ക് കടപ്പാട് ഗൂഗിളും വിക്കിപീഡിയയും പിന്നെ ആറാംതമ്പുരാനും ....



Thursday, June 10, 2021

നന്ദി BSNL ഒരായിരം നന്ദി!

       ജനുവരിയിൽ നാട്ടിൽ പോകുമ്പോ അത്യാസന്ന നിലയിലായിരുന്നു, ശ്വാസമെടുക്കാൻ നന്നേ പണിപ്പെടുന്നു. ചികിത്സയ്ക്കായി പലവട്ടം ശ്രമിച്ചു. ഇതിനു പ്രതിവിധിയില്ലായെന്ന് പുല്ലാറ്റുമഠം പറഞ്ഞാലും ഡോ.സണ്ണിയുണ്ടല്ലോ ഒരു വാക്ക് ചോയ്ക്കാൻ.... 

     നാട്ടിലുള്ളപ്പോൾത്തന്നെ ശ്വാസം നിലച്ചു. 198 ൽ വിളിച്ചു. രെജിസ്റ്റർ നമ്പർ കിട്ടി. ആരും അന്വേഷിച്ചില്ല. എക്സ്ചേഞ്ചിൽ വിളിച്ചപ്പോ ആളില്ലത്രേ! എറണാകുളത്തുള്ള പരിചയക്കാരൻ വഴി ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കി, ആളില്ലന്ന് ഉറപ്പിച്ചു. പുല്ല്, പണം ഒരു കൊല്ലത്തേക്ക് അടച്ചും പോയി. അച്ഛൻ എക്സ്ചേഞ്ചിൽ വിളിച്ചു അടച്ച പൈസ തിരികെ കിട്ടുമോയെന്ന് ചോദിച്ചപ്പോ അത് പയ്യന്നൂരിൽ അന്വേഷിക്കണമെന്ന മറുപടി കിട്ടിയത്രേ!

     പൈസ ഞങ്ങടെ ആയോണ്ട് ഔചിത്യം വേണ്ടല്ലോ. രെജിസ്റ്റർ ചെയ്ത പരാതി പരിഹരിച്ചെന്ന സന്ദേശം വായിച്ചു ഉൾപ്പുളകിതനായി നമ്പർ കുത്തി വിളിച്ചപ്പോൾ നല്ല വ്യക്തമായും സ്പെഷ്ടമായും പറഞ്ഞു കേട്ട് ബോധ്യപ്പെട്ടു, നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ പ്രവർത്തന രഹിതമാണ്. ഓഹോ അപ്പൊ അങ്ങനെയാണ്. വീണ്ടും 18003451500 ൽ വിളിച്ചു രെജിസ്റ്റർ ചെയ്തു, നമ്മളോടാ കളി. അടുത്ത ആഴ്ചയിൽ പിന്നെയും ഉൾപ്പുളകിതനായി. നമ്പർ കുത്തി, പ്രവർത്തന രഹിതം. കോൾ സെന്ററിൽ വിളിച്ചു, എക്‌സിക്കുട്ടനോട് സംസാരിച്ചു. പരാതി രെജിസ്റ്റർ ചെയ്യാമെന്ന്. 

   യേത്, അതൊക്കെ ചെയ്തോ പക്ഷേങ്കി എനിക്ക് നിങ്ങടെ സാറിന്റെ നമ്പർ വേണമെന്ന് വാശിപിടിച്ചു. വാശിയൊന്നും വേണ്ടിയിരുന്നില്ല ഇതിപ്പോ ആരുടെയെങ്കിലും തലയിലിട്ടാ കോൾ അവസാനിപ്പിക്കാലോ എന്ന് എക്‌സിക്കുട്ടനും. കിട്ടിയ നമ്പറിൽ കുത്തി വിളിച്ചു. പരാതി ആണെന്ന് പറഞ്ഞപ്പോ നമ്പർ പറയെന്നായി. പറഞ്ഞു തുടങ്ങ്യപ്പോഴേ കരഞ്ഞു വിളിച്ചു ഇതെവിടുത്തെ നമ്പരാണെന്ന നമ്പർ ഇറക്കി. 

    ഇത് കണ്ണൂർ എന്നൊരു ജില്ലയുണ്ടെന്നും അതിന്റെ വടക്കേ മൂലയിൽ കരിവെള്ളൂർ എന്നൊരു സ്ഥലമുണ്ടെന്നും എന്റെ ഭൗമവിജ്ഞാനം വിളമ്പി. ആ രാജ്യത്തെ കാര്യം ഇവിടെയെടുക്കില്ല, നിങ്ങൾ വിളിച്ച എക്‌സിക്കുട്ടൻ നിങ്ങളെ പറ്റിച്ചതാണെന്ന്. അതേ, ഞാൻ ഒരു അപരാധം ചെയ്തു പോയി. മേലാൽ ആവർത്തിക്കില്ല. നിങ്ങടെ ശമ്പളത്തിന്റെ ഒരു ചെറിയ ശതമാനമേ വരൂ എങ്കിലും കാക്കയ്ക്കും തൻ പണം പൊൻപണം ആണെന്നാണല്ലോ. അത് മുൻകൂർ ആയിട്ട് അടച്ചുപോയി നൂറ്റിയെട്ടു ഏത്തമിട്ടേക്കാം പ്രായശ്ചിതമായിട്ട്. ഞാനിപ്പോ ആരെ വിളിക്കണം, പ്രധാനമന്ത്രിയെ വിളിക്കണേൽ വിളിക്കാം. നമ്പർ തന്നാൽ മതി. അങ്ങൊരുടെ നമ്പർ ഇല്ലെന്നായി അടുത്ത നമ്പർ. നിങ്ങക്കടെ കൈയ്യിൽ ഉള്ള നമ്പർ തന്നേ പറ്റൂയെന്ന് ഞാനും. തിരുവനതപുരത്തൊന്ന് വിളിച്ചു ചോദിച്ചു നോക്കെന്നും പറഞ്ഞൊരു നമ്പർ തന്നു. 

   അയാൾക്കെങ്കിലും പ്രധാനമന്ത്രിയുടെ നമ്പർ അറിയുമായിരിക്കും എന്ന പ്രതീക്ഷയിൽ കുത്തി വിളിച്ചു. ഇതിനൊക്കെ എന്തിനാ പ്രധാനമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നെ നിങ്ങടെ ബുദ്ധിമുട്ടൊരു ഇ-മെയിൽ സന്ദേശം രചിച്ചോളാൻ പറഞ്ഞു, നോഡൽ ഓഫീസർ. 

കാളിദാസനെ മനസാ സ്മരിച്ചു നാലു ശ്ലോകം രചിച്ചു മയിലിനെ ഏല്പിച്ചു. മയൂരസന്ദേശം കിട്ടി ബോധിച്ചതായി മറുകുറി കിട്ടി. എക്‌സിക്കുട്ടൻ രെജിസ്റ്ററാക്കിയ പരാതി പരിഹരിച്ചെന്ന സന്ദേശം എന്നെ നോക്കി ഇളിച്ചു കാട്ടി. വീണ്ടും മയൂരത്തെ വിട്ടു. 

  അങ്ങനെയിരിക്കെ ഇന്നലെ വകുപ്പിന്റെ പയ്യന്നൂർ ഓഫീസിൽ നിന്നും വിളി വന്നു. കാര്യകാരണങ്ങൾ പറഞ്ഞു, ബോധ്യമായെന്ന് തോന്നി. ഇന്ന് രാവിലെ കരിവെള്ളൂർ എക്സ്ചേഞ്ചിൽ നിന്നും വിളി വന്നു, ലാൻഡ് ഫോണിൽ വിളിച്ചിട്ട് ഞാൻ പറയുന്നത് അവർക്ക് കേൾക്കുന്നില്ലെന്ന്! 

ഹൊ! ലാൻഡ് ഫോൺ വിളിക്കാറായല്ലേയെന്ന സന്തോഷവാർത്ത കേട്ട് ഗദ്ഗദകണ്ഠനായി വിളിച്ചു നോക്കി. അമ്മ ഫോണെടുത്തു, എന്റെ ശബ്ദം തിരിച്ചറിയാൻ പോലുമായില്ല ബിയെസ്സനലേ, എങ്കിലും നന്ദിയുണ്ട് വിളി കേൾപ്പിച്ചല്ലോ! ആരെങ്കിലും എക്സ്ചേഞ്ച് വരെ പോകാമെങ്കിൽ ഒരു ഫോൺ സെറ്റ് തന്നു വിടാം ഇനി അതുമാത്രേ ചെയ്യാനുള്ളൂ. അങ്ങനെ അമ്മാവൻ പോയി ഫോൺ കൊണ്ടുവന്നു. എല്ലാം ശരിയായിരിക്കുന്നു. നന്ദി BSNL ഒരായിരം നന്ദി!

 "Connecting India", disconnecting India ആകാതിരിക്കട്ടെ! ശുഭം! #BSNL ........... 


Facebook Post: 2021-03-16T21:24:12

Sunday, December 8, 2019

കൊതുക്


ഒരു നിമിഷം, അക്ഷരങ്ങളിലൂടെ ഇഴയുന്ന കണ്ണുകളെ പെറുക്കിയെടുത്ത് ഞാനെന്റെ നീട്ടിവച്ച കാലുകളിലേക്കെറിഞ്ഞു. അതാ, കാല്പാദത്തിൽ അവൾ. അല്ല, അവർ ഒരുപറ്റമാണെന്ന് അടുത്ത നിമിഷത്തിനു മുൻപേ തിരിച്ചറിഞ്ഞു. എന്റെ അല്പനേരത്തെ അശ്രദ്ധയെ അവർ മുതലെടുക്കുകയാണ്.

അഹങ്കാരം രോഷമായ് വളർന്ന് സിരകളിലൂടെ എന്റെ കൈകളിലേക്കെത്താനും ഒരു നിമിഷാർദ്ധം ധാരാളമായി.
ഉയർന്ന കൈയ്യാലെ ഒന്നടിച്ചു, ഒന്നേ അടിച്ചുള്ളൂ . ഒന്നും ചത്തില്ല, ഞാൻ നിസ്സഹായനായി. അവന്റെ കഴിവുകളിൽ ഞാൻ അസൂയാലുവായി, എന്റെ കഴിവുകേടിൽ അപകർഷനും.

ഒന്നിനോടും പ്രതിബന്ധതയില്ലാതെ, ഊറ്റിക്കുടിച്ച് ഉന്മത്തരായി പറന്നു നടക്കുന്നവർ. ഊറ്റിക്കുടിക്കാൻ അനുവദിച്ച എന്റെ സേവനത്തിനവർ ടിപ്പും തന്നിരിക്കുന്നു; ചൊറിച്ചിൽ!
ദേഷ്യവും ചോറിച്ചിലും . പത്തു വിരലും കൊണ്ട് മാന്തിചൊറിഞ്ഞു . ഒടുവിൽ സിര ചുരന്ന, തൊലി ചുവന്നു . തത്കാലം ചൊറിച്ചിൽ നിർത്തി. അവളോടുള്ള ദേഷ്യത്തിനിപ്പോ അല്പം ശമനമുണ്ട്.

എന്റെ രക്തത്തെ പ്രണയിച്ച അവരോടുള്ള അനുകമ്പ എന്റെ തൊലിയിലെ നഖപ്പാടിൽ നീറുന്നുണ്ടിപ്പോൾ.
അവരുടെ പ്രണയം എന്നിലേല്പിച്ച നോവിനെ താലോലിച്ച് ഞാനിരുന്നു. അതാ, അവരിലൊരുവൾ വരുന്നുണ്ട് . എന്റെ സിരകളെ പ്രണയിച്ച, എന്റെ രക്തമൂറ്റിയവൾ! ആടിക്കുഴഞ്ഞ് മൂളിപ്പറന്നു വരുന്നു. ഞാൻ തക്കം പാർ‌ത്തിരുന്നു.

ഇനി നീയെന്നെ വിട്ടുപോക്കുന്നതെനിക്കൊന്നു കാണണം, ഞാൻ അടക്കം പറഞ്ഞു. അവൾ എന്റെ കാലിൽ കൂർത്തു നേർത്ത ചുണ്ടാൽ ചുംബിച്ചു. അവൾ ആ ചുംബനത്തിന്റെ ആലസ്യത്തിലേക്ക് മയങ്ങാൻ ഞാൻ കാത്തിരുന്നു.
ഒടുവിൽ, എന്റെ കൈപ്പടം ഉയർന്നു താണു. കൈവെള്ളയിൽ നനവു പടർന്നു, ചുവപ്പു രാശി പടർന്നു. തീർന്നു, എന്റെ സിരകളിൽ തിളച്ച രക്തം അവളിലെത്തിയപ്പോഴേക്കും ആറി തണുത്തിരുന്നു !


--------------------

ഫേസ്ബുക്ക് ചുവരിൽ മുൻപ് എഴുതിയത്.

Tuesday, November 29, 2016

ക്ലാര ഇപ്പോൾ എവിടെയാണ് ?

