Thursday, January 21, 2010

കറുപ്പും വെളുപ്പും

നീങ്ങുന്നു കറുപ്പിലും വെളുപ്പിലും ,
കരുക്കള്‍ അറുപത്തിനാലിലും ;
മാത്സര്യബോധത്തിന്‍ കാണാക്കയങ്ങളിലേക്കു
കരുതലിന്‌ കാവലായ്‌ ചതുരക്കളങ്ങളില്‍-
അവരാടുന്ന ചതുരംഗം
നല്‍കിയതെനിക്കന്നെന്‍ കണ്ണിലോ
വിസ്‌മയം !
അവന്‍റെ കണ്ണിലെ തിളക്കം പറഞ്ഞതോ
ഇതുതന്‍റെ വിനോദം,രാജകീയം.
ഉണ്ടിവിടെ നിയമങ്ങളാല്‍
തീര്‍ത്ത അഴിയാകുരുക്കുകള്‍
ഉന്തുന്ന കരുക്കള്‍ക്കൊക്കോരോന്നിനും
ഓരോ ചട്ടങ്ങള്‍ ചിട്ടയോടൊരുക്കിയീ
കളങ്ങളോരോന്നുമെന്‍കണ്ണിലോ
വീഴ്‌ത്തുന്നു രാജനീതിതന്‍ കരിനിഴലുകള്‍.
ഇവിടെയാരാണു കാലാള്‍?
ചക്രവ്യൂഹം തീര്‍ത്തു മറഞ്ഞിരിക്കുമീ
രാജ വൃന്ദത്തിന്‍ സാമ്രാജ്യവെറിക്കു
സ്വയം ബലി നല്‍കുവാന്‍ വിധിക്കപ്പെട്ടവനോ?
ഇന്നുമീ വെളുപ്പും കറുപ്പും കലരുന്ന
ദിനരാത്രങ്ങളിലും മായാതെ
നില്‍ക്കുന്നുവോ ചതുരപ്പലകതന്‍
നീതിശാസ്‌ത്രം !
ഇവ്വിധം തിളക്കുന്നെന്‍ ചുടുരക്തമെങ്കിലും
അവനോ ? ആവില്ല, നഷ്ടപ്പെടുത്താന-
വന്‍റെ നീക്കങ്ങളൊന്നുമീ ചതുരക്കളങ്ങളില്‍.?
അവന്‍റെ കണ്ണുകളിരുവും
തേടുന്നു ശേഷിച്ച കരുക്കളോരോന്നു-
മിനിയുമോരോ നീക്കങ്ങള്‍ക്കായ്‌ .
ഒടുക്കം,
നീക്കുവാനില്ല തനിക്കിനിയൊരു കരുവു-
മെന്നതായിരുന്നുവോ അവന്റെ വിഷാദം ?
കളങ്ങളില്‍ കാത്തിരുന്ന കരുക്കളറിഞ്ഞിരുന്നോ
സമാന്തരങ്ങള്‍ക്കിടയിലെ
കളങ്ങള്‍ക്കില്ലാത്ത നിറം തൂവിയ
അവന്‍റെ വിയോഗം .


7 comments:

  1. ചതുരംഗവും അതിലെ നിയമങ്ങളും ഇന്നും വിസ്മയമാണെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം തന്നെ. എത്ര മനോഹരമായിട്ടാണ് 64 കളങ്ങളിലെ നിയമങ്ങള്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. പൗരാണികമനുഷ്യന്‍ നമ്മെ ഇവിടെയും അത്ഭുതപ്പെടുത്തുന്നു. ജ്യോതിര്‍ഗ്രഹങ്ങളെ 12 ഗ്രഹനിലക്കളങ്ങളിലേക്ക് ആവാഹിച്ച ആ കാലഘട്ടത്തിന് ഇന്നത്തെ സൗകര്യങ്ങള്‍ കൂടിയുണ്ടായിരുന്നെങ്കിലോ? (ചിലപ്പോള്‍ ഇതൊന്നും കണ്ടുപിടിക്കപ്പെടാതെ അവരും മടിയന്മാരായാനേ)

    കവിതയില്‍ കാലാളിനെയോര്‍ത്ത് കവി വിലപിക്കുന്നുണ്ടല്ലോ. മുതലാളിത്തവ്യവസ്ഥിതിയുടെ അഴിഞ്ഞാട്ടത്തിന് വിധേയമായ ബഹുഭൂരിപക്ഷം യുവതലമുറയും അന്ന് നിര്‍ബന്ധിത സൈനികസേവനത്തിന് വിധേയരായിരുന്നു. ഒറ്റവാക്കില്‍പ്പറഞ്ഞാല്‍ ചാവേറുകളാകാന്‍ വിധിക്കപ്പെട്ടിരുന്നു. പക്ഷെ ചതുരംഗപ്പലകയില്‍ അവനും ചില അധികാരങ്ങളൊക്കെ നല്‍കിയിരുന്നു. ചരിഞ്ഞു വെട്ടാനും ശത്രുരാജാവിനെത്തന്നെ വാള്‍മുനക്ക് കീഴില്‍ വിറപ്പിച്ച് നിര്‍ത്താനും.. പക്ഷെ അവന്റെ സഞ്ചാരം മുന്നോട്ട് മാത്രമേയുള്ളുവെന്നത് ഒരു ദുഃഖസത്യം. പഴയകാലത്തെ അതേപടി സിംബലൈസ് ചെയ്തപ്പോള്‍ അവന്റെ ദുരവസ്ഥയും അതേപടി നിയമാവിഷ്ക്കരിക്കപ്പെട്ടിരിക്കണം.

    കവിത നന്നായിരിക്കുന്നു. അബലര്‍ക്കു വേണ്ടിയുള്ള ഈ വിലാപത്തിലൂടെ ശ്രദ്ധിക്കപ്പെടാതെ തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞു പോകുന്നവര്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തുകയെന്ന യഥാര്‍ത്ഥ കവി ധര്‍മ്മം ജീവി ഭംഗിയായി നിറവേറ്റിയിരിക്കുന്നു.

    ReplyDelete
  2. eniku kooduthal onnum manasilaayilledo

    ReplyDelete
  3. ഇവിടെ എല്ലാം കറുപ്പും വെള്ളുപ്പും ആകുന്നു..

    നന്നായിരിക്കുന്നു കവിത...

    ആശംസകള്‍ ..

    ReplyDelete
  4. വായനക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete