Wednesday, June 26, 2013

.

അർത്ഥഭേദം വരുത്തുന്നു
വാക്കുകൾ‌ക്ക്
ആരും മോശമല്ലല്ലോ !
കാര്യലാഭത്തിനായ്
സുഖഭോഗങ്ങളൊക്കെയും
പീഢനങ്ങളാക്കുമ്പോൾ ,
സൂര്യനെല്ലിയ്ക്കും കിളിരൂരിനും
ഷൊർണ്ണൂറിനും പറവൂരിനും
ഡെൽഹിയ്ക്കും മണിപ്പാലിനും
കാൽ‌ചുവട്ടിൽ ഒരു കൂടു
മെഴുകുതിരികളുരുകി തീരട്ടെ !
മണിപ്പൂരിലേയും കാശ്മീരിലേയും
പിന്നെ പേരറിയാതെത്രയോ
നാട്ടിലേയും വൃത്താന്തങ്ങൾക്കു മുൻപിൽ
കാതടച്ചിരിക്കാമിനിയും നമുക്ക് .
കുളിരാറ്റുവാനായ്
ചുരുൾ നീർത്താമിനിയും
പിറക്കുന്ന പത്രത്താളുകൾ
തുറന്നുവയ്ക്കാമിനിയും
വാർത്താവിഷപ്പെട്ടികൾ !





Tuesday, April 23, 2013

വിളമ്പുന്നവനറിഞ്ഞില്ലെങ്കിലും ഉണ്ണുന്നവനറിയണം

        “വിളമ്പുന്നവനറിഞ്ഞില്ലെങ്കിലും ഉണ്ണുന്നവനറിയണം” എന്ന് നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്. നമ്മളിൽ എത്രപേർ അത് അനുസരിക്കുന്നുണ്ട് ? ഇത് കേവലം വാച്യാർത്ഥത്തിലെടുക്കേണ്ടതു മാത്രമല്ല. എങ്കിലും പറയാൻ പോകുന്നത് ഇതിന്റെ വാച്യാർത്ഥത്തെ മാത്രം കണക്കിലെടുത്തുകൊണ്ടാണ്.
    എന്നത്തെയും പോലെ ഇന്നലെയും റെസ്റ്റോറന്റിൽ വച്ച് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാമാന്യം തിരക്കുണ്ടായതിനാൽ ഞാൻ ഇരുന്നിരുന്നത് രണ്ട് അപരിചിതർക്കെതിരെ ആയിരുന്നു. അവർ എനിക്കു മുൻപേ കഴിച്ചു തുടങ്ങിയവരാണ്. ഊണ് ഏതാണ്ട് പകുതി ആയിക്കാണും. വിളമ്പുകാരി രണ്ടാം വട്ടം ചോറ്‌ കൊണ്ടുവന്നു വിളമ്പി പോയി. അപ്പോഴാണ് അവരിലൊരാൾ പറയുന്നത് “എത്രയാ വിളമ്പിവച്ചിരിക്കുന്നതെന്ന് !“ ഞാൻ അയാളുടെ തളികയിലേക്ക് നോക്കി. സംഗതി ശരിയാണ്. എനിക്ക് ആദ്യം വിളമ്പിയതിനേക്കാൾ തന്നെ കൂടുതലുണ്ട്. അത്രയും തന്നെ കഴിക്കുന്നവരെ നേരത്തെ കണ്ടിട്ടുള്ളതിനാൽ എനിക്ക് വിളമ്പുകാരിയിൽ വലിയ തെറ്റ് കാണാൻ കഴിഞ്ഞതുമില്ല.
    എന്നാൽ, വിളമ്പിയതിൽ നിന്നും അയാൾ കഴിച്ചത് അതിന്റെ പകുതിയോളം മാത്രം! അവർ എഴുന്നേറ്റ് പോയി. തൈരിൽ കുഴച്ച ആ ചോറ് ആർക്കും വേണ്ടാതെ വൃത്തിയാക്കുന്നയാളെ കാത്തുകിടന്നു. കഷ്ടം തോന്നി. പരിചിതരായിരുന്നെങ്കിൽ ഞാൻ രണ്ടു വാക്ക് പറഞ്ഞേനെ. ഏതെങ്കിലും കാര്യത്തിൽ എതിരായി പരിചിതരോട് പറഞ്ഞാൽ തന്നെ അസഹിഷ്ണുതരാവുന്നതാണ് പലപ്പോഴും കാണുക. പിന്നെ ഒരു അപരിചിതനോട് പറഞ്ഞ് വല്ലതും കേൾക്കേണ്ടി വന്നാലോ എന്നു കരുതി മിണ്ടാതിരുന്നു ഞാനെന്റെ ഊണ് മുഴുമിപ്പിച്ച് തിരികെ വന്നു.
    കുട്ടിക്കാലത്ത് ഞാനും ചെയ്തിട്ടുണ്ട് അത്തരം കാര്യങ്ങൾ. എനിക്ക് അന്ന് പൊതുവെ വളരെ കുറച്ച് കഴിക്കുന്ന ശീലമായിരുന്നു. അത് അറിഞ്ഞിട്ടും മകനോടുള്ള വാത്സല്യത്തിന്റെ പേരിൽ ഞാൻ കഴിക്കുന്നതിൽ കൂടുതൽ പൊതിഞ്ഞു തരും. എനിക്കാവശ്യമുള്ളത് എന്റെ വയറ്റിലേക്കും ബാക്കി മാലിന്യക്കുഴിയിലേക്കും തന്നെ കുറേക്കാലം പോയ്ക്കൊണ്ടിരുന്നിരുന്നു. വളർന്നു വരുന്നതിനൊപ്പം അതിലെ തെറ്റ് മനസ്സിലാവുകയും പിന്നീടൊരിക്കലും അത് എന്നിൽ നിന്ന് സംഭവികാതിരിക്കാൻ ശ്രമിച്ചുകൊണ്ടുമിരിക്കുന്നു.
    പല കുട്ടികളും ഇതേ അനുഭവത്തിലൂടെയൊക്കെ ഇന്നും കടന്നു പോകുന്നുണ്ടാകാം. മുതിർന്നവർ ഒരല്പം കൂടി ഈ കാര്യത്തിൽ ശ്രദ്ധപുലർത്തിയാൽ ഒഴിവാക്കാവുന്നതേയുള്ളൂ. എന്നാൽ ഓണം പലതുണ്ട് വളർന്നവർ തന്നെ ഇങ്ങനെ ചെയ്താൽ ...?
     ഇന്നത്തെ ജീവിത ശൈലീ രോഗങ്ങൾ പലതും നാം തന്നെ വിളിച്ചു വരുത്തുന്നതാണല്ലോ . കാശുമുടക്കി വയർ നിറയ്ക്കുന്നു, പലപ്പോഴും സ്വാഭാവിക ദഹനത്തെ തന്നെ തടസ്സപ്പെടുത്തുന്നു. ഡോക്ടറെ തേടിപ്പോകുന്നു, കാശുമുടക്കി മരുന്നു കഴിക്കുന്നു, കാശുമുടക്കി വ്യായാമ പരിശീലന കേന്ദ്രങ്ങളിൽ പോകുന്നു. വലിച്ചു വാരിക്കഴിച്ചതിന്റെ ഏനക്കേട് ഇങ്ങനെ കഷ്ടപ്പെട്ട് തീർക്കുന്നു. എന്തൊരു വൈചിത്ര്യം !
    നമ്മൾ ഇങ്ങനെ ജീവിക്കുന്നതിനു തൊട്ടടുത്തു തന്നെ വിശപ്പുമാറ്റാൻ മാത്രം പോലും മതിയായ ഭക്ഷണം കിട്ടാതെ മരിച്ചു വീഴുന്നു. നമ്മൾ വയർ  നിറച്ചും മരുന്നു കഴിച്ചും ജീവിക്കുന്നു. വയർ നിറയ്ക്കാൻ പോലുമില്ലാത്തവർക്കെന്ത് മരുന്ന് ? എന്ത് ജീവൻ ?
     നേരത്തെ പരാമർശിച്ച പാഴാക്കിയ ഭക്ഷണത്തിന്റെ അളവുപോലും മതിയാകും ഒരാൾക്ക് ഒരു നേരത്തെ വിശപ്പടക്കാൻ ! വയർ അറിയാതെ അകത്തു കുത്തി നിറയ്ക്കുന്നതിൽ നിന്നും ദാനം ചെയ്തില്ലെങ്കിലും ഒരല്പം അളവു നമുക്ക് കുറച്ചു കൂടേ ? ആളോഹരി അനാവശ്യ ഉപഭോഗം കുറച്ചാൽ അവശ്യ വിഭവ ദൌർബല്യം കുറയില്ലേ ? അങ്ങനെ ചെയ്യുന്നതുകൊണ്ട് ഒരു പരിധിവരെയുള്ള വിലക്കയറ്റവും കുറഞ്ഞേക്കും എന്ന് തോന്നുന്നു.
    ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ ധൂർത്ത് നോക്കി നടന്നാൽ കണ്ണിൽ ഇരുട്ട് കയറും. സദ്യയെന്ന പേരിൽ നാം എത്രയധികം വിഭവങ്ങൾ നശിപ്പിക്കുന്നു ? ഒരു ഊണിന് ഒന്നോ രണ്ടോ കൂട്ടാനുകൾ മതിയാകും നമ്മുടെ വയറും മനസ്സും നിറയ്ക്കാൻ. എന്നാൽ എത്ര തരം വിഭവങ്ങൾ ചേർത്താലാണത് ഗംഭീരമാവുക എന്നായിരിക്കും നമ്മൾ നോക്കുന്നത് ! പലയാളുകൾ പങ്കെടുക്കുന്നതല്ലേ, പലർക്കും പല രുചികളാകുമല്ലോ ഇഷ്ടം എന്നൊക്കെ ന്യായം വേണമെങ്കിൽ നിരത്താം . എന്നാൽ അതിലൊക്കെ പങ്കെടുക്കുന്നവരിൽ നിന്നും പലതിന്റെയും കുറവുകളായിരിക്കും കേൾക്കേണ്ടി വരിക. അല്ലെങ്കിൽ, സദ്യ ഗംഭീരമായിരിക്കുന്നു എന്നും. ആതിഥേയനു സമാധാനമാകും. എന്നാൽ ഈ അഭിപ്രായങ്ങൾ വരുന്നത് ഉണ്ണാനില്ലാത്തവരുടെ നാവിൽ നിന്നല്ലല്ലോ ? എന്നും നിറഞ്ഞുണ്ണുന്നവരുടെ വയറ്റിൽ നിന്നുള്ള പുളിച്ചു തികട്ടൽ മാത്രമല്ലേ അത് ?
    ആഘോഷങ്ങളും ഉത്സവങ്ങളും സദ്യകളുമൊന്നും ഒഴിവാക്കണമെന്നല്ല. അതൊക്കെ ഒത്തുചേരലിന്റെയും ആനന്ദത്തിന്റെയും വഴികളാണ് . എന്നാൽ ഇതിന്റെയൊക്കെ പേരിലുള്ള ധൂർത്ത് ഇല്ലാതായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ചകൾക്ക് മുന്നിൽ കണ്ണടച്ചുണ്ടാക്കുന്ന ഇരുട്ടിൽ കഴിയാതിരിക്കാമായിരുന്നു !!!

Monday, March 18, 2013

"ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത് " - ഒരു നാടക കാഴ്ച.



       കേരള സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അഭിനയ നാടകപഠന കേന്ദ്രം അവതരിപ്പിച്ച “ ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത് “ എന്ന നാടകം എറണാകുളത്തെ ഫൈൻ ആർട്സ് ഹാളിന്റെ ശീതീകരിച്ച മുറിയിയിലിരുന്ന് തണുത്ത് വിറച്ച് കണ്ടു തീരുമ്പോൾ പ്രേക്ഷകർക്കുള്ളിൽ ഒരു തിരിനാളം തെളിയിക്കുന്നു.

"society teaches
DON'T GET RAPED
rather than
DON'T RAPE" - നാടകം ആരംഭിക്കുന്നതിനും മുൻപേ അരങ്ങിൽ തെളിഞ്ഞ വാക്കുകളാണിത് . അരങ്ങുണരുകയായി, പുരുഷന്റെ മൾട്ടി പർപ്പസ് ടൂളിന്റെ പൊതുനിരത്തിന്റെ വക്കിലും ചെയ്ത് പോരുന്ന ഉപയോഗത്തിലൂടെ...
      സ്ത്രീകൾക്കു നേരെ നടന്ന(ക്കുന്ന) ഒട്ടേറ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പശ്ചാത്തലമാക്കി സ്ത്രീ കഥാപാത്രങ്ങൾ(ഇരകൾ) രംഗത്തെത്തുന്നു. ഓരോ ഇരയ്ക്കു നേരെയും ഊഴമനുസരിച്ച് പ്രകാശം വീഴുമ്പോൾ ഇരകളുടെ വാക്കുകളിലൂടെ നേരിട്ട അനുഭവങ്ങൾ പ്രേക്ഷകനും അനുഭവേദ്യമാകുന്നു. പിതാവിനാൽ, ഭർത്താക്കന്മാരാൽ, സമൂഹത്തിലെ നരാധമന്മാരാൽ ലൈംഗികാതിക്രമം നേരിട്ട ഇരകളിൽ നിന്ന് തുടങ്ങി ചെന്നെത്തുന്നത് സദാചാരപോലീസി(?)ലാണ് .
     അച്ഛൻ എന്ന പുരുഷ കേന്ദ്രിതമായ കുടുംബത്തിൽ വച്ച് മദ്യപാനിയായ പിതാവിനാൽ പീഢിതയായവളെ കേൾക്കാൻ അമ്മ പോലും തയ്യാറാവുന്നില്ല. അവൾ ചോദിക്കുന്നു, താനിനി ആരോടാണ് ഇത് പറയേണ്ടത് ? എവിടെയാണ് പോകേണ്ടത് ? - ഇവിടെ മദ്യത്തെ മാത്രം പ്രതിയാക്കേണ്ട, ഉള്ളിലില്ലാത്തതെന്തെങ്കിലും മദ്യം വെളിയിൽ കൊണ്ടുവരുമോ?(ഈ ചോദ്യം എന്റേതാണ്) സുദൃഢമായൊരു കുടുംബ ബന്ധം അവൾക്കുണ്ടായിരുന്നില്ല എന്ന് സംശയിക്കാം . വിദേശത്ത് കഴിയുന്ന പിതാവ്, നാട്ടിൽ മക്കളെ വളർത്തുന്ന മാതാവ്. സ്വന്തം മകളുടെ വളർച്ചയുടെ ഘട്ടങ്ങൾ കാണാതെ പിരിഞ്ഞിരുന്ന അയാൾ, അവളെ തന്റെ കാമപൂരണത്തിനായുള്ള ഒരു വെറും ഉപകരണമായി കാണുന്നു. മദ്യം ഒരു കൂട്ടുപ്രതിയാണ് അയാളിൽ. സ്ത്രീ എന്നാൽ ഒരു ലൈഗിക ഉപകരണം മാത്രമാണെന്ന ചിന്ത അയാളിലുണ്ടായിരുന്നു എന്നത് തന്നെയാണ് മുഖ്യകാരണം.
        ഊഴം മാറുന്നു. സമൂഹത്തിലെ ആരാദ്ധ്യനായ ഭർത്താവിനാൽ പീഢിപ്പിക്കപ്പെടുന്നവൾ പോകാനിടമില്ലാതെ സർവ്വവും സഹിച്ച് കഴിയുന്നു, തന്റെ മക്കളുടെ വിവാഹദിനം വരെ. ഇനിയും അവൾക്കെവിടെ പോകാൻ കഴിയും? സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി പൊതുമദ്ധ്യത്തിൽ വാദിക്കുന്നയാൾ സ്വന്തം കുടുംബത്തിലെത്തുമ്പോൾ, സ്വന്തം കുട്ടികളെ താലോലിക്കുവാൻ പോലുമുള്ള അവസരം തന്റെ ഭാര്യക്ക് നൽകാതെ സ്വന്തം തീരുമാനത്തിൽ വളർത്തി വിവാഹം കഴിച്ചയയ്ക്കുന്നു. വീട്ടിൽ വരുന്ന വിരുന്നുകാർക്ക് വിളമ്പിക്കൊടുക്കേണ്ട പണിപോലും താൻ ചെയ്യേണ്ടതില്ല, പാചകം ചെയ്യുകയും പാത്രം കഴുകുകയും ചെയ്താൽ മാത്രം മതി എന്ന് ഹാസ്യരുപേണ പ്രേക്ഷകരോട് സംവദിക്കുമ്പോൾ അതിലെ പരിഹാസവും അസ്വാതന്ത്ര്യവും എങ്ങനെ കാണാതിരിക്കാൻ കഴിയും ? പുറം ലോകം കാണിക്കാതെ അവളെ അകത്തളത്തിൽ തളച്ചിട്ടിരിക്കുകയാണ് സംശയരോഗിയായ ആ ഭർത്താവ്. അയാളുടെ സംശയത്തിന്റെ ആഴം എത്രയെന്ന് ഉദാഹരിക്കുന്നത് - വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് ഓരോ മുക്കും മൂലയും പരിശോധിക്കും. വല്ല പല്ലിയോ മറ്റോ ചാടി നേരത്തെ ഉണ്ടായിരുന്ന ചിലന്തിവലയെങ്ങാനും പൊട്ടിപ്പോയാൽ......  - കേൾക്കുമ്പോൾ തമാശയാണെങ്കിലും, സമൂഹത്തിനു നേർക്ക് പരിഹാസശരങ്ങൾ തൊടുത്തുവിടുകയാണവർ. എന്നാൽ, അടുത്ത വീട്ടിലെ കിടപ്പുമുറിയിൽ ഒളിഞ്ഞു നോക്കിയ അയാളെ കാട്ടിക്കൊടുക്കാതിരിക്കുകയും ചെയ്ത് അയാളുടെ ബഹുമാന്യ മുഖം കാക്കുകയും ചെയ്യുന്നു അവൾ! പോകാൻ മറ്റൊരിടവുമില്ലാത്തവൾ മറ്റെന്ത് ചെയ്യും ?
      ഭർത്താവിന്റെ രതി വൈകൃതങ്ങളൊക്കെയും സഹിച്ച് സ്നേഹപൂർണ്ണമായ ഒരു ചുംബനമെങ്കിലും പ്രതീക്ഷിച്ച് കഴിയുന്നവളുടേതാണ് അടുത്ത ഊഴം. എന്നിട്ടും തന്നെ തൃപ്തിപ്പെടുത്താൻ അവൾക്ക് കഴിയുന്നില്ലെന്ന പരാതിയിൽ ഗർഭിണിയായവളെ മൊഴിചൊല്ലിയിരിക്കുന്നു. അവളുടെ കുട്ടിക്കാലത്തായിരുന്നെങ്കിൽ, പെൺകുട്ടിയായതിന്റെ പേരിൽ ഒരു മിഠായി തിന്നാൻ പോലും സ്വാതന്ത്രമില്ലായിരുന്നു. പ്രായപൂർത്തിയാകും മുൻപേ വിവാഹം.വിവാഹമെന്ന ലൈസൻസോടെയുള്ള ലൈംഗികാതിക്രമവും! എല്ലാം സഹിച്ചിട്ടും എന്തിനാ തന്നെ മൊഴിചൊല്ലിയതെന്ന് അവൾ ചോദിക്കുന്നു. എന്തിനാ?
        ബാലികയ്ക്കു നേരെ നടന്ന ലൈംഗിക അതിക്രമത്തെ കുറിച്ചാണ് അടുത്ത ഊഴക്കാരിയായ അമ്മാമ്മയ്ക്ക് പറയുവാനുള്ളത്. തെളിവുകളുടെ തൂക്കത്തിൽ നീതി നിശ്ചയിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ആ പിശാചിനെ കൊല്ലാൻ കാത്തിരിക്കുകയാണവർ.
       ഇരകളിൽ നിന്നു നേരെ പ്രതികളിലേക്കും അവരെ രക്ഷിക്കുന്ന നിയമ വ്യവസ്ഥകളുടേയും കാഴ്ചകളിലേക്കാണ് പിന്നീട് അരങ്ങിലെ വെളിച്ചം തെളിയുന്നത്. നിയമ രക്ഷകരുടെ അവിശുദ്ധ കൂട്ടുകെട്ടുകളിലേക്ക് വിരൽ ചൂണ്ടുന്നു അതിലൂടെ. ഇവർ തന്നെ ഇതിനൊക്കെ എതിരെ പ്രതികരിക്കുന്ന കപട സാംസ്കാരിക നായകരാകുന്നു. സദാചാര പ്രസംഗങ്ങൾ നടത്തുന്നു. പുരുഷന്റെ വികാരങ്ങളെ ഉണർത്താതിരിക്കുന്ന വിധത്തിൽ സ്ത്രീകൾ തന്നെ സൂക്ഷിച്ചുകൊള്ളണമെന്നല്ലാതെ ഇത്തരം നായകരിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത് ? സ്ത്രീകൾ, പുരുഷന്മാരെ പ്രലോഭിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടാൽ നഷ്ടപ്പെടുന്നതാണ് പുരുഷന്റെ സം..യ..മ...നം..! വംശ വർദ്ധനയ്ക്ക് മാത്രമാണ് പുരുഷനും സ്ത്രീയും ജനിക്കുന്നത്. ഗർഭം ധരിക്കുകയും പ്രസവിക്കുകയും മാത്രമാണ് സ്ത്രീയുടെ ധർമ്മം. സ്ത്രീയെ അമ്മ എന്ന വാക്കിലും മാതൃത്വമെന്ന മഹനീയ സങ്കല്പത്തിലും തളച്ചിടുന്നതിനെ ഈ ഭാഗത്തിലൂടെ പരിഹസിക്കുകയും പ്രേക്ഷകനിലേക്ക് അതു പകരാൻ അനായാസേന കഴിയുകയും ചെയ്തിരിക്കുന്നു.
“ഒന്നോ അതിലധികമോ നിരപരാധികളായ പുരുഷന്മാരെ പ്രലോഭിപ്പിച്ച് ബലാത്സംഗം പോലെ ഒരു കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത കുറ്റത്തിന് അവളെ ജീവിതകാലം മുഴുവൻ തുറങ്കിലടക്കാൻ തീരുമാനിച്ചിരിക്കുന്നു“ എന്ന നിയമം ഉണ്ടാക്കുന്ന പുരുഷാധിപത്യം, സ്ത്രീയെ തങ്ങൾ സംരക്ഷിച്ചോളാം എന്നാണ് പ്രതിജ്ഞ എടുക്കുന്നത് !
       വീണ്ടും ഒരു ഇരയിലേക്ക് പരകായ പ്രവേശം നടത്തുകയാണ് . സ്ത്രീ-പുരുഷ സൌഹൃദത്തെയും തുറന്ന ഇടപെടലുകളേയും എതിർക്കുന്ന സദാചാര പോലീസ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന കുറ്റവാളികളുടെ ആക്രത്ിനു വിേയായി ുടുംബത്ിൽ നിന്നും അകറ്റപ്പെട്ട് സമൂഹത്ിൽ ഒറ്റപ്പെട്ട ഇരയുടെ ജീവിതത്തിലേക്കാണ് അരങ്ങിലെ വെളിച്ചം ചെന്നെത്തുന്നത് .
    യുഗതീർത്ഥ മൌഢ്യങ്ങൾ തഴുതിട്ടടച്ചൊരീ
     ഉയിരിന്റെ ഉടലിന്റെ കാമനകൾ
     ഒരുമിച്ചൊരിത്തിരി നേരം നടക്കാൻ
     വഴിയേത് ഇടമേത് കൂട്ടുകാരീ ?“ (നാടകത്തിൽ ഉപയോഗിച്ചിരുന്ന കവിതാ ശകലം)
            ഈ അർത്ഥവത്തായ വരികളിൽ പറഞ്ഞതു തന്നെയാണ് അവർക്ക് സംഭവിക്കുന്നത് . അതെ, ആണിനും പെണ്ണിനും ഒരുമിച്ച് ഒരിത്തിരി നേരം നടക്കാൻ സമൂഹത്തിൽ ഇടമില്ലാതായിരിക്കുകയാണെന്ന് എന്ന അവസ്ഥയിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു ആ അനുഭവത്തിലൂടെ .
https://www.facebook.com/media/set/?set=a.10200865993076098.1073741827.1352592848&type=3
കഥാപാത്രമായി സുജാത ജനനേത്രി. ചിത്രം പകർത്തിയത്  : രമേഷ് വർമ്മ  ിത്രത്ിൽ ക്ലിക്ക് െയ്ത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ആൽബത്തിലേക്കെത്തിയാൽ നാടകത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം.

       സമൂഹം ഒരു ലൈംഗിക തൊഴിലാളിയെ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിലേക്കാണ് തമിഴ് നാടോടി സ്ത്രീയിലൂടെ പറയുന്നത്. നിയമത്തിന്റെ കാവലാളുകളായവർ തന്നെ അതിനു കാരണക്കാരാകുന്നു. സ്ത്രീയെ ഉപഭോഗ വസ്തുവായി മാത്രം ഏവരും കരുതുന്നു. പെൺകുഞ്ഞുങ്ങളെ കുടുംബത്തിന്റെ ശാപമായി കരുതുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന എത്രയെത്ര വാർത്തകൾ നാം കാണുന്നു. അതേ വ്യവസ്ഥിതിയുടെ ഇരയാണ് ഈ നാടോടി സ്ത്രീ. സ്വന്തം പെൺകുഞ്ഞിനെ ഈ സമൂഹത്തിൽ നിന്നും രക്ഷിച്ച് വളർത്താനാണ് അവൾ ശരീരം വിൽക്കാൻ നിർബന്ധിതയാകുന്നത്. വളർന്നുവരുന്ന അവളുടെ മകൾ ഈ ലോകത്തിൽ നിന്നെങ്ങിനെ രക്ഷപ്പെടും ?
         സമകാലീന കേരളത്തിൽ കൊണ്ടാടപ്പെടുന്ന പീഢന വാർത്തയിലെ ഇരയുടെ അന്നത്തെ അവസ്ഥയുടെ മെഡിക്കൽ റിപ്പോർട്ടിലെ വിവരങ്ങൾ വായിച്ചും, അവളോട് എന്തുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചില്ല എന്ന് ചോദിക്കുന്നതെന്തുകൊണ്ട് എന്ന് ചോദിക്കുന്നു ഇതിന്റെ അണിയറപ്രവർത്തകർ. സമകാലീന സംഭവങ്ങളിൽ നിന്ന് ഇതിലെ അംഗങ്ങൾ തന്നെ രൂപപ്പെടുത്തിയെടുത്തതാണ് “ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്” എന്ന ഈ നാടകത്തിന്റെ രംഗഭാഷ്യമൊരുക്കിയിരിക്കുന്നത്. സമീപകാലത്ത് സ്ത്രീ ശാക്തീകരണത്തിനു ഇറങ്ങിപ്പുറപ്പെട്ട ബയോളജി വിദഗ്ദ്ധന്റെ വാക്കുകളോട് അത്യുച്ചത്തിൽ ഒത്തൊരുമിച്ച് പ്രതിഷേധിക്കുകയാണ് ഒടുവിൽ.
        തുടർന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ ക്രൂരമുഖങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾക്കൊപ്പം പ്രതീക്ഷയുടെ മെഴുകുതിരികൾ തെളിയിച്ച് പ്രേക്ഷകനിലേക്ക് പകരുകയാണ് ഒടുക്കം. സ്ത്രീയും പുരുഷനും എന്താണെന്ന് പരസ്പരം അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്ന സഹവർത്തിത്വത്തിലൂന്നിയുള്ള ഒരു ജനതയിലേക്കുള്ള പ്രയാണത്തിനായ് ....

പ്രേക്ഷകനിലേക്ക് ഒരു ആശയപ്രചാരണത്തിനായ് ഉപയോഗിക്കാവുന്ന ശക്തമായ മാദ്ധ്യമം തന്നെയാണ് നാടകം, അത് നന്നായി ഉപയോഗപ്പെടുത്താൻ  അഭിനയയുടെ പ്രവർത്തകർക്ക് കഴിഞ്ഞു. നാടകം കാണാൻ പോയ മാനസികാവസ്ഥയിലല്ലാതെ തിരിച്ചിറങ്ങാൻ പ്രേക്ഷകനെ, ആ അവസ്ഥകളെ അനുഭവിപ്പിക്കാൻ നാടക പ്രവർത്തകർക്ക് കഴിഞ്ഞിരുന്നു. എന്റെ ചെറിയ ആസ്വാദനമാണിത്. നാം ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്.
       വരുന്ന ഓരോ അവതരണവും ഭംഗിയായി കൊണ്ടുപോകാൻ അഭിനയയ്ക്ക് കഴിയട്ടെ. സമൂഹത്തിൽ ചലനങ്ങളുണ്ടാകട്ടെ!

      മാർച്ച് 23ന് കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിലും “ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്” അരങ്ങേറുന്നു. അവസരം പാഴാക്കാതെ ഓരോരുത്തരും കാണേണ്ടതു തന്നെയാണ്.
ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്
സംവിധാനം - ഡി.രഘൂത്തമൻ & എം ജി ജ്യോതിഷ്
അവതരണം - അഭിനയ നാടകപഠന കേന്ദ്രം, തിരുവനന്തപുരം
അരങ്ങിൽ -
ഷൈലജ പി. അമ്പു, സുജാത ജനനേത്രി, പാർവ്വതി, സുരഭി, ചിന്നു കുരുവിള, ബബില ഉമർഖാൻ, ഗോപാലൻ , അനിൽ , അജയൻ , പ്രതീഷ് , ബൈജു എസ് , അതുൽ , കെ പി പ്രദീപ്




Wednesday, February 27, 2013

പ്രതീക്ഷകൾ കയറ്റിയൊരു ചരക്കുവണ്ടി


എവിടെ നിന്നോ പുറപ്പെട്ട്
എങ്ങോട്ടോ പോകുന്ന
ഏതോ ഒരു ട്രെയിൻ
ഏതെങ്കിലുമൊരു സ്റ്റേഷനിലെ
എത്രാമത്തെയെങ്കിലുമൊരു പ്ലാറ്റ്ഫോമിൽ
എന്നെങ്കിലുമെത്തിച്ചേർന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നത്
ഏതോ ഒരു മന്ത്രിയല്ല,
പ്രതീക്ഷകൾ മാത്രം കൈമുതലായുള്ള
ഒരു ജനതയാണ് !
എറണാകുളത്തു നിന്നും ത്രിശ്ശൂരേക്ക്
മെമുവിൽ പോകുമെന്ന് പ്രതീക്ഷിച്ചിരുന്ന
ഞാനിനി പാലക്കാട് വരെ പോകുമെന്ന് പ്രതീക്ഷിക്കും!
എന്നിരിക്കിലും, നിത്യവും ഞാൻ
പുനലൂരിൽ നിന്നും ഗുരുവായൂർ തൊഴാൻ പോകും.
ആഴ്ചയിലൊരുനാളെനിക്കവധി വേണം,
അന്നെനിക്ക് ലോകമാന്യ തിലകിൽ നിന്ന്
കൊച്ചുവേളിക്ക് വരാനുള്ളതാ!
ഭഗവാൻ കാത്തുരക്ഷിച്ചില്ലെങ്കിലുമന്നെന്നെ
അധികമായൊരു പതിഞ്ചുർപ്യവാങ്ങി,
റെയിൽ‌വെ കാത്തോളും !

Monday, January 7, 2013

ഗുരുവന്ദനം!


മാതാ പിതാ ഗുരു ദൈവം!

