Monday, September 27, 2021

ഹാപ്പി ബര്‍‍ത്ത് ഡേ ഗൂഗിള്‍

         എന്തെങ്കിലുമൊന്നു ഇന്‍റെര്‍നെറ്റില് തിരയാതെ ഒരു ദിവസവും കടന്നുപോകാറില്ല . അതിന് ഗൂഗിള്‍ ചെയ്യുക എന്നുതന്നെയാണിപ്പോ പറയുകതന്നെ. എന്ത് ചോദിച്ചാലും ഉത്തരം കണ്ടെത്തിത്തരുന്ന ആ ഗൂഗിളിന്‍റെ ഇരുപത്തിമൂന്നാമത്തെ പിറന്നാള്‍ ആണത്രേ ഇന്ന് !

സന്തോഷ ജന്മദിനം കുട്ടിക്ക് ... ഹാപ്പി ഹാപ്പി ബര്‍ത്ത് ഡേ ഗൂഗിള്‍ ...




"Our mission is to organise the world’s information and make it universally accessible and useful."
ലോകത്തെ വിവരങ്ങളത്രയും ശേഖരിച്ച് സാര്‍വത്രികമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്‍റെ പ്രഖ്യാപിത ലക്ഷ്യം. അത് നാളിന്നുവരെ ഭംഗിയായി നിര്‍വ്വഹിക്കുന്നതുകൊണ്ടാണല്ലോ ഇവനില്ലാതെ നമ്മളിപ്പോ എവിടെയും പോകാത്തത്.
നമ്മുടെ കണക്കിലെ കാക്കത്തൊള്ളായിരത്തിനെ അമേരിക്കക്കാരനായ മിൽട്ടൺ സൈറോറ്റ എന്നൊരു വിദ്വാന് സങ്കല്പിച്ച പദമാണ് ഗൂഗള്‍ (googol) . ഒന്നിനു ശേഷം നൂറു പൂജ്യങ്ങളിട്ടാലുള്ള സംഖ്യ - അതാണത്രേ ഗൂഗള്‍ . ഈ പദം സെർച്ച് എൻ‌ജിന്‍റെ പേരാക്കുവാനായിഎഴുതുമ്പോള്‍ Stanford വിദ്യാര്ത്ഥികളായിരുന്ന ലാറി പേജിനോ സെര്‍ജി ബ്രിന്നിനോ പിണഞ്ഞ അക്ഷരപിശാചിനെയാണ് ഇന്നും നാം ഗൂഗിള്‍ (Google) എന്ന പേരില്‍ ആരാധിച്ചുപോരുന്നത്.
എണ്ണിയാലൊടുങ്ങാത്തത്രയും വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ പര്യാപ്തമാകണം തങ്ങളുണ്ടാക്കുന്ന ഒരു സെര്‍ച്ച് എഞ്ചിന്‍ എന്ന് കരുതിക്കൂട്ടിത്തന്നെയാണ് ഗൂഗള്‍ എന്ന പദം തന്നെ പേരായി ഉദ്ദേശിച്ചത് .
1996 ല്‍ തുടങ്ങിയ ലാറിയുടേയും ബ്രിന്നിന്‍റെയും പരീക്ഷണങ്ങള്‍ ഫലം കണ്ടതോടെ 1997 ല് ഗൂഗിള്‍ എന്ന ഡൊമൈന്‍ രെജിസ്ടര്‍ ചെയ്തു . അങ്ങനെ 1998 ല്‍ കാലിഫോര്‍ണിയയിലെ ഒരു സുഹൃത്തിന്‍റെ കാര്‍ ഷെഡ്‌ഡിലോ മറ്റോ ആരംഭിച്ച സംരഭമാണ് ഇന്ന് പടര്‍ന്നു പന്തലിച്ച് ഇരുപത്തിമൂന്നിന്‍റെ യൌവ്വനത്തിലെത്തി നില്കുന്നത്.
ഇന്ന്, gmail ഓ android phone ഓ google map ഓ photos ഓ drive ഓ ഒന്നും ഇല്ലാതെ ഒന്ന് മാറി ഇരിക്കാന്‍ തന്നെ പറ്റാതായിയിരിക്കുന്നു . നമ്മളിന്ന് നിത്യവും ഉപയോഗിക്കുന്നതും ഉപയോഗിക്കാത്തതുമായ എത്രയെത്ര കാര്യങ്ങളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത് ?
കാർ ഷെഡ്‌ഡിൽ ആരംഭിച്ച് ഇന്ന് എത്രയോ ശത കോടി US ഡോളറുകളുടെ വരുമാനവുമായി ജൈത്ര യാത്ര തുടരുന്ന ഗൂഗിൾ അനിയന് ശതകോടി ജന്മദിനാശംസകൾ!
ഇന്‍റെര്‍നെറ്റ് , അറിയുന്തോറും ആഴം കൂടുന്ന വിവരശൃംഖലയെന്ന മഹാസാഗരം ... അലഞ്ഞിട്ടുണ്ട് അതും തേടി ..
പത്താം ക്ലാസ് പാസായി സ്കൂളുകള്‍ തോറും ആപ്ലിക്കേഷന്‍ കൊടുത്ത് നടന്നവന് ഒരു വെളിപാടുണ്ടാകുന്നു .. എന്താ ..
വോക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് ആപ്ലിക്കേഷന്‍ കൊടുക്കാന്‍ ... എന്തിനാ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ പഠിക്കാന്‍ ...
രണ്ടായിരത്തി ഒന്നിന്‍റെ മദ്ധ്യത്തോടെ തുടങ്ങിയ കമ്പ്യൂട്ടര്‍ അഭ്യാസത്തിനൊപ്പം , ഏതോ ഒരു തീവണ്ടിയാത്രയില്‍ കൂടെ കൂടിയ ഇന്‍റെര്‍നെറ്റ് പഠന സഹായി എന്നോ മറ്റോ പേരുള്ള കൈ പുസ്തകവും കൊണ്ട് ചെന്ന് കയറിയ ഇന്‍റെര്‍നെറ്റ്‌ കഫെ എന്ന പഴയ സിംഹത്തിന്‍റെ മടയില്‍... കഫേ ഓപ്പറേട്ടന്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു ... ഊര് തെണ്ടിയുടെ ഓട്ടക്കീശയില്‍ നിന്നും മണിക്കൂറിനു മുപ്പതു രൂപയെടുത്ത്, പഠിക്കുന്ന ടെക്നോളജിയെയും പഠിപ്പിക്കുന്ന സാറന്മാരെയും മനസ്സില്‍ ധ്യാനിച്ച് ദക്ഷിണ വച്ചു. കീബോര്‍ഡിലെ സെര്‍ച്ച്‌ മുഴുമിക്കാന്‍ സമ്മതിച്ചില്ല , ഗൂഗിള്‍ വിവരങ്ങള്‍ ചറപറാ മുന്നില്‍ നിരത്തി ..
പിന്നെ ഹൃദയത്തില്‍ കംപ്യൂട്ടറും സിരകളില്‍ ഇന്‍റെര്‍നെറ്റുമായി കാലമൊരുപാട്... ഒടുവിലൊരുനാള് ഇന്‍റെര്‍നെറ്റ് കഫെ പോക്കിന് ഒരുപിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടര്‍ന്നു ... ഇന്നും തീരാത്ത പ്രവാസം ...
"സഫറോം കി സിന്ദഗി ജോ കഭീ കഥം നഹീ ഹോ ജാത്തീ ഹേ..."


വിവരങ്ങൾക്ക് കടപ്പാട് ഗൂഗിളും വിക്കിപീഡിയയും പിന്നെ ആറാംതമ്പുരാനും ....



Thursday, June 10, 2021

നന്ദി BSNL ഒരായിരം നന്ദി!

       ജനുവരിയിൽ നാട്ടിൽ പോകുമ്പോ അത്യാസന്ന നിലയിലായിരുന്നു, ശ്വാസമെടുക്കാൻ നന്നേ പണിപ്പെടുന്നു. ചികിത്സയ്ക്കായി പലവട്ടം ശ്രമിച്ചു. ഇതിനു പ്രതിവിധിയില്ലായെന്ന് പുല്ലാറ്റുമഠം പറഞ്ഞാലും ഡോ.സണ്ണിയുണ്ടല്ലോ ഒരു വാക്ക് ചോയ്ക്കാൻ.... 