           ക്ലാര ഇപ്പോൾ എവിടെയാണ് ? മഴ നനഞ്ഞ്, ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കയറിവന്നവൾ . അതല്ലാതെ എന്തെങ്കിലുമുണ്ടായിരുന്നോ ക്ലാരയ്ക്ക് ? എത്ര ജയകൃഷ്ണന്മാർ ഇപ്പഴും ക്ലാരയെ സ്നേഹിക്കുന്നുണ്ട് ? ഒറ്റപ്പാലം റെയിൽ‌വെ സ്റ്റേഷനിൽ വച്ച് നടന്ന വികാര നിർഭരമായ യാത്രപറച്ചിലിനു ശേഷം അവിചാ‍രിതമായിപ്പോലും അവർ തമ്മിൽ കണ്ടിരുന്നില്ലേ?
     എന്തായിപ്പോ ഇത്? 1987ലോ മറ്റോ ഇറങ്ങിയ ഒരു ചിത്രത്തെ ഞാനെന്തിനാ ഇപ്പോൾ പിന്തുടരുന്നത് ? ആ കാലത്തെ ഒരു ചിത്രത്തെ അന്ന് പിന്തുടരാൻ എനിക്കെങ്ങിനെ കഴിയുമായിരുന്നു, അന്നു ഞാൻ സിനിമ കണ്ടു തുടങ്ങിയിരുന്നില്ലല്ലോ! പിന്നെയും പത്തോ പന്ത്രണ്ടോ വർഷം കഴിഞ്ഞാണ് ഞാൻ തൂവാനത്തുമ്പികൾ ആദ്യമായി കണ്ടത്. പിന്നീട് പലവട്ടം കണ്ടിട്ടുണ്ട്. എത്ര തവണയെന്ന് എണ്ണിയിട്ടില്ല, എണ്ണിയാലൊടുങ്ങാത്തത്രയുമൊന്നും കണ്ടിട്ടില്ല. ദാ, ഇപ്പോൾ ഒന്നുകൂടി കണ്ടു കഴിഞ്ഞതേയുള്ളൂ .
       സ്വിച്ചിട്ടാൽ വരുന്ന സാധനമാണ് പ്രണയം എന്ന മട്ടിൽ പലപ്പോഴും മഴയെയും ക്ലാരയേയും പ്രണയത്തേയും പലരും പലപ്പോഴും ബന്ധപ്പെടുത്തി കണ്ടിട്ടുണ്ട്. എനിക്ക് അത് അത്ര ദഹിക്കാത്തത് എന്തുകൊണ്ടാണാവോ ? സത്യത്തിൽ ജയകൃഷ്ണൻ ക്ലാരയെയാണോ രാധയെയാണോ പ്രണയിച്ചിരുന്നത്? ആരാണ് രാധ എന്ന് ആർക്കും ഓർമ്മയില്ലേ?
      ജയകൃഷ്ണന് ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടിയെ ഓർക്കാൻ മാത്രം എന്തിരിക്കുന്നു അല്ലേ. ജയകൃഷ്ണനും രാധയും തമ്മിൽ ശാരീരികമായ ബന്ധം കാണാതിരുന്നതുകൊണ്ട് സൌകര്യപൂർവ്വം മറന്നുപോയ ഒരു പേരല്ലേ രാധ?
ആദ്യ കാഴ്ചയിൽ തന്നെ വളരെ ധൈര്യശാലിയായ/പ്രതികരിക്കുന്ന സ്വഭാവക്കാരിയോട് അതുവരെ മറ്റാരോടും തോന്നാതിരുന്ന ഒരിഷ്ടം ജയകൃഷ്ണന് രാധയോട് തോന്നുന്നു. അത് പറയാൻ താൻ അതിലും വലിയ ധൈര്യശാലിയാണെന്ന് രാധയെ ധരിപ്പിക്കേണ്ടതുണ്ടെന്ന് ജയകൃഷ്ണന് തോന്നിയതാവാം കോളേജ് വരാന്തയിൽ വെച്ച് ഒരു പ്രകടനത്തിന് പ്രേരിപ്പിച്ചത്. എന്നാൽ അനുകൂലമായ മറുപടി കിട്ടാതിരുന്ന ജയകൃഷ്ണൻ,രാധയെ പരസ്യമായി അപമാനിച്ചു. താൻ അറിഞ്ഞു വച്ച ജയകൃഷ്ണനും പിന്നീട് തന്റെ ബന്ധുജനങ്ങളിൽ നിന്നും അറിഞ്ഞ ജയകൃഷ്ണനും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കിയ രാധയ്ക്ക് അയാളോട് ഇഷ്ടം തോന്നുന്നു.
       ഈ സംഭവങ്ങൾക്കിടയിലാണല്ലോ ക്ലാര മഴ നഞ്ഞു വരുന്നത്. ക്ലാരയും ജയകൃഷ്ണനും അവിചാരിതമായി ശാരീരിക ബന്ധത്തിലേർപ്പെട്ടതിനു ശേഷം, താനായിരുന്നു ക്ലാരയുടെ കന്യകാത്വം നഷ്ടപ്പെടുത്തിയതെന്ന് മനസ്സിലാക്കിയ ജയകൃഷ്ണന്റെ കുറ്റബോധമല്ലേ പ്രണയമായി തെറ്റിദ്ധരിക്കപ്പെട്ടത് ? ചിത്രത്തിൽ ഒരു മണിക്കൂർ പത്തു മിനുട്ട് പിന്നിടുമ്പോൾ ജയകൃഷ്ണൻ പറയുന്നുണ്ട്,
         “ഒരു പെൺകുട്ടിയുടേയും വെർജിനിറ്റി ഞാൻ കാരണം ഇല്ലാതാകരുത് എന്നെനിക്ക് നിർബ്ബന്ധമായിരുന്നു, അങ്ങനെയൊന്ന് സംഭവിച്ചാൽ ആ പെൺകുട്ടിയാവും  പിന്നെയങ്ങോട്ട് എന്റെ ജീവിതത്തിലുണ്ടാവുക എന്ന് ഞാനൊരു ശപഥമെടുത്തിരുന്നു. ഞാൻ... ഞാൻ ക്ലാരയെ മാരി ചെയ്യട്ടെ?” .
       പിന്നിടങ്ങോട്ട് ഈ കുറ്റബോധത്തിൽ‌പ്പെട്ട ജയകൃഷ്ണനെയല്ലേ കാണാൻ കഴിയുന്നത് ? അത് ഒരു നിയോഗമായിരുന്നെന്ന് വരുത്താൻ തന്റെ ഉള്ളിലെ അന്ധവിശ്വാസങ്ങളെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. മദർ സുപ്പീരിയറെന്ന വ്യാജേന ആദ്യമായി കത്തെഴുതിയപ്പോഴും ആദ്യമായി ബന്ധപ്പെട്ടപ്പോഴുമൊക്കെ മഴ പെയ്തിരുന്നു എന്നത് ആ വിശ്വാസത്തെ ഉറപ്പിക്കാനായല്ലേ ഉപയോഗിക്കുന്നത് ?
      പിന്നീട്, ക്ലാര വരുന്നെന്ന ടെലഗ്രാം ജയകൃഷ്ണനു കിട്ടുമ്പോഴും മഴ പെയ്യുന്നുണ്ട് . പോസ്റ്റുമാന്റെ വാക്കിലൂടെ കാലം തെറ്റി പെയ്യുന്ന മഴയായിരുന്നു അതെന്ന് നമ്മെ ധരിപ്പിക്കുകയും ചെയ്യുന്നു; ക്ലാര വരുമ്പോൾ മാത്രം പെയ്യുന്ന മഴ! ദാ, എല്ലാർക്കും മഴ നനഞ്ഞ് വരുന്ന ആരെ കണ്ടാലും പ്രണയമാണോ ? എല്ലാവർക്കും അങ്ങനെ തോന്നുന്നെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ പലരും അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നില്ലേ എന്ന സംശയവുമില്ലാതില്ല.
    സാഹചര്യങ്ങളാൽ ലൈംഗിക തൊഴിലിലേക്ക് എത്തപ്പെട്ടവളായിരുന്നു ക്ലാര. അവൾക്ക് മറ്റു വഴികളില്ലായിരുന്നു . ജീവിക്കാനുള്ള ആഗ്രഹം അവളിൽ എത്രമേൽ വലുതായിരുന്നു! അവൾ പറയുന്നുണ്ട്, “എന്തായാലും നശിക്കും, എന്നാ പിന്നെ അന്തസ്സായിട്ട് നശിച്ചൂടെ? ആശ തീർത്ത് മരിച്ചൂടെ ?“ . ഭേദിക്കാൻ പറ്റാത്തതിനെ തന്നെ ഉപയോഗിച്ച് സ്വതന്ത്രയാവാൻ ശ്രമിക്കുകയായിരുന്നു ക്ലാര. അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചവർക്ക് കീഴടങ്ങാതെ സ്വതന്ത്രയായ് പറന്നു പോകുന്നു അവൾ. അപ്പോഴും ആദ്യമായി രതിയിലേർപ്പെട്ടവനായ ജയകൃഷ്ണനെ മറക്കാൻ ക്ലാരയ്ക്ക് മറക്കാൻ കഴിയുന്നില്ല. അവൾ ഓടിയെത്തുന്നുണ്ട് ആ സാമീപ്യത്തിനായ്. താൻ അനുഭവിച്ചതൊക്കെയും ചുവരുകൾക്കുള്ളിലെ വീർപ്പുമുട്ടലായിരുന്നെന്ന് തിരിച്ചറിയുന്ന ക്ലാര, ജയകൃഷ്ണനൊപ്പം റോഡിലൂടെ നടക്കാൻ ആഗ്രഹിക്കുന്നു; വല്ലാത്തൊരു കൊതിയോടെ .
      അവൾ ആഗ്രഹിച്ചിരുന്നു, ഇനിയൊരിക്കൽക്കൂടി ജയകൃഷ്ണൻ തന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നെന്ന് പറയുന്നത് കേൾക്കാൻ . പക്ഷേ, അപ്പോഴേക്കും ക്ലാര ജയകൃഷ്ണന് ഒരു ബാധ്യതയാവുന്നുണ്ട്. അയാൾ രാധയുമായി പ്രണയത്തിലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. അത് മനസ്സിലാക്കിയ ക്ലാര തിരിച്ചു പോവുകയാണ് . തനിക്കുമൊരു കുടുംബിനിയാകാൻ കഴിയുമെന്ന് ജയകൃഷ്ണന് കാട്ടിക്കൊടുക്കുവാൻ കൂടിയാവണം ചിത്രത്തിന്റെ അവസാനത്തെ ആ കൂടിക്കഴ്ച. അതിനു പക്ഷേ പറയുന്നത്, അങ്ങനെയൊന്ന് ചെയ്തില്ലയെങ്കിൽ രണ്ടുപേരുടേയും ജീവിതം നശിച്ചു പോകുമെന്ന്! സത്യമാണോ ?
     ജയകൃഷ്ണനും രാധയുമിപ്പോൾ എവിടെയാണ് ? ആ! എവിടെയെങ്കിലുമാവട്ടെ. എനിക്ക് ഉറക്കം വരുന്നു......





--------------------------------------------------------------------------------------------------
ഫേസ്‌ബുക്ക് ചുവരിൽ തേച്ച കുറിപ്പ് 

Monday, July 6, 2015

ഹിമാലയത്തിലേക്ക് പോയാലോ? ഭാഗം 3

           സംഭവിച്ചതെല്ലാം നല്ലതിനെന്ന്‍ ഭഗവാനും ബീര്‍ബലും പറഞ്ഞിട്ടുണ്ടല്ലോ? ആവശ്യമുള്ളത് ഏതു കുപ്പയില്‍നിന്നാണെങ്കിലും എടുത്തേക്കണം എന്നാണ് എന്റെ പക്ഷം. മുടക്കം ഒരു തുടക്കത്തേയും ഒടുക്കത്തേതാക്കുന്നില്ല.
         അപ്പോൾ പറഞ്ഞുവന്നതെന്താന്നുവച്ചാൽ, ഉദ്ദേശിച്ച തുടക്കം മുടങ്ങി. എന്നുവച്ച് അതങ്ങ് വേണ്ടാന്നു വയ്ക്കാൻ പറ്റുമോ? അന്നു രാവിലെ ഇഡ്ഡലിയും കഴിച്ച് യാത്ര പറഞ്ഞിറങ്ങിയ തൃശ്ശൂർക്ക് തന്നെ അതേ രാത്രി തിരിച്ചെത്തിയതാരെഴുതിവച്ചതിൻ പ്രകാരമോയെന്തോ?
ആയിരം മൈലുകൾ താണ്ടുവാനുള്ള യാത്രയെങ്കിലും ആ ഒരു ചുവടുവയ്പാണു തുടക്കമെന്ന് ലാവോ ത്സുവിന്റേതായൊരു ഉദ്ധരണി അച്ചടിച്ചുവച്ചൊരു ഡയറിതാളുണ്ടിപ്പോൾ മുന്നിൽ. ആ ചുവടിൽനിന്നിനി പിന്നോട്ടില്ല.
        തൃശ്ശൂർ റെയിൽവെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോറത്തിൽ നിന്നും ഇഡ്ഡലി കഴിച്ച് - അതെ, കഴിച്ചെന്നുതന്നെയാണോർമ്മ - എറണാകുളത്തുനിന്നും ബാംഗ്ലൂരേക്ക് (അന്ന് ബംഗളുരു ആയിട്ടില്ലെന തോന്നുന്നു) പോകുന്ന സൂപ്പർഫാസ്റ്റ് ട്രെയിനിലെ തിരക്കേറിയ ഒരു കമ്പാർട്ടുമെന്റിൽ കയറിപ്പറ്റി. നാലുപേർക്കിരിക്കാവുന്ന നീണ്ട ഇരിപ്പിടത്തിൽ അഞ്ചോ അതോ ആറായിരുന്നോയെന്നോർക്കുന്നില്ല, ഒരുമ കുറച്ചൂടെയുണ്ടായിരുന്നെങ്കിൽ നമ്മുടെ നാട്ടിലൂടെയോടുന്ന വണ്ടികളിൽ ഇത്തരം സാഹചര്യത്തിൽ ഇനിയും ആൾക്കാരിരുന്നേനെ. രാത്രിയായിരുന്നെങ്കിൽ പിന്നെ ആലോചിക്കാനൊന്നുമില്ല, വീണിടം വിഷ്ണുലോകമാക്കും.
അടുത്തിരുന്ന സ്ത്രീ ഈറോഡോ സേലത്തോയിറങ്ങി, ഇരിപ്പൊന്നു വിസ്തരിച്ചായി. എത്രയൊക്കെ തിരക്കാണെങ്കിലും കുറച്ചു ദൂരമാകുമ്പോഴേക്കും ട്രെയിന്റെ താളത്തോട് ഇണങ്ങിക്കഴിഞ്ഞിരിക്കും എന്റെ യാത്രകൾ. റിസർവ് ചെയ്തു പോകുന്ന യാത്രകൾ നന്നേ കുറവു തന്നെ. ഈയൊരു സുഖം, പലതരം ആൾക്കാർ, എന്തൊക്കെ പറഞ്ഞാലും പറ്റുന്നപോലെയൊക്കെയുള്ള സഹകരണമുണ്ട്. ചിലപ്പോൾ ഇരുന്നുറങ്ങും. നിന്നുറങ്ങിയ സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. അടുത്തിരിക്കുന്നവന്റെ തല ഉറങ്ങിത്തൂങ്ങി ചുമലിൽ വന്നു വീഴും. ഉറക്കത്തിന്റെ സുഖം കൂട്ടുവാൻ പയ്യെ പയ്യെ മടിയിലേക്ക് കിടക്കാനായുകയും ചെയ്യും, തലയിൽ താങ്ങി നേരെയിരുത്തിയില്ലെങ്കിൽ.
        രാത്രിയോടെ ബാംഗ്ലൂരണഞ്ഞു. ലോ-ഫ്ലോർ ബസ്സിൽ കയറും മുൻപ് ജിഎസ്, അനിരുദ്ധിനെ വിളിച്ച് - ജിഎസിന്റെ സഹപാഠി, സുഹൃത്ത്; അന്നത്തെ അന്തിയുറക്കം അയാൾ താമസിക്കുന്ന അപ്പാർട്ട്മെന്റിലാണ് - ഇറങ്ങേണ്ടുന്ന സ്ഥലം ചോദിച്ചുറപ്പാക്കി; മാർത്തഹള്ളി ബ്രിഡ്ജ്. കേട്ടറിയാവുന്ന ഏക ഹള്ളി ശ്രീഹള്ളിയായിരുന്നു. അതേ, അതുതന്നെ. "ശ്രീഹളളിയല്ലേക്കുള്ള വളീ..." ഓർക്കുന്നില്ലേ, മാണിക്യനേയും കാർത്തുമ്പിയേയും ലേലു അല്ലുവുമൊക്കെ....
      "Dinner like a beggar" എന്നൊക്കെയാണെങ്കിലും ഒട്ടും കുറച്ചില്ലെന്ന് മാത്രമല്ല, കഴിക്കാൻ വകയില്ലാത്ത ആരെക്കുറിച്ചുമോർത്തുമില്ല. കഴിച്ചു തീരാറാകുമ്പോഴേക്കും കെ പി എന്ന കൃഷ്ണപ്രസാദുമെത്തി. ആളൊരു ബ്ലോഗ്ഗർ കൂടിയാണ്. അപ്പാർട്ടുമെന്റിൽ ചെന്നുകയറി, അനിരുദ്ധിന്റെ സഹമുറിയന്മാരിൽ ഒരു കണ്ണൂർ ജില്ലക്കാരനുമുണ്ടായിരുന്നു, പേരോർമ്മയില്ല. അയാളുണ്ടാക്കിത്തന്ന നാരങ്ങാവെള്ളവും കുടിച്ച് കിടന്നുറങ്ങി. ഉറക്കത്തിൽ നടക്കുന്നതൊന്നും ഓർമ്മിച്ചു വയ്ക്കുന്ന ശീലം പണ്ടേയില്ല.
      ഒട്ടും വൈകിയില്ല, പന്ത്രണ്ടിനോ പന്ത്രണ്ടരയ്ക്കോ മറ്റോ ആയിരുന്നു വിമാന സമയം. ഏഴുമണി കഴിഞ്ഞപ്പോൾ‌ത്തന്നെ പുറപ്പെട്ടു; ഇനിയും ടിക്കറ്റെടുക്കാൻ കാശുതികയില്ല. മാർത്തഹള്ളിയിൽ നിന്നും ഹെബ്ബാളിലേക്കും അവിടുന്ന് വിമാനത്താവളത്തിലേക്കുമുള്ള യാത്ര ബസ്സിൽത്തന്നെയായിരുന്നു. ഹെബ്ബാളിൽ നിന്നും കയറിയ ഓറഞ്ച് നിറമുള്ള ലോ-ഫ്ലോർ ബസ്സിലെ ഓരോ ഇരിപ്പിടത്തിനു പിന്നിലും ഒരോ ടച്ച് സ്ക്രീൻ ഡിസ്പ്ലേ ഉണ്ടായിരുന്നു. ആ ഏർപ്പാട് ആദ്യമായിട്ട് കണ്ടതാ. ഏതോ ഒരു കളി തൊട്ടു തേച്ച് കളിച്ചുകൊണ്ടിരുന്നു.
വളരെ നേരത്തെതന്നെ വിമാനത്താവളത്തിലെത്തി. ഡെൽഹിയിൽ നിന്നുള്ള ട്രെയിൻ തത്കാൽ ടിക്കറ്റെടുത്തത് അനിരുദ്ധായിരുന്നു, പ്രിന്റൗട്ടെടുത്തിട്ടില്ല. എയർപോർട്ടിൽ വെളിയിലുള്ള ഒരു പെട്ടിക്കടയിലും പ്രിന്റെടുക്കാനുള്ള സൗകര്യമില്ലെന്നാണ് ഞങ്ങളുടെ അന്വേഷത്തിൽ മനസ്സിലായത്. എന്തൊക്കെയുണ്ടായിട്ടെന്താ, വേണ്ടത് വേണ്ടുന്നനേരത്ത് കിട്ടിയില്ലെങ്കിലെന്തുകാര്യം? ജിഎസ് അടുത്ത ബസ്സിന്റെ മടക്കയാത്രയിൽ പേരറിയാത്ത ഏതോ കവലയിലിറങ്ങി അന്വേഷിച്ചു, "ഈ പരിപാടിയ്ക്കിടയിൽ വൈദ്യുതി തകരാറുമൂലം തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു" എന്ന മറുപടിയുമായി മടങ്ങിവന്നു. വൈകിയെത്തിയാലെന്താ ഞാൻ നേരത്തെയിറങ്ങാറുണ്ടല്ലോയെന്നു പറഞ്ഞതുപോലെ ഞങ്ങൾ നേരത്തെ എത്തിയതുകൊണ്ടോയെന്തോ, ഞങ്ങൾക്ക് പോകേണ്ടിയിരുന്ന വിമാനം വേണ്ടുവോളം വൈകിയാണ് വരുന്നതെന്ന് അറിയിപ്പുകിട്ടിക്കൊണ്ടിരുന്നു.
          വിശപ്പിന്റെ വിളിക്ക് സമാധാനം കൊടുക്കുവാൻ അകത്തു കയറി, ഉള്ളതിൽ വിലകുറഞ്ഞതെന്തോ വാങ്ങിക്കഴിച്ചു. ചുറ്റി നടന്നു. വിമാനത്താവളത്തിൽ ജോലി സംബന്ധമായി പോയിട്ടുണ്ടെങ്കിലും ചെക്ക്-ഇൻ ചെയ്ത് കയറിയത് ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ കാണാവുന്ന ഓരോ മൂലയും അരിച്ചുപെറുക്കി.

       വരിനിന്ന് വിമാനത്തിൽ കയറി. സുരക്ഷയെ കരുതാനുള്ള ആംഗ്യനാടകം കണ്ടു; ജാലകത്തിനരികിലെ ഇരിപ്പിടത്തിലിരുന്ന്. ബസ്സായാലും ട്രെയിനായാലും അതാണു പതിവ്. വിമാനത്തിലിരുന്ന് കാഴ്ചകൾ കാണാലോ! സീറ്റ്ബെൽറ്റ് മുറുക്കി.കുലുക്കത്തോടെയും ശബ്ദത്തോടെയുമുയർന്നു മേഘങ്ങളിലേക്കുയർന്നു പറക്കാൻ തുടങ്ങി. ആദ്യത്തെ ആകാശയാത്ര. പറന്നു തുടങ്ങിയതിൽ‌പ്പിന്നെ സീറ്റ് ബെൽറ്റ് അഴിച്ചു.
      ശുചിമുറി, ട്രെയിനുള്ളിലേതിലും ചെറുതെന്ന് തോന്നി. എന്നാലും, ചെല്ലുന്നിടം ‌മുഴുവനും നാറ്റിക്കാതെ പോകുന്നല്ലോയെന്ന് ആശ്വസിച്ചു. ഹൊ! ട്രെയിനിലെപ്പോലെ വല്ലതുമായിരുന്നെങ്കിൽ, ഇന്നസെന്റ് ശൈലിയിൽ ഹെന്റമ്മേ... എന്നു നീട്ടി വിളിക്കേണ്ടിവന്നേനെ. കാക്ക തലയിൽ തൂറാതിരിക്കണമെങ്കിൽ ‌കാക്കയിരിക്കുന്നതിനു താഴേ പോകാതിരുന്നാൽ മതി. എന്നാൽ, വിമാനം എപ്പോ എവിടെവച്ച് തലയ്ക്ക് മുകളിലൂടെ പറക്കുമെന്ന് വല്ല നിശ്ചയവുമുണ്ടോ? ഫ്ലഷ് ചെയ്തപ്പോളൊന്നു പേടിച്ചു. വല്ലാത്ത ശബ്ദം. വെള്ളമൊട്ടു വന്നതുമില്ല. , ഇങ്ങനെയായിരിക്കും സംവിധാനമെന്നാശ്വസിച്ചു.
        ജിഎസ്, ആകാശയാത്രയിലെ തന്റെ മുൻ‌അനുഭവങ്ങളെക്കുറിച്ച് പറഞ്ഞു. ഇടയ്ക്കൊരു ഗ്ലാസ് പച്ചവെള്ളം കുടിച്ചു. ദാഹിച്ചിട്ടൊന്നുമല്ല, ആകാശത്തിരുന്ന് കുടിക്കുമ്പോൾ വല്ല വ്യത്യാസവുമുണ്ടോന്നറിയാൻ മാത്രം.
      നീലാകാശത്ത് പ്രത്യേകിച്ച് സുഖമുള്ള ജാലക കാഴ്ചയൊന്നുമില്ല. അകലെ നിൽക്കുമ്പോൾ കാണുന്ന സൗന്ദര്യമൊന്നും അരികത്തണയുമ്പോൾ കാണണമില്ലല്ലോ! വെളുത്ത പഞ്ഞിക്കെട്ടു മേഘത്തിലേക്ക് കയറുമ്പോഴാണെന്ന് തോന്നുന്നു, നമ്മുടെ നാട്ടിലെ റോഡിലൂടെ ആനവണ്ടിയിൽ പോകുന്ന അതേ സുഖം; കുലുങ്ങിക്കുലുങ്ങി...
      പൈലറ്റിന്റെ അറിയിപ്പ് കേട്ടു, കാലാവസ്ഥ അനുകൂലമായിരിക്കുന്നു. നമ്മളിതാ താഴേക്കിറങ്ങാൻ പോകുന്നു. ജാലകത്തിലൂടെ താഴേക്ക് നോക്കുമ്പോൾ ദൂരെ പെട്ടികളടുക്കിവച്ചതുപോലെ കാണായി. പയ്യെപ്പയ്യെ പെട്ടികൾക്കു വലുപ്പം വയ്ക്കുന്നു. പിന്നെ ശക്തമായൊന്നു കുലുക്കിക്കൊണ്ടിതാ, ഞങ്ങൾ നിലത്തെത്തിയിരിക്കുന്നു. ഓരോന്നുമിങ്ങനെ പറയുമ്പോൾ, ആകാശയാത്ര പുത്തരിയല്ലാത്തവർ, എന്തുവാടേയ് ഇതെന്ന് ചോദിച്ചേക്കാം. പോട്ടെ, വിട്ടുകള. ഇതെന്റെ ആദ്യ‌ആകാശയാത്രയാ മാഷേ.
      ശുഭ സായാഹ്നം, ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങി. ഇറങ്ങിയടുത്തുനിന്നും ‌പുറത്തേക്കിറങ്ങുവാൻ ‌ദൂരമേറെ നടക്കേണ്ടിയിരുന്നു. സ്വയമേവ നീങ്ങിക്കൊണ്ടിരിക്കുന്ന നടപ്പാത കണ്ടതും ഉപയോഗിച്ചതും അന്നാദ്യമായിട്ടാണ്. ഇതിനെ ട്രാവെല്ലേറ്റർ(Travellator) എന്നാണത്രെ വിളിക്കുന്നത്. നമ്മുടെ മാളുകളിലൊക്കെ കാണുന്ന എസ്കലേറ്ററിന്റെ ചേട്ടനോ അനിയനോ ആയിട്ടുവരും ഈ സംവിധാനം. വെറുതെ നിന്നുകൊടുത്താൽ അതു നമ്മളെ വലിച്ചുകൊണ്ടുപോകും. ഇനി അത്യാവശ്യമാണ്, പെട്ടെന്നെത്തിയാൽ കൊള്ളാമെന്നാണെങ്കിൽ അതിലൂടെ നടക്കുകയുമാകാം. ഹൊ! ഇരിക്കാനൊന്നും നേരമില്ല, പെട്ടെന്നെത്തേണ്ടതാണെന്നും ‌പറഞ്ഞ് ഓടിക്കൊണ്ടിരുന്ന ട്രെയിനുള്ളിലൂടെ മുന്നോട്ട് നടന്ന വിദ്വാന്റെ കഥ കേട്ടിട്ടുണ്ട്.

      നടന്നെത്തുമ്പോഴേക്ക് ബാഗ് മറ്റേതോ വഴിയിലൂടെത്തി. അതുമെടുത്ത്, ദിശാസൂചികകൾ നോക്കി നടന്ന് താഴെ, ഭൂമിയ്ക്കടിയിലാണെന്ന് തോന്നുന്നു, എയർപോർട്ട് മെട്രോ റെയിൽവെ സ്റ്റേഷനിലെത്തി. അതീവ സുരക്ഷാ ജാഗ്രതപാലിക്കുന്ന വൃത്തിയുള്ള സ്ഥലം. നമ്മുടെ നാട്ടിലെ റെയിൽവെ സ്റ്റേഷനുകളെപ്പോലെയല്ല. ഇതിനി എയർപ്പോർട്ടോടു ചേർന്നതായിട്ടാണോ ഇങ്ങനെയെന്നും സംശയിച്ചു. അല്ലെന്ന് പിന്നീടുള്ള കാഴ്ചകളിൽ നിന്നും ‌മനസ്സിലായി.
റിലയൻസിന്റെതായിരുന്നു എയർപോർട്ടിലേക്കുള്ള മെട്രോ ട്രെയിൻ Airport Metro Express. മറ്റു മെട്രോ വഴിക്കുള്ളതിനേക്കാളും കൂടിയ ടിക്കറ്റ് നിരക്കാണ്. താനെ തുറക്കുന്ന വാതിൽ. അധികനേരം ‌നിർത്തുന്നില്ല. പുറപ്പെടും ‌മുൻപ് താനെയടയുന്നു വാതിൽ. വാതിൽക്കൽ നിൽക്കരുതെന്ന് ‌ഹിന്ദിയിലും ഇംഗ്ലീഷിലും അറിയിപ്പ് കേൾക്കാം. എത്താൻ പോകുന്ന സ്റ്റേഷനേതാണെന്ന് അടുത്തിരിക്കുന്നയാളോടു തിരക്കേണ്ടതില്ല, വിളിച്ചറിയിക്കുന്നുണ്ട്. അധികം ‌യാത്രക്കാരില്ലായിരുന്നു. അതിവേഗത്തിൽ ഭൂമിയ്ക്കടിയിലൂടെയും ‌മുകളിലൂടെയും ‌പാഞ്ഞുകൊണ്ടിരിക്കുന്നു. ഇടയ്ക്ക്, പുറത്തെ റോഡിലെ ട്രാഫിക്കിൽ നീണ്ടുകിടക്കുന്ന വാഹനനിര കണ്ടു.

      ന്യൂഡെൽഹിയിലെത്തി, പോകേണ്ടിയിരുന്നത് ഡെൽഹി സരായി രോഹില്ല റെയിൽവേ സ്റ്റേഷനിലേക്കാണ്. എങ്ങനെ, എവിടെ എന്നൊന്നും വ്യക്തമായറിയില്ലായിരുന്നു.
സുരക്ഷയുടെ കാര്യത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും ‌മെട്രോ റെയിൽവെ സ്റ്റേഷനുകൾ നമ്മുടെ സാദാ സ്റ്റേഷനുകളിൽ നിന്നും ഏറെ മുന്നിലാണ്. തിരക്കേറിയ തലസ്ഥാന നഗരിയിലൂടെ ഇങ്ങനെയൊരു സംവിധാനം നിർമ്മിച്ചതിന് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ ഉന്നതസ്ഥാനത്തിരുന്ന മെട്രോമാൻ ശ്രീ. . ശ്രീധരൻ എന്ന മലയാളിയോടാണല്ലോ.
      ആശ്ചര്യപ്പെടുത്തിയത്, മെട്രോയിലെ യാത്രക്കാരുടെ അച്ചടക്കത്തോടെയുള്ള ട്രെയിൻകയറൽ തന്നെ. ഇവിടെ ഏതു വണ്ടിയായിക്കൊള്ളട്ടെ, ഏതു ബോഗിയാവട്ടെ, യാത്രക്കാരാണോ എങ്കിൽ ഇടിച്ചുകയറിക്കോളണമെന്നാണല്ലോ. അതുമാത്രം കണ്ടുശീലിച്ചിട്ട് ഇതാ മെട്രോയിലേക്ക് വരിവരിയായി ഒതുക്കത്തിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നവരെകണ്ട് അവരിലൊരാളായി കയറിയപ്പോൾ ആശ്ചര്യപ്പെടുകയല്ലാതെ മറ്റെന്തു തോന്നുവാനാണ്?

       ഞങ്ങളുടെ അപരിചിതത്വം കണ്ടറിഞ്ഞ് ഇങ്ങോട്ടു വന്ന് സംസാരിച്ച പേരറിയാത്ത മനുഷ്യനായിരുന്നു മെട്രോയിലെ ഞങ്ങളുടെ വഴികാട്ടി. ന്യൂഡെൽഹിയിൽ നിന്നും ഞങ്ങൾക്ക് പോകേണ്ടിയിരുന്നിടത്തേക്ക് ഒറ്റവണ്ടിയായിരുന്നില്ല. ന്യൂഡെൽഹിയിൽ നിന്നും ജഹാങ്കീർപുരിയിലേക്ക് പോകുന്ന Yellow Line ൽ കയറി കശ്മീരി ഗേറ്റിൽ ഇറങ്ങണം. അതൊരു കവലയാണ്. മുകളിലെ നിലയിലേക്ക് കയറി, അവിടുന്ന് റിതലയിലേക്ക് പോകുന്ന Red Line ൽ കയറിയത് ആ മനുഷ്യൻ വഴികാട്ടിയതുകൊണ്ടായിരുന്നു. ഏതാണ്ട് ഒരുമണിക്കൂറോളം വേണ്ടിവന്നുവെന്നാണോർമ്മ, ന്യൂഡെൽഹിയിൽ നിന്നും ശാസ്ത്രി നഗർ സ്റ്റേഷനിലിറങ്ങുവാൻ. ശാസ്ത്രിനഗർ ആണ് രോഹില്ല സ്റ്റേഷന് അടുത്തുള്ള മെട്രോ സ്റ്റേഷൻ.
       ട്രെയിനിനുള്ള ടിക്കറ്റ് പ്രിന്റെടുത്തിട്ടില്ല. അടുത്തെവിടെയെങ്കിലുംമൊരു കമ്പ്യൂട്ടർ സെന്ററോ ഇന്റർനെറ്റ് കഫെയോ ഉണ്ടോയെന്നന്വേഷിച്ച് ഗലികളിലൂടെ നടന്നു. ചിലപ്പോൾ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നിരിക്കാം. നിർഭാഗ്യവശാൽ ഞങ്ങളതു കണ്ടെത്തിയില്ല. ചോദിച്ചും ‌പറഞ്ഞും ഗലികളിലൂടെ നടന്ന് നടന്നൊടുക്കമൊരു ഇന്റർനെറ്റ് കഫേ കണ്ടെത്തി, പ്രിന്റെടുത്തു.
സൈക്കിൾ റിക്ഷയിൽ ആദ്യമായി കയറുന്നു. പാവം, ‌രണ്ടുപേരെയും വഹിച്ച് ‌ആഞ്ഞു ചവിട്ടുന്നുണ്ടായിരുന്നു. കൊച്ചിയിലെ ഓട്ടൊറിക്ഷക്കാരുടേതുപോലുള്ള പിടിച്ചുപറിയുണ്ടെന്ന് തോന്നിയില്ല. ഓ, ഓട്ടോക്കാരുടെ പിടിച്ചുപറി കൊച്ചിയിൽ മാത്രമല്ല, എന്റെ കരിവെള്ളൂരും ഒട്ടും പിറകിലല്ലെന്ന് പറയാൻ ‌വിഷമമുണ്ടെങ്കിലും സത്യമതാണ് . സത്യത്തിന്റെ മുഖം വികൃതമാകും ചിലപ്പോൾ!
        ഇരുണ്ട വഴികളിലൂടെ ഇത്തിരിനേരം ചവുട്ടി അയാൾ ഞങ്ങളെ രോഹില്ല സ്റ്റേഷനരികിലിറക്കി. നേരത്തെ പറഞ്ഞുറപ്പിച്ച തുകയും കൊടുത്ത് ആ പഴയ സ്റ്റേഷനകത്തേക്ക് നടന്നു. സമയമിനിയുമേറെയുണ്ട് ഞങ്ങൾക്ക് കയറേണ്ടിയിരുന്ന മുസ്സൂറി എക്സ്പ്രസ്സ് പുറപ്പെടാൻ. വിശപ്പിനെ സമാധാനപ്പെടുത്താനായി വൃത്തിഹീനമായ സ്റ്റേഷനിൽ നിന്നും ലഘുഭക്ഷണം കഴിച്ചു. നീണ്ടുകിടക്കുന്ന പ്ലാറ്റ്ഫോറം. മെട്രോയിൽ നിന്നുമിവിടെയെത്തുമ്പോഴേക്ക് ശുചത്വമൊക്കെ വന്നവഴിക്ക് തിരികെപ്പോയി.

       മുസൂറി എക്സ്പ്രസ്സിൽ ഏറെ അകലെയുള്ള രണ്ടു ബോഗികളിലായി ഞങ്ങൾ കയറി. ചുറ്റിലും ഹിന്ദി പറയുന്നവർ മാത്രം. ജബ ജബാ... എനിക്കൊരക്ഷരം ആരോടും ‌മിണ്ടാൻ ‌അവരുടെ ഭാഷയറിയില്ല. ആരുമൊന്നും ചോദിച്ചതുമില്ല. മുസൂറി എക്സ്പ്രസ്സ് പതിയെ നീങ്ങിത്തുടങ്ങി.....

കടപ്പാട് : പലരോടുമുണ്ട്, ഒന്നും ‌പറഞ്ഞു തീർക്കുന്നില്ല. അറിഞ്ഞാൽ 'നന്ദിമാത്രേയുള്ളൂ അല്ലേ' എന്ന് തിരിച്ച് ചോദിച്ചാലോ ;)
ചിത്രങ്ങൾ ഗൂഗിൾ കാട്ടിയത്

                                                                 <   1   2          തുടരും....

Monday, January 19, 2015

ഹിമാലയത്തിലേക്ക് പോയാലോ? ഭാഗം 2



           KSRTC യുടെ സൂപ്പര്‍ ഫാസ്റ്റായിരുന്നോ ഫാസ്റ്റ് പാസഞ്ചറായിരുന്നോ എന്നോര്‍മ്മയില്ല - അല്ലാ, രണ്ടായാലും കൊടുക്കുന്ന കാശിനല്ലേ വ്യത്യാസമുള്ളൂ - എനിക്ക് പുറകിലെ ഇരിപ്പിടത്തിലും  ജി എസിന് മുന്‍ഭാഗത്തെ ഇരിപ്പിടത്തിലും ഇടം കിട്ടി. പിന്നീടു കയറിയവരൊക്കെ നിൽക്കുന്നുണ്ടായിരുന്നു. വണ്ടി തൃശ്ശൂര്‍ക്ക് പായുന്നു...
       തൃശ്ശൂരിന്‌ ഈ കഥയില്‍ ഒരിടം കൊടുക്കേണ്ടതുണ്ട്സെപ്തംബര്‍ രണ്ടിനു രാത്രിയിൽ ഞാന്‍ ചെറുവത്തൂരില്‍ നിന്നും മാവേലി എക്സ്പ്രസ്സില്‍ കയറി. എന്നത്തെയും പോലെ സാധാരണ ബോഗിയില്‍ ; ഇരിപ്പിടത്തിലും മുകളിലും തറയിലുമുള്ള ആള്‍ക്കാരോടൊപ്പം ഇടയ്ക്ക് ഉറങ്ങിയും ഉണര്‍ന്നും ഒരു താളത്തിലങ്ങനെയങ്ങനെ....
                   ഹെയ്, ന്തൂട്ടാ കഥയിഷ്ടാ.., ങ്ങളിതിപ്പോ... എങ്ങോട്ടാ പോണേ?
     അതാ, പറഞ്ഞു വരുന്നത്.  മൂന്നാം തീയ്യതി വെളിച്ചം വീഴും മുന്‍പെ ഞാന്‍ തൃശ്ശൂരില്‍ വണ്ടിയിറങ്ങി. ശിഷ്ടയുറക്കം പ്ലാറ്റ് ഫോറത്തില്‍ - വീണിടം വിഷ്ണുലോകമെന്നാണല്ലോ? പ്രഭാതഭേരി തുടങ്ങിയപ്പോ എഴുന്നേറ്റ് ശുചിമുറിക്ക് മുന്നില്‍ വരി നിന്നു. ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ. ഉറക്കം വിട്ടൊഴിഞ്ഞ് ഉണര്‍വിന്റെ തിരക്കുകളിലേക്ക് കടക്കുമ്പോഴേക്കും തെക്കു നിന്നും വന്ന വണ്ടിയില്‍ നിന്നും ജി എസ് ഇറങ്ങി.
        സുസുകി GS150R സ്റ്റേഷനു വെളിയില്‍ ഉടമയെ കാത്തുകിടന്നിരുന്നു. ആ കഴിഞ്ഞ ദിവസങ്ങളിലെന്നോ അവനെ അവിടെ തളച്ചിട്ടിട്ടായിരുന്നു ജി എസ് ജോലിക്ക് പോയത്. അവനെ തിരികെ കൊണ്ടുപോകുവാനായിരുന്നു ജി എസ് എത്തിയത്. തൃശ്ശൂരിൽ എറണാകുളത്തേക്കുള്ള ഇരുചക്രസവാരിയിൽ പങ്കുകൊള്ളുവാനായിരുന്നു ഞാൻ അന്ന് അവിടെയിറങ്ങിയത്. സൂര്യന്റെ പടിഞ്ഞാട്ടും ഞങ്ങള്‍ തെക്കോട്ടും യാത്ര തിരിച്ചു.

