Thursday, July 25, 2024

ഗോപുരക്കിളിവാതിലിലെ നൂപുരധ്വനി

Pukazhenthi
പണ്ടെന്നോ ആകാശവാണിയിൽ, യേശുദാസ് ആലപിച്ച ഈ ഗാനം സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പുകഴേന്തി എന്ന് കേട്ടപ്പോൾ ഏതോ തമിഴ് നാട്ടുകാരൻ എന്നാണ് കരുതിയിരുന്നത്. പിന്നെ പലവർഷങ്ങൾ കഴിഞ്ഞാണ്, അദ്ദേഹം തിരുവനന്തപുരത്തുകാരനായ വേലപ്പൻ നായർ എന്ന മലയാളിയാണെന്നും, തമിഴ് നാട്ടിൽ ചെന്ന് സംഗീത ലോകത്തേക്ക് കടന്നെന്നും അങ്ങനെയാണ് പുകഴേന്തിയെന്ന അപരനാമത്തിൽ അറിയപ്പെട്ടതെന്നും  മനസ്സിലായത്.
 
'അപാരസുന്ദര നീലാകാശം അനന്തതേ നിൻ മഹാസമുദ്രം... ', "ഗോപുര മുകളിൽ വാസന്ത ചന്ദ്രൻ ഗോരോചനക്കുറി വരച്ചു.. " തുടങ്ങിയ ഗാനങ്ങളാണ് അദ്ദേഹത്തിന്റേതായി കൂടുതൽ കേൾക്കാറുണ്ടായിരുന്നതെങ്കിലും, പുകഴേന്തി സംഗീതം നൽകിയ അത്രമേൽ പ്രചാരം ഇല്ലാതിരുന്ന എന്നു തോന്നിയ ഒരു മനോഹരഗാനമാണ് "ഗോപുരക്കിളിവാതിലിൽ നിൻ നൂപുരധ്വനി കേട്ട നാൾ..."
 
കുറച്ചൊരു ഹിന്ദുസ്ഥാനി ഛായ തോന്നുമെങ്കിലും വൃന്ദാവന സാരംഗ എന്ന കർണ്ണാട്ടിക്ക് രാഗത്തെ അടിസ്ഥാനമാക്കിയാണത്രെ ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പി ഭാസ്കരന്റെ മനോഹരമായ വരികളിൽ, പ്രണയിനിയുടെ നൂപുരധ്വനി കേട്ടപ്പോൾ തന്റെ സംഗീതവും ശ്രുതിയും എന്തിനേറെ തന്റെ സങ്കല്പം തന്നെയും മറന്നുപോയെന്ന കവി ഭാവന! എങ്കിലും, ഒരു അന്തർമുഖനായ നായകന്റെ പ്രണയമാണോയെന്ന് ധ്വനിപ്പിക്കുന്നുണ്ട് കല്പടവിൽ എതിരേൽക്കാൻ മടിച്ചു നിന്നതും, പിന്നെ കണ്ണുനീരിൽ നൈവേദ്യമൊരുക്കി, പൊൻകിനാവുകൊണ്ട് സൽക്കാരം നടത്താമെന്ന് നായകന്റെ ആത്മഗതവും.
അയാളുടെ പ്രാണസഖി ആ പ്രണയസുധാ പാനപാത്രങ്ങൾ സ്വീകരിച്ചോ കഴുകി വച്ചോയെന്ന് തിട്ടമില്ല. കാരണം ഞാൻ, വില കുറഞ്ഞ മനുഷ്യർ എന്ന ആ സിനിമ കണ്ടിട്ടില്ല. എന്തിനേറെ, ഈ പാട്ടിന്റെ കൃത്യമായ രംഗം പോലും കണ്ടിട്ടില്ല. 
 