     നാട്ടിലുള്ളപ്പോൾത്തന്നെ ശ്വാസം നിലച്ചു. 198 ൽ വിളിച്ചു. രെജിസ്റ്റർ നമ്പർ കിട്ടി. ആരും അന്വേഷിച്ചില്ല. എക്സ്ചേഞ്ചിൽ വിളിച്ചപ്പോ ആളില്ലത്രേ! എറണാകുളത്തുള്ള പരിചയക്കാരൻ വഴി ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കി, ആളില്ലന്ന് ഉറപ്പിച്ചു. പുല്ല്, പണം ഒരു കൊല്ലത്തേക്ക് അടച്ചും പോയി. അച്ഛൻ എക്സ്ചേഞ്ചിൽ വിളിച്ചു അടച്ച പൈസ തിരികെ കിട്ടുമോയെന്ന് ചോദിച്ചപ്പോ അത് പയ്യന്നൂരിൽ അന്വേഷിക്കണമെന്ന മറുപടി കിട്ടിയത്രേ!

     പൈസ ഞങ്ങടെ ആയോണ്ട് ഔചിത്യം വേണ്ടല്ലോ. രെജിസ്റ്റർ ചെയ്ത പരാതി പരിഹരിച്ചെന്ന സന്ദേശം വായിച്ചു ഉൾപ്പുളകിതനായി നമ്പർ കുത്തി വിളിച്ചപ്പോൾ നല്ല വ്യക്തമായും സ്പെഷ്ടമായും പറഞ്ഞു കേട്ട് ബോധ്യപ്പെട്ടു, നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ പ്രവർത്തന രഹിതമാണ്. ഓഹോ അപ്പൊ അങ്ങനെയാണ്. വീണ്ടും 18003451500 ൽ വിളിച്ചു രെജിസ്റ്റർ ചെയ്തു, നമ്മളോടാ കളി. അടുത്ത ആഴ്ചയിൽ പിന്നെയും ഉൾപ്പുളകിതനായി. നമ്പർ കുത്തി, പ്രവർത്തന രഹിതം. കോൾ സെന്ററിൽ വിളിച്ചു, എക്‌സിക്കുട്ടനോട് സംസാരിച്ചു. പരാതി രെജിസ്റ്റർ ചെയ്യാമെന്ന്. 

   യേത്, അതൊക്കെ ചെയ്തോ പക്ഷേങ്കി എനിക്ക് നിങ്ങടെ സാറിന്റെ നമ്പർ വേണമെന്ന് വാശിപിടിച്ചു. വാശിയൊന്നും വേണ്ടിയിരുന്നില്ല ഇതിപ്പോ ആരുടെയെങ്കിലും തലയിലിട്ടാ കോൾ അവസാനിപ്പിക്കാലോ എന്ന് എക്‌സിക്കുട്ടനും. കിട്ടിയ നമ്പറിൽ കുത്തി വിളിച്ചു. പരാതി ആണെന്ന് പറഞ്ഞപ്പോ നമ്പർ പറയെന്നായി. പറഞ്ഞു തുടങ്ങ്യപ്പോഴേ കരഞ്ഞു വിളിച്ചു ഇതെവിടുത്തെ നമ്പരാണെന്ന നമ്പർ ഇറക്കി. 