         നാളെയെന്നൊരു ദിവസത്തിൽ ഈ നേരമുണ്ടെങ്കിൽ ഞങ്ങൾ പഴയ ഇന്ദ്രപ്രസ്ഥത്തു നിന്നും ഹരിദ്വാറിലേക്കുള്ള ട്രെയിനിലായിരിക്കും. ഓടുന്ന പട്ടിക്കൊരുമുഴം മുൻപെ എന്ന കണക്കിലാ ഗൃഹാതുരത്വത്തിന്റെ വിളി. ഒല്ലൂരിനടുത്തുള്ള സസ്യഭോജനശാലയിൽ നിന്നും ഇഡ്ഡലിതന്നെ വാങ്ങി മൃഷ്ടാന്നം ഭുജിച്ചു. ഇന്നുകൂടിയെ കേരളത്തിലുള്ളൂ, ഇനി ഈ ഗണത്തിലുള്ള വല്ലതും കഴിക്കാൻ ഈ ജന്മത്തിൽ സാധിച്ചില്ലെങ്കിലോ, ഹോ! നന്നായങ്ങ് ആസ്വദിച്ചു കഴിച്ചു. ചട്ടിണിയിലും സാമ്പാറിലും മുക്കികുഴച്ച്,
ഇടയ്ക്കോരോ കടി
വടയ്ക്കും കൊടുത്തങ്ങനെയെങ്ങനെ.
അല്ലാ കഴിച്ചോണ്ടിരുന്നാൽ പോരല്ലോന്നോർത്തിട്ടോ കീശകാലിയാകുമെന്ന ബോധോദയത്തിലോ ചെയ്തുവന്ന പ്രവൃത്തിക്കു വിരാമമിട്ടു. അരവുയന്ത്രം കഴുകി കുലുക്കിത്തുപ്പി, ഇടംകാലിയാക്കി.
ദേശീയപാത 47ലൂടെ മനസ്സോടു മത്സരിച്ചുംകൊണ്ട് GS150R കുതിച്ചു. മനസ്സോളം വേഗത്തിലോടുന്ന വണ്ടിയൊന്നുണ്ടെങ്കിൽ കിട്ടിയാൽ തരക്കേടില്ല. പ്രകാശവേഗത്തിനും അപ്പുറത്താണോ മനസ്സെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്. "മനസ്സിൽ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം..." മെന്ന് ദാസേട്ടൻ പാടിയിട്ടുണ്ട്. അതെ, ശബ്ദമലിനീകരണമില്ലാതെ         അന്തരീക്ഷമലിനീകരണമില്ലാതെ എന്തിന്, ഇന്ധനം പോലും വേണമെന്നില്ല ഈ മാനവണ്ടിക്ക്. ക്ഷീരപഥത്തിനു തന്നെ അപ്പുറത്തെത്തി മടങ്ങും ചിലപ്പോൾ ഞൊടിയിടയിൽ.
         ഞങ്ങളുടെ യാത്രകണ്ടുകൊതിച്ചിട്ടോയെന്തോ ഇടയ്ക്കെപ്പഴോ ചാറ്റൽ മഴയുമൊപ്പം ചേർന്നു. ചാലക്കുടിയും അങ്കമാലിയും ആലുവയും പിന്നിലായി. ഉച്ച വെയിൽ മൂത്തുതുടങ്ങുമ്പോഴേക്കും എറണാകുളത്തെത്തി.



       അതേ, ഇപ്പഴും ആ തൃശ്ശൂരിലേക്കുള്ള ആനവണ്ടിയിൽത്തന്നെ. പക്ഷേ ഈ വണ്ടിയിൽ ഈ സമയത്ത് കയറണമെങ്കിൽ നിർത്തിയേടത്തേക്കു തന്നെ പോയല്ലേ പറ്റൂ.

         കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര കവാടത്തിലേക്ക് ഓടിക്കയറി, പൈലറ്റേ... എടുക്കല്ലേ എടുക്കല്ലേ... രണ്ടാളുംകൂടി കയറാനുണ്ടേന്ന് നിലവിളിച്ചോടിക്കയറാനോളമൊന്നും നമ്മുടെ വിമാനത്താവളങ്ങൾ പരിഷ്കരിച്ചിട്ടൊന്നുമില്ലെന്ന് സത്യമായിട്ടും അന്നേ മനസ്സിലായുള്ളൂ. ഹും! ഈ വികസനം വികസനമെന്നൊക്കെ പറയുന്നതെന്ത് തേങ്ങയാണോയെന്തോ ?
        രണ്ടുമണിക്കൂർ പറക്കാൻ വേണ്ടി രണ്ടുമണിക്കൂർ മുൻപെയെത്തണമെന്നൊക്കെ ടിക്കറ്റിലങ്ങച്ചടിച്ചു വച്ചോളും. അടഞ്ഞ വാതിലിനി അങ്ങെത്തിയേ തുറക്കുള്ളൂത്രെ.
ചുറ്റിലും നോക്കി. ആശ്വാസമായി. ഞങ്ങൾ മാത്രമല്ല ഭാഗ്യവന്മാർ. മറ്റു  ചിലർക്കും അപ്പോൾ പറക്കാൻ തുടങ്ങുന്ന ഡെൽഹി വിമാനത്തിലേക്ക് കയറിക്കൂടാൻ കഴിഞ്ഞിട്ടില്ലെന്നു കണ്ടു.
അവസാന ബസ്സ് കിട്ടാതെ ട്രാൻസ്പോർട്ട് ബസ്റ്റാന്റിലകപ്പെട്ടപോലെയായി, കൗണ്ടറിൽ പോയി അടുത്ത വിമാനമെപ്പഴാണെന്നു തിരക്കി. നാളെത്തന്നെയുണ്ട്, രണ്ടാൾക്കും കൂടി ഡെൽഹിക്ക് പോകാനെടുത്ത ടിക്കറ്റിന്റത്രയും അതിന്റെ പാതിയും കൊടുത്താൽ ഒരാൾക്കുള്ള ടിക്കറ്റു കിട്ടും!     


         വെളിയിലിറങ്ങി കാപ്പിയും ഉണ്ടമ്പൊരിയും കഴിച്ചു മേലോട്ട് കണ്ണെറിഞ്ഞുപറന്നുയരുന്ന ഡെൽഹി വിമാനം നോക്കി നെടുവീർപ്പിട്ടു. ഉണ്ടമ്പൊരി കടിച്ചു വലിക്കുന്നതു കണ്ട സി ഐ എസ് എഫുകാരന് സംശയം തോന്നിയിട്ടാണെന്ന് തോന്നുന്നു ഒന്നു വലവെച്ച് പോയി. കാലം വല്ലാത്തതല്ലേ, കടിച്ചു വലിക്കുന്നത് വല്ല ഗ്രനേഡുമാണോന്ന് തെറ്റിദ്ധരിച്ചെങ്കിൽ കുറ്റം പറയാനൊക്കുമോ?
"എന്താ ഇന്ദുചൂഢന്റെ ഫ്യൂച്ചർ പ്ലാൻ " എന്നമട്ടിൽ മുഖത്തോടു മുഖം നോക്കി.
          അടുത്തു കണ്ട സ്വകാര്യ ഏജൻസിയിൽ ചെന്ന് തിരക്കി. കിട്ടിയ വിവരം തരക്കേടില്ലെന്ന് തോന്നി. നാളെയൊരു ദിവസം കഴിഞ്ഞു ബാംഗ്ലൂരിൽ നിന്നുമുള്ള indigo യിൽ എയർ ഇന്ത്യയെ അപേക്ഷിച്ച് വലിയ മുതൽ മുടക്കില്ലാതെ കയറാം. രണ്ടിരയെ കിട്ടിയ സന്തോഷത്തിൽ ഏജൻസിക്കാർ, ബാംഗ്ലൂർക്കുള്ള എസി ബസ്സിൽ രണ്ട് ടിക്കറ്റുകൾ വിൽക്കാനും മടിക്കില്ലെന്നു മനസ്സിലാക്കിയപ്പോൾ വിമാനത്താവളം വിട്ടു നിരത്തിലേക്കിറങ്ങി.
         ആരെയോ പറത്തിവിട്ട് തിരികെ പോകുന്ന ഒരു കാറിൽ കയറിക്കൂടി. അങ്ങനെ വിമാനം മിസ്സായ കഥ കേൾപ്പിക്കാൻ ആദ്യ ഇരകളെ കിട്ടി. പറഞ്ഞവർക്കും കേട്ടവർക്കും സന്തോഷമെന്നഭിനയിച്ചു.
          ഈ രംഗത്തിന്റെ കർട്ടൻ വീഴുമ്പോൾ ഞങ്ങൾ അത്താണിയിൽ നിന്നും, തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ആ ആനവണ്ടിയിൽ കയറുന്നു.
          ഹിമാലയത്തിലേക്കുള്ള ദൂരം അത്ര ചെറുതല്ലയെന്ന് ബോദ്ധ്യപ്പെടാനുള്ള സമയം. അറുപതു കിലോഗ്രാം ഭാരമുള്ള ശരീരത്തെ വിമാനത്തിൽ കയറ്റിവിടാം. അങ്ങെത്തുമെന്നെന്താണുറപ്പ്?
ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തൊരിടത്തേക്ക് മനസ്സുകൊണ്ടെത്രയെളുപ്പം പോയ്‌വരാം!

                                                                                                              < ആദ്യഭാഗം           തുടരുന്നു....

കടപ്പാട് :
1. പഴംചൊല്ലുകൾക്ക്
2. സിനിമാഗാനത്തിനും സംഭാഷണശകലത്തിനും
3. ചിത്രങ്ങൾ കാണിച്ചുതന്ന ഗൂഗിളേട്ടന്