എങ്കിലും ഏതോ ഗോപുരക്കിളിവാതിലിലൂടെ ആ നൂപുരധ്വനി കേൾക്കുമ്പോൾ, ആദ്യമായി നൂപുരം എന്ന വാക്ക് ചിരപരിചിതമാക്കപ്പെട്ടയിടത്തിലേക്ക് ഒന്ന് ഓടിപ്പോയി വന്നു. ഞാൻ പഠിച്ച, കരിവെള്ളൂർ എവി സ്മാരക ഗവ. ഹയർസക്കന്ററി സ്കൂളിന്റെ ഓരത്ത് അന്നുണ്ടായിരുന്ന ഒരു ഫാൻസി കടയുടെ നൂപുരം എന്ന പേര് ദിവസത്തിൽ ഒരു തവണയെങ്കിലും വായിക്കാതെ കടന്നുപോയിട്ടില്ല! പാദസരം എന്നല്ലാണ്ട് വേറെയൊന്നും പറയാത്ത നാട്ടിൽ ഇത്ര കാവ്യാത്മകമായൊക്കെ പീടികയ്ക്ക് പേരിട്ടത് ഏത് ഭാസ്കരൻ മാഷായിരുന്നോ ആവോ. ആ കടയൊന്നും അവിടെയിന്ന് ഇല്ലായെന്ന് തോന്നുന്നു.
 
ചിത്രം m3db യില്‍ നിന്നും
 
 
 
 
 
 
 
 
 
 
 
 
 
 
 
ചിത്രങ്ങള്‍ക്ക് കടപ്പാട് : വിക്കിപീഡിയ , m3db.com


 
ലേഖകന്റെ ശബ്ദത്തില്‍ കേള്‍ക്കാം :
 

Friday, July 19, 2024

യാത്രാന്വേഷണം

ആദ്യമായിട്ടാണെന്ന് തോന്നുന്നു, മഴക്കാലത്തു കുടയെടുക്കാൻ മറന്നിട്ട്, ഒരു തുള്ളിപോലും പെയ്യാതെ തിരികെയെത്തിയത്!

യാത്രകൾ, പൊതുഗതാഗത സൗകര്യത്തിൽ ഇപ്പോൾ നന്നേ കുറവ്. കോവിഡ് കാലത്തെ ശീലം, കോവിഡാനാന്തര കാലത്തെ ദുശ്ശീലം. അതിന് കോവിഡ് കാലം കഴിഞ്ഞോന്നോ? കോവിഡൊക്കെ ജലദോഷപ്പനിയായിട്ടിപ്പോ കാലമെത്രയായെന്നാ!

പഴയ ഓർമ്മയിൽ, രാവിലെ എറണാകുളം ജങ്ക്ഷൻ (എഴുതുമ്പോൾ മാത്രം, പറയുമ്പോ എറണാകുളം സൗത്ത് ) റെയിൽവേ സ്റ്റേഷനിൽ എത്തി. ഉദ്ദേശിച്ച ട്രെയിൻ കൃത്യസമയത്തുതന്നെ പോയി. ശ്ശെടാ, അതെങ്ങനെ?

എന്തുകൊണ്ടോ ടിക്കറ്റ് കൗണ്ടറിന് വെളിയിലോ അകത്തോ മനുഷ്യരും നന്നേ കുറവുതന്നെ. ഇടയ്ക്ക് വല്ലപ്പോഴും ആഴ്ചപ്പതിപ്പ് വാങ്ങിയിരുന്നത് ട്രെയിൻ യാത്രയുള്ളപ്പോൾ മാത്രമായിരുന്നു. ഓർമ്മ പുതുക്കാനെന്നോണം ഒന്നു നടന്നു. പഴയ ബുക്ക്സ്റ്റാൾ കാണാനില്ല.

അടുത്ത ട്രെയിൻ സമയത്തുതന്നെ എത്തി. ഇറങ്ങാൻ ഉള്ളതിന്റെ നാലിലൊന്ന് കയറാൻ തിരക്കും കണ്ടില്ല. ഒഴിഞ്ഞ ഇരിപ്പിടങ്ങളിലൊന്നിലേക്ക് ആസനസ്ഥനായി. "കുരുവൊന്നെങ്കിലും വേണം മാറാതോരോ ചുളയിലും " എന്നപോൽ, പത്രമൊന്നെങ്കിലും വേണം മാറാതോരോ സീറ്റിലും എന്നായിരുന്നു പണ്ടത്തെ കാഴ്ച്ചയിൽ. ചുറ്റിലും നോക്കി ഉറപ്പുവരുത്തി, ആരുടെയും കൈയ്യിൽ അബദ്ധത്തിൽ പോലും പത്രക്കടലാസ് കാണ്മാനില്ല.
ഒന്നുകിൽ ചാനൽ ചർച്ചകൾ, അല്ലെങ്കിൽ മൊബൈലിൽത്തന്നെ പത്രങ്ങൾ വായിക്കും. വായനയുള്ളവരിൽ പലരും അങ്ങനെയായിട്ട് കാലം കുറച്ചായല്ലോ? ഞാൻ മൊബൈൽ വായനയിലേക്ക് കൺമിഴിച്ചു. ആലുവ ആകുമ്പോഴേക്ക് പൊതുഅവധിയുടെ കാര്യത്തിൽ ഉറപ്പുവരുത്തിയവർ മുന്നോട്ടുള്ള പ്രയാണം നിർത്തി അടുത്ത ട്രെയിനിന്റെ വരവിനായി അടുത്ത പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടന്നകന്നു.

ഇന്നലെ അച്ചടിക്കാൻ തയ്യാറാക്കിയ വാർത്തകളിൽ ഒഴികെ മറ്റെല്ലാറ്റിലും ഉമ്മൻ ചാണ്ടി സർ യശശ്ശരീരനായി. എഴുതാൻ അറിയുന്നവരിൽ മിക്കവരും എഴുതാൻ പറ്റുന്നിടത്തൊക്കെ എഴുതി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അല്ലാത്തവരാൽ ഷെയർ ചെയ്യപ്പെട്ടിട്ടുമുണ്ട്. വാട്സാപ്പ് സ്റ്റാറ്റസുകളിൽ ഒരേ മുഖം!

വന്ദേഭാരത് കടന്നുപോകാനായിരിക്കാം, ഏറെനാടുകൾ പോകാനുള്ള ഞങ്ങടെ വണ്ടി ഒല്ലൂരിൽ വഴിമാറിക്കൊടുത്തു. വലിയവർ വരുമ്പോൾ ചെറിയവർ ഒഴിഞ്ഞുകൊടുക്കുന്ന കീഴ്‌വഴക്കം മാറണേൽ പുതിയ പാളങ്ങൾ പണിയണം. ഒഴിഞ്ഞ പ്ലാറ്റ്ഫോമിലേക്ക് അടുത്തെവിടേക്കോ പോകാനുള്ളവർ ഇറങ്ങി നടന്നു. 

റെയിൽവേയൊക്കെ മാറിത്തുടങ്ങി, പറഞ്ഞുറപ്പിച്ചതിലും നേരത്തെ തന്നെ ഭാരതപ്പുഴയും കടന്ന് ലക്ഷ്യം കണ്ടു. 

ഹിഗിൻബോതംസ് എന്ന് പണ്ട് വായിച്ചിയിട്ടുള്ളത് റെയിൽവേ സ്റ്റേഷനിലെ ബുക്സ്റ്റാളിലായിരുന്നു. ഷൊർണൂർ ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിലും അത്തരമൊരെണ്ണം കണ്ടു പരിചയിച്ചതായിരുന്നു. മടക്കയാത്രയുടെ ടിക്കറ്റുമായി പ്ലാറ്റ്ഫോമിൽ തിരഞ്ഞത് ആ പേരായിരുന്നു.

ശീതള പാനീയം വാങ്ങുന്ന കൂട്ടത്തിൽ കുശലാന്വേഷണമെന്നോണം വെറുതേ അതേക്കുറിച്ച് ചോദിച്ചു. അതൊക്കെ പൂട്ടിപ്പോയിട്ട് നാളുകളെത്രയായെന്നായി. ഇപ്പോൾ വായനയെല്ലാം വിരൽത്തുമ്പിലേക്ക് പോയല്ലോ. പുസ്തകങ്ങൾക്ക് വലിയ ആവശ്യക്കാരില്ലാതെ പൂട്ടിയെന്ന് കേട്ടപ്പോഴാണ് സത്യത്തിൽ, ഇത്തരം യാത്രാന്വേഷണങ്ങൾ മുടങ്ങിയിട്ട് കാലം കുറച്ചായല്ലോയെന്ന് ഓർമ്മയിൽ പരതിയത്.

റെയിൽവേ സ്റ്റേഷനുകളിലെ ബുക്ക്‌സ്റ്റാളുകൾ എന്ന് ഗൂഗിളിൽ തിരഞ്ഞപ്പോഴും, റെയിൽവേ നയങ്ങൾ കൊണ്ടോ ആവശ്യക്കാരില്ലാതെയായോ വൻ നഗരങ്ങളിൽ പോലും ഇന്ന് അത്തരം സ്ഥാപനങ്ങൾ ഇല്ലാതായിട്ട് നാളുകളായെന്ന് വ്യക്തമായി.

 ഓർമ്മകളിൽ നിന്നും ഇറങ്ങി വന്ന ബോബനും മോളിയും, കൂടെ യാത്രയിൽ കയറിക്കൂടിയ സ്റ്റേഷൻ അനേഷിച്ചു പരതി നടന്നു. പാതി വായിച്ചു നിർത്തിയ ഏതോ കുറിപ്പിലേക്ക് വിരലുകൾ മൊബൈൽ സ്‌ക്രീനിലൂടെ തുടച്ചു നീങ്ങി. മരങ്ങൾ പിന്നിലെ മലയോരങ്ങളിലേക്ക് തിരിഞ്ഞോടിക്കൊണ്ടിരുന്നു. കാലചക്രങ്ങൾ മുന്നോട്ട്... 
 
 #railwaystation
2023 ജൂലൈ 19 ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് 

Wednesday, February 14, 2024

വസന്തപഞ്ചമിയും വാലെന്റൈനും തമ്മിലുള്ള അന്തർധാര!

"വാസന്തപഞ്ചമി നാളില്‍ 
വരുമെന്നൊരു കിനാവ് കണ്ടു" എന്ന് ഭാർഗ്ഗവിക്കുട്ടിയെക്കൊണ്ട് പി. ഭാസ്കരൻ പറയിപ്പിച്ചത് വാലെന്റൈൻസ് ദിനത്തിലായിരുന്നോ? ഉത്തരം എം എസ് ബാബുരാജിനോ എസ് ജാനകിയ്ക്കോ പറയാം.
വസന്തവും പഞ്ചമിയുമൊക്കെ വന്നിട്ടും വരേണ്ടയാൾക്ക് മാത്രം വരാനുള്ള ബസ്സ്‌ കിട്ടിയില്ലേയെന്ന് കിളിവാതിലില്‍ മിഴിയും നട്ടു ഭാർഗ്ഗവിക്കുട്ടി ചോദിച്ചുകൊണ്ടേയിരിക്കുന്നു.
അല്ല, ആത്മാവിൽ സ്വപ്നം കണ്ടുമാത്രം കാത്തിരുന്നാ ഇതുവല്ലതും നടക്ക്വോ?
അപ്പോൾ പറഞ്ഞുവന്നത്, ഇന്ന് ചിലർക്ക് വസന്ത പഞ്ചമിയാണത്രെ!  മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാമത്തെ നാൾ - പഞ്ചമി. വസന്തത്തെയും പുഷ്പങ്ങളെയും സരസ്വതി ദേവിയെയുമൊക്കെ സ്വാഗതം ചെയ്യുന്ന ഒരു കൂട്ടരുടെ ഉത്സവം. നമുക്കിവിടെ സരസ്വതി പൂജയൊക്കെ നവരാത്രിയ്ക്കാണല്ലോ. എന്റെ നാട്ടിലെ വസന്തോത്സവമെന്ന് പറയാവുന്നത് മീനത്തിലെ പൂരോത്സവവുമാണ്. അത് പുറകെ വരുന്നതേയുള്ളൂ. 

കൂടാതെ, "മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ
മേഘമാകും തിരശ്ശീല നീങ്ങും  രാവിൽ
അഷ്ടപദീ ഗാനങ്ങൾ അലയിളക്കീ
അനുരാഗം ഈണത്തിൽ വീണ മീട്ടി"യെന്ന് വയലാർ ശരത്ചന്ദ്രവർമ്മയും അടിവരയിട്ടിട്ടുണ്ടല്ലോ!

ഫെബ്രുവരി മാസം ആദ്യ പകുതിയിൽ ഈ വസന്തപഞ്ചമി വരണമെങ്കിൽ, വാലെന്റൈൻ പാതിരിയുമായി പ്രഥമ ദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം റാഡിക്കലായി അനുമാനിക്കാൻ. പാണർക്കും കവികൾക്കും പാടാൻ ശേഷം വേറെയെന്ത് വേണം?

വസന്തപഞ്ചമി ഒന്നങ്ങോട്ടോയിങ്ങോട്ടോ വർഷാവർഷം മാറാമെങ്കിലും വാലൈന്റൈൻ ദിനവും, പുൽവാമാ ദിനവും മാറാൻ പോകുന്നില്ലല്ലോ. ആചരിക്കുമ്പോഴും ആശംസിക്കുമ്പോഴും മാറിപ്പോകാതിരിക്കട്ടെ.

ഇതൊന്നുമല്ലാത്തവർക്ക് ഇന്ന് ആഴ്ച്ചയിലെ നാലാമത്തെ ദിനം, എല്ലാവർക്കും സന്തോഷകരമായ ബുധനാഴ്ച്ച ആശംസകൾ!

#valentine

Thursday, January 18, 2024

സാമ്പാറിലെ കഷ്ണങ്ങൾ

ഒരു ട്രെയിനിങ്ങിനിടെ ട്രെയിനർ പ്ലാനിങ്ങിനെക്കുറിച്ച് പറയവേ , എങ്ങനെയാണ് നിങ്ങൾ സാമ്പാർ ഉണ്ടാക്കുന്നത് എന്നൊരു ചോദ്യം ചോദിച്ചിരുന്നു. എന്തുകൊണ്ടോ ചോദ്യം എന്റെയടുത്ത് എത്തിയില്ലെങ്കിലും, മനസ്സ് ഒരു സാമ്പാർ പ്ലാനിങ്ങിലായിരുന്നു.


ഏത് സാമ്പാറായിരിക്കും ഇങ്ങേർക്ക് വേണ്ടത് എന്നായി ചിന്ത? മറാത്തികൾ അവരുടേതെന്നും തമിഴർ തങ്ങളുടേതെന്നും അവകാശപ്പെടുന്ന സാമ്പാർ? നിത്യവും തമിഴന്റെ കടയിലെ ദോശ മസാലദോശാതിവകകൾക്കൊപ്പം വരുന്ന സാമ്പാറാണോ, അതോ നമ്മൾ മലയാളീസിന്റെ സാമ്പാറോ? അങ്ങനെയെങ്കിl നമ്മൾ ആറു മലയാളിക്ക് നൂറ് സാമ്പാർ ആവുമല്ലോ ആശാനേ, എന്തൊക്കെ കഷ്ണങ്ങൾ വേണമെന്നൊക്കെ ഇതി കർത്തവ്യമൂഢനാകവേ, മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന് ഭഗവാൻ പറഞ്ഞിട്ടുണ്ടല്ലോന്നോർത്ത് സമാധാനം കൊണ്ടു.

സാമ്പാറിന്റെ കഥ മണ്മറഞ്ഞ കാഥികൻ സാംബശിവൻ പറഞ്ഞു തുടങ്ങുകയാണെങ്കിൽ, പണ്ട് പണ്ട് അങ്ങ് ദൂരെ ഒരു മറാത്ത ദേശത്തെ രണ്ടാം ഛത്രപതിയായിരുന്ന, സർവ്വോപരി ഭക്ഷണപ്രിയനുമായിരുന്ന സാമ്പാജി രാജാവിന്റെ (ഛത്രപതി സാംബാജി രാജേ ഭോൻസലെ ) മൂത്ത ദേഹണ്ഡക്കാരൻ ഒരു ലോങ്ങ്‌ ലീവിന് പോയി. ആ നേരത്താണ് രാജാവിന് ലേശം പരിപ്പ് കറി കൂട്ടി ചോറുണ്ണാൻ, അല്ല അമൃതേത്ത് കഴിക്കാൻ മോഹമുദിച്ചത്.

അടുക്കളേൽ ആണെങ്കിൽ വേറെ ആരുമില്ലാത്തതുകൊണ്ട് രാജാവ് സ്വയം ഉത്തരവിട്ടെന്നാണ് കേട്ടത്. അങ്ങനെ പുള്ളിക്കാരൻ അടുക്കളയിൽ കേറി, പരിചയമില്ലാത്ത ഇടത്തൊക്കെ കയറിയാൽ എന്തായിരിക്കും ഫലമെന്ന് ഊഹിക്കാമല്ലോ! പരിപ്പുകറി പണിപാളി കൈയ്യിന്ന് പോയി.

കൈയ്യിൽ കിട്ടിയതൊക്കെ പരിപ്പാണോ പുളിയാണോ എന്നൊന്നും നോക്കാൻ നിൽക്കാതെ എടുത്തിട്ട് അഡ്ജസ്റ്റ് ചെയ്തു കാണണം. ഇന്ന് കറിയെന്താ രാജാവേ, ഊണ് ഇവിടുന്ന് കഴിച്ചേക്കാം എന്ന് പറഞ്ഞു വന്ന ഏതോ കൂട്ടുകാരൻ പരിചയമില്ലാത്ത ഈ കറി ഇങ്ങേര് ഉണ്ടാക്കിയതാണെന്ന് കേട്ട്, ബഹുകേമായി കറി (അങ്ങനെയല്ലാതെ വല്ലതും പറഞ്ഞാലത്തെ തലയുടെ സ്ഥാനം ആലോചിച്ചു കാണണം). ഇതിന്റെ പേരെന്താണെന്ന് ചോദിച്ചപ്പോൾ ഇതിന് പേരില്ല എന്ന പരിഭവത്താൽ വിളിച്ച പേരാവും സാമ്പാർ എന്ന്. ഇതൊക്കെ പണ്ടുള്ളോർ പറഞ്ഞു കേട്ടതാണേ, സത്യമെന്താണെന്നാർക്കറിയാം എന്ന് കെപിഎസി ലളിതയും ക്ഷമിക്കണം വിക്കിപീഡിയയും പറഞ്ഞു കാണണം!

image created using Copilot

ഇതൊന്നുമല്ല, ആദിമ പുരാതന തമിഴ് കൃതികൾ വരെ പ്രകൃർത്തിക്കുന്ന ചമ്പാരം എന്നതിൽ നിന്നാണ് ചാമ്പാർ (തമിഴർക്ക് സ വേണ്ടല്ലോ ) വന്നതെന്ന് തമിഴ് ചരിത്രകാരന്മാരും അവകാശപ്പെടുന്നുണ്ട്.

"அமுதுபடி கறியமுது பல சம்பாரம் நெய்யமுதுள்ப்பட தளிகை ஒன்றுக்கு பணம் ஒன்றாக" = ഹൊ! എന്താല്ലേ?

കാര്യം എന്തൊക്കെ പറഞ്ഞാലും, ദക്ഷിണേന്ത്യയിലെവിടെയും രുചി പലതാവുമെങ്കിലും സാമ്പാർ സുലഭമാണല്ലോ? കേരളത്തിൽ തന്നെ പല പല രുചികളിൽ ഈ പേര് പറഞ്ഞു വിളമ്പാറുണ്ടല്ലോ.

വെന്തുടഞ്ഞ തൂവരപ്പരിപ്പിൽ പിഴിഞ്ഞുഴിച്ച പുളിയും കഷ്ണങ്ങളും ചേർത്ത് വേവിച്ച്, ചിരകിയ തേങ്ങയും ചുവന്ന മുളകും കൊത്തമല്ലിയും കായവുമിത്യാദി വകകൾ തരാതരം വരുത്തരച്ചു ചേർത്ത് തിളപ്പിച്ച് മെമ്പൊടിയും ചേർത്ത്, മുളകും കടുകും കറിവേപ്പിലയും വറുത്തിട്ട് മുന്നിലെത്തിയിരുന്നതാണ് ഞങ്ങളുടെ ശെരിക്കും സാമ്പാർ. എളുപ്പത്തിൽ സാമ്പാർ ഉണ്ടാക്കാനായി ഇതൊക്കെ അമ്മ ചെയ്തുതരും പോലെ ചേരുവകകൾ അനുപാതത്തിൽ, വറുത്ത് പൊടിയാക്കി സൂക്ഷിച്ചു വെക്കുകയുമാവാം.

എന്നാൽ, ബാച്ചിലർ സാമ്പാറിൽ പരിപ്പോ തേങ്ങയോ കണ്ടുകിട്ടാറില്ലന്ന് പര്യവേക്ഷകർ സമമ്മതിച്ചിട്ടുള്ള സത്യവുമാണ്. വറുക്കുന്നതിനും പൊടിക്കുന്നതിനുമൊന്നും ബുദ്ധിമുട്ടേണ്ടതുമില്ല, ജാതിമതഭേദമെന്യേ തരാതരം സാമ്പാർ പൊടികൾ മാർക്കറ്റിൽ സുലഭമാണല്ലോ?

വടക്കോട്ട് പോയാൽ മധുരമുള്ള സാമ്പാർ കിട്ടും, തെക്കോട്ടു വരുമ്പോൾ തേങ്ങ വറുത്തരച്ചാൽ തീയലാണോ എന്ന് സങ്കോചപ്പെടുന്നതുമാണ് അനുഭവം. തേങ്ങ ചിരകി വറുത്തരക്കുന്ന പണി കിം ലാഭം.

കാര്യം എന്തൊക്കെയായാലും, കഷ്ണങ്ങളുടെ കാര്യം പറഞ്ഞാൽ, താളിൻ തണ്ട്, ചേന തണ്ട്, കപ്പക്കാ, വെള്ളരിക്ക, മത്തൻ, ഉള്ളി, പയറ്, പടവലങ്ങ, ഉരുളക്കിഴങ്ങ്, കാരറ്റ്, തക്കാളി, ബീറ്റ്റൂട്ട്, വഴുതനങ്ങാ, മുരിങ്ങാക്കാ, തുടങ്ങി
ഉപ്പു തൊട്ട് കർപ്പൂരം വരെ എന്നപോലെ താളിൻതണ്ടു തൊട്ട് ഇനി ഇതുവരെ കേട്ടിട്ടില്ലാത്ത ഏത് കഷ്ണങ്ങളും ഏത് നാട്ടിലും സാമ്പാറിൽ ചേർക്കുമെന്ന് തോന്നുന്നു. കഴിഞ്ഞ യാത്രയിൽ, പേരറിയാത്ത ഒരു പച്ചക്കറിപ്പേര് തമിഴിൽ നൂക്കൽ എന്ന് കേട്ട് ഇത് എന്തിന് കൊള്ളാം എന്ന ചോദ്യത്തിന്റെ ഉത്തരം, സാമ്പാർ വെക്കാം എന്നായിരുന്നു ഇന്ന് ഈ അവസരത്തിൽ ഓർക്കാതെ തരമില്ല.

ചുരുക്കി പറഞ്ഞാൽ, ഡോക്ടറേറ്റ് എടുക്കാൻ വിഷയം കിട്ടാതെ വിഷമിക്കുന്ന പഠിതാക്കൾക്ക് വേണമെങ്കിൽ ഇന്ത്യൻ സാമ്പാറിന്റെ ചരിത്രവും സാമ്പാറിലെ കഷ്ണങ്ങളും എന്ന വിഷയത്തെ പഠിച്ചു ഡോക്ടർ ആവാം എന്ന് മാത്രമല്ല, ഇന്ത്യൻ സാമ്പാർ പ്രേമികൾക്ക് അതൊരു പുണ്യ ഗ്രന്ഥവുമായേക്കാം എന്നും ചുരുങ്ങിയ പക്ഷം ദക്ഷിണേന്ത്യയുടെ ദേശീയ കൂട്ടാൻ എന്ന പദവി നൽകി ഒരു സാമ്പാർ പഠനകേന്ദ്രം തുടങ്ങണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ഞാനെന്റെ ഇന്നത്തെ കഥാപ്രസംഗം ചുരുക്കട്ടെ.

NB:- അവലംബം കേട്ടു കേൾവികൾക്കും , അഭിരുചിക്കും നാക്കിലെ രുചിയ്ക്കും , വിക്കിപീഡിയയും മറ്റു അനുബന്ധ റെഫറൻസുകൾക്കും, പറഞ്ഞു കൊടുത്ത പോലെ ചിത്രം വരച്ചുതന്ന Copilot നും കടപ്പാടും കഷ്ടപ്പാടും. സാമ്പാജി രാജാവ് എന്നോട് പൊറുക്കണം!

സമർപ്പണം : ജീവിതപങ്കാളി നീദുവിനും കൂടെ മറ്റെല്ലാ സാമ്പാർ പ്രേമികൾക്കും

#sambar
#foodlovers
#Copilot