    ഇത് കണ്ണൂർ എന്നൊരു ജില്ലയുണ്ടെന്നും അതിന്റെ വടക്കേ മൂലയിൽ കരിവെള്ളൂർ എന്നൊരു സ്ഥലമുണ്ടെന്നും എന്റെ ഭൗമവിജ്ഞാനം വിളമ്പി. ആ രാജ്യത്തെ കാര്യം ഇവിടെയെടുക്കില്ല, നിങ്ങൾ വിളിച്ച എക്‌സിക്കുട്ടൻ നിങ്ങളെ പറ്റിച്ചതാണെന്ന്. അതേ, ഞാൻ ഒരു അപരാധം ചെയ്തു പോയി. മേലാൽ ആവർത്തിക്കില്ല. നിങ്ങടെ ശമ്പളത്തിന്റെ ഒരു ചെറിയ ശതമാനമേ വരൂ എങ്കിലും കാക്കയ്ക്കും തൻ പണം പൊൻപണം ആണെന്നാണല്ലോ. അത് മുൻകൂർ ആയിട്ട് അടച്ചുപോയി നൂറ്റിയെട്ടു ഏത്തമിട്ടേക്കാം പ്രായശ്ചിതമായിട്ട്. ഞാനിപ്പോ ആരെ വിളിക്കണം, പ്രധാനമന്ത്രിയെ വിളിക്കണേൽ വിളിക്കാം. നമ്പർ തന്നാൽ മതി. അങ്ങൊരുടെ നമ്പർ ഇല്ലെന്നായി അടുത്ത നമ്പർ. നിങ്ങക്കടെ കൈയ്യിൽ ഉള്ള നമ്പർ തന്നേ പറ്റൂയെന്ന് ഞാനും. തിരുവനതപുരത്തൊന്ന് വിളിച്ചു ചോദിച്ചു നോക്കെന്നും പറഞ്ഞൊരു നമ്പർ തന്നു. 

   അയാൾക്കെങ്കിലും പ്രധാനമന്ത്രിയുടെ നമ്പർ അറിയുമായിരിക്കും എന്ന പ്രതീക്ഷയിൽ കുത്തി വിളിച്ചു. ഇതിനൊക്കെ എന്തിനാ പ്രധാനമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നെ നിങ്ങടെ ബുദ്ധിമുട്ടൊരു ഇ-മെയിൽ സന്ദേശം രചിച്ചോളാൻ പറഞ്ഞു, നോഡൽ ഓഫീസർ. 

കാളിദാസനെ മനസാ സ്മരിച്ചു നാലു ശ്ലോകം രചിച്ചു മയിലിനെ ഏല്പിച്ചു. മയൂരസന്ദേശം കിട്ടി ബോധിച്ചതായി മറുകുറി കിട്ടി. എക്‌സിക്കുട്ടൻ രെജിസ്റ്ററാക്കിയ പരാതി പരിഹരിച്ചെന്ന സന്ദേശം എന്നെ നോക്കി ഇളിച്ചു കാട്ടി. വീണ്ടും മയൂരത്തെ വിട്ടു. 

  അങ്ങനെയിരിക്കെ ഇന്നലെ വകുപ്പിന്റെ പയ്യന്നൂർ ഓഫീസിൽ നിന്നും വിളി വന്നു. കാര്യകാരണങ്ങൾ പറഞ്ഞു, ബോധ്യമായെന്ന് തോന്നി. ഇന്ന് രാവിലെ കരിവെള്ളൂർ എക്സ്ചേഞ്ചിൽ നിന്നും വിളി വന്നു, ലാൻഡ് ഫോണിൽ വിളിച്ചിട്ട് ഞാൻ പറയുന്നത് അവർക്ക് കേൾക്കുന്നില്ലെന്ന്! 

ഹൊ! ലാൻഡ് ഫോൺ വിളിക്കാറായല്ലേയെന്ന സന്തോഷവാർത്ത കേട്ട് ഗദ്ഗദകണ്ഠനായി വിളിച്ചു നോക്കി. അമ്മ ഫോണെടുത്തു, എന്റെ ശബ്ദം തിരിച്ചറിയാൻ പോലുമായില്ല ബിയെസ്സനലേ, എങ്കിലും നന്ദിയുണ്ട് വിളി കേൾപ്പിച്ചല്ലോ! ആരെങ്കിലും എക്സ്ചേഞ്ച് വരെ പോകാമെങ്കിൽ ഒരു ഫോൺ സെറ്റ് തന്നു വിടാം ഇനി അതുമാത്രേ ചെയ്യാനുള്ളൂ. അങ്ങനെ അമ്മാവൻ പോയി ഫോൺ കൊണ്ടുവന്നു. എല്ലാം ശരിയായിരിക്കുന്നു. നന്ദി BSNL ഒരായിരം നന്ദി!

 "Connecting India", disconnecting India ആകാതിരിക്കട്ടെ! ശുഭം! #BSNL ........... 


Facebook Post: 2021-03-16T21:24:12