     ഇതിലോരോരുത്തരും അതല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നത് ഓരോ കാലത്തിലുമുണ്ടെന്ന് തോന്നുന്നു. കാടടച്ച് വെടിവെക്കുന്നില്ല. തത്കാലം മാതാവിനേയും പിതാവിനേയും മാറ്റി നിർത്തുന്നു.
നാളെ മുതൽ ഒരു അനിശ്ചിത കാല സമരം തുടങ്ങുന്നു കേരളത്തിലെ സർക്കാർ ജീവനക്കാർ .അതിൽ എല്ലാവരെയും ഞാനിങ്ങോട്ട് വലിക്കുന്നില്ല. ഒരുപാട് മഹത്വവത്കരിക്കുന്ന അദ്ധ്യാപനവൃത്തി ചെയ്യുന്നവരിലെ ഒരു വിഭാഗത്തെ ഈ അവസരത്തിൽ കാണാതെ പോകാൻ കഴിയുന്നില്ല. കാരണം അവരുമുണ്ട് ഈ സമരത്തിൽ പങ്കുചേരാൻ .
    പത്തു വർഷം മുൻപ് ഞാൻ സ്കൂളിൽ ഹയർസെക്കന്ററിയിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തും ഉണ്ടായിരുന്നു ഒരു അനിശ്ചിതകാലം. ഇതേ പോലെയൊരവസരത്തിൽ . അന്ന് ഞങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകർ സമരത്തിൽ പങ്കെടുത്തില്ലായിരുന്നു. എന്നുവച്ച് ഞങ്ങളുടെ അദ്ധ്യയനം നടന്നു എന്നർ‌ത്ഥമില്ല. അന്നത്തെ ആ സമരം തുടങ്ങിയ വേളയിൽ ഞാൻ സൈക്കിളു ചവിട്ടി സ്കൂളിലെത്തിയപ്പോൾ ചില അദ്ധ്യാപകരിൽ (എന്നെ പഠിപ്പിച്ചവരല്ല) നിന്ന് കേട്ടത്, “നീ ഇവിടുത്തെ സ്റ്റുഡന്റാണെന്നൊന്നും നോക്കില്ല, സ്കൂളിലേക്കാണെങ്കിൽ സൈക്കിളിന്റെ കാറ്റഴിച്ചു വിടും” .
ബലം പ്രയോഗിച്ച് സ്കൂളിൽ കയറാൻ ഞാൻ ശ്രമിക്കാനുള്ള ധൈര്യം കാണിക്കുകയോ പ്രസ്തുത കാര്യം സംഭവിക്കുകയോ ചെയ്തിട്ടില്ല. അത്രയും നാളുകൾ സ്കൂളിൽ പോകേണ്ടതില്ലല്ലോ എന്നൊരു സന്തോഷവും ഇല്ലാതിരുന്നില്ല.
    എന്നാൽ അതിന്റെ ദോഷം മനസ്സിലാക്കാൻ സമയമെടുത്തു. പല പാഠഭാഗങ്ങളും തീരാൻ ഏറെ ബാക്കിയുള്ളപ്പോഴായിരുന്നു ആ സമരം വന്നത്. എതാണ്ട് ഒരു മാസക്കാലം അതു നീളുകയും ചെയ്തിരുന്നെന്നാണ് ഓർമ്മ. അപ്പോഴേക്ക് പരീക്ഷകളുടെ സമയമടുക്കുകയും പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിൽ നിന്നും അദ്ധ്യാപകരും പഠിക്കുന്നതിൽ നിന്നും ഞങ്ങളും രക്ഷപ്പെട്ടു.
എന്നാൽ പരീക്ഷാ ഹാളിൽ കയറി ചോദ്യക്കടലാസ് കൈപ്പറ്റിയപ്പോൾ കാര്യങ്ങളുടെ ഗൌരവം കുറച്ച് അറിയാനായി. പല ചോദ്യങ്ങളും വന്നിരിക്കുന്ന ഭാഗങ്ങളെ കുറിച്ച് ഒരു ധാരണയുമില്ല. ഇതിൽ കുറ്റം ഞങ്ങളുടേതും കാണും. ഞങ്ങളിലെല്ലാവർക്കും ഈ പ്രശ്നം ഉണ്ടായിരുന്നിരിക്കാനും വഴിയില്ല. കാരണം, അനവധി റ്റ്യൂഷൻ സെന്ററുകൾ നാട്ടിലുണ്ടല്ലോ. എന്നാൽ അതിലൊന്നും പോകാൻ കഴിയാതിരുന്നവരോട് അദ്ധ്യാപക സമൂഹം ചെയ്തത് നീതിയാണോ?
     പത്തു വർഷങ്ങൾ‌ക്ക് മുൻപ് നടന്ന ഈ കാര്യമൊക്കെ മറക്കാമെന്ന് വയ്ക്കാം. എന്നാൽ, നാളെ മുതൽ നടക്കാനിരിക്കുന്ന കഥയും വ്യത്യസ്ഥമാണോ? സമൂഹത്തിലെ എല്ലാവർക്കും കുട്ടികളെ റ്റ്യൂഷൻ സെന്ററിൽ അയച്ച് പഠിപ്പിക്കാനൊന്നും കഴിഞ്ഞെന്ന് വരില്ല. അല്ലെങ്കിൽ തന്നെ അത്തരം റ്റ്യൂഷൻ സെന്ററുകളിൽ അഭയം തേടാനാണെങ്കിൽ ഈ പൊതുവിദ്യാഭ്യാസ സമ്പ്രദായം എന്തിനാണ്?
    പരീക്ഷാ കാലത്തിന് ഇനിയും നാളുകളേറെയില്ല. ഈ അവസരത്തിൽ ഇങ്ങനെയൊരു സമരത്തിനിറങ്ങുന്ന അദ്ധ്യാപകർ എന്തിനാണ് ? എടുക്കുന്ന പണിക്ക് കിട്ടുന്ന കൂലി വർദ്ധിപ്പിക്കാൻ കൂടിയല്ല ഈ സമരം. പത്തോ ഇരുപതോ വർഷത്തെ സേവനത്തിനു ശേഷം വീട്ടിലിരിക്കുമ്പോൾ കിട്ടേണ്ട ജീവനാംശം സ്വരൂപിക്കാൻ തങ്ങളും പങ്കാളിയാവേണ്ടി വന്നതിലുള്ള രോഷമാണിത് . എന്നോ ഈ രീതി മാറേണ്ടതായിരുന്നു എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ഇനിയെങ്കിലും ഈ ഒരു മാറ്റം വന്നാൽ സർക്കാർ ഖജനാവിന്റെ അത്രയും ബാധ്യത കുറഞ്ഞു കിട്ടും!
ഇനി സമരം ചെയ്തേ മതിയാകൂ എന്നാണെങ്കിൽ ഈ സമയം തന്നെ തെരെഞ്ഞെടുക്കണമായിരുന്നോ ഗുരുക്കന്മാരേ?
(ഇതിൽ പങ്കെടുക്കാത്ത അദ്ധ്യാപകർ ഈ കുറിപ്പെഴുതിയ എന്നോട് പൊറുക്കട്ടെ! എന്തിലും മറ്റുള്ളവരിൽ കുറ്റം കാണുന്ന ഒരു സാധാരണ മലയാളി എന്ന നിലയിൽ ഒരുത്തന്റെ പുലമ്പലുകൾ മാത്രമായി ഇതിനെ കണ്ടാലും മതി. ഇത്റയെങ്കിലും ഇതിനെ കുറിച്ച് പറയണമെന്ന് തോന്നി അത്രമാത്രം)
അനുബന്ധം: http://digitalpaper.mathrubhumi.com/c